മദ്യനയ കേസില്‍ അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ ഇഡി കസ്റ്റഡി ഏപ്രില്‍ ഒന്ന് വരെ നീട്ടി. ഇഡി കസ്റ്റഡി കാലാവധി ഇന്ന് തീര്‍ന്ന സാഹചര്യത്തിലാണ് ദില്ലി റൗസ് അവന്യൂ കോടതിയില്‍ കെജ്രിവാളിനെ ഹാജരാക്കിയത്. അഭിഭാഷകനെ മറികടന്ന് ഇഡിയോട് കെജ്രിവാള്‍ നേരിട്ട് ചോദ്യങ്ങള്‍ ചോദിക്കുകയും രൂക്ഷഭാഷയില്‍ ഇഡിയെ കുറ്റപ്പെടുത്തുകയും ചെയ്തു. ഇതോടെ കെജ്രിവാള്‍ കോടതി മുറിയില്‍ ഷോ നടത്തുകയാണെന്ന് ഇഡിയും കുറ്റപ്പെടുത്തി. പറയാനുള്ളത് ആദ്യം എഴുതിനല്‍കാൻ കോടതി പറഞ്ഞെങ്കിലും നേരിട്ട് ബോധിപ്പിക്കണമെന്ന് കെജ്രിവാള്‍ അറിയിക്കുകയായിരുന്നു. എല്ലാ അംഗീകാരവും നേടിയാണ് നയം നടപ്പാക്കിയതെന്നും സിബിഐ കുറ്റപത്രത്തിൽ താൻ പ്രതിയല്ല,സാക്ഷികളെ ഭീഷണിപ്പെടുത്തിയാണ് ഇഡി നടപടിയെന്നും കെജ്രിവാള്‍ കോടതിയില്‍ വ്യക്തമാക്കി.