ആലപ്പുഴ ചേർത്തല കേന്ദ്രമായി പ്രവർത്തിക്കുന്ന സൽസ്നേഹഭവൻ ചാരിറ്റബിൾ സൊസൈറ്റിക്കെതിരെ പരാതി. സമൂഹ വിവാഹത്തിന്റെ പേരിൽ വധൂ വരൻമാർക്ക് 2 പവൻ സ്വർണവും ഒരു ലക്ഷം രൂപയും നൽകുമെന്ന് പറഞ്ഞിരുന്നുവെന്നും എന്നാലത് കിട്ടിയില്ലെന്നുമാണ് വിവാഹത്തിനെത്തിയവരുടെ പരാതി. സമൂഹ വിവാഹത്തിൻ്റെ പേരിൽ വ്യാപകമായ പണപ്പിരിവ് നടന്നുവെന്നും ആക്ഷേപം ഉയരുന്നുണ്ട് .ചേർത്തല വാരനാട് അഖിലാജ്ഞലി ഓഡിറ്റോറിയത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. വിവാഹ കൗൺസിലിങ്ങിൽ പോലും പറയാതെ വിവാഹത്തിനെത്തിയപ്പോഴാണ് താലിയും, വധൂവരന്മാർക്കുള്ള വസ്ത്രങ്ങളും മാത്രമാണെന്നറിയുന്നത്. ഇതേ തുടർന്ന് പ്രശ്നം രൂക്ഷമായതോടെ ചേർത്തല പൊലീസിൽ 22 വധുവരന്മാർ സംഘാടകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. സംഘാടകരും വിവാഹത്തിനെത്തിയവരും തമ്മിൽ സ്ഥലത്ത് വാക്കുതർക്കമുണ്ടായി. തുടർന്ന് സ്ഥിതി ശാന്തമാക്കി മറ്റുള്ള 8 ദമ്പതിമാരുടെ വിവാഹം നടത്തുകയായിരുന്നു. ആദിവാസി വധൂവരൻമാരെ പ്രതിനിധികരിച്ച് 65 ഓളം പേർ ഇടുക്കിയിൽ നിന്ന് 2 വാഹനങ്ങളിൽ വന്നിരുന്നു. ഇവർ വന്ന വാഹനങ്ങളുടെ തുക പോലും സംഘാടകർ നൽകിയില്ലെന്ന് ആരോപിച്ച് ഓഡിറ്റോറിയം പരിസരത്തും, തുടർന്ന് ചേർത്തല പൊലീസ് സ്റ്റേഷനിലും പ്രതിഷേധം നടത്തിയ ശേഷമാണ് ആദിവാസികൾ മടങ്ങിയത്.
ആലപ്പുഴ ചേർത്തലയിൽ സമൂഹ വിവാഹത്തിന്റെ പേരിൽ സംഘാടകർ കബളിപ്പിച്ചെന്ന് പരാതി
