ദില്ലി വിമാനത്താവളത്തിൽ യാത്രക്കാരനെ മർദ്ദിച്ച എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് വീരേന്ദർ സെജ്‌വാളിനെതിരെ ഡൽഹി പോലീസ് കേസെടുത്തു. ഡിസംബർ 19 ന് സ്പൈസ് ജെറ്റ് വിമാനത്തിൽ യാത്ര ചെയ്യാനെത്തിയ അങ്കിത് ദിവാനും കുടുംബവും സെക്യൂരിറ്റി പരിശോധനയ്ക്കായി കാത്തുനിൽക്കുമ്പോഴാണ് സംഭവം.നാല് മാസം പ്രായമുള്ള കുഞ്ഞും കൂടെയുണ്ടായിരുന്നതിനാൽ വിമാനത്താവള അധികൃതർ ഇവരെ ജീവനക്കാർക്കുള്ള വരിയിലൂടെ പോകാൻ നിർദ്ദേശിച്ചു. എന്നാൽ പൈലറ്റ് ഉൾപ്പെടെയുള്ള ജീവനക്കാർ തങ്ങളെ മറികടന്ന് പോകുന്നത് അങ്കിത് ചോദ്യം ചെയ്തതോടെ തർക്കം ആരംഭിക്കുകയായിരുന്നു. തർക്കത്തിനിടെ പൈലറ്റ് വീരേന്ദർ സെജ്‌വാൾ അങ്കിതിനെ അസഭ്യം പറയുകയും മുഖത്തടിക്കുകയും ചെയ്തു. ആക്രമണത്തിൽ അങ്കിതിന്റെ മൂക്കിലും വായിലും മുറിവേറ്റ്, രക്തം വന്നു. മർദിച്ച പൈലറ്റിൻ്റെ ചിത്രവും എക്‌സിലൂടെ പങ്കുവച്ചു, സംഭവം വിവാദമായതോടെ എയർ ഇന്ത്യ എക്സ്പ്രസ് പ്രതിയായ പൈലറ്റിനെ സർവീസിൽ നിന്നും ഉടൻ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. സിവിൽ ഏവിയേഷൻ മന്ത്രാലയം സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ പോലീസ് കേസെടുത്തു
