yt cover 9

വിഴിഞ്ഞം സമവായ നീക്കം അതിവേഗത്തിലാക്കി സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭാ ഉപസമിതിയുടെ അടിയന്തര യോഗം വിളിച്ചു. ഇന്നു വൈകുന്നേരം അഞ്ചിനാണു യോഗം. കര്‍ദ്ദിനാള്‍ മാര്‍ ക്ലിമിസ് ബാവ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയുമായും സമരസമിതി നേതാക്കളുമായും സംസാരിച്ചശേഷം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തീരശോഷണം പഠിക്കാനുള്ള സമിതിയില്‍ സമരസമിതിയുടെ നോമിനി വേണം, പുനരധിവാസ പാക്കേജ് നടപ്പാക്കണം, വാടക വീടുകളിലുള്ളവര്‍ക്കു പ്രഖ്യാപിച്ച വാടക 5500 രൂപയില്‍നിന്നും 7000 രൂപയാക്കണം തുടങ്ങിയവയാണ് സമരസമിതിയുടെ മുഖ്യ ആവശ്യങ്ങള്‍. തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യത്തില്‍നിന്നു പിന്മാറാമെന്നാണു സമരസമിതിയുടെ നിലപാട്.

വിഴിഞ്ഞം സംഘര്‍ഷത്തില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ഇപ്പോള്‍ എന്‍ഐഎ അന്വേഷണം ആവശ്യമില്ലെന്നുമുള്ള സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്.

കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മൂന്നു ലക്ഷത്തോളം പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തിയെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നിയമസഭയില്‍. തദ്ദേശ സ്ഥാപനങ്ങളിലും യൂണിവേഴ്സിറ്റികളിലും അടക്കം നിയമനങ്ങള്‍ക്കായി ഒരു സമാന്തര റിക്രൂട്ട്മെന്റ് സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നില്ല. പിഎസ് സി നിയമനങ്ങള്‍ നടത്തുന്നുമില്ല. മന്ത്രി എം.ബി. രാജേഷ് സഭയില്‍ ഉന്നയിച്ച അവകാശവാദങ്ങള്‍ തെറ്റാണെന്നും സതീശന്‍. പിന്‍വാതില്‍ നിയമനം നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.

ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

നിയമനങ്ങളെക്കുറിച്ചു വ്യാജ പ്രചാരണമാണെന്ന വാദവുമായി മന്ത്രി എം.ബി രാജേഷ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 1.61 ലക്ഷം നിയമനങ്ങള്‍ നടത്തി. ഇതുവരെ ഇടതു സര്‍ക്കാര്‍ ആറര വര്‍ഷം കൊണ്ട് 1.99 ലക്ഷം നിയമനങ്ങള്‍ നടത്തി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തേക്കാള്‍ 18,000 പേരെ കൂടുതല്‍ നിയമിച്ചെന്നും മന്ത്രി അവകാശപ്പെട്ടു.

സംസ്ഥാനത്തു മാലിന്യ പ്ലാന്റുകള്‍ വേണ്ടെന്നു ഓരോ പ്രദേശത്തേയും നാട്ടുകാര്‍ തീരുമാനിച്ചാല്‍ അംഗീകരിക്കാനാവില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ജനപ്രതിനിധികള്‍ ഇടപെടണം. സംസ്ഥാനത്തു മിക്കയിടത്തും വിസര്‍ജ്യം കലര്‍ന്ന കിണര്‍ വെള്ളമാണ്. പ്രതിഷേധത്തെ തുടര്‍ന്ന് പെരിങ്ങമലയില്‍ മാലിന്യ പ്ലാന്റ് ഉപേക്ഷിക്കേണ്ടി വന്നു. ജനങ്ങള്‍ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

റേഷന്‍ കടകളെ കെ-സ്റ്റോറുകളാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. റേഷന്‍ വിതരണത്തിനു പുറമേ, നിത്യോപയോഗ സാധനങ്ങളും വില്‍ക്കും. കെ ഫോണ്‍ ഗുണഭോക്തൃ പട്ടിക തയ്യാറാക്കാന്‍ തദ്ദേശ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ബിപിഎല്‍ വിഭാഗത്തിന് ആദ്യം നല്‍കും. ലൈഫ് മിഷന്‍ വഴി 3.18 ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കി. ബാക്കി നിര്‍മ്മാണം പുരോഗമിക്കുന്നുണ്ട്.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

നിയമസഭയുടെ സ്പീക്കര്‍ പാനലില്‍ മൂന്നു വനിതകള്‍ മാത്രം. ഭരണപക്ഷത്തു നിന്നു യു പ്രതിഭ, സി.കെ ആശ എന്നിവരും പ്രതിപക്ഷത്തുനിന്നും കെ.കെ രമയുമാണ് പാനലിലുള്ളത്. ഇതാദ്യമായാണ് സ്പീക്കര്‍ പാനലില്‍ എല്ലാവരും വനിതകളാകുന്നത്. സ്പീക്കര്‍ എ.എന്‍ ഷംസീറാണ് പാനലില്‍ വനിതകള്‍ വേണമെന്നു നിര്‍ദേശിച്ചത്. സ്പീക്കര്‍ സഭയില്‍ ഇല്ലാത്തപ്പോള്‍ സഭ നിയന്ത്രിക്കുന്നതിനാണ് ഈ പാനല്‍.

കോഴിക്കോട് കോര്‍പറേഷന്റെ പഞ്ചാബ് നാഷണല്‍ ബാങ്ക് അക്കൗണ്ടില്‍നിന്നും കോടികള്‍ തട്ടിയെടുത്തതിനു പിറകില്‍ കോര്‍പറേഷനിലെ ഉന്നതരുണ്ടെന്ന് പ്രതി. താന്‍ സ്ഥലംമാറിപ്പോയതിനു ശേഷമാണ് പണം തിരിമറി നടന്നതെന്നാണു കേസിലെ പ്രതിയായ ബാങ്ക് മാനേജര്‍ എം.പി റിജില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. വ്യാഴാഴ്ച വിധി പറയും. ബാങ്കിലെയും കോര്‍പ്പറേഷനിലേയും ഉന്നതര്‍ ഗൂഡാലോചന നടത്തിയാലേ പണം പിന്‍വലിക്കാനാവൂവെന്ന് റിജില്‍ ചൂണ്ടിക്കാട്ടി. ഒരാള്‍ മാത്രം വിചാരിച്ചാല്‍ നടത്താവുന്ന തട്ടിപ്പല്ലെന്നും വിശദീകരണം.

പഞ്ചാബ് നാഷണല്‍ ബാങ്ക് മുന്‍ മാനേജരായ റിജില്‍ ഒറ്റയ്ക്കാണ് കോടികളുടെ തിരിമറി നടത്തിയതെന്നു ക്രൈംബ്രാഞ്ച്. ഇയാളുടെ അക്കൗണ്ടില്‍ ഇപ്പോള്‍ ആയിരം രൂപ പോലും ഇല്ല. കോഴിക്കോട് കോര്‍പറേഷന് നഷ്ടമായത് ആകെ 12.60 കോടി രൂപയാണ്. ഇതില്‍ 2.53 കോടി രൂപ ബാങ്ക് കോര്‍പറേഷനു തിരികെ നല്‍കി. 17 അക്കൗണ്ടുകളിലായി 21.29 കോടി രൂപയുടെ തിരിമറിയാണ് നടത്തിയത്.

കോവളത്ത് വിദേശ വനിത ലിഗയ്ക്കു മയക്കുമരുന്നു നല്‍കിയ ശേഷം ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷ നാളെ വിധിക്കുമെന്ന് തിരുവനന്തപുരം സെഷന്‍സ് കോടതി. പ്രതികളായ ഉമേഷ്, ഉദയകുമാര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. കുറ്റത്തിന് പരമാവധി ശിക്ഷ തൂക്കുകയറാണെന്ന് അറിയാമോയെന്നും കുറ്റബോധമുണ്ടോയെന്നും കോടതി പ്രതികളോടു ചോദിച്ചു. തങ്ങള്‍ക്കു ജീവിക്കണമെന്നായിരുന്നു പ്രതികളുടെ മറുപടി.

വിഴിഞ്ഞം സമരം അപമാനകരമായ സാഹചര്യത്തിലേക്കു കടന്നെന്ന് നിയമസഭയില്‍ ഉന്നയിച്ച് സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രന്‍. തുറമുഖ പദ്ധതിക്കെതിരെ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരത്തെ കടകംപള്ളി നിശിതമായി വിമര്‍ശിച്ചു.

പാലക്കാട്ടെ ആര്‍എസ്എസ് നേതാവായിരുന്ന രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ ഗൂഢാലോചന മൂന്നു ഘട്ടങ്ങളിലായി നടത്തിയിരുന്നെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍. വയലാര്‍ സ്വദേശിയായ നന്ദു കൃഷ്ണയെ കൊലപ്പെടുത്തിയപ്പോള്‍ തന്നെ പ്രതികാരക്കൊല നടക്കുമെന്ന് എസ്ഡിപിഐക്കാരായ പ്രതികള്‍ മുന്‍കൂട്ടി കണ്ടിരുന്നു. അങ്ങിനെ സംഭവിച്ചാല്‍ പകരം ഒരാളെ കൊലപ്പെടുത്താന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

സ്പീക്കര്‍ പദവി രാഷ്ട്രീയ ജീവിതത്തിലെ ഭാഗ്യമാണെന്നു എ.എന്‍ ഷംസീര്‍. സഭ നല്ല രീതിയില്‍ നടത്തിക്കൊണ്ടു പോകാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നു. രാഷ്ട്രീയ ഗുരുനാഥനായ കോടിയേരി ബാലകൃഷ്ണന്റെ ചരമോപചാരം വായിക്കേണ്ടി വരുന്നത് ദുഖമുണ്ടാക്കുന്നുവെന്നും ഷംസീര്‍.

പ്രളയത്തില്‍ രക്ഷക്കെത്തിയ മല്‍സ്യത്തൊഴിലാളികള്‍ക്കായി നമ്മള്‍ തിരിച്ച് എന്തു ചെയ്തെന്നു ശശി തരൂര്‍ എംപി. വിഴിഞ്ഞത്ത് സമവായം വേണം. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും സമരസമിതിയുടെ ഭാഗത്തുനിന്നും വിട്ടുവീഴ്ചകളും നടപടികളും ഉണ്ടാകണം. മത്സ്യത്തൊഴിലാളികള്‍ വികസന വിരുദ്ധരല്ല. അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായും തരൂര്‍ കൂടിക്കാഴ്ച നടത്തി.

ശശി തരൂര്‍ ഇപ്പോള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിക്കു മുതല്‍ കൂട്ടാണെന്ന് കെ. മുരളീധരന്‍ എംപി. കോട്ടയം ഡിസിസി അധ്യക്ഷന്‍ നാട്ടകം സുരേഷിന്റെ പരാമര്‍ശങ്ങള്‍ക്കു മറുപടിയില്ല. തരൂരിന്റെ യോഗത്തിനു വിലക്കില്ലെന്ന പത്തനംതിട്ട ഡിസിസി പ്രസിഡണ്ടിന്റെ നിലപാട് സ്വാഗതാര്‍ഹമാണ്. പരസ്യ പ്രസ്താവനകള്‍ വിലക്കുന്ന കാര്യം 11 ന് ചേരുന്ന രാഷ്ട്രീയ കാര്യസമിതിയില്‍ ചര്‍ച്ചയാകുമെന്നും മുരളീധരന്‍ പറഞ്ഞു.

കോട്ടയം ഡിസിസിയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ പിന്‍വലിച്ചു. ശശി തരൂരിനെ അപഹസിച്ചുള്ള പോസ്റ്റാണ് വിവാദമായത്. സോണിയ ഗാന്ധിയുടെ അടുക്കളയിലെ പാത്രം കഴുകി കോണ്‍ഗ്രസായശേഷം പാര്‍ലമെന്റ് സീറ്റ് മേടിച്ച് വിമാനത്തില്‍ ഇറങ്ങിയ ആളല്ല നാട്ടകം സുരേഷ് എന്ന പോസ്റ്റാണ് വിവാദമായത്. ഡിസിസിക്ക് ഔദ്യോഗിക പേജില്ലെന്നും ഈ പേജിനെതിരേ പോലീസില്‍ പരാതി നല്‍കുമെന്നും ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്.

നിയമസഭയുടെ സ്പീക്കര്‍ പാനലിലേക്കു കെ.കെ. രമയെ തെരഞ്ഞെടുത്തതിനു സാമൂഹ്യ മാധ്യമങ്ങളില്‍ ട്രോളുകള്‍. സിപിഎം കൊലപ്പെടുത്തിയ ടി.പി. ചന്ദ്രശേഖരന്റെ പത്നി രമ ചെയറില്‍ ഇരിക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ‘സര്‍’ എന്നു വിളിക്കേണ്ടിവരുമെന്നാണു ട്രോള്‍.

വിഴിഞ്ഞം പ്രശ്ന പരിഹാരത്തിനുള്ള സമയം അതിക്രമിച്ചെന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പും കെസിബിസി പ്രസിഡന്റുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. തുറമുഖത്തിന് അനുകൂലമായ നിലപാടിലേക്കു മത്സ്യത്തൊഴിലാളികള്‍ മാറും. മത്സ്യത്തൊഴിലാളികളുടെ അവസ്ഥ പരിതാപകരമാണ്. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടണം. വിഴിഞ്ഞം വിഷയം സഭാ വിശ്വാസികളുടെ മാത്രം പ്രശ്നമല്ല. കേരള മെത്രാന്‍ സമിതിയുടെ പൊതുയോഗത്തില്‍ വിഴിഞ്ഞം ചര്‍ച്ചയാകുമെന്നും അദ്ദേഹം പറഞ്ഞു.

കരിപ്പൂരില്‍ നിന്നും ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം മണിക്കൂറുകളോളം വൈകി. രാവിലെ ആറു മണിക്കു പുറപ്പെടേണ്ട വിമാനം ഉച്ചയോടെയാണു പുറപ്പെട്ടത്.

ജി 20 ഉച്ചകോടി ഗംഭീരമാക്കാന്‍ പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം ഇന്ന്. ഊഴമനുസരിച്ച് ഇന്ത്യക്കു കിട്ടിയ അധ്യക്ഷ സ്ഥാനത്തെ മോദിയുടെയുടേയും ബിജെപിയുടേയും നേട്ടമാക്കി ഹൈജാക്കു ചെയ്യുന്നുവെന്ന് ആരോപിച്ച് പല പ്രതിപക്ഷ കക്ഷികളും യോഗത്തില്‍ പങ്കെടുക്കുന്നില്ല. അടുത്ത വര്‍ഷം സെപ്റ്റംബറില്‍ ഇന്ത്യയില്‍ നടക്കുന്ന ഉച്ചകോടിയുടെ നയരൂപീകരണത്തിനായാണ് 40 പാര്‍ട്ടികളുടെ അധ്യക്ഷരെ രാഷ്ട്രപതി ഭവനിലെ യോഗത്തിലേക്കു ക്ഷണിച്ചിരിക്കുന്നത്.

ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പ്രധാനമന്ത്രി മോദി വോട്ടു രേഖപ്പെടുത്തി. അഹമ്മദാബാദിലെ റാണിപ് ഹൈസ്‌കൂളിലുള്ള പോളിംഗ് സ്റ്റേഷനിലാണ് പ്രധാനമന്ത്രി വോട്ടു ചെയ്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാരന്‍പുര മുനിസിപ്പല്‍ സബ് സോണല്‍ ഓഫീസിലാണു വോട്ടു ചെയ്തത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും അഹമ്മദാബാദില്‍ വോട്ട് ചെയ്തു. 93 മണ്ഡലങ്ങളിലാണ് ഇന്നു വോട്ടെടുപ്പ്.

താജ് മഹലിന്റെ കാലപ്പഴക്കം നിര്‍ണയിക്കണമെന്നും ചരിത്രം പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് നിര്‍ദ്ദേശം നല്‍കണമെന്നാണ് പൊതുതാത്പര്യ ഹര്‍ജിയിലെ ആവശ്യം. നിങ്ങളാണോ ചരിത്രത്തിലെ ശരിയും തെറ്റും തീരുമാനിക്കുന്നതെന്ന ചോദ്യത്തോടെയാണ് ഹര്‍ജി ഫയലില്‍ സ്വീകരിക്കാതെ തള്ളിയത്.

സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഇസ്ലാമിക വിരുദ്ധമാണെന്നും മതത്തെ ദുര്‍ബലപ്പെടുത്തുമെന്നും അഹമ്മദാബാദ് ജുമാ മസ്ജിദ് ഇമാം ഷബീര്‍ അഹമ്മദ് സിദ്ദിഖി. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പുമായി ബന്ധപ്പെട്ട് സംസാരിക്കുകായിരുന്നു ഇമാം. സ്ത്രീകള്‍ക്ക് ഒരു പ്രത്യേക സ്ഥാനമുള്ളതിനാല്‍ പള്ളിയില്‍ നമസ്‌കരിക്കാന്‍ അനുവാദമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരന്‍ ഡൊമിനിക് ലാപിയര്‍ അന്തരിച്ചു. 91 വയസായിരുന്നു. ഫ്രീഡം അറ്റ് മിഡ്നൈറ്റ്, സിറ്റി ഓഫ് ജോയ് തുടങ്ങിയ ഗ്രന്ഥങ്ങളിലൂടെ പ്രശസ്തനായ ലാപിയറിനെ ഇന്ത്യ പത്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്.

ഏഷ്യന്‍ ടീമുകള്‍ ഖത്തര്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറിലെത്തുമോയെന്ന് ഇന്നറിയാം. പ്രീക്വാര്‍ട്ടറില്‍ ഇന്ന് രാത്രി 8.30ന് നടക്കുന്ന മത്സരത്തില്‍ ജപ്പാന്‍ ക്രൊയേഷ്യയുമായി ഏറ്റുമുട്ടും. ജര്‍മനി, സ്‌പെയിന്‍ ടീമുകളെ അട്ടിമറിച്ച ജപ്പാന്‍ ഗ്രൂപ്പ് ഇ ചാമ്പ്യന്മാരായാണ് പ്രീക്വാര്‍ട്ടറിലെത്തിയത്. ഇന്ത്യന്‍ സമയം നാളെ വെളുപ്പിന് 12.30ന് നടക്കുന്ന മത്സരത്തില്‍ സൗത്ത് കൊറിയ ബ്രസീലുമായും ഏറ്റുമുട്ടും. അവസാന മത്സരത്തില്‍ പോര്‍ച്ചുഗലിനെ അട്ടിമറിച്ച ആവേശവുമായിട്ടായിരിക്കും കൊറിയ എത്തുക. അതേസമയം ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ പരിക്ക് മാറി ഇന്ന് കളത്തിലിറങ്ങുമെന്നാണ് സൂചനകള്‍.

ഇന്ത്യയുടെ വിദേശ നാണയശേഖരത്തില്‍ തുടര്‍ച്ചയായ മൂന്നാം ആഴ്ചയിലും വര്‍ധന. നവംബര്‍ 25ന് സമാപിച്ച വാരം 280 കോടി ഡോളര്‍ ഉയര്‍ന്ന് ശേഖരം 55,014 കോടി ഡോളറായെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. ശേഖരത്തിലെ മുഖ്യ ഇനമായ വിദേശ കറന്‍സി ആസ്തി 300 കോടി ഡോളര്‍ വര്‍ദ്ധിച്ച് 48,728 കോടി ഡോളറിലെത്തി. കരുതല്‍ സ്വര്‍ണശേഖരം 7.3 കോടി ഡോളര്‍ താഴ്ന്ന് 3,993.8 കോടി ഡോളറായി. ഡോളറിലാണ് രേഖപ്പെടുത്തുന്നതെങ്കിലും ഇന്ത്യയുടെ വിദേശ നാണയശേഖരത്തില്‍ പൗണ്ട് സ്റ്റെര്‍ലിംഗ്, യൂറോ,? യെന്‍, യു.എസ് ട്രഷറി ബില്‍ തുടങ്ങിയവയുമുണ്ട്. കഴിഞ്ഞവര്‍ഷം സെപ്തംബറില്‍ കുറിച്ച 64,245 കോടി ഡോളറാണ് ഇന്ത്യയുടെ വിദേശ നാണയശേഖരത്തിന്റെ എക്കാലത്തെയും ഉയരും. ശേഖരം കഴിഞ്ഞ ഒക്ടോബറില്‍ 52,400 കോടി ഡോളറിലേക്ക് ഇടിഞ്ഞിരുന്നു.

വീഡിയോ കോളുകള്‍ക്കായി വാട്ട്‌സാപ്പ് പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡ് കൊണ്ട് വരുന്നു. ഉപയോക്താക്കളുടെ ആപ്പ് അനുഭവം തന്നെ മാറ്റി മറയ്ക്കുന്നതാണ് ഈ പുതിയ ഫീച്ചര്‍. അടുത്ത് തന്നെ കൂടുതല്‍ ഉപയോക്താക്കള്‍ക്കായി ഇത് റിലീസ് ചെയ്യും. നിലവില്‍ ഐഒഎസ് ബീറ്റ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത തിരഞ്ഞെടുത്ത ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് വീഡിയോ കോളുകള്‍ക്കായി പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡിലേക്ക് ആക്‌സസ് ലഭ്യമാണ്. ഈ ഫീച്ചര്‍ നിലവില്‍ വന്ന് കഴിഞ്ഞാല്‍ വാട്ട്‌സാപ്പ് ഉപയോക്താക്കള്‍ക്ക് വീഡിയോ കോളുകള്‍ക്കിടയിലും മള്‍ട്ടിടാസ്‌കിംഗ് ചെയ്യാന്‍ കഴിയും. ഇതോടൊപ്പം ഡിസപ്പയറിംഗ് മെസേജുകള്‍ക്കുള്ള ഷോര്‍ട്ട് കട്ട് ബട്ടണും കമ്പനി കൊണ്ട് വരാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഡിസപ്പയറിംഗ് മെസേജുകള്‍ പൂര്‍ണമായും പുനക്രമീകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പരീക്ഷണം വിജയിച്ചാല്‍ അധികം വൈകാതെ തന്നെ ഈ ഫീച്ചറുകള്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാവും.

രജനീകാന്ത് ചിത്രം ‘ബാബ’ വീണ്ടും തിയറ്ററുകളില്‍ എത്തുന്നു. സുരേഷ് കൃഷ്ണയുടെ സംവിധാനത്തില്‍ 2002 ല്‍ പുറത്തെത്തിയ ചിത്രം ഡിജിറ്റല്‍ റീമാസ്റ്ററിംഗിനു ശേഷമാണ് തിയറ്ററുകളില്‍ എത്താന്‍ ഒരുങ്ങുന്നത്. രജനീകാന്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാകും ചിത്രത്തിന്റെ റിലീസ്. ഈ അവസരത്തില്‍ ചിത്രത്തിന്റെ റീമാസ്റ്ററിംഗ് ട്രെയിലര്‍ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു മില്ല്യണിലധികം ആളുകളാണ് കണ്ടിരിക്കുന്നത്. നടന്റെ മാസ് പെര്‍ഫോമന്‍സ് വീണ്ടും ബിഗ് സ്‌ക്രീനില്‍ കാണാനാകുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. രജനീകാന്ത് കഥയും തിരക്കഥയും എഴുതിയിരിക്കുന്ന ചിത്രത്തിന് സംഭാഷണങ്ങള്‍ ഒരുക്കിയത് ഗോപു- ബാബു, എസ് രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ്.

സംവിധായകന്‍ ബാല ഒരുക്കുന്ന പുതിയ ചിത്രം വണങ്കാനില്‍ നിന്നും സൂര്യ പിന്മാറി. ചിത്രത്തിന്റെ സംവിധായകന്‍ ബാല തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തിരക്കഥയില്‍ ബാല വരുത്തിയ ചില മാറ്റങ്ങളാണ് സൂര്യ പിന്മാറാന്‍ കാരണം. ”എന്റെ സഹോദരന്‍ സൂര്യയ്ക്കൊപ്പം വണങ്കാന്‍ എന്ന പുതിയ സിനിമ സംവിധാനം ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിച്ചു. എന്നാല്‍ കഥയിലെ ചില മാറ്റങ്ങള്‍ കാരണം ഈ കഥ സൂര്യയ്ക്ക് ചേരുമോ എന്ന സംശയം ഇപ്പോള്‍ എനിക്കുണ്ട്. എന്നിലും ഈ കഥയിലും സൂര്യയ്ക്ക് പൂര്‍ണ വിശ്വാസമുണ്ട്. ഇത്രയധികം സ്നേഹവും ബഹുമാനവും വിശ്വാസവും ഉള്ള എന്റെ അനുജന് ഞാന്‍ ഒരു ചെറിയ നാണക്കേട് പോലും ഉണ്ടാക്കരുത് എന്നത് ഒരു സഹോദരന്‍ എന്ന നിലയില്‍ എന്റെ കടമ കൂടിയാണ്.” ‘വണങ്കാന്‍’ എന്ന സിനിമയില്‍ നിന്ന് സൂര്യ പിന്‍മാറാന്‍ ഞങ്ങള്‍ രണ്ടുപേരും ചര്‍ച്ച ചെയ്ത് ഏകകണ്ഠമായി തീരുമാനിച്ചു. 18 വര്‍ഷത്തിന് ശേഷം സൂര്യയും സംവിധായകന്‍ ബാലയും ഒന്നിക്കുന്ന ചിത്രത്തിനാണ് ഇങ്ങനെയൊരു ക്ലൈമാക്സ്. മറ്റൊരു താരത്തെ ചിത്രത്തില്‍ നായകനാക്കാനാണ് ബാല ആലോചിക്കുന്നത്.

ഒലയുടെ ബഡ്ജറ്റ് ഫ്രണ്ട്ലി മോഡല്‍ എന്ന ഖ്യാതിയോടെ കമ്പനി പുറത്തിറക്കിയ ഇലക്ട്രിക് സ്‌കൂട്ടറാണ് എസ്1 എയര്‍. ഒക്ടോബര്‍ 22നാണ് വാഹനത്തിന്റെ ഔദ്യോഗിക ലോഞ്ചിങ് കമ്പനി നടത്തിയത്. വെറും 999 രൂപ കൊടുത്ത് വാഹനം ബുക്ക് ചെയ്യാവുന്നതാണ്. 84,999 രൂപയാണ് വാഹനത്തിന്റെ വില (എക്‌സ്-ഷോറൂം). ഏറെ പ്രത്യേകതകളോടെയാണ് വാഹനം ഒല വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഡിസൈന്‍ തന്നെയാണ് വാഹനത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഒല ഇലക്ട്രിക് പുതിയൊരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ഒരുലക്ഷമോ അതിലേറെയോ വിലയുള്ള – പ്രീമിയം – സ്‌കൂട്ടര്‍ വിഭാഗത്തില്‍ 50 ശതമാനത്തിലേറെ വിപണിവിഹിതം കഴിഞ്ഞമാസം സ്വന്തമാക്കിയെന്നാണ് കമ്പനി അവകാശപ്പെട്ടത്. കഴിഞ്ഞമാസം 20,000ലേറെ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില്പനയാണ് ഒല രേഖപ്പെടുത്തിയത്. 2025ഓടെ ഇന്ത്യന്‍ ടൂവീലര്‍ വിപണി പൂര്‍ണമായും ഇലക്ട്രിക് ആക്കുകയാണ് ലക്ഷ്യമെന്നും ഒല വ്യക്തമാക്കി.

കാലം സൂക്ഷിക്കുന്ന കണക്കെടുപ്പുകളില്‍ ജീവിതം നല്‍കിയ അനുഭവങ്ങളെ ആവാഹിക്കുമ്പോള്‍ അവ കഥകളായി മാറുന്ന ഇടങ്ങളാണ് ഇക്കഥാസമാഹാരത്തിന്റെ ജീവന്‍. സമകാലത്തിന്റെ സകല സാധ്യതകളെയും ചിമിഴിലൊതുക്കുന്ന സാകല്യം ഇക്കഥാപാത്രങ്ങള്‍ക്കുണ്ട്. ചുറ്റുപാടുകളോട് സമരസപ്പെടുകയും അനീതികളോട് കലഹിക്കുകയും പൊരുത്തപ്പെടുകയും നിഷ്‌കരുണം നിരസിക്കുകയും ചെയ്യുന്ന വ്യക്തിസത്തകളെ വാര്‍ത്തെടുക്കുന്ന കനല്‍പ്പൊട്ടുകളായ കഥകള്‍. ഉള്ള് നോവാതെ വായിക്കാനാവാത്ത കഥാപരിസരങ്ങള്‍. ‘കനലുറങ്ങുമിടങ്ങള്‍’. സിന്ധുഭൈരവി. ഗ്രീന്‍ ബുക്സ്. വില 171 രൂപ.

തണുത്ത കാലവസ്ഥയിലാണ് ശ്വാസകോശത്തിന്റെ ആരോഗ്യം കൂടുതലായി ശ്രദ്ധിക്കേണ്ടത്. ആസ്ത്മ പോലെയുള്ള ശ്വസനപ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. തുമ്മല്‍, ജലദോഷം, ചുമ തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാം. ശ്വസിക്കാന്‍ ബുദ്ധിമുട്ട്, എപ്പോഴും കഫം ഉണ്ടാകുക, നെഞ്ചുവേദന, വലിവ് എന്നിവയെല്ലാം ശ്വാസകോശത്തിന്റെ അനാരോഗ്യത്തിന്റെ സൂചനകളാണ്. ശ്വാസകോശത്തെ ആരോഗ്യമുള്ളതാക്കാന്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. ആന്റി ഓക്സിഡന്റുകളും വിറ്റാമിന്‍ സിയും ഡിയും ഒമേഗ ഫാറ്റി ആസിഡുമൊക്കെ അടങ്ങിയ ഭക്ഷണങ്ങള്‍ തെരഞ്ഞടുത്ത് കഴിക്കാം. അതിനാല്‍ ആപ്പിള്‍, വാള്‍നട്ട്, ബ്രൊക്കോളി, ബീന്‍സ്, ബെറിപ്പഴങ്ങള്‍, പപ്പായ, പൈനാപ്പിള്‍, കിവി, കാബേജ്, ക്യാരറ്റ്, മഞ്ഞള്‍, ഇഞ്ചി തുടങ്ങിയ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ദിവസവും വ്യായാമം ചെയ്യാം. യോഗ, ധ്യാനം തുടങ്ങിയവയും ശീലമാക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ലങ് കപ്പാസിറ്റി കൂട്ടാന്‍ ഏറ്റവും മികച്ച മാര്‍ഗമാണ് ശ്വസനവ്യായാമങ്ങള്‍. ഒപ്പം കാര്‍ഡിയോ വ്യായാമങ്ങളും ചെയ്യാം. ഓട്ടം, സൈക്ലിങ്, നീന്തല്‍ ഇവയെല്ലാം നല്ലതാണ്. തണുപ്പുള്ള കാലവസ്ഥയില്‍ ആവി പിടിക്കുന്നത് നല്ലതാണ്. ഇത് കഫം പുറന്തള്ളാന്‍ സഹായിക്കും. പതിവായി ആവി പിടിക്കുന്നതോടൊപ്പം ഉപ്പുവെള്ളം വായില്‍ കൊള്ളുന്നതും നല്ലതാണ്. ചെറുചൂടുവെള്ളം ധാരാളമായി കുടിക്കാം. പുകവലി ഒഴിവാക്കുക. ചൂട് ലഭിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുക. ഒപ്പം പൊടിയടിക്കാതെ നോക്കുക. ശുദ്ധമായ വായു ശ്വസിക്കല്‍ പ്രധാനമാണ്. ആസ്ത്മ രോഗികള്‍ മരുന്നുകള്‍ എപ്പോഴും കൈയില്‍ കരുതാനും മറക്കേണ്ട. തുമ്മല്‍, ജലദോഷം, ചുമ എന്നിവയുണ്ടെങ്കില്‍ തുടക്കത്തില്‍ തന്നെ ചികിത്സ തേടുക.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *