പുനരന്വേഷണ റിപ്പോർട്ട് നൽകുമ്പോൾ എങ്കിലും ശാസ്ത്രീയ പരിശോധനഫലങ്ങൾ കൂടി പരിഗണിക്കണം എന്നാണ് വാളയാർ പെൺകുട്ടികളുടെ ബന്ധുക്കളും സമരസമിതിയും ആവശ്യപ്പെടുന്നത്. പെൺകുട്ടികളുടെ മരണം കൊലപാതകമാണെന്ന് തെളിയിക്കാനുള്ള ശാസ്ത്രീയ തെളിവുകൾ അന്വേഷണ ഏജൻസികൾ പരിഗണിച്ചില്ലെന്നും കൊലപാതക സാധ്യത ഉറപ്പിക്കുന്ന സെല്ലോഫൈൻ റിപ്പോർട്ട്, കേസ് അന്വേഷിച്ച പൊലീസും സിബിഐയും ഒരുപോലെ അവഗണിച്ചു എന്നതാണ് കുടുംബത്തിന്റെ ആരോപണം. മക്കളെ നഷ്ടപ്പെട്ട് കൊല്ലം ആറ് കഴിയുമ്പോഴും നീതിക്കുള്ള പോരാട്ടം തുടരുകയാണ് കുടുംബം.2017 ജനുവരിയിലും, മാർച്ചിലുമായാണ് 13 ഉം 9ഉം, വയസുള്ള സഹോദരിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2021 ഡിസംബർ 27 ന് വാളയാർ പെൺകുട്ടികൾ ആത്മഹത്യ ചെയ്തതാണെന്ന കണ്ടെത്തലിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു.2022 ഓഗസ്റ്റ് 10 കുറ്റപത്രം പാലക്കാട് പോക്സോ കോടതി തള്ളി. തുടരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. സിബിഐ തിരുവനന്തപുരം യൂണിറ്റിലെ പ്രത്യേക കുറ്റാന്വേഷണ വിഭാഗം തുരന്വേഷണം നടത്തണം എന്നായിരുന്നു ഉത്തരവ്. സിബിഐ നൽകിയ തെളിവുകൾ കുറ്റം തെളിയിക്കാൻ പര്യാപ്തമല്ലെന്നായിരുന്നു കോടതിയുടെ കുറ്റപ്പെടുത്തൽ . എന്നാൽ കേസ് അന്വേഷിച്ച ഏജൻസികൾ പ്രധാനപ്പെട്ട ശാസ്ത്രീയ തെളിവുകൾ അവഗണിച്ചു കളഞ്ഞിരുന്നു. അതിൽ ഒന്നാമത്തേതാണ് സെല്ലോഫൈൻ ടേപ്പ് റിപ്പോർട്ട്.