വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തിന് പുറത്ത് നടക്കുന്ന അപടകങ്ങളിൽ തങ്ങൾക്ക് ഒരു ഉത്തരവാദിത്വവുമില്ലെന്നും, എന്നാൽ സർക്കാർ നിർദ്ദേശിച്ചാൽ നഷ്ടപരിഹാരം നൽകാൻ തയ്യാറാണെന്നും അദാനി തുറമുഖ അധികൃതർ. തുറമുഖത്തേക്ക് പോയ ടിപ്പർ ലോറിയിൽ നിന്ന് കരിങ്കല്ല് തെറിച്ചു വീണ് ദാരുണാന്ത്യം സംഭവിച്ച അനന്തുവിന്റെ മരണത്തെ തുടർന്ന് ജില്ലാ കളക്ടർ വിളിച്ച സർവകക്ഷി യോഗം ഇന്ന് നടക്കും. അദാനി ഗ്രൂപ്പ് പ്രതിനിധികളും തുറമുഖ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും രാഷ്ട്രീയപാർട്ടി പ്രതിനിധികളും നാട്ടുകാരും യോഗത്തിൽ പങ്കെടുക്കും. ജില്ല കളക്ടറുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിക്കും. നിരോധന സമയത്ത് ടിപ്പർ ഓടുന്നില്ലെന്ന് കർശനമായി ഉറപ്പാക്കണമെന്നും, അനന്തുവിന്റെ കുടുംബത്തിനും അപകടത്തിൽ പരിക്കേറ്റവർക്കും ന്യായമായ ധനസഹായം ഉറപ്പാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
