പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് ക്രൂഡ്ഓയില്‍ വിലയിലെ ചാഞ്ചാട്ടം രാജ്യത്തെ ഇന്ധനവിലയില്‍ ബാധിക്കാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ചെലവിട്ടത് 1.23 ലക്ഷം കോടി രൂപ. യുദ്ധം തുടങ്ങിയതു മുതല്‍ 78 ദിവസത്തോളം വില പിടിച്ചുനിര്‍ത്താന്‍ വേണ്ടി പൊതുമേഖല എണ്ണക്കമ്പനികള്‍ക്ക് നല്കിയ തുകയാണിത്. ഹോര്‍മൂസ് കടലിടുക്കിലെ പ്രതിസന്ധിയെ തുടര്‍ന്ന് എല്‍പിജി ഇറക്കുമതി ചാര്‍ജില്‍ 46 ശതമാനം വര്‍ധന ഫെബ്രുവരിക്ക് ശേഷം ഉണ്ടായി. ഇതോടെ സബ്സിഡി സിലിണ്ടറുകളുടെ എണ്ണം വെട്ടിച്ചുരുക്കി. പൊതുമേഖല എണ്ണക്കമ്പനികള്‍ക്ക് നിലവില്‍ ഒരു ലിറ്റര്‍ പെട്രോള്‍ വില്ക്കുമ്പോള്‍ 6 രൂപയും ഡീസലില്‍ 30 രൂപയും നഷ്ടം സംഭവിക്കുന്നുണ്ട്. 14.2 കിലോഗ്രാമിന്റെ എല്‍പിജി സിലിണ്ടര്‍ വില്ക്കുമ്പോള്‍ 700 രൂപയ്ക്ക് അടുത്താണ് നഷ്ടം. പ്രതിദിനം എല്ലാംകൂടി കൂട്ടുമ്പോള്‍ എണ്ണക്കമ്പനികളുടെ നഷ്ടം 600-700 കോടി രൂപയ്ക്കടുത്ത് വരും. ഇറാനും യുഎസും വീണ്ടും പോര്‍മുഖം തുറന്നതോടെ ക്രൂഡ് ഓയില്‍ വില വീണ്ടും ഉയര്‍ന്നു. ആക്രമണം വീണ്ടും കടുത്താല്‍ ക്രൂഡ് വില 100 ഡോളര്‍ കടക്കാന്‍ കാലതാമസമെടുക്കില്ല.
