കളമശേരിയിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ കുഞ്ഞിൻ്റെ അമ്മ ശിശു ക്ഷേമ സമിതിക്ക് മുന്നിൽ ഹാജരായി. കുഞ്ഞിനെ സംരക്ഷിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് കൈമാറിയതെന്നും നിലവില്‍ കുഞ്ഞിനെ ഏറ്റെടുക്കാൻ കഴിയില്ലെന്നും അമ്മ മൊഴി നൽകി. കുഞ്ഞ് തൽക്കാലം ശിശുക്ഷേമസമിതിയുടെ സംരക്ഷണയിൽ തുടരും. കുഞ്ഞിന്റെ അച്ഛൻ കഴിഞ്ഞ ദിവസം ശിശുക്ഷേമ സമിതിക്ക് മുന്നിൽ ഹാജരായിരുന്നു. പങ്കാളിയെ വിവാഹം കഴിച്ചിട്ടില്ലെന്നും വളർത്താൻ പ്രയാസമുള്ളത് കൊണ്ടാണ് തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് കൈമാറിയതെന്നുമായിരുന്നു പിതാവിന്റെ മൊഴി. പങ്കാളിയെ വിവാഹം കഴിച്ചിട്ടില്ലെന്നും കുഞ്ഞായ ശേഷം വളർത്താൻ സാമ്പത്തിക പ്രയാസങ്ങൾ കണക്കിലെടുത്ത് അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാനായിരുന്നു നീക്കമെന്നും ഈ സമയത്താണ് സുഹൃത്ത് തൃപ്പൂണിത്തുറയിലെ ദമ്പതികളുടെ കാര്യം അറിയിക്കുന്നതെന്നും ഒരു സാമ്പത്തിക കൈമാറ്റവും നടത്താതെ വളർത്താനായി അവർക്ക് കൈമാറുകയായിരുന്നുവെന്നും പിതാവിന്റെ മൊഴിയിൽ വ്യക്തമാക്കിയിരുന്നു. കേസിൽ ചൈൽഡ് വെൽഫയർ കമ്മറ്റിയുടെ അന്വേഷണം കുഞ്ഞിനെ മാതാപിതാക്കൾ തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് നൽകിയതിലെ നിയമപ്രശ്നങ്ങൾ സംബന്ധിച്ചാണ്. ദത്ത് അല്ലെന്നിരിക്കെ തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് കുഞ്ഞിനെ എങ്ങന ലഭിച്ചു എന്ന അന്വേഷണമാണ് നടന്നുകൊണ്ടിരിക്കുന്നത്.
വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ കുഞ്ഞിൻ്റെ അമ്മ ശിശു ക്ഷേമ സമിതിക്ക് മുന്നിൽ ഹാജരായി
