സർക്കാർ നടത്തിയ ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ നാടകമാണെന്നും ജാതി, മതം എന്നിവയെ ദുരുപയോഗം ചെയ്ത് മൂന്നാമതും അധികാരത്തിലെത്താനാണ് പിണറായി വിജയന്‍റെ ശ്രമമെന്ന ആരോപണവുമായി പിവി അൻവര്‍. ഇടതുപക്ഷം മതേതരത്വവും തൊഴിലാളി സമീപനവും കൈവിട്ടുവെന്നും, യോഗി ആദിത്യനാഥിന്‍റെ രാഷ്ട്രീയം മുഖ്യമന്ത്രി ഏറ്റെടുത്തിരിക്കുകയാണെന്നും അൻവർ പറഞ്ഞു. അയ്യപ്പ സംഗമത്തിൽ യഥാർത്ഥ ഭക്തർ പങ്കടുത്തില്ല. വെള്ളാപ്പള്ളി നടേശൻ അടക്കമുള്ളവരാണ് സംഗമത്തിൽ പങ്കെടുത്തത്. വെള്ളാപ്പള്ളി നടേശന് മലപ്പുറത്തെയും കോട്ടയത്തെയും വർഗീയമായി ചിത്രീകരിച്ച ആളാണ്. 35 വർഷം എസ്എൻഡിപിയെ നയിച്ച വെള്ളാപ്പള്ളിക്ക് ആ സമുദായത്തെ രക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ ആരാണ് തെറ്റുകാരൻ, എന്നിട്ട് ഇപ്പോൾ സമുദായത്തിന് ഒന്നും കിട്ടിയില്ല എന്ന് പറയുന്നത് മലർന്നു കിടന്നു തുപ്പുന്നതിനു തുല്യമാണെന്നും പിവി അൻവര്‍ കൂട്ടിച്ചേർത്തു.
