കേരള മുഖ്യമന്ത്രിയായി വി ഡി സതീശൻ. ദില്ലിയിൽ എഐസിസി വിളിച്ച വാർത്താസമ്മേളനത്തിലാണ് സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. എഐസിസി നിരീക്ഷകരായ കോൺഗ്രസ് ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, അജയ് മാക്കൻ, കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവര്‍ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.
കേരള മുഖ്യമന്ത്രിയായി വിഡി സതീശനെ പ്രഖ്യാപിച്ച ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നുവെന്ന് കെ സി വേണുഗോപാല്‍. അടിയുറച്ച കോൺഗ്രസ് പ്രവർത്തകനാണ് താനെന്നും, പാര്‍ട്ടിയാണ്, ജനങ്ങളാണ് വലുതെന്നും, വിഡി സതീശനും സർക്കാരിനും എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വി.ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിൽ കോൺഗ്രസ് നേതൃത്വത്തെ അതൃപ്തി അറിയിച്ച് രമേശ് ചെന്നിത്തല. അച്ചടക്കം പാലിച്ചിട്ടും നിരന്തരം അവഗണിച്ചുവെന്നും സീനിയോരിറ്റി പരിഗണിച്ചില്ലെന്നും ചെന്നിത്തല നേതൃത്വത്തെ അറിയിച്ചു.
തിരുവനന്തപുരത്തെ ഇന്ദിരാഭവനിൽ കോൺഗ്രസ് നിയമസഭാ കക്ഷിയോഗം ചേരും.യുഡിഎഫ് നേതൃയോഗം ഉച്ച തിരിഞ്ഞും നിശ്ചയിച്ചിട്ടുണ്ട്. ഘടകകക്ഷി എം എൽഎമാരോടും തിരുവനന്തപുരത്ത് എത്താൻ നിർദേശം നൽകിയിട്ടുണ്ട്. ഇന്ന് വൈകുന്നേരം തന്നെ സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് മുഖ്യമന്ത്രി ഗവർണർക്ക് കത്ത് നൽകും.
വോട്ടെണ്ണൽ കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും പുതിയ മന്ത്രിസഭ നിലവിൽ വരാത്തത് വിദ്യാഭ്യാസ വകുപ്പിന്റെ സുഗമമായ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിരിക്കുകയാണെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വകുപ്പിന്റെ ഓരോ ഘട്ടത്തിലും കൃത്യമായ മന്ത്രിതലത്തിലുള്ള ഇടപെടലുകൾ അനിവാര്യമായ സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുന്ന ഒൻപത് വയസുകാരന്റെ ആരോഗ്യനില തൃപ്തികരം. കോട്ടൂർ സ്വദേശിയായ 9കാരനാണ് ചൊവ്വാഴ്ച നടത്തിയ പരിശോധനയിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്.
വ്യാജരേഖ ചമച്ച് അവയകൈമാറ്റം നടത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. അവയവ കൈമാറ്റത്തിന് ആളുകളെ എത്തിച്ച് നല്‍കിയ ഇടനിലക്കാരന്‍ ഡെബിന്‍ ജോസഫ് ആണ് അറസ്റ്റിലായത്. മുഖ്യപ്രതി നജീബിന്‍റെ ഡയറിയില്‍ നിന്നാണ് ഡെബിനിലേക്ക് പൊലീസ് എത്തിയത്.
സൗദി അറേബ്യയിലെ റിയാദില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ ശിക്ഷാകാലാവധി പൂർത്തിയാകുന്നു. വധശിക്ഷയിൽനിന്ന് നേരത്തേ ഒഴിവാക്കപ്പെട്ട റഹീമിന് കോടതി വിധിച്ച തടവുശിക്ഷ മേയ് മൂന്നാംവാരം അവസാനിക്കും. എന്നാൽ, സൗദിയിലെ പെരുന്നാൾ പ്രമാണിച്ച് ഓഫീസുകൾക്ക് അവധിവരുകയാണെങ്കിൽ മോചനതീയതി ദിവസങ്ങൾകൂടി നീണ്ടേക്കുമെന്നാണ് വിവരം.
പാലക്കാട് മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അകമലവാരം സ്വദേശി ചന്ദ്രനാണ് (55) മരിച്ചത്. ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
തമിഴ്നാട്ടിൽ 717 മദ്യശാലകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടതിൽ ഏറെയും മധുരൈയിൽ. മധുരൈ മേഖലയിലെ 281 മദ്യശാലകളാണ് അടച്ചുപൂട്ടുക. സ്കൂളുകൾ, ആരാധാനാലയങ്ങൾ, ജനസാന്ദ്രതയേറിയ മേഖലകൾ എന്നിവയുടെ 500 മീറ്റർ ചുറ്റളവിൽ സ്ഥിതിചെയ്യുന്ന ടാസ്മാക്കിന്റെ മദ്യശാലകളാണ് അടച്ചുപൂട്ടുന്നത്.
തമിഴ്നാട്ടിൽ 21 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് മദ്യം നല്കരുതെന്ന് ടാസ്മാക് സർക്കുലർ. 2003 ലെ ചട്ടം കർശനമായി പാലിക്കണം ആരുടെയെങ്കിലും പ്രായത്തിൽ സംശയം തോന്നിയാൽ തിരിച്ചറിയൽ രേഖ ആവശ്യപ്പെടണം വീഴ്ച വരുത്തുന്ന ജീവനക്കാർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്നും സർക്കുലറിലുണ്ട്.
നീറ്റ് – യുജി പരീക്ഷ ക്രമക്കേടിൽ അറസ്റ്റിലായ ബിജെപി പ്രാദേശിക നേതാക്കളായ ബിവാൽ സഹോദരങ്ങൾ നേരത്തെയും ചോദ്യപേപ്പർ ചോർത്തിയെന്ന സംശയത്തിൽ അന്വേഷണസംഘം. ഈ കുടുംബത്തിലെ നാല് പേർ കഴിഞ്ഞവർഷം നീറ്റ് പരീക്ഷ പാസായി. ഇതിൽ ദൂരുഹതയുണ്ടോയെന്നാണ് സിബിഐയുടെ സംശയം.
യുക്രൈനിലെ തന്ത്രപ്രധാന അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് അതിശക്തമായ ഡ്രോൺ ആക്രമണം നടത്തി റഷ്യ. സംഭവത്തിൽ ആറോളം പേർ കൊല്ലപ്പെട്ടതായും കുട്ടികളടക്കം നിരവധി പേർക്ക് പരിക്കേറ്റതായും യുക്രൈൻ പ്രസിഡൻ്റ് വൊളോഡിമിർ സെലൻസ്കി അറിയിച്ചു.
മദ്ധ്യാഹ്ന വാർത്തകൾ
