നടിയെ ആക്രമിച്ച കേസില്‍ 1500 പേജുകളുള്ള വിധിയാണ് വന്നിരിക്കുന്നത്. വിധിപ്പകര്‍പ്പ് പുറത്തുവന്നിട്ടില്ല. ബലാത്സംഗത്തിന് ഇരയായ സമയത്തെ അതിജീവിതയുടെ മൊഴിയൂടെ പൂര്‍ണരൂപം വിധിയോടൊപ്പമുണ്ട്. അതുകൊണ്ടുതന്നെ വിധിപ്പകർപ്പ് പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. അതിനാല്‍ വിധിപ്പകർപ്പ് പുറത്തുവരാൻ വൈകും. കേസുമായി ബന്ധപ്പെട്ട മെമ്മറി കാർഡിന്‍റെ സ്വകാര്യത ഉറപ്പാക്കണമെന്നും സുരക്ഷിതമായ കസ്റ്റഡിയില്‍ സൂക്ഷിക്കണമെന്നും അന്വേഷണ സംഘത്തോട് കോടതി പറഞ്ഞിട്ടുണ്ട്. അതിജീവിതയുടെ മോതിരം തിരികെ നല്‍കണം എന്നും കോടതി വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസിൽ കൂട്ടബലാത്സംഗ കുറ്റം തെളിഞ്ഞതിന് പിന്നാലെ ശിക്ഷിക്കപ്പെട്ട ആറ് പേരിൽ ആദ്യം ജയിലിൽ നിന്ന് പുറത്തിറങ്ങുക ഒന്നാം പ്രതി പൾസർ സുനി. ആറാം പ്രതി പ്രദീപ് അവസാനമാണ് പുറത്തിറങ്ങുക. വിചാരണ തടവുകാരായി എല്ലാ പ്രതികളും ജയിലിൽ കഴിഞ്ഞതിനാൽ, ഈ തടവുകാലം ശിക്ഷാ വിധിയിൽ നിന്ന് ഇളവ് ചെയ്തിട്ടുണ്ട്.
