S2 yt cover

ഗണപതി പരാമര്‍ശത്തില്‍ സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരേ സംസ്ഥാന വ്യാപകമായി എന്‍എസ്എസിന്റെ പ്രതിഷേധ സമരം. തിരുവനന്തപുരത്തു നാമജപ യാത്ര. ശാസ്ത്രമല്ല, വിശ്വാസമാണു വലുതെന്നും വിശ്വാസ സംരക്ഷണത്തില്‍ ആര്‍എസ്എസിനും ബിജെപിക്കുമൊപ്പം നില്‍ക്കുമെന്നും എന്‍എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍.

സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ പരാമര്‍ശം ഹൈന്ദവ വിശ്വാസങ്ങള്‍ക്കെതിരെയാണെന്ന് വരുത്തിത്തീര്‍ക്കാനും രാഷ്ട്രീയലാഭം കൊയ്യാനുമുള്ള ശ്രമമാണ് നടക്കുന്നതെന്ന് സിപിഎം നേതാവ് പി ജയരാജന്‍. ഗണപതിക്കോ ഏതെങ്കിലും ആരാധനാമൂര്‍ത്തികള്‍ക്കോ വിശ്വാസത്തിനോ എതിരായിട്ടല്ല പരാമര്‍ശമെന്നും പി. ജയരാജന്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ചികില്‍സയ്ക്കായി രണ്ടു മാസത്തേക്കാണു ജാമ്യം. ആരോഗ്യ പ്രശ്ങ്ങളുടെ പേരില്‍ ജാമ്യം അനുവദിക്കരുതെന്ന എന്‍ഫോഴ്സ്മെന്റിന്റെ വാദം കോടതി തള്ളി.

*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ*

ജീവിതം സുന്ദരമാക്കാന്‍ KSFE ഡയമണ്ട് ചിട്ടികള്‍. ബമ്പര്‍ സമ്മാനം : 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍. കൂടാതെ ആയിരം പവന്‍ സ്വര്‍ണ്ണവും.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com , Ph: 0487 – 2332255 , Toll free Helpline: 18004253455*

ശക്തമായ പ്രതിഷേധത്തിനിടെ ഡല്‍ഹി സര്‍ക്കാരിന്റെ അധികാരങ്ങള്‍ കേന്ദ്ര ആഭ്യന്തര വകുപ്പു കൈയടക്കുന്ന ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് ബില്‍ അവതരിപ്പിച്ചത്. ഡല്‍ഹി സംസ്ഥാന സര്‍ക്കാരില്‍ ഉദ്യോഗസ്ഥരെ നിയമിക്കാനും സ്ഥാനക്കയറ്റം നല്‍കാനും അച്ചടക്ക നടപടിയെടുക്കാനുമുള്ള അധികാരം ഡല്‍ഹി സംസ്ഥാന സര്‍ക്കാരിനാണെന്ന സുപ്രീം കോടതി വിധി മറികടക്കാനാണ് ബില്‍ അവതരിപ്പിച്ചത്.

സര്‍ക്കാരിന്റെ സ്വന്തം ചാനലായി സഭ ടിവിയെ മാറ്റാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിട്ടും മാധ്യമങ്ങള്‍ക്കുള്ള നിയന്ത്രണം പിന്‍വലിക്കാത്തത് ജനാധിപത്യ വിരുദ്ധമാണ്. നിയമസഭയിലെ മാധ്യമ വിലക്ക് പിന്‍വലിക്കണമെന്നും ഭരണപക്ഷത്തിന് വേണ്ടിയുള്ള സഭ ടി.വിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി.

പുരാവസ്തു തട്ടിപ്പു കേസില്‍ യൂത്ത് കോണ്‍ഗ്രസ് മുളന്തുരുത്തി ബ്ലോക്ക് കമ്മിറ്റി ഭാരവാഹി എബിന്‍ എബ്രഹാമിനെ പ്രതിയാക്കി. ഇയാളെ ഓഗസ്റ്റ് എട്ടിന് ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി.

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ ‘പൊന്‍’ ഓണം*

ഈ ഓണം ശരിക്കും പൊന്നോണമാക്കൂ, പുളിമൂട്ടില്‍ സില്‍ക്‌സിനൊപ്പം. നറുക്കെടുപ്പില്‍ വിജയിക്കുന്ന ഭാഗ്യശാലികള്‍ക്ക് 1001 ഗോള്‍ഡ് കോയിനുകള്‍ സമ്മാനം. ഈ ഓഫര്‍ സെപ്തംബര്‍ 3 വരെ മാത്രം.

*ഓണം കളക്ഷന്‍സ് 299 രൂപ മുതല്‍*

താനൂരില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച താമിര്‍ ജിഫ്രിക്ക് മര്‍ദ്ദനമേറ്റെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കെമിക്കല്‍ ലാബ് റിപ്പോര്‍ട്ട് വന്ന ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാകൂ. ഇതേസമയം, ഇയാളുടെ ആമാശയത്തില്‍ നിന്ന് ക്രിസ്റ്റല്‍ രൂപത്തിലുളള വസ്തുവടങ്ങിയ രണ്ടു പ്ലാസ്റ്റിക് കവറുകള്‍ കണ്ടെത്തി. ഇത് എംഡിഎംഎയാണോ എന്നു പരിശോധിക്കും.

തമിഴ്നാട്ടിലേക്ക് 1051 കിലോ ചനന്ദനത്തടി കടത്തിയ സംഘത്തെ കോയമ്പത്തൂര്‍ പൊലീസ് പിടികൂടി. മലപ്പുറം ജില്ലയില്‍നിന്നു തമിഴ്‌നാട്ടിലേക്ക് ചന്ദനത്തടികള്‍ കടത്തിയത് സേലത്തിനടുത്ത് ആറ്റൂരിലാണ് പിടികൂടിയത്. പത്തനംതിട്ട സ്വദേശിയായ ട്രക്ക് ഡ്രൈവര്‍ മനോജ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ പേരില്‍ ശത്രുസംഹാര പൂജ. കൊല്ലം ഇടമുളക്കല്‍ മണികണ്ഠേശര മഹാദേവ ക്ഷേത്രത്തിലാണ് അസുരമംഗലം കരയോഗത്തിന്റെ പ്രസിഡന്റ് അഞ്ചല്‍ ജോബ് സ്പീക്കര്‍ക്കുവേണ്ടി ശത്രുസംഹാര അര്‍ച്ചന നടത്തിയത്.

എ.എന്‍. ഷംസീറിന്റെ പ്രസ്താവനയെ ചൊല്ലി അനാവശ്യ വിവാദമെന്ന് സിപിഎം. സംഘപരിവാറിന്റെ ഗൂഢാലോചനയില്‍ എന്‍എസ്എസ് നേതൃത്വം വീണെന്നാണ് സംശയം. എന്‍എസ്എസിന്റെ നാമജപ യാത്ര ശബരിമല പ്രതിഷേധത്തിന്റെ അന്തരീക്ഷം ഒരുക്കാനുള്ള ബോധപൂര്‍വ്വ ശ്രമമെന്നും സിപിഎം.

സ്പീക്കര്‍ എഎന്‍ ഷംസീര്‍ നടത്തിയത് പരസ്യമായ ഇതര മത നിന്ദയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കോണ്‍ഗ്രസ് നേതാക്കള്‍ ഈ വിഷയത്തില്‍ മൗനം പാലിക്കുന്നതു ദുരൂഹമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

സ്പീക്കര്‍ എ എന്‍ ഷംസീര്‍ നടത്തിയ പ്രസ്താവന വിശ്വാസികളെ മുറിവേല്‍പ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി. സതീശന്‍ പറഞ്ഞു. സ്പീക്കര്‍ നിലപാട് തിരുത്തണം. ശാസ്ത്രത്തേയും വിശ്വാസത്തേയും കൂട്ടിക്കുഴയ്ക്കരുതെന്നും സതീശന്‍. സ്പീക്കര്‍ എഎന്‍ ഷംസീറിന്റേത് അനാവശ്യമായി നടത്തിയ പ്രസ്താവനയെന്ന് മുന്‍ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രമേശ് ചെന്നിത്തലയും വ്യക്തമാക്കി.

എന്‍എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ നിലപാടിനോട് പൊതുസമൂഹം യോജിക്കുന്നില്ലെന്ന് സിപിഎം നേതാവ് എ കെ ബാലന്‍. ഗണപതി മുഖ്യ പ്രതിഷ്ഠയായ ചാത്തന്‍കുളങ്ങര ഭഗവതി ക്ഷേത്രത്തിന്റെ 68 ഏക്കര്‍ അനധികൃതമായി എന്‍എസ്എസ് കൈവശം വെച്ചിരിക്കുന്നുവെന്നും ആദ്യം ആ സ്വത്ത് തിരികെ നല്‍കുകയാണ് എന്‍.സ്.സ് ചെയ്യേണ്ടതെന്നും ബാലന്‍ വ്യക്തമാക്കി.

തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കി കൊല്ലപ്പെട്ട ആലുവയിലെ പെണ്‍കുട്ടിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. അടിയന്തര സഹായമായി ഒരു ലക്ഷം രൂപ നേരത്തെ അനുവദിച്ചിരുന്നു.

രജിസ്റ്റര്‍ ചെയ്യാത്ത റിയല്‍ എസ്റ്റേറ്റ് പ്രൊജക്റ്റുകളില്‍ രജിസ്റ്റേഡ് ഏജന്റുമാര്‍ ഇടപെടരുതെന്ന് കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി ചെയര്‍മാന്‍ പി.എച്ച്. കുര്യന്‍. പ്ലോട്ടുകള്‍ തിരിച്ചു വില്‍ക്കുന്നത് ഉള്‍പ്പെടെ രജിസ്റ്റര്‍ ചെയ്യാത്ത പ്രൊജക്റ്റുകളില്‍ ഇടപെടുന്നത് നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണ്. ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി.

പത്തനംതിട്ടയില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന കേസില്‍ പോലീസ് കുടുക്കാന്‍ ശ്രമിച്ച അഫ്സാനക്കെതിരെ ഭര്‍ത്താവ് നൗഷാദ് പൊലീസില്‍ പരാതി നല്‍കി. ഒന്നര വര്‍ഷം മുമ്പ് തന്നെ മര്‍ദ്ദിച്ചതില്‍ നടപടി ആവശ്യപ്പെട്ടാണ് അഫ്സാനയ്ക്കെതിരെ അടൂര്‍ പൊലീസില്‍ നൗഷാദ് പരാതി നല്‍കിയത്. അഫ്സാനയെ മര്‍ദിച്ചു കള്ളക്കേസെടുത്തെന്ന പരാതിയില്‍ വകുപ്പുതല അന്വേഷണം നടക്കുന്നതിനിടെയാണ് നൗഷാദിന്റെ പരാതി.

അവാര്‍ഡ് നിര്‍ണയത്തില്‍ ബാഹ്യ ഇടപെടലുകള്‍ ഉണ്ടായിട്ടില്ലെന്ന് ജൂറി ചെയര്‍മാന്‍ ഗൌതം ഘോഷ്. അവാര്‍ഡുകള്‍ പൂര്‍ണ്ണമായും ജൂറി തീരുമാനമാണെന്നും സംവിധായകന്‍ വിനയന്‍ പുറത്തുവിട്ട ഓഡിയോ ക്ലിപ്പുകളുടെ സാഹചര്യം എന്താണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം വള്ളക്കടവില്‍ ഇരുപതോളം തെരുവുനായ്ക്കളെ കുഴിച്ചുമൂടിയ സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്തുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. അന്വേഷ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

കണ്ണൂര്‍ കക്കാട് പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. സ്‌കൂളിലേക്ക് പോകുന്നതിനിടെ ഇടവഴിയില്‍ വച്ച് കാറിലെത്തിയ നാലംഗ സംഘമാണ് കൊണ്ടുപോകാന്‍ ശ്രമിച്ചത്. എന്നാല്‍ കുതറി മാറിയ പെണ്‍കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു.

കരുനാഗപ്പള്ളിയില്‍ വിദേശ വനിതയെ മദ്യം നല്‍കി മയക്കിയശേഷം പീഡിപ്പിച്ച രണ്ടു പേര്‍ പിടിയില്‍. വള്ളിക്കാവ് അമൃതപുരിയില്‍ എത്തിയ 44 വയസുള്ള അമേരിക്കകാരിയാണ് പീഡനത്തിന് ഇരയായത്. ചെറിയഴീക്കല്‍ സ്വദേശികളായ നിഖില്‍, ജയന്‍ എന്നിവരാണ് പിടിയിലായത്.

മൂവാറ്റുപുഴയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട കേസില്‍ ബൈക്കോടിച്ച ആന്‍സണ്‍ റോയിയെ അറസ്റ്റു ചെയ്തു. പരിക്കേറ്റ് ഇയാള്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. മൂവാറ്റുപുഴ നിര്‍മല കോളേജ് വിദ്യാര്‍ഥിനിയായിരുന്ന ആര്‍. നമിത (20) യാണു മരിച്ചത്.

ട്രെയിനില്‍ വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. കണ്ണൂര്‍ പടപ്പേങ്ങാട് സ്വദേശി ജോര്‍ജ് ജോസഫിനെയാണ് കണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂര്‍ – മംഗളൂരു ഇന്റര്‍സിറ്റി എക്‌സ്പ്രസിലായിരുന്നു സംഭവം.

ഹരിയാനയിലെ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ മരണം ആറായി. അതേസമയം 116 പേരെ ഇതുവരെ അറസ്റ്റ് ചെയ്തെന്നും കുറ്റക്കാര്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടര്‍ പറഞ്ഞു.

എന്‍ഡിഎ യുമായോ ‘ഇന്ത്യ’യുമായോ സഖ്യത്തിനില്ലെന്ന് ബിആര്‍എസ് നേതാവും തെലുങ്കാന മുഖ്യമന്ത്രിയുമായ ചന്ദ്രശേഖര്‍ റാവു. സ്വതന്ത്രമായി നില്‍ക്കാന്‍ ബിആര്‍എസിനാകും. രാജ്യത്ത് സമഗ്രമായ മാറ്റം കൊണ്ടുവരാന്‍ സമാന മനസ്‌കരായ രാഷ്ട്രീയസുഹൃത്തുക്കളുണ്ടെന്ന് ചന്ദ്രശേഖര്‍ റാവു പറഞ്ഞു.

മൈസൂരു എക്‌സ്പ്രസ് വേയില്‍ ഇരുചക്ര വാഹനങ്ങള്‍ക്കും മുച്ചക്ര വാഹനങ്ങള്‍ക്കും നിരോധനം. റോഡില്‍ പ്രവേശിച്ചാല്‍ 500 രൂപ പിഴ ചുമത്താനാണു തീരുമാനം. ഇതിനെതിരേ കര്‍ണാടകത്തില്‍ അമര്‍ഷം. അതിവേഗ ദേശീയപാതയിലെ അപകടങ്ങള്‍ വര്‍ധിച്ചതിനാലാണ് ചെറു വാഹനങ്ങളെ വിലക്കിയത്.

പ്രൊജക്ട് ചീറ്റ പദ്ധതി പ്രകാരം മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെത്തിച്ച ചീറ്റപ്പുലികളില്‍ ഒന്നുകൂടി ചത്തു. ഇതോടെ രാജ്യത്ത് എത്തിച്ച 20 ചീറ്റപ്പുലികളില്‍ 9 എണ്ണമാണ് ചത്തത്. നമീബിയയില്‍ നിന്നും ദക്ഷിണ ആഫ്രിക്കയില്‍ നിന്നുമാണ് ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലെത്തിച്ചത്.

തെരഞ്ഞെടുപ്പ് അട്ടിമറിക്കേസില്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ നാലു കേസുകൂടി ചുമത്തി. രാജ്യത്തെ കബളിപ്പിക്കാന്‍ ശ്രമിച്ചെന്നും ഔദ്യോഗിക നടപടികള്‍ തടസപ്പെടുത്തിയെന്നും ഗൂഢാലോചന നടത്തിയെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. ട്രംപ് വ്യാഴാഴ്ച വാഷിംഗ്ടണ്‍ ഡിസിയിലെ കോടതിയില്‍ ഹാജരാകണം.

ധനലക്ഷ്മി ബാങ്കിന് 2023-24 സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദത്തില്‍ 28.30 കോടി രൂപയുടെ അറ്റ ലാഭം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 26.43 കോടി രൂപയുടെ അറ്റനഷ്ടമായിരുന്നു. 57.94കോടി രൂപയാണ് ബാങ്കിന്റെ ഒന്നാം പാദ പ്രവര്‍ത്തന ലാഭം. മൊത്തം ബിസിനസ് 10.06 ശതമാനം വാര്‍ഷിക വളര്‍ച്ച നേടി 21,300 കോടി രൂപയില്‍ നിന്നും 23,442 കോടി രൂപയായി. മൊത്തം നിക്ഷേപം കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ ഇതേ കാലയളവില്‍ 12,576 കോടി രൂപയായിരുന്നത് 13,402 കോടി രൂപയായി വര്‍ദ്ധിച്ചിട്ടുണ്ട് . 6.56 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. റീട്ടെയില്‍ നിക്ഷേപങ്ങളില്‍ 7.40 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിക്കാന്‍ ബാങ്കിന് കഴിഞ്ഞിട്ടുണ്ട്. നിക്ഷേപത്തിന്റെ 31.65 ശതമാനം കറന്റ്, സേവിംഗ്സ് ബാങ്ക് നിക്ഷേപമാണ്. മൊത്തം വായ്പയില്‍ 15.08 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി 8724 കോടി രൂപയില്‍ നിന്നും 10,040 കോടി രൂപയായി. സ്വര്‍ണ പണയ വായ്പയില്‍ 25.40 ശതമാനം വാര്‍ഷിക വളര്‍ച്ച നേടി 1955 കോടി രൂപയില്‍ നിന്നും 2451 കോടി രൂപയായി. എസ്.എം.ഇ വായ്പയില്‍ 12.43 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. ബാങ്കിന്റെ വായ്പാ നിക്ഷേപ അനുപാതം കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തിലെ 69.37 ശതമാനത്തില്‍ നിന്നും ഈ സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദത്തില്‍ 74.91 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. മൊത്തം വരുമാനം 44.16 ശതമാനം വളര്‍ച്ച കൈവരിച്ച് 236.82 കോടി രൂപയില്‍ നിന്നും 341.40 കോടി രൂപയായി ഉയര്‍ന്നു. മൊത്തം നിഷ്‌ക്രിയ ആസ്തി വാര്‍ഷികാടിസ്ഥാനത്തില്‍ 6.35 ശതമാനത്തില്‍ നിന്ന് 5.21 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി 2.69 ശതമാനത്തില്‍ നിന്ന് 1.09 ശതമാനമായും കുറയ്ക്കുവാന്‍ ബാങ്കിന് കഴിഞ്ഞു.

ഡിസ്പ്ലേയില്‍ ഉള്‍പ്പെടെ വന്‍ മാറ്റങ്ങളുമായി ആപ്പിളിന്റെ ഐഫോണ്‍ 15 സീരീസ് ഉടനെത്തുമെന്ന് റിപ്പോര്‍ട്ട്. അടുത്ത രണ്ടു മാസത്തിനുള്ളില്‍ ഐഫോണ്‍ 15, ഐഫോണ്‍ 15 പ്രോ സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കിയേക്കുമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ആപ്പിള്‍ 15 സീരീസില്‍ ടൈപ്പ് സി പോര്‍ട്ട് ആയിരിക്കും ഉള്‍പ്പെടുത്തുക എന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതായത് ആന്‍ഡ്രോയിഡ് ഫോണില്‍ ഉപയോഗിക്കുന്നതിന് സമാനമായ ചാര്‍ജര്‍ തന്നെ. ഐഫോണ്‍ 15 പ്രോ മോഡലുകളുടെ അരികുകള്‍ സ്റ്റെയിന്‍ലെസ്സ് സ്റ്റീലിന് പകരം ടൈറ്റാനിയം ഉപയോഗിച്ചാണ് നിര്‍മിക്കുക. അതുകൊണ്ട് തന്നെ ഐഫോണ്‍ 15 പ്രോ മോഡലുകളുടെ വില ഇനിയും ഉയര്‍ന്നേക്കും. ഐഫോണ്‍ 15 സിരീസില്‍ ക്യാമറയില്‍ വലിയ മെച്ചപ്പെടുത്തലുകളുണ്ടകുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഐഫോണ്‍ 15 പ്രോ മാക്സിന്റെ പുതിയ പെരിസ്‌കോപ്പ് ലെന്‍സ് ഫോണില്‍ 6 മടങ്ങ് ഒപ്റ്റിക്കല്‍ സൂം വരെ അനുവദിക്കുന്ന റിപ്പോര്‍ട്ടുകളുണ്ട്. ലോ ഇഞ്ചക്ഷന്‍ പ്രഷര്‍ ഓവര്‍ മോള്‍ഡിംഗ് എന്ന ലിപോ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഡിസ്പ്ലേ ആയിരിക്കും പുതിയ ഐഫോണില്‍ ഉണ്ടാകുക എന്നും പറയുന്നു. ഇത് ഡിസ്‌പ്ലേയ്ക്ക് ചുറ്റുമുള്ള ബോര്‍ഡര്‍ വലുപ്പം 1.5 മില്ലിമീറ്ററായി ചുരുക്കും. കഴിഞ്ഞ വര്‍ഷത്തെ ഐഫോണ്‍ 14 പ്രോ മോഡലുകളിലുണ്ടായിരുന്ന എ16 പ്രോസസര്‍ ഐഫോണ്‍ 15ലും ഉപയോഗിച്ചേക്കും. എന്നാല്‍ ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോമാക്‌സ് എന്നീ മോഡലുകളില്‍ കമ്പനിയുടെ ഏറ്റവും പുതിയ ബയോണിക് എ17 പ്രോസസര്‍ ഉപയോഗിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.

ജോജു ജോര്‍ജ്, കുഞ്ചാക്കോ ബോബന്‍, നിമിഷ സജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് ഒരുക്കിയ ‘നായാട്ടി’ന് തെലുങ്ക് റീമേക്ക് വരുന്നു. ‘കൊട്ടബൊമ്മാലി പിഎസ്’ എന്നാണ് ചിത്രത്തിന്റെ പേര്. ശ്രീകാന്ത്, വരലക്ഷ്മി ശരത്കുമാര്‍, രാഹുല്‍ വിജയ്, ശിവാനി രാജശേഖര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. ജോജുവിന്റെ വേഷം ശ്രീകാന്ത് പുനരവതരിപ്പിക്കുന്നു. രാഹുല്‍ വിജയ് ആണ് ചാക്കോച്ചന്‍ ചെയ്ത കഥാപാത്രമാകുന്നത്. നിമിഷയുടെ വേഷം ശിവാനി അവതരിപ്പിക്കും. തേജ മര്‍നിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജിഎ 2 പിക്ചേഴ്സിന്റെ ബാനറില്‍ ബണ്ണി വാസ്, വിദ്യ കൊപ്പിനീഡി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ദുല്‍ഖര്‍ നായകനായ ചാര്‍ലിക്കു ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രം കൂടിയാണ് നായാട്ട്. ജോസഫ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു തിരക്കഥ എഴുതിയ ഷാഹി കബീറാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചത്. ഷൈജു ഖാലിദ് ആയിരുന്നു ഛായാഗ്രഹണം.

മെഹര്‍ രമേഷ് സംവിധാനം ചെയ്യുന്ന ചിത്രം ‘ഭോലാ ശങ്കറാ’ണ് ചിരഞ്ജീവിയുടേതായി റിലീസ് ചെയ്യാനുള്ളത്. ‘ഷാഡോ’ എന്ന ചിത്രത്തിന് ശേഷം മെഹര്‍ രമേഷിന്റെ സംവിധാനത്തിലുള്ളതാണ് ‘ഭോലാ ശങ്കര്‍’. ചിരഞ്ജീവി നായകനാകുന്ന ചിത്രത്തിന്റ കൗണ്ട്ഡൗണ്‍ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ചിത്രം റിലീസ് ചെയ്യുക 11നാണ്. അജിത്ത് നായകനായ ഹിറ്റ് തമിഴ് ചിത്രം ‘വേതാള’ത്തിന്റെ തെലുങ്ക് റീമേക്കാണ് ചിരഞ്ജീവിയുടെ ‘ഭോലാ ശങ്കര്‍’. ഡൂഡ്ലി ആണ് ചിരഞ്ജീവി ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. കീര്‍ത്തി സുരേഷ് ചിത്രത്തില്‍ ചിരഞ്ജീവിയുടെ സഹോദരിയുടെ വേഷത്തില്‍ എത്തുമ്പോള്‍ നായികയാകുന്നത് തമന്നയാണ്. ‘വേതാളം’ എന്ന ചിത്രത്തില്‍ അജിത്ത് അഭിനയിച്ച കഥാപാത്രമായിട്ടാണ് ‘ഭോലാ ശങ്കറി’ല്‍ ചിരഞ്ജീവി എത്തുക. ചിരഞ്ജീവി നായകനാകുന്ന ചിത്രത്തിന്റെ കലാസംവിധായകന്‍ എ എസ് പ്രകാശ് ആണ്. അജിത്ത് നായകനായ ചിത്രം ‘ബില്ല’ തെലുങ്കിലേക്ക് റീമേക്ക് ചെയ്ത സംവിധായകനാണ് മെഹര്‍ രമേഷ്.

കിയയുടെ മിഡ് സൈസ് എസ്യുവി സെല്‍റ്റോസ് സ്വന്തമാക്കി മിനി സ്‌ക്രീന്‍ നടി വരദ. കിയയുടെ വിതരണക്കാരായ ഇന്‍ജിയോണ്‍ കിയയില്‍ നിന്നാണ് പുതിയ വാഹനം താരം സ്വന്തമാക്കിയത്. കിയ സെല്‍റ്റോസിന്റെ ആദ്യ തലമുറയാണ് വരദയുടെ പുതിയ വാഹനം. പെട്രോള്‍, ഡീസല്‍ മോഡലുകളുള്ള വാഹനത്തിന്റെ ഏതു പതിപ്പാണ് വരദ സ്വന്തമാക്കിയത് എന്ന് വ്യക്തമല്ല. കഴിഞ്ഞ ദിവസമാണ് കിയ പുതിയ സെല്‍റ്റോസിനെ വിപണിയിലെത്തിക്കുന്നത്. 10.89 ലക്ഷം രൂപ മുതല്‍ 19.99 ലക്ഷം രൂപ വരെയാണ് പുതിയ സെല്‍റ്റോസിന്റെ വില. പെട്രോള്‍, ഡീസല്‍, ടര്‍ബോ പെട്രോള്‍ എന്‍ജിനുകളില്‍ ഓട്ടമാറ്റിക് മാനുവല്‍ വകഭേദങ്ങളില്‍ വാഹനം ലഭിക്കും. 1.5 ലീറ്റര്‍ പെട്രോള്‍ പതിപ്പിന് 10.89 ലക്ഷം രൂപ മുതല്‍ 16.59 ലക്ഷം രൂപ വരെയും 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ പതിപ്പിന് 14.99 ലക്ഷം രൂപ മുതല്‍ 19.99 ലക്ഷം രൂപ വരെയും 1.5 ലീറ്റര്‍ ഡീസല്‍ പതിപ്പിന് 11.99 ലക്ഷം രൂപ മുതല്‍ 19.99 ലക്ഷം രൂപ വരെയുമാണ് വില.

മനുഷ്യര്‍ സാമൂഹിക കൂട്ടായ്മയിലേക്ക് വളരുമ്പോള്‍ തന്നെ പാരിസ്ഥിതിക ബോധം അബോധമായി കൂടെയുണ്ടായിരുന്നു. എന്നാല്‍, പരിസ്ഥിതിയും മനുഷ്യരും തുല്യതയില്‍ നിന്നു മാറി. മനുഷ്യരുടെ അധികാരബോധം ഉടലെടുക്കുന്നത് ഒരു പ്രത്യേക ഘട്ടത്തിലാണ്. അത് ഏതുഘട്ടം മുതലാണ്? അതിനുശേഷം മനുഷ്യരുടെ പാരിസ്ഥിതിക ബോധത്തില്‍ വന്ന മാറ്റം എന്താണ്? ആ മാറ്റം പരിസ്ഥിതിയില്‍ ഉണ്ടാക്കിയ ആഘാതം എന്താണ്? അത് മനുഷ്യര്‍ക്ക് തിരിച്ചടിയാവുന്നത് എങ്ങനെയാണ്? ആധുനിക പരിസ്ഥിതി ബോധം എന്നാല്‍ എന്താണ്? ഹരിത ദര്‍ശനം എന്നതിലേക്ക് അത് മാറുന്നത് എങ്ങനെയാണ്? ഇത്തരം കാര്യങ്ങള്‍ സാഹിത്യത്തില്‍ പ്രതിഫലിക്കുന്നത് ഏതൊക്കെ രീതിയിലാണ്? മലയാള കവിതയില്‍ ഹരിത ദര്‍ശനത്തിന്റെ സ്വാധീനം എങ്ങനെയാണ്? എന്നിങ്ങനെ ഒരുപിടി ചോദ്യങ്ങള്‍ക്ക് പരിസ്ഥിതി, മനുഷ്യകുലം, സാഹിത്യം തുടങ്ങിയ മേഖലകളില്‍ മുന്‍നിര്‍ത്തി ഉത്തരം കണ്ടെത്താനുള്ള ശ്രമമാണ് ഈ പുസ്തകം. ‘ഹരിത ദര്‍ശനം ആധുനികാനന്തര കവിതയില്‍’. ഡോ. സി ആര്‍ പ്രസാദ്. മാളൂബെന്‍ പബ്ളിക്കേഷന്‍സ്. വില 142 രൂപ.

രാവിലെ വെറും വയറ്റില്‍ ചെറു ചൂടുവെള്ളത്തില്‍ നാരങ്ങ പിഴിഞ്ഞ് കുടിച്ചാല്‍ ശരീരത്തിലെ വിഷാംശം കുറയ്ക്കാം. നാരങ്ങയില്‍ അടങ്ങിയിട്ടുള്ള ഫ്ളാവനോയ്ഡുകള്‍ എന്ന പദാര്‍ഥത്തിന് ആന്റി ഓക്സിഡന്റ്, ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുണ്ട്. ഇത് ശരീരത്തില്‍ രൂപപ്പെടുന്ന രോഗ കാരണങ്ങളായേക്കാവുന്ന ഫ്രീ റാഡിക്കലുകളെ ഇല്ലായ്മ ചെയ്യാന്‍ സഹായിക്കും. രാവിലെ നാരങ്ങ വെള്ളം കുടിക്കുന്നത് ദഹനരസങ്ങളുടെ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കും. ഇത് ദഹനത്തിന് സഹായകമാണ്. ഹോര്‍മോണുകളുടെ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കാനും അയണിന്റെ ആഗീരണം മെച്ചപ്പെടുത്താനും വൈറ്റമിന്‍ സി സഹായിക്കും. പ്രതിരോധസംവിധാനത്തെ ശക്തിപ്പെടുത്തി രോഗങ്ങളില്ലാത്ത അവസ്ഥയും ഇത് സംജാതമാക്കും. ശരീരത്തിന്റെ ജലാംശം മെച്ചപ്പെടുത്തി കൊണ്ട് ഒരു ദിവസം ആരംഭിക്കാന്‍ നാരങ്ങ വെള്ളം ഉത്തമമാണ്. നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന പെക്ടിന്‍ ഫൈബര്‍ വിശപ്പിനെ അടക്കാനും ഭാരം കുറയ്ക്കാനും സഹായകമാണ്. ചയാപചയം മെച്ചപ്പെടുത്താനും നാരങ്ങ നല്ലതാണ്. വൃക്കയിലെ കല്ലുകളെ ലഘൂകരിക്കാന്‍ നാരങ്ങ വെള്ളം സഹായിക്കുമെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. വൃക്കകളില്‍ ധാതുക്കള്‍ അടിഞ്ഞാണ് കല്ലുകള്‍ രൂപപ്പെടുന്നത്. ഈ പ്രക്രിയയെ നാരങ്ങയിലെ സിട്രേറ്റ് പ്രതിരോധിക്കുന്നു. നാരങ്ങ അസിഡിക് വസ്തു ആണെങ്കിലും ശരീരത്തിന്റെ പിഎച്ച് സന്തുലനത്തെ മെച്ചപ്പെടുത്താന്‍ നാരങ്ങ വെള്ളം സഹായിക്കും. നാരങ്ങ വെള്ളം രാവിലെ കുടിക്കുന്നത് വായിലെ അണുക്കളെ നശിപ്പിക്കാനും വായ്നാറ്റം അകറ്റാനും സഹായിക്കും. നാരങ്ങയുടെ ആന്റി ഓക്സിഡന്റ് ഗുണങ്ങള്‍ ഹൃദ്രോഗത്തെയും ചെറുക്കാന്‍ നല്ലതാണ്. പൊട്ടാസ്യം, കാല്‍സ്യം, മഗ്നീഷ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകള്‍ ശരീരത്തിന് നല്‍കാനും നാരങ്ങ വെള്ളത്തിന് സാധിക്കും. ഇത് പേശികളുടെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തും.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.60, പൗണ്ട് – 105.64, യൂറോ – 90.71, സ്വിസ് ഫ്രാങ്ക് – 94.07, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.33, ബഹറിന്‍ ദിനാര്‍ – 219.13, കുവൈത്ത് ദിനാര്‍ -268.56, ഒമാനി റിയാല്‍ – 214.52, സൗദി റിയാല്‍ – 22.01, യു.എ.ഇ ദിര്‍ഹം – 22.49, ഖത്തര്‍ റിയാല്‍ – 22.68, കനേഡിയന്‍ ഡോളര്‍ – 62.04.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *