ബഫര്‍സോൺ വിഷയത്തില്‍ പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി പതിനഞ്ച് ദിവസം കൂടി നീട്ടി നല്‍കണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്മാൻ ജോസ് കെ മാണി മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു.
സ്ഥലപരിശോധന പകുതി പോലും പൂര്‍ത്തിയാകാത്ത സാഹചര്യത്തിൽ സമയപരിധി കൂട്ടുന്നതിൽ തെറ്റില്ലെന്ന് ജോസ് കെ മാണി പറഞ്ഞു. ബഫർസോൺ ഉപഗ്രഹ സർവേ ഭൂപടത്തിൽ വിട്ടുപോയ നിർമിതികളെ കുറിച്ചുള്ള വിവരം ചേർക്കാൻ സർക്കാർ നിശ്ചയിച്ച സമയപരിധി വൈകീട്ട് അവസാനിക്കും. ഈ സാഹചര്യത്തിലാണ് സമയപരിധി നീട്ടണമെന്ന ആവശ്യം ജോസ് കെ മാണിയടക്കം മുന്നോട്ട് വെച്ചത്.
ബഫർ സോൺ ഫീൽഡ് സർവേ പൂർത്തിയാകാത്ത വയനാടുൾപ്പെടെയുള്ള സ്ഥലങ്ങളിൽ സമയ പരിധി നീട്ടി നൽകലല്ലാതെ മറ്റു മാർഗമില്ല.
എന്നാലിക്കാര്യത്തിൽ ഇതുവരെയും സർക്കാർ തീരുമാനമായിട്ടില്ല.
അതേ സമയം, കർഷക താൽപ്പര്യം മുന്നിൽ നിർത്തി മാത്രമേ ബഫർ സോൺ നടപ്പാക്കാൻ പാടുളളുവെന്നാണ് സംസ്ഥാന സർക്കാരിന്റെ താൽപ്പര്യമെന്ന് കൃഷി മന്ത്രി പി.പ്രസാദ് വ്യക്തമാക്കി. കർഷകന്റെ ഒരിഞ്ച് ഭൂമി പോലും നഷ്ടപ്പെടരുതെന്നാണ് സർക്കാർ നയം. കയ്യേറ്റവും കുടിയേറ്റവും രണ്ടായാണ് കാണുന്നത്. വർദ്ധിച്ച് വരുന്ന വന്ന്യമൃഗശല്യ പ്രശ്നത്തിലടക്കം കർഷകതാൽപ്പര്യം മുൻനിർത്തിയുള്ള നിലപാടേ സ്വീകരിക്കൂവെന്നും കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു.