ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ലോക കേരള സഭാംഗങ്ങളെ ഉപയോഗിച്ചാണ് സിപിഎം വിദേശ രാജ്യങ്ങളിൽ നിന്നും വൻ തോതിൽ പണം സമാഹരിച്ചതെന്ന് ചെറിയാന്‍ ഫിലിപ്പ്.
ഭൂലോക തട്ടിപ്പായി മാറിയ ലോക കേരള സഭ സിപിഎമ്മിന്‍റെ പിരിവു യന്ത്രമാണ്, സിപിഎം ആഭിമുഖ്യമുള്ള വിദേശത്തെ കടലാസു സംഘടകളുടെ പ്രതിനിധികളോ സിപിഎം ഫ്രാക്ഷൻ നോമിനികളോ ആണ് സഭാംഗങ്ങളിൽ അധികവുമെന്ന് അദ്ദേഹം ആരോപിച്ചു. ഇതുവരെ നടന്ന മൂന്നു സഭകളുടെയും തീരുമാനങ്ങളോ നിർദ്ദേശങ്ങളോ നടപ്പാക്കിയിട്ടില്ല. പ്രോഗ്രസ് റിപ്പോർട്ട് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. കേരള വികസനത്തിനോ, വിദേശ നിക്ഷേപ സമാഹരണത്തിനോ, പ്രവാസ പ്രശ്ന പരിഹാരത്തിനോ ലോക കേരള സഭ ഒരു സംഭാവനയും ചെയ്തിട്ടില്ല. ഖജനാവിലെ കോടികൾ ധൂർത്തടിച്ചുള്ള പ്രസംഗ മത്സരവും മൃഷ്ടാന ഭോജനവും കലാപ്രകടനവുമാണ് ലോക കേരള സഭയുടെ സ്ഥിരം കാര്യപരിപാടിയെന്നും ചെറിയാന്‍ ഫിലിപ്പ് പരിഹസിച്ചു.
