ഭൂചലനത്തിൽ മരിച്ചുപോയ മകളുടെ കൈവിടാതെ പിടിച്ചിട്ടുള്ള ഈ അച്ഛന്റെ പേര് മെസ്യൂട്ട് ഹാൻസ് എന്നാണ്. അദ്ദേഹത്തിന്റെ 15 വയസ്സുള്ള മകൾ ഇർമാക് അവളുടെ കട്ടിലിൽ മരിച്ചുകിടക്കുകയാണ്.
തിങ്കളാഴ്ച്ചയുണ്ടായ ഭൂകമ്പത്തിൽ ആകെ മരണം 22000 കടന്നു. തുർക്കിയിൽ മാത്രം 19300 പേർ മരിക്കുകയും 77000 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സിറിയയിൽ 3300 പേരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു.ഭൂകമ്പത്തിനുശേഷം ദിവസങ്ങൾ പിന്നിടുമ്പോഴും സ്വന്തം ജീവൻ ചേർത്തുപിടിക്കാൻ അവർ നടത്തിയ സഹനങ്ങൾ രക്ഷാപ്രവർത്തകരുടെ പോലും കണ്ണുകൾ നനയിച്ചു. കോൺക്രീറ്റ് പാളികൾക്കിടയിൽ 100 മണിക്കൂറിലേറെ കുടുങ്ങിക്കിടന്ന ഒട്ടേറെപ്പേരെ അവർ രക്ഷപ്പെടുത്തി.അന്താക്യ നഗരത്തിലെ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് 5 മണിക്കൂർ നീണ്ട ശ്രമത്തിലൂടെയാണ് രക്ഷാപ്രവർത്തകർ മെൽഡ അഡ്ററസിനെ പുറത്തെടുത്തത്. അവശിഷ്ടങ്ങൾക്കിടയിൽ ഞരക്കം കേട്ടതായി അയൽവാസികൾ പറഞ്ഞതിനെ തുടർന്നായിരുന്നു,അന്വേഷണം. നാലാം ദിനം കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്ത് മെൽഡയെ കണ്ടെത്തുമ്പോൾ അവൾ ഒരു മതിലിനടിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.