പ്രവർത്തി ദിവസം 15 മിനിറ്റ് കൂട്ടി നാലാം ശനിയാഴ്ച അവധി എന്നായിരുന്നു ചീഫ് സെക്രട്ടറി സർവീസ് സംഘടനകൾക്ക് മുന്നിൽ വച്ച നിർദ്ദേശം. എന്നാൽ സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നാലാം ശനിയാഴ്ച അവധിയാക്കണമെന്ന ഈ ശുപാർശ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. ഭരണ പരിഷ്ക്കര കമ്മീഷന്റെതായിരുന്നു ശുപാർശ. എന്നാൽ എൻജിഒ യൂണിയനും സെക്രട്ടറിയേറ്റ് സർവീസ് അസോസിയേഷനും നിർദ്ദേശത്തെ ശക്തമായി എതിർത്തു. ഇതേ തുടർന്നായിരുന്നു മുഖ്യമന്ത്രിയുടെ തീരുമാനം. പ്രതി വർഷം 20 കാഷ്വൽ ലീവ് 18 ആയി കുറയ്ക്കാനും നിർദ്ദേശിച്ചിരുന്നു. ഇതാണ് ഇടതു സംഘടനകൾ തന്നെ നിർദ്ദേശത്തെ എതിർക്കാൻ കാരണം. സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ആശ്രിത നിയമനം നിയന്ത്രിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സർക്കാർ ജീവനക്കാർക്ക് മുന്നിൽ നാലാം ശനിയാഴ്ച അവധിയെന്ന നിർദ്ദേശം സർക്കാർ വെച്ചത്. ഒരു വര്‍ഷത്തിനകം ജോലി കിട്ടാൻ അർഹതയുള്ളവർക്ക് മാത്രമായി ആശ്രിത നിയമനം പരിമിതപ്പെടുത്തുന്നതിനാണ് നിയന്ത്രണത്തിന് നീക്കം നടത്തിയത്. അന്ന് പ്രതിദിന പ്രവർത്തി സമയം കൂട്ടുന്നതിനൊപ്പം അഞ്ച് കാഷ്വൽ ലീവ് കുറയ്ക്കുമെന്നും സർവീസ് സംഘടനകളോട് ചീഫ് സെക്രട്ടറി പറഞ്ഞിരുന്നു.
പ്രവർത്തി ദിവസം 15 മിനിറ്റ് കൂട്ടി നാലാം ശനിയാഴ്ച അവധി എന്ന ശുപാർശ തള്ളി മുഖ്യമന്ത്രി
