സൗദി അറേബ്യയിലെറിയാദ് ജയിലിൽ കഴിയുന്ന കോഴികോട് സ്വദേശി അബ്ദുൾ റഹീമിന്റെ മോചന ഉത്തരവ് നീളാനിടയാക്കിയത് കേസിൽ പ്രോസിക്യൂഷൻ സമർപ്പിച്ച സത്യവാങ്മൂലമാണെന്ന് റിപ്പോർട്. ഇക്കാര്യത്തിൽ വിശദമായ പരിശോധനയ്ക്ക് കോടതി തീരുമാനിക്കുകയായിരുന്നു. കൊലപാതകം സംബന്ധിച്ച കണ്ടെത്തലുകളിൽ കൂടുതൽ ചോദ്യങ്ങളും കോടതിയിൽ നിന്നുണ്ടായി.കേസിന്റെ തുടക്കത്തിൽ റഹീമിനെതിരെ ശേഖരിച്ച ശാസ്ത്രീയ തെളിവുകളുൾപ്പടെ 7 പ്രധാന കണ്ടെത്തലുകൾ തന്നെയാണ് ഇപ്പോഴും പ്രധാന തടസ്സം. കൊലപാതകം വ്യക്തമാക്കിയ കുറ്റസമ്മത മൊഴി, റഹീമിനെതിരെ കൂട്ടുപ്രതി നസീര്‍ നല്കിയ മൊഴി, അന്വേഷണ ഉദ്യോഗസ്ഥരുടെ സാക്ഷി മൊഴി, ഫോറന്‍സിക് പരിശോധന, മെഡിക്കല്‍ റിപ്പോര്‍ട്ട്, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് എന്നിവ കോടതിയിലെത്തി. അതേസമയം, മനപ്പൂര്‍വ്വം കൊലപാതകം നടത്തിയിട്ടില്ലെന്നും അബദ്ധത്തില്‍ സംഭവിച്ചതാണെന്നും മരിച്ച ബാലനുമായി മുന്‍വൈരാഗ്യം ഇല്ലെന്നും റഹീം ബോധിപ്പിച്ചു.പ്രൈവറ്റ് റൈറ്റ് പ്രകാരം ദിയാധനം സ്വീകരിച്ച് കുടുംബം മാപ്പ് കൊടുത്ത്, വധശിക്ഷ റദ്ദാക്കിയെങ്കിലും മോചനം യാഥാർത്ഥ്യമാകാൻ പബ്ലിക് റൈറ്റ് പ്രകാരം കൂടി വിടുതൽ കിട്ടണം. ഇനി പരിഗണിക്കുമ്പോൾ പബ്ളിക് റൈറ്റ് പ്രകാരം കൂടുതല്‍ കാലം തടവു ശിക്ഷ വിധിക്കുകയോ മോചന ഉത്തരവ് പുറപ്പെടുവിയ്ക്കുകയോ ചെയ്യാനാണ് സാധ്യത.18 വര്‍ഷമായി തുടരുന്ന തടവ് പബ്ളിക് റൈറ്റ് പ്രകാരമുളള ശിക്ഷയായി പരിഗണിച്ച് മോചന ഉത്തരവ് ഉണ്ടാകുമെന്നും പ്രതീക്ഷയുണ്ട് .
പ്രോസിക്യൂഷൻ സമർപ്പിച്ച സത്യവാങ്മൂലമാണ് റഹീമിന്റെ മോചന ഉത്തരവ് നീളാനിടയാക്കിയതെന്ന് റിപോർട്ട്
