ഇടത് സർക്കാർ ബ്രൂവറി കമ്പനികൾക്കും വ്യവസായ നിക്ഷേപ സംഗമങ്ങൾക്കും പിന്നാലെ പോകുകയാണെന്ന് നിയമസഭയിൽ പ്രതിപക്ഷത്തിന്റെ വിമർശനം. ക്ഷേമനിധി ബോർഡുകളിലെ പെൻഷൻ കുടിശ്ശിക നൽകാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. എന്നാൽ മുഴുവൻ കുടിശ്ശികയും ഉടൻ തീർക്കുമെന്നും പ്രതിപക്ഷത്തിൻേറത് മുതലക്കണ്ണീരാണെന്നും ധനമന്ത്രി മറുപടി നൽകി. വിവിധ ക്ഷേമനിധി ബോർഡുകളിലെ പെൻഷൻ കുടിശ്ശികയിലായിരുന്നു പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസ്. കൊല്ലത്ത് സമ്മേളനം നടത്തിയ പാർട്ടി കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോർഡിന് 28 കോടി ബാധ്യതയുള്ളത് മറന്നുവെന്നും കർഷക തൊഴിലാളി ക്ഷേമ നിധി ബോർഡിൽ 500 കോടി കുടിശ്ശിക അടക്കം 33 ബോർഡുകളിൽ 13 എണ്ണത്തിലും കടുത്ത പ്രതിസന്ധിയെന്നും പ്രതിപക്ഷം പറഞ്ഞു.
നിയമസഭയിൽ വിമർശനവുമായി പ്രതിപക്ഷം
