ശബരിമല സന്നിധാനത്ത് അപകടമുണ്ടായ കതിനപുരയിൽ ഫോറൻസിക് സംഘം പരിശോധന നടത്തി. കതിന നിറയ്ക്കുമ്പോൾ ഉണ്ടായ കുഴപ്പമോ, തീ പടർന്നതോ ആകാം അപകടത്തിന് കാരണമെന്നാണ് ഫോറൻസിക് സംഘത്തിന്റെ പ്രാഥമിക നിഗമനം. ശേഖരിച്ച സാമ്പിളുകൾ തിരുവനന്തപുരത്തെ ലാബിൽ വിശദമായ പരിശോധന നടത്തും. ഇതിനുശേഷം അപകടത്തിന്റെ കാരണം വ്യക്തമാകുമെന്നാണ് ഫോറൻസിക് സംഘം പറയുന്നത്. സംഭവം അന്വേഷിച്ച ശബരിമല എഡിഎം പത്തനംതിട്ട കളക്ടർക്ക് റിപ്പോർട്ട് നൽകി. ഫയർഫോഴ്സ് അടക്കമുള്ളവരുടെ റിപ്പോർട്ടുകൾ കൂടി കിട്ടിയാൽ ജില്ലാ കളക്ടർ സമഗ്ര റിപ്പോർട്ട് ദേവസ്വം മന്ത്രിക്ക് സമർപ്പിക്കും. പരിക്കേറ്റ മൂന്ന് പേർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തിലാണ്. ഇതിൽ 70% പൊള്ളലേറ്റ ജയകുമാറിന്റെ നില അതീവ ഗുരുതരമാണ്.
ശബരിമല സന്നിധാനത്ത് അപകടമുണ്ടായ കതിനപുരയിൽ ഫോറൻസിക് സംഘം പരിശോധന നടത്തി
