സിൽവർ ലൈനിൽ നടപടികൾ മരവിപ്പിച്ച് സംസ്ഥാന സർക്കാർ. ഇനി റെയിൽവെ ബോർഡ് അനുമതിക്ക് ശേഷം മാത്രമായിരിക്കും പദ്ധതിയിലെ തുടർ നടപടി. പദ്ധതിക്കായുള്ള മുഴുവൻ ഉദ്യോഗസ്ഥരേയും തിരിച്ചു വിളിച്ചു. ഇക്കാര്യങ്ങൾ വിശദീകരിച്ച് റവന്യു വകുപ്പിന്റെ അഡിഷണൽ ചീഫ് സെക്രട്ടറിയുടെ പേരിലുള്ള ഉത്തരവിറങ്ങി.
സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയെന്ന് വിശേഷിപ്പിച്ച സിൽവർ ലൈൻ പദ്ധതിയെ തുടക്കം മുതൽ തന്നെ ജനങ്ങൾ എതിർത്തിരുന്നു. എങ്കിലും ഭൂമിയേറ്റെടുക്കൽ സർവേ നടപടികളുമായി സർക്കാർ മുന്നോട്ട് പോയതോടെ എതിർപ്പ് കൂടി. പലയിടങ്ങളിലും പ്രതിഷേധം കത്തിപ്പടർന്നു. സ്ത്രീകളും കുട്ടികളും പദ്ധതിക്കെതിരെ തെരുവിലിറങ്ങിയെങ്കിലും പിൻമാറില്ലെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരും. എങ്കിലും പ്രതിഷേധങ്ങൾ കണക്കിലെടുത്ത് അതിരടയാളമിടാൻ ഇനി ജിയോ ടാഗിംഗ് മതിയെന്നും സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എങ്കിലും കേന്ദ്രവും മുഖം തിരിച്ചതോടെ പദ്ധതി താൽക്കാലം നിർത്തിവച്ചു..