തമിഴ്നാട് ഗവർണർ ആർ.എൻ.രവി ഇന്ന് ദില്ലിയിൽ. ഡിഎംകെ ജനപ്രതിനിധികളുടെ സംഘം ദില്ലിയിലെത്തി രാഷ്ട്രപതിയെ കണ്ടതിനെ തുടർന്ന് രാഷ്ട്രപതിയെ നേരിൽ കണ്ട് തന്‍റെ ഭാഗം വിശദീകരിക്കാനാണ് ഗവർണ്ണർ ഡൽഹിയിലെത്തുന്നത് എന്നാണ് സൂചന. ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് ദില്ലിയിലെത്തുന്ന ഗവർണർ നാളെ മടങ്ങും.
ഭരണഘടനാമൂല്യങ്ങളും ഫെഡറൽ തത്വങ്ങളും തുടർച്ചയായി ലംഘിക്കുന്ന ഗവർണറെ സ്ഥാനത്തുനിന്ന് നീക്കണം എന്ന് ഡിഎംകെ സംഘം രാഷ്ട്രപതിയോടാവശ്യപ്പെട്ടിരുന്നു. ഇന്നലെ ഡിഎംകെയുടെ മന്ത്രിയും എംപിമാരുമടക്കമുള്ള ജനപ്രതിനിധി സംഘം രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കണ്ടത്.
തമിഴ്നാട് നിയമമന്ത്രി എസ് രഘുപതി, പാർലമെന്‍ററി പാർട്ടി നേതാവ് ടി ആർ ബാലു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ദില്ലിയിലെത്തി രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കണ്ടത്. തമിഴ്നാട്ടിലെ അസാധാരണ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഗവർണർ ആർ എൻ രവിയെ തിരികെ വിളിക്കണമെന്ന് ഇവർ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിരുന്നു.
സർക്കാർ തയ്യാറാക്കി ഗവർണർ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗം ഗവർണർ സഭയിൽ പൂർണമായി വായിക്കാത്തതും ചില ഭാഗങ്ങൾ കൂട്ടിച്ചേർത്തതും സെഷൻ തീരുംമുമ്പ് സഭവിട്ട് ഇറങ്ങിപ്പോയതും ഭരണഘടനാ തത്വങ്ങൾക്കും സഭാ നിയമങ്ങളുടെയും
ലംഘനമാണെന്ന് സംഘം രാഷ്ട്രപതിയെ അറിയിച്ചിരുന്നു. ഗവർണർ തുടർച്ചയായി ജനാധിപത്യവിരുദ്ധമായി പെരുമാറുകയാണെന്നും ഫെഡറൽ തത്വങ്ങൾ നഗ്നമായി ലംഘിക്കുകയാണെന്നും കാട്ടി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ എഴുതിയ കത്തും സംഘം രാഷ്ട്രപതിക്ക് കൈമാറിയിരുന്നു.