പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിച്ച് ആഗോള അയ്യപ്പ സംഗമം നടത്താൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ അനുമതി. ആഗോള അയ്യപ്പ സംഗമത്തിനെതിരായ ഹര്‍ജികളിൽ വിധി പറഞ്ഞുകൊണ്ടാണ് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. സാധാരണ അയ്യപ്പ ഭക്തരുടെ അവകാശങ്ങള്‍ ഹനിക്കരുതെന്ന് വ്യക്തമാക്കിയാണ് ഉത്തരവ്.പ്രകൃതിക്ക് ഹാനികരമായത് ഒന്നും സംഭവിക്കാൻ പാടില്ലെന്നും സാമ്പത്തിക വരവ് ചെലവുകളുടെ കണക്ക് ഉറപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി. അയ്യപ്പന്‍റെ പേരില്‍ നടക്കുന്ന കച്ചവടമാണെന്നും പൂര്‍ണമായും രാഷ്ട്രീയ സംഗമമാണെന്നും സനാധനധര്‍മത്തെ തുടച്ചുനീക്കണമെന്ന് നിലപാടുള്ള സര്‍ക്കാരാണ് സംഗമം നടത്തുന്നെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ ശബരിമല വികസനം സമഗ്രമായി ചര്‍ച്ച ചെയ്യാനും തത്വമസി എന്ന ആശയം ലോകമാകെ പ്രചരിക്കാനുമെല്ലാം നടത്തുന്ന മഹത്തായ പരിപാടിയാണ് അയ്യപ്പസംഗമമെന്നാണ് സര്‍ക്കാര്‍ വാദിച്ചത്. പരിപാടിക്കായി സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ ചില്ലിക്കാശ് ചെലവിടുന്നില്ലെന്നും കോടതിയില്‍ പറഞ്ഞു.
ആഗോള അയ്യപ്പ സംഗമം നടത്താൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ അനുമതി
