‘കേരളം സുരക്ഷിത ഭക്ഷണ ഇടം’ പദ്ധതിയിൽ സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന. ഇന്ന് സംസ്ഥാനവ്യാപകമായി നടത്തിയ നീക്കത്തിൽ 247 ഇടങ്ങളിൽ പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. പരിശോധനയിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച 2 സ്ഥാപനങ്ങളും വൃത്തിഹീനമായി പ്രവർത്തിച്ച 2 സ്ഥാപനങ്ങളും ഉൾപ്പെടെ 4 സ്ഥാപനങ്ങൾ അടപ്പിച്ചു.കൊല്ലം ജില്ലയിലെ രണ്ട് സ്ഥാപനങ്ങളും മലപ്പുറം, കണ്ണൂർ ജില്ലകളിലെ ഓരോ സ്ഥാപനവുമാണ് അടപ്പിച്ചത്. ന്യൂനതകൾ കണ്ടെത്തിയ 56 സ്ഥാപനങ്ങൾക്ക് അവ പരിഹരിക്കുന്നതിന് നോട്ടീസ് നൽകി. 39 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. റിപ്പോർട്ട് ലഭ്യമാകുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിയ്ക്കുന്നതാണ്. എല്ലാ ജില്ലകളിലും ഭക്ഷ്യ സുരക്ഷാ ഓഫീസർമാരുടെ സ്പെഷ്യൽ സ്ക്വാഡുകൾ പരിശോധനകൾ നടത്തിവരുന്നു. പരിശോധനകൾ ശക്തമായി തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
‘കേരളം സുരക്ഷിത ഭക്ഷണ ഇടം’ പദ്ധതി; നാല് സ്ഥാപനങ്ങൾ അടപ്പിച്ചു
