വിഴിഞ്ഞത്ത് തുറമുഖ നിര്‍മാണ സുരക്ഷയ്ക്കു ഹൈക്കോടതി വഴി കേന്ദ്രസേനയെ എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. കേന്ദ്രസേന അദാനി ഗ്രൂപ്പിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു സംരക്ഷണം നല്‍കുമെന്ന പ്രതീക്ഷയാണ് പിണറായി സര്‍ക്കാരിന്. വിഴിഞ്ഞത്തു കഴിഞ്ഞ ദിവസങ്ങളില്‍ സര്‍ക്കാര്‍ പോലീസിനെക്കൊണ്ടു സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത് ഇതിനുവേണ്ടിയാണെന്ന ആരോപണവും ശക്തമായിട്ടുണ്ട്. അദാനി ഗ്രൂപ്പിന്റെ ആവശ്യമനുസരിച്ച് കേന്ദ്രസേനയെ നിയോഗിക്കണമെന്നു ഹൈക്കോടതി ബുധനാഴ്ച ഉത്തരവിറക്കിയേക്കും.
സംസ്ഥാനത്തിന്‍റെ തീരമേഖലയില്‍ പുരോഗമിക്കുന്ന സുപ്രധാന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ നിര്‍മ്മാണം പൂർത്തിയായാലുടൻ 2023 ഏപ്രിലോടെ തുറമുഖത്ത് ആദ്യത്തെ ബാര്‍ജ് എത്തുമെന്നും 2023 ഒക്ടോബറോടെ കൊമേഴ്സ്യല്‍ ഓപ്പറേഷന്‍ ആരംഭിക്കാനാവുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.എന്നാൽ വിഴിഞ്ഞം തുറമുഖ നിർമാണം പൂര്‍ത്തീകരണത്തിലേക്ക് അടുക്കുന്നഘട്ടത്തില്‍, അത് നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം ഒഴികെ ഉന്നയിക്കുന്ന ന്യായമായ ഏത് ആവശ്യവും പരിഗണിക്കുന്നതില്‍ സര്‍ക്കാരിന് വിമുഖതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തേ നിയമസഭയിൽ പറഞ്ഞിരുന്നു.