വോട്ട് ചോരി റാലിയിലെ പരാമര്‍ശത്തില്‍ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. മോദിയുടെ ശവക്കുഴി തോണ്ടുമെന്ന് പറഞ്ഞത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തലാണെന്നും ഇത്തരം തരംതാഴ്ന്ന പരാമർശങ്ങൾ അംഗീകരിക്കില്ലെന്നും രാഹുൽ ഗാന്ധിയും, മല്ലികാർജുൻ ഖർഗെയും മാപ്പ് പറയണമെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു ആവശ്യപ്പെട്ടു. വോട്ട് കൊള്ള ആരോപണം ഉന്നയിച്ചുള്ള പ്രചാരണം ശക്തമാക്കിക്കൊണ്ടാണ് ദില്ലി രാംലീല മൈതാനത്ത് ഇന്നലെ കൂറ്റൻ റാലി നടന്നത്. രാഹുൽ ഗാന്ധിയുടെ നേതൃത്ത്വത്തിൽ നടത്തിയ റാലിയിൽ സോണിയ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും മല്ലികാർജുൻ ഖർഗെയും, കെസി വേണുഗോപാലും അടക്കമുള്ള മുതിർന്ന നേതാക്കളും കേരളത്തിൽ നിന്നടക്കം സംസ്ഥാന ഘടകങ്ങളുടെ ചുമതലയുള്ളവരും പങ്കെടുത്തു. അധികാരമുപയോഗിച്ച് ജനാധിപത്യ സംവിധാനങ്ങളെല്ലാം അട്ടിമറിച്ചാണ് നരേന്ദ്രമോദിയും അമിത്ഷായും അധികാരത്തിൽ തുടരുന്നതെന്നും, സത്യവും അഹിംസയും മുറുകെ പിടിച്ചുകൊണ്ട് ഇരുവരെയും തോൽപിക്കുമെന്നും രാഹുൽ പറഞ്ഞു.
വോട്ട് ചോരി റാലിയിലെ പരാമര്‍ശത്തില്‍ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി
