s4 yt cover

കെഎസ്ഇബി വഴി നടപ്പാക്കുന്ന 6,375 കോടി രൂപയുടെ ട്രാന്‍സ്ഗ്രിഡ് 2.0 പദ്ധതിയുടെ കിഫ്ബി വായ്പാ ബാധ്യതയില്‍ നിന്നു സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറി. സര്‍ക്കാര്‍ വായ്പയെടുത്ത് സര്‍ക്കാര്‍ തന്നെ തിരിച്ചടയ്ക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന കരാര്‍. കിഫ്ബി ബാധ്യതകളുടെ പേരില്‍ സംസ്ഥാനത്തിനുള്ള കടമെടുപ്പു പരിധി കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചതാണു പദ്ധതിയുടെ സാമ്പത്തിക ഉത്തരവാദിത്വത്തില്‍നിന്നു പിന്മാറാന്‍ കാരണം.

ഇ പോസ് മെഷീനുകള്‍ പ്രവര്‍ത്തന രഹിതമായതുമൂലം സംസ്ഥാനത്ത് റേഷന്‍ വിതരണം നിര്‍ത്തിവച്ചു. ഇന്നലെ മുതല്‍ റേഷന്‍ വിതരണത്തില്‍ വ്യാപകമായി തടസം നേരിട്ടിരുന്നു.

എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പദവിയിലേക്കു സ്ഥാനമൊഴിഞ്ഞ വിസി ഡോ. സാബു തോമസിന്റെ പേര് ഒഴിവാക്കി സര്‍ക്കാര്‍ ഗവര്‍ണര്‍ക്കു പുതിയ പട്ടിക നല്‍കി. മന്ത്രി ആര്‍. ബിന്ദുവാണ് ഇക്കാര്യം അറിയിച്ചത്. ഡോ. സാബു തോമസിനെ നിയമിക്കാനാണു സര്‍ക്കാരിനു താല്‍പര്യം. എന്നാല്‍ പട്ടിക ഗവര്‍ണര്‍ മടക്കിയതിനാലാണ് പുതിയ പട്ടിക നല്‍കിയത്.

ബിരുദ വിദ്യാര്‍ഥിനിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം താമരശേരി ചുരത്തില്‍ ഉപേക്ഷിച്ചു. പ്രതിയെ ഉടന്‍ പിടികൂടുമെന്നു പോലീസ്. ചൊവ്വാഴ്ചയാണ് പെണ്‍കുട്ടിയെ കാണായത്. വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.

സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളില്‍ ഈ അധ്യയന വര്‍ഷം മുതല്‍ നാലു വര്‍ഷത്തെ ബിരുദ ഓണേഴ്‌സ് കോഴ്‌സുകള്‍ അടിച്ചേല്‍പ്പിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കൂടിയാലോചനകളോ മുന്നൊരുക്കങ്ങളോ ഇല്ലാതെ നാലു വര്‍ഷ കോഴ്സ് നടപ്പാക്കരുതെന്ന് സതീശന്‍ ആവശ്യപ്പെട്ടു.

അമേരിക്കയില്‍ നടക്കാനിരിക്കുന്ന ലോക കേരള സഭ മേഖല സമ്മേളനത്തില്‍ സ്പോണ്‍സര്‍ഷിപ്പ് പണപ്പിരിവിനെ ന്യായീകരിച്ച് സിപിഎം നേതാവ് എ.കെ ബാലന്‍. സ്പോണ്‍സര്‍ഷിപ്പ് വാങ്ങുന്നതില്‍ എന്താണ് തെറ്റ്? ഇപ്പോള്‍ ആരോപണമുന്നയിക്കുന്ന ഇവരാരും ഇതിനുമുമ്പ് സ്പോണ്‍സര്‍ഷിപ്പ് വാങ്ങിയിട്ടില്ലേ? ബാലന്‍ ചോദിച്ചു.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

ലോക കേരള സഭയ്ക്കുവേണ്ടിയുള്ള പണപ്പിരിവ് സുതാര്യമാണെന്ന് അമേരിക്കയിലെ ലോക കേരളസഭാ സംഘാടക സമിതി. സാമ്പത്തിക ഉറവിടം ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും സംഘാടക സമിതി അറിയിച്ചു. സമ്മേളന നടത്തിപ്പിനുള്ള ഭാരിച്ച ചെലവിനു പണം കണ്ടെത്താന്‍ മറ്റു മാര്‍ഗമില്ലെന്നും സംഘാടക സമിതി.

കാട്ടിറച്ചിയുമായി പിടികൂടിയെന്നാരോപിച്ച് ആദിവാസി യുവാവ് സരുണ്‍ സജിയെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ ഒമ്പതു വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തൊടുപുഴ സെഷന്‍സ് കോടതി തള്ളി. 13 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പ്രതികളില്‍ ഒരാള്‍ മരിച്ചു. രണ്ടു പേര്‍ കോടതിയില്‍ കീഴടങ്ങി ജാമ്യം നേടിയ ശേഷം ജോലിയില്‍ പ്രവേശിച്ചിരുന്നു. പ്രതിയായ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബി. രാഹുലിന് ജാമ്യം ലഭിച്ചിട്ടില്ലെങ്കിലും സസ്പെന്‍ഷന്‍ പിന്‍വലിച്ചതിനാല്‍ സര്‍വീസില്‍ പ്രവേശിച്ചിരുന്നു.

കിഫ്ബിയില്‍നിന്ന് എടുത്ത വായ്പയ്ക്കു കെ ഫോണ്‍ തിരിച്ചടയ്ക്കേണ്ടത് വര്‍ഷം നൂറു കോടി രൂപ. 350 കോടി രൂപയുടെ ബിസിനസ് ലഭിച്ചാലേ ഇത്രയും തുക തിരിച്ചടയ്ക്കാനാകൂവെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. പദ്ധതി നടപ്പാക്കാന്‍ കിഫ്ബിയില്‍നിന്ന് 1,011 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

കെ ഫോണ്‍ പദ്ധതിയില്‍ എസ്ആര്‍ഐടിക്ക് അനുകൂലമായി ടെണ്ടര്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തി. ഹാര്‍ഡ് വെയര്‍ സോഫ്റ്റ് വെയര്‍ സേവനങ്ങള്‍ ലഭ്യമാക്കാനുള്ള സര്‍വ്വീസ് പ്രൊവൈഡര്‍ ആകണമെങ്കില്‍ എസ്ആര്‍ഐടിയുടെ സോഫ്ട് വെയര്‍ ഉപയോഗിക്കണമെന്നാണ് കെ ഫോണിന്റെ പുതിയ ടെണ്ടര്‍ മാനദണ്ഡം. കണ്‍സോര്‍ഷ്യം പങ്കാളിയായ എസ്ആര്‍ഐടിക്ക് നേരിട്ട് പങ്കെടുക്കാന്‍ കഴിയില്ലെന്നിരിക്കെ രണ്ടു തവണയാണ് ഹാര്‍ഡ് വെയര്‍ സോഫ്റ്റ് വെയര്‍ പങ്കാളിയെ കണ്ടെത്താനുള്ള ടെണ്ടര്‍ നടപടികള്‍ കെ ഫോണ്‍ ഉപേക്ഷിച്ചത്.

കഷായത്തില്‍ വിഷം കലര്‍ത്തി കാമുകന്‍ ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ആത്മഹത്യാ പ്രവണതയുള്ള ഗ്രീഷ്മയെ ജാമ്യത്തില്‍ വിടരുതെന്ന പ്രോസിക്യൂഷന്റെ വാദം ശരിവച്ചാണ് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയത്. പ്രതിയെ കസ്റ്റഡിയില്‍ വച്ച് വിചാരണ നടത്താന്‍ അനുമതി നല്‍കിയിരുന്നു.

കൊയിലാണ്ടിയില്‍ വിജിലന്‍സ് ഓഫീസിലെ ടൈപ്പിസ്റ്റും ഭാര്യയും തൂങ്ങിമരിച്ച നിലയില്‍. ചേമഞ്ചേരിയില്‍ താമസിക്കുന്ന വെള്ളിപ്പുറത്ത് അശോക് കുമാര്‍ (42), ഭാര്യ അനു രാജന്‍ എന്നിവരാണു മരിച്ചത്.

തെങ്ങിന്‍ മുകളില്‍നിന്നു തേങ്ങ വലിക്കുമ്പോള്‍ തലയില്‍ തേങ്ങ വീണതോടെ നിലതെറ്റി തെങ്ങുകയറ്റ മെഷീനില്‍ തല കീഴായി തൂങ്ങിക്കിടന്ന തെങ്ങു കയറ്റ തൊഴിലാളിയെ ഫയര്‍ഫോഴ്സെത്തി രക്ഷിച്ചു. മുക്കം കൊടിയത്തൂര്‍ ചെറുവാടികടവില്‍ വീരാന്‍കുട്ടി എന്ന തൊഴിലാളിയെയാണ് രക്ഷിച്ചത്.

കോഴിക്കോട് നന്മണ്ടയില്‍ മരക്കൊമ്പ് പൊട്ടി തലയില്‍ വീണ് ബൈക്ക് യാത്രക്കാരനായ അധ്യാപകന്‍ മരിച്ചു. ഉള്ളിയേരി എയുപി സ്‌കൂള്‍ അധ്യാപകന്‍ മുഹമ്മദ് ഷരീഫാണ്(39) മരിച്ചത്.

ഹജ്ജ് തീര്‍ത്ഥാടക മക്കയില്‍ കുഴഞ്ഞു വീണ് മരിച്ചു. മലപ്പുറം തേഞ്ഞിപ്പലം നീരോല്‍പാലം സ്വദേശിനി കുപ്പാട്ടില്‍ സാജിദ (64) ആണ് മരിച്ചത്.

കോഴിക്കോട് ചേവായൂരില്‍ സര്‍ക്കാര്‍ അഗതിമന്ദിരത്തിലെ അന്തേവാസി ബാബുവിനെ വെട്ടിയ സംഭവത്തില്‍ സാലുദീന്‍ എന്ന മറ്റൊരു അന്തേവാസി അറസ്റ്റിലായി.

ഗുസ്തിതാരങ്ങളുടെ സമരത്തിനു പിന്തുണയുമായി ബിജെപി എംപിമാരും. മഹാരാഷ്ട്രയില്‍ നിന്നുള്ള എംപി പ്രിതം മുണ്ടെയാണ് ഗുസ്തി താരങ്ങള്‍ക്കു പിന്തുണ അറിയിച്ചത്. നേരത്തെ, ഹരിയാനയിലെ ബിജെപി എം പി ബ്രിജേന്ദ്ര സിംഗ് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

ഗുസ്തി താരങ്ങള്‍ക്കെതിരായ ലൈംഗിക അതിക്രമ കേസുകളിലെ പ്രതിയും ബിജെപി നേതാവുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് എംപി തിങ്കളാഴ്ച അയോധ്യയില്‍നിന്ന് നടത്താനിരുന്ന ജന്‍ ചേതന മഹാറാലി മാറ്റിവച്ചു. റാലി നടത്തുന്നതിനോടു ബിജെപിയിലെ ഏതാനും നേതാക്കള്‍ വിയോജിപ്പു പ്രകടിപ്പിച്ചതിനാലാണ് പിന്മാറ്റം.

മുസ്ലിം ലീഗ് മതേതരപ്പാര്‍ട്ടിയാണെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ബിജെപിയെ എതിര്‍ക്കുകയും മുസ്ലിംലീഗിനെ ഒപ്പം നിര്‍ത്തുകയും ചെയ്യുന്നതില്‍ വൈരുധ്യമില്ലേയെന്നു ന്യൂയോര്‍ക്കിലെ വാര്‍ത്താസമ്മേളനത്തിനിടെ ഉയര്‍ന്ന ചോദ്യത്തിനാണ് രാഹുലിന്റെ മറുപടി.

അടുത്ത വര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരേ സംയുക്ത പ്രതിപക്ഷ സഖ്യം ജയിക്കുമെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ”അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി മികച്ച പ്രകടനം കാഴ്ചവച്ച് ആളുകളെ അത്ഭുതപ്പെടുത്തുമെന്നും രാഹുല്‍ പറഞ്ഞു. വാഷിംഗ്ടനിലെ നാഷനല്‍ പ്രസ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ പ്രതിച്ഛായ താഴ്ത്തിക്കെട്ടാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ദുരാഗ്രഹവും സ്വര്‍ഥതാല്‍പര്യങ്ങളുമാണ് ഇത്തരം നടപടികള്‍ക്കു പിന്നില്‍. യുഎസിലുള്ള രാഹുല്‍ ഗാന്ധി, മോദി സര്‍ക്കാരിനെ വിമര്‍ശിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

മധ്യപ്രദേശില്‍ ബിജെപി സര്‍ക്കാര്‍ 850 കോടി രൂപ മുടക്കി ഉജ്ജയിന്‍ മഹാകാല്‍ ക്ഷേത്ര ഇടനാഴിയില്‍ സ്ഥാപിച്ച ഏഴു പ്രതിമകളില്‍ ആറെണ്ണവും തകര്‍ന്നു. പദ്ധതിയിലെ ക്രമക്കേടുകളെക്കുറിച്ച് മധ്യപ്രദേശ് ലോകായുക്ത അന്വേഷണം പ്രഖ്യാപിച്ചു.

വേദിയില്‍ കമിഴ്ന്നടിച്ചുവീണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. കൊളറാഡോയില്‍ എയര്‍ ഫോഴ്സ് അക്കാദമിയില്‍ ബിരുദദാന ചടങ്ങിനിടെയാണു സംഭവം. പരിക്കുകളില്ല. വീഴ്ചയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷവും (2022-23) ജനുവരി-മാര്‍ച്ച് പാദത്തിലും കാഴ്ചവച്ച മികച്ച ജി.ഡി.പി വളര്‍ച്ച നടപ്പുവര്‍ഷം (2023-24) ആവര്‍ത്തിക്കുക പ്രയാസമായിരിക്കുമെന്ന് വ്യക്തമാക്കി ഏപ്രിലില്‍ മുഖ്യ വ്യവസായ മേഖലയുടെ വളര്‍ച്ച ആറ് മാസത്തെ താഴ്ചയായ 3.5 ശതമാനത്തിലേക്ക് ഇടിഞ്ഞു. 2022 ഏപ്രിലില്‍ 9.5 ശതമാനവും ഇക്കഴിഞ്ഞ മാര്‍ച്ചില്‍ 3.6 ശതമാനവുമായിരുന്നു വളര്‍ച്ചയെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ 0.7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ ശേഷം തുടര്‍ച്ചയായി മുന്നേറുന്നതിനിടെയാണ് ഈ വര്‍ഷം ഫെബ്രുവരി മുതല്‍ വളര്‍ച്ച കുറഞ്ഞ് തുടങ്ങിയത്. ജനുവരിയിലെ 9.7 ശതമാനത്തില്‍ നിന്ന് 7.2 ശതമാനത്തിലേക്ക് ഫെബ്രുവരിയിലെ വളര്‍ച്ച കുറഞ്ഞിരുന്നു. ഇന്ത്യയുടെ വ്യാവസായിക ഉത്പാദന സൂചികയില്‍ 40 ശതമാനം പങ്കുവഹിക്കുന്ന മുഖ്യ വ്യവസായമേഖലയില്‍ കല്‍ക്കരി, ക്രൂഡോയില്‍, പ്രകൃതിവാതകം, റിഫൈനറി ഉത്പന്നങ്ങള്‍, വളം, സ്റ്റീല്‍, സിമന്റ്, വൈദ്യുതി എന്നീ എട്ട് സുപ്രധാന വിഭാഗങ്ങളാണുള്ളത്. കല്‍ക്കരിയുടെ വളര്‍ച്ച 2022 ഏപ്രിലിലെ 30.1 ശതമാനതതില്‍ നിന്ന് 9 ശതമാനത്തിലേക്ക് ഇടിഞ്ഞു. ക്രൂഡോയില്‍ നെഗറ്റീവ് 0.9 ശതമാനത്തില്‍ നിന്ന് നെഗറ്റീവ് 3.5 ശതമാനത്തിലേക്ക് കൂപ്പുകുത്തി. 6.4 ശതമാനത്തില്‍ നിന്ന് നെഗറ്റീവ് 2.8 ശതമാനത്തിലേക്കാണ് പ്രകൃതിവാതകോത്പാദന വളര്‍ച്ച ഇടിഞ്ഞത്. 9.2 ശതമാനത്തില്‍ നിന്ന് നെഗറ്റീവ് 1.5 ശതമാനത്തിലേക്ക് റിഫൈനറി ഉത്പന്നങ്ങളും തളര്‍ന്നു.സ്റ്റീല്‍ 2.5ല്‍ നിന്ന് 12.1 ശതമാനത്തിലേക്കും സിമന്റ് 7.4ല്‍ നിന്ന് 11.6 ശതമാനത്തിലേക്കും വളര്‍ച്ച മെച്ചപ്പെടുത്തിയപ്പോള്‍ വളം ഉത്പാദനം ഉയര്‍ന്നത് 8.8ല്‍ നിന്ന് 23.5 ശതമാനത്തിലേക്കാണ്. വൈദ്യുതോത്പാദനം 11.8 ശതമാനത്തില്‍ നിന്ന് നെഗറ്റീവ് 1.4 ശതമാനത്തിലേക്ക് ഇടിഞ്ഞു.

മോട്ടറോള പുതിയ മിഡ് റേഞ്ച് ഫോണുമായി എത്തുന്നു. മോട്ടോ ജി സ്റ്റൈലസ് 2023 5ജി എന്ന ഏറ്റവും പുതിയ ഫോണില്‍ യുവാക്കളെ ആകര്‍ഷിക്കാനായി ഒരു ഫ്ലാഗ്ഷിപ്പ് ഫീച്ചര്‍ കൂടി ചേര്‍ത്തിട്ടുണ്ട്. പേരിലുള്ളത് പോലെ തന്നെ ഫോണിനൊപ്പം ഒരു സ്റ്റൈലസും വരുന്നുണ്ട്. മോട്ടോ ജി സ്റ്റൈലസിന്റെ 5ജി പതിപ്പ് പ്ലാസ്റ്റിക് ബില്‍ഡിലാണ് വരുന്നത്. വലിയ ക്യാമറ ഹൗസിംഗുകളുള്ള ചതുരാകൃതിയിലുള്ള ക്യാമറ ബമ്പ് പിറകില്‍ കാണാം. മുന്‍ കാമറ പഞ്ച്-ഹോളിലാണ് സജ്ജീകരിച്ചിരിക്കുന്നത്. 6.6 ഇഞ്ച് വലിപ്പമുള്ള ഫുള്‍ എച്ച്ഡി+ എല്‍സിഡി ഡിസ്‌പ്ലേയാണ് കൂടാതെ 120ഹെര്‍ട്സ് റിഫ്രഷ് റേറ്റിന്റെ പിന്തുണയുമുണ്ട്. പുതിയ സ്നാപ്ഡ്രാഗണ്‍ 6 ജെന്‍ 1 ചിപ്‌സെറ്റാണ് ഫോണിന് കരുത്തേകുന്നത്. 6ജിബി റാമും 256ജിബി വരെയുള്ള സ്റ്റോറേജുമായാണ് ഫോണ്‍ വരുന്നത്. 50 എംപി പ്രൈമറി സ്‌നാപ്പറും 8 എംപി അള്‍ട്രാ വൈഡ് ലെന്‍സുമാണ് പിന്‍ ക്യാമറാ വിശേഷങ്ങള്‍. 16എംപി സെല്‍ഫി ഷൂട്ടറുമുണ്ട്. പോര്‍ട്രെയിറ്റ് മോഡ്, നൈറ്റ് വിഷന്‍, ഡ്യുവല്‍-വീഡിയോ മോഡ്, സ്ലോ-മോഷന്‍ വീഡിയോകള്‍, 8ഃ ഡിജിറ്റല്‍ സൂം എന്നിവയും അതിലേറെയും ക്യാമറ സവിശേഷതകളുമായാണ് മോട്ടോ ജി സ്റ്റൈലസ് 5ജ്ി വരുന്നത്. 20വാട്ട് ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന 5,000എംഎഎച്ച് ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്. അമേരിക്കയില്‍ 399.9 ഡോളറിനാണ് ഫോണ്‍ ലോഞ്ച് ചെയ്തിരിക്കുന്നത്. അതായത് 32,000 ഇന്ത്യന്‍ രൂപ. നിലവില്‍ ഇന്ത്യയില്‍ ഫോണ്‍ അവതരിപ്പിച്ചിട്ടില്ല. വൈകാതെ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

രഞ്ജന്‍ പ്രമോദിന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘ഒ.ബേബി’യിലെ ഗാനം പുറത്ത് വിട്ടു. പ്രാര്‍ത്ഥന ഇന്ദ്രജിത്ത് ആലപിച്ച ഗാനം ഇതിനോടകം തന്നെ ഒട്ടേറെ പേരാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ഹരിനാരായണന്‍ ബി കെയാണ് ഗാനരചന. സംഗീതം നല്‍കിയിരിക്കുന്നത് വരുണ്‍ കൃഷ്ണയും പ്രണവ് ദാസും ചേര്‍ന്നാണ്. ‘രക്ഷാധികാരി ബൈജു’വിന് ശേഷം രഞ്ജന്‍ പ്രമോദ് ഒരുക്കുന്ന ‘ഒ.ബേബി’യില്‍ ദിലീഷ് പോത്തനാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. രഞ്ജന്‍ പ്രമോദിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ ദിലീഷ് പോത്തന്‍ നായകനാകുന്നു എന്ന നിലയില്‍ പ്രഖ്യാപനം മുതല്‍ തന്നെ സിനിമ ഏറെ ചര്‍ച്ചയായിരുന്നു.

ഒരു ത്രില്ലര്‍ സ്വഭാവത്തില്‍ ഉള്ള ചിത്രമാണ് ‘ഒ ബേബി’. മലയാളികള്‍ എക്കാലവും ഓര്‍ത്തിരിക്കുന്ന ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച രഞ്ജന്‍ പ്രമോദിന്റെ ‘ഒ.ബേബി’ ജൂണ്‍ ഒമ്പതിനാണ് റിലീസ് ചെയ്യുക. ദിലീഷ് പോത്തന്‍, അഭിഷേക് ശശിധരന്‍, പ്രമോദ് തേര്‍വാര്‍പ്പള്ളി എന്നിവര്‍ ചേര്‍ന്ന് ടര്‍ടില്‍ വൈന്‍ പ്രൊഡക്ഷന്‍സ്, കളര്‍ പെന്‍സില്‍ ഫിലിംസ്, പകല്‍ ഫിലിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. ദിലീഷ് പോത്തനൊപ്പം രഘുനാഥ് പലേരി, ഹാനിയ നസീഫ, സജി സോമന്‍, ഷിനു ശ്യാമളന്‍, അതുല്യ ഗോപാലകൃഷ്ണന്‍, വിഷ്ണു അഗസ്ത്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ശിവ പ്രസാദ് യനല സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം ‘വിമാനം’ ട്രെയിലര്‍ റിലീസ് ചെയ്തു. സമുദ്രക്കനിയും മാസ്റ്റര്‍ ധ്രുവനുമാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളാകുന്നത്. അനസൂയ ഭരദ്വാജ്, മീര ജാസ്മിന്‍, രാഹുല്‍ രാമകൃഷ്ണ, മൊട്ടരാജേന്ദ്രന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. സംഗീതം ചരണ്‍ അര്‍ജുന്‍.

തമിഴിലും ഒരേസമയം റിലീസിനൊരുങ്ങുന്ന ചിത്രം സീ സ്റ്റുഡിയോസ് നിര്‍മിക്കുന്നു. വിവേക് കലേപുവാണ് ഛായാഗ്രഹണം. ചിത്രം ജൂണ്‍ ഒന്‍പതിന് തിയറ്ററുകളിലെത്തും.

ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ സ്വന്തമാക്കി കുഞ്ചാക്കോ ബോബന്‍. അള്‍ട്ടിമേറ്റ് എസ്യുവി ഡിഫന്‍ഡറിന്റെ ഉയര്‍ന്ന വകഭേദമാണ് ചാക്കോച്ചന്‍ വാങ്ങിയത്. എച്ച്എസ്ഇ മോഡലിന് കരുത്ത് പകരുന്നത് മൂന്നു ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ്. 221 കിലോവാട്ട് കരുത്തുള്ള എസ്യുവി 100 കിലോമീറ്റര്‍ വേഗം 7 സെക്കന്‍ഡിലെത്തും. 191 കിലോമീറ്ററാണ് ഉയര്‍ന്ന വേഗം. ഏകദേശം 1.35 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. എസ്യുവികളിലെ ഐതിഹാസിക മോഡല്‍ ഡിഫന്‍ഡര്‍. ലാന്‍ഡ് റോവറിന്റെ ഐതിഹാസിക മോഡലുകളിലൊന്നായിരുന്നു ഡിഫന്‍ഡര്‍. നീണ്ട 67 വര്‍ഷത്തെ സേവനം അവസാനിപ്പിച്ച് 2016ല്‍ വിടവാങ്ങിയ ഡിഫന്‍ഡറിന്റെ പുതിയ പതിപ്പ് 2019 ലാണ് രാജ്യാന്തര വിപണിയില്‍ എത്തിയത്. കുറഞ്ഞ ഫ്രണ്ട്, റിയര്‍ ഓവര്‍ഹാങ് ആണു പുതിയ ഡിഫന്‍ഡറിനും. ഇവ മികച്ച അപ്രോച്ച്, ഡിപ്പാര്‍ച്ചര്‍ ആംഗിളുകള്‍ ലഭ്യമാക്കുകയും വാഹനത്തെ ഓഫ്റോഡിങ് സാഹചര്യങ്ങള്‍ക്ക് തികച്ചും അനുയോജ്യമാക്കുകയും ചെയ്യുന്നു. 291 മി.മീ. ഗ്രൗണ്ട് ക്ലിയറന്‍സുണ്ട്. 900 മി.മീ. വരെ വെള്ളത്തിലൂടെ പോകാനുമാകും. 3 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ മോഡല്‍ കൂടാതെ മൂന്നു ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ മോഡലും വാഹനത്തിനുണ്ട്. 400 ബിഎച്ച്പി കരുത്ത് നല്‍കും ഈ എന്‍ജിന്‍. എട്ടു സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്സാണ്.

വായിക്കുവാനും ചിന്തിക്കുവാനും ചര്‍ച്ചചെയ്യുവാനും മറ്റുമുള്ള ഇച്ഛാശക്തി നഷ്ടപ്പെട്ട നമ്മുടെ യുവതലമുറയെ ഉള്ളില്‍ കരുതിക്കൊണ്ടാണ് ഈ പുസ്തകം രചിക്കപ്പെട്ടിട്ടുള്ളത്. ചില പുരോഗമനവാദികള്‍ കരുതുംപോലെ ഇത് പഴമയുടെ ആരാധനയെന്നതിലുപരി പുരാതനതയെ വെളിച്ചത്തു കൊണ്ടു വന്നു പരിചയപ്പെടുത്തുക എന്ന ഉദ്യമം കൂടിയാണ്. അതും വിജ്ഞാനശാസ്ത്രത്തിന്റെ ഒരു ഭാഗം തന്നെയാണല്ലോ. കഴിഞ്ഞ മുപ്പതു കൊല്ലങ്ങളായി കണ്ടും കേട്ടും വായിച്ചും മനസ്സിലാക്കിയ സംഗതികള്‍ മാത്രമേ ഈ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളൂ. തമിഴ്‌നാട്ടിന്റെ തെക്കന്‍ ജില്ലകളിലായിരുന്നു തന്റെ ബാല്യത്തിനും ജീവിതത്തിനും വിദ്യാഭ്യാസത്തിനും അതിര്‍ത്തിയായത്. എങ്കിലും തന്റെ അന്വേഷണം എക്കാലവും മനുഷ്യനിലേക്കാണ്. പ്രശസ്ത തമിഴ് നരവംശശാസ്ത്രജ്ഞന്‍ രചിച്ച തമിഴ്‌നാടിന്റെ ചരിത്രവും സംസ്‌കാരവും അടയാളപ്പെടുത്തുന്ന പുസ്തകം. ‘അറിയപ്പെടാത്ത തമിഴകം’. തൊ. പരമശിവന്‍. പരിഭാഷ – എസ് സന്ധ്യാദേവി. മാതൃഭൂമി. വില 212 രൂപ.

ദൃശ്യ സന്ദേശങ്ങളെ തലച്ചോറിലെത്തിക്കുന്ന ഒപ്റ്റിക് നാഡീവ്യൂഹത്തിന് തകരാറ് സംഭവിക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്നതാണ് ഗ്ലോക്കോമ. കാഴ്ച ശക്തിയെ ബാധിക്കുന്ന നേത്രരോഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഇത്. കണ്ണുകളുടെ വശങ്ങളില്‍ തുടങ്ങുന്ന കാഴ്ച നഷ്ടം പിന്നീട് പൂര്‍ണ്ണമായി കാഴ്ച്ചശക്തി നഷ്ടപ്പെടാന്‍ കാരണമാകും. 60 വയസ്സിന് മുകളില്‍ പ്രായമായവരിലാണ് ഗ്ലോക്കോമ കൂടുതല്‍ കാണപ്പെടുന്നത്. എന്നാലിത് ഏത് പ്രായക്കാരെയും ബാധിക്കാം. ഒരു കണ്ണിനെയോ രണ്ട് കണ്ണുകളെയോ രോഗം പിടിമുറുക്കിയേക്കാം. കണ്ണിനുള്ളിലെ മര്‍ദ്ദം നിലവിട്ട് ഉയരുന്നതാണ് ഗ്ലോക്കോമയുടെ പ്രധാന കാരണങ്ങളില്‍ ഒന്ന്. കണ്ണുകളിലുണ്ടാകുന്ന അക്വസ് ഹ്യൂമര്‍ എന്ന ദ്രാവകത്തിന്റെ തോത് വര്‍ധിക്കുമ്പോഴാണ് മര്‍ദ്ദം ഉയരുന്നത്. ഇത് ഒപ്റ്റിക് നാഡീവ്യൂഹത്തിന് ക്ഷതമുണ്ടാക്കും. പുറമേ നോക്കുമ്പോള്‍ കാര്യമായ ലക്ഷണങ്ങള്‍ പ്രകടമല്ലാത്തതിനാല്‍ ഈ രോഗത്തെക്കുറിച്ച് പലര്‍ക്കും അറിയില്ല. ലോകത്ത് ഇപ്പോള്‍ എട്ട് കോടിയോളം ആളുകള്‍ ഗ്ലോക്കോമ ബാധിതരാണെന്നാണ് കണക്ക്. ഇന്ത്യയില്‍ 1.2 കോടി ഗ്ലോക്കോമ ബാധിതരില്‍ 90 ശതമാനം പേര്‍ക്കും രോഗം നിര്‍ണ്ണയിക്കപ്പെടാതെ പോയിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ചിലരില്‍ ഗ്ലോക്കോമ മുന്നറയിപ്പ് ലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചെന്ന് വരില്ല. എന്നാല്‍ ചിലതരം ഗ്ലോക്കോമ പിടിമുറുക്കുമ്പോള്‍ കണ്ണിന് വേദന, തലവേദന, മങ്ങിയ കാഴ്ച, ബ്ലൈന്‍ഡ് സ്പോട്ടുകള്‍, ചുവന്ന കണ്ണ് എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ ഉണ്ടാകും. വെളിച്ചത്തിന് ചുറ്റും മഴവില്‍ നിറത്തില്‍ വലയങ്ങള്‍ പ്രത്യക്ഷപ്പെടുന്നതും ഗ്ലോക്കോമ ലക്ഷണമാണ്. ഛര്‍ദ്ദി, ഓക്കാനം പോലുള്ള ലക്ഷണങ്ങളും ഉണ്ടായേക്കാം. പ്രമേഹ രോഗികള്‍ക്ക് ഗ്ലോക്കോമ സാധ്യത ഇരട്ടിയാണ്. അതുപോലെ, കണ്ണുകള്‍ക്ക് പരുക്കോ, ശസ്ത്രക്രിയയോ വേണ്ടി വന്ന ആളുകളിലും ഗ്ലോക്കോമയ്ക്കുള്ള അപകടസാധ്യത കൂടുതലായിരിക്കും.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.33, പൗണ്ട് – 103.17, യൂറോ – 88.63, സ്വിസ് ഫ്രാങ്ക് – 91.03, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.48, ബഹറിന്‍ ദിനാര്‍ – 218.40, കുവൈത്ത് ദിനാര്‍ -267.69, ഒമാനി റിയാല്‍ – 213.86, സൗദി റിയാല്‍ – 21.95, യു.എ.ഇ ദിര്‍ഹം – 22.42, ഖത്തര്‍ റിയാല്‍ – 22.61, കനേഡിയന്‍ ഡോളര്‍ – 61.37.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *