പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങി പോയി ഐജിഎസ്ടി വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യാൻ അനുവദിക്കാതിരുന്നതിൽ പ്രതിഷേധിച്ചാണ് ഇറങ്ങി പോയത്. ഐജിഎസ്ടി വിഹിതം ലഭ്യമാക്കുന്നതിലും നികുതി ചോർച്ച തടയുന്നതിലും സർക്കാർ പരാജയപ്പെട്ടെന്നും കോടികണക്കിന് രൂപയുടെ നികുതി നഷ്ടമുണ്ടായതായും ചൂണ്ടിക്കാട്ടി പ്രതിപക്ഷ നിരയിൽ നിന്നും റോജി എം ജോണാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്നാൽ ഈ വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നൽകാനാവില്ലെന്ന് സ്പീക്കർ പറഞ്ഞു. ഇതേ വിഷയം ബജറ്റ് ചർച്ചയിൽ വന്നതാണെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർ ശ്രദ്ധ ക്ഷണിക്കലിലേക്ക് കടന്നതോടെ എതിർപ്പുമായി പ്രതിപക്ഷ എംഎൽഎമാര്‍ രംഗത്ത് എത്തി. വിഷയം പുതിയതാണെന്നും വളരെ ഗൗരവമുള്ളതാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. മുൻപ് ഇതേ വിഷയത്തിൽ ചോദിച്ച ചോദ്യങ്ങൾക്കൊന്നും ധനമന്ത്രി മറുപടി തന്നിട്ടില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ചർച്ച ഇല്ലെങ്കിൽ പിന്നെന്തിനാണ് നിയമസഭയെന്നും . വിഷയം ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാകാത്തത് വിസ്മയിപ്പിക്കുന്നുവെന്നും ചർച്ചകളെ സർക്കാർ ഭയക്കുന്നത് നാണക്കേടാണെന്നും വിഡി സതീശൻ പറഞ്ഞു.