കൈക്കൂലി വാങ്ങുന്നതിനിടയിൽ ബിജെപി എംഎൽഎയുടെ മകൻ അറസ്റ്റിൽ. ദാവനഗരെ ചന്നാഗിരി എംഎൽഎയും കർണാടക സോപ്സ് ചെയർമാനുമായ മാഡൽ വിരൂപാക്ഷപ്പയുടെ മകൻ പ്രശാന്ത് കുമാറിനെ കൈക്കൂലി വാങ്ങുന്നതിനിടയിൽ ലോകായുക്തയാണ് അറസ്റ്റ് ചെയ്തത്. മൈസൂർ സാൻഡൽ സോപ്സ് ഉൽപാദിപ്പിക്കുന്ന കമ്പനിയാണ് കർണാടക സോപ്സ് ആന്റ് ഡിറ്റർജന്റ്സ് (കെഎസ്ഡിഎൽ)ഐഎഎസ് ഓഫീസറാണ് അറസ്റ്റിലായ പ്രശാന്ത് കുമാർ. ബെംഗളുരു കോർപ്പറേഷനിൽ കുടിവെള്ള വിതരണവിഭാഗത്തിലെ ചീഫ് അക്കൗണ്ട്സ് ഓഫീസറാണ്. 40 ലക്ഷം രൂപ ഒരു കോൺട്രാക്റ്ററിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് പ്രശാന്ത് കുമാർ പിടിയിലായത്. സോപ്പും ഡിറ്റർജന്റും നിർമിക്കാനുള്ള അസംസ്കൃത വസ്തുക്കൾ നിർമിക്കാനുള്ള കരാർ നൽകാൻ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. 81 ലക്ഷം രൂപയാണ് കൈക്കൂലിയായി പ്രശാന്ത് കുമാർ കോൺട്രാക്റ്ററിൽ നിന്ന് ആവശ്യപ്പെട്ടത്.ഇത് ലോകായുക്തയെ അറിയിച്ചപ്പോൾ പണവുമായി തെളിവോടെ പ്രശാന്തിനെ പിടികൂടാൻ ലോകായുക്ത തീരുമാനിക്കുകയായിരുന്നു. മൂന്ന് ബാഗുകളിലായി 40 ലക്ഷം രൂപയോടെയാണ് പ്രശാന്ത് കുമാറിനെ അറസ്റ്റ് ചെയ്തത്.
കൈക്കൂലി വാങ്ങുന്നതിനിടയിൽ ബിജെപി എംഎൽഎയുടെ മകൻ അറസ്റ്റിൽ
