കേരളത്തിലെ ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ഉപജീവനമാർഗം നഷ്ടപ്പെടും വിധത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അടിസ്ഥാന തത്വങ്ങളെ തകർത്തെറിഞ്ഞുകൊണ്ടാണ് കേന്ദ്ര സർക്കാർ പുതിയ ബിൽ അവതരിപ്പിച്ചതെന്ന് മന്ത്രി പി രാജീവ്. പദ്ധതിയെ പൂർണ്ണമായും ഇല്ലാതാക്കാനുള്ള ആസൂത്രിത ശ്രമങ്ങളുടെ ഏറ്റവും അവസാനത്തെ ചുവടാണിതെന്നും തൊഴിലുറപ്പ് എന്നത് അവകാശം ആണെന്ന ആശയത്തിൽ നിന്ന് കേന്ദ്രസർക്കാർ പൂർണ്ണമായി പിൻവാങ്ങുകയാണെന്നും മന്ത്രി വിമർശിച്ചു. ഏറ്റവും മികച്ച രീതിയിൽ പദ്ധതി നടപ്പിലാക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് സാമ്പത്തികമായി കനത്ത ഭാരവും ഗ്രാമീണമേഖലയിലെ തൊഴിലാളികൾക്ക് കടുത്ത തിരിച്ചടിയുമാകും ഈ നീക്കം. ബഹു. മുഖ്യമന്ത്രി തന്നെ ഈ ബില്ലിൽ നിന്ന് പിന്മാറണമെന്ന് യൂണിയൻ ഗവണ്മെൻ്റിനോട് ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതുസംബന്ധിച്ച ചർച്ചയിൽ ഏറ്റവും ശ്രദ്ധ ചെലുത്തേണ്ട വിഷയങ്ങളിൽ നിന്ന് യുഡിഎഫ് അംഗങ്ങൾ വ്യതിചലിക്കുന്നതാണ് കണ്ടത്. പദ്ധതിയുടെ പേരിനെക്കുറിച്ചുള്ള വിഷയത്തിനൊപ്പം തന്നെ ഈ അടിസ്ഥാന വിഷയങ്ങളും യുഡിഎഫ് അംഗങ്ങൾ മുഖ്യമായി അവതരിപ്പിക്കണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതിയുടെ അടിസ്ഥാന തത്വങ്ങളെ തകർത്തെറിഞ്ഞുകൊണ്ടാണ് പുതിയ ബിൽ അവതരിപ്പിച്ചതെന്ന് മന്ത്രി പി രാജീവ്
