sunrise 11

ഡല്‍ഹി ഓര്‍ഡിനന്‍സില്‍ ആം ആദ്മി പാര്‍ട്ടിയെ പിന്തുണക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. പാര്‍ലമെന്റ് നയരൂപീകരണ സമിതി യോഗത്തിലാണ് തീരുമാനം. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ബംഗളൂരുവില്‍ നടക്കാനിരിക്കെയാണ് കോണ്‍ഗ്രസ് നിലപാട് പ്രഖ്യാപിച്ചത്. ഡല്‍ഹി സര്‍ക്കാരിന്റെ അധികാര പരിധിയില്‍ കൈ കടത്തുന്ന കേന്ദ്ര ഓര്‍ഡിനന്‍സിനെതിരെ ആം ആദ്മി പാര്‍ട്ടി പാര്‍ലമെന്റില്‍ ഒരു ബില്ല് അവതരിപ്പിക്കാനുള്ള നീക്കത്തിലാണ്.

ഇന്ത്യ യുഎഇ ഉഭയകക്ഷി വ്യാപാരം രൂപയിലും ദിര്‍ഹത്തിലും നടത്താന്‍ ധാരണ. പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്.

ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനാണ് ബിജെപി സര്‍ക്കാര്‍ ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. കോഴിക്കോട്ട് സിപിഎം സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏകീകൃത സിവില്‍ കോഡ് ഇപ്പോള്‍ ആവശ്യമില്ലെന്നാണ് മുന്‍ നിയമ കമ്മീഷന്‍ പറഞ്ഞത്. ആ നിലപാടിനെ സിപിഎം അംഗീകരിക്കുന്നുവെന്നും യെച്ചൂരി പറഞ്ഞു.

എസ്എന്‍സി ലാവ്ലിന്‍ കേസ് സുപ്രീം കോടതിയുടെ പുതിയ ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുക. മുപ്പതിലേറെ തവണ മാറ്റിവച്ച കേസ് മലയാളിയായ ജസ്റ്റിസ് സി.ടി രവികുമാര്‍ പിന്‍മാറിയതോടെയാണ് അവസാനമായി മാറ്റിവച്ചത്.

അഴിമതിക്കാരനെന്നു ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ ഫേസ്ബുക്ക് ലൈവില്‍. കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധിയും പരിഹാരങ്ങളും ഫേസ് ബുക്കിലൂടെ പൊതുജനങ്ങളെ അറിയിക്കുന്ന പരിപാടിയുടെ ആദ്യ ദിവസമാണ് ഇങ്ങനെ പ്രതികരിച്ചത്. യൂണിയനേക്കാള്‍ മുകളില്‍ കുറെ പേര്‍ പ്രവര്‍ത്തിക്കുന്നതാണ് യഥാര്‍ത്ഥ പ്രശ്നം. കെഎസ്ആര്‍ടിസിയിലെ എല്ലാവരും പണിയെടുക്കണം. ഇപ്പോള്‍ നന്നായില്ലെങ്കില്‍ കെഎസ്ആര്‍ടിസി ഒരിക്കലും നന്നാകില്ല. അദ്ദേഹം ആരോപിച്ചു. സിഎംഡി സ്ഥാനത്തുനിന്നു മാറ്റണമെന്ന് ബിജു പ്രഭാകര്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പനി ബാധിച്ച് ഇന്നലെ അഞ്ചു പേര്‍ മരിച്ചു. ഒരാള്‍ മരിച്ചതു ഡെങ്കിപ്പനി മൂലമാണ്. എച്ച്1എന്‍1 ബാധിച്ച് ഒരാളും എലിപ്പനി ബാധിച്ച് മറ്റൊരാളും മരിച്ചു. കളമശ്ശേരിയില്‍ 27 വയസുകാരന്‍ പേവിഷം ബാധിച്ചും മരിച്ചു. ഇന്നലെ പനി ബാധിച്ച് 11,241 പേര്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികില്‍സ തേടി.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

നാളെ കര്‍ക്കിടക വാവ്. ആലുവാ മണപ്പുറം അടക്കം വിവിധ കേന്ദ്രങ്ങളില്‍ ബലിതര്‍പ്പണത്തിനു വിപുലമായ ക്രമീകരണങ്ങള്‍.

കേരള ലോട്ടറിയുടെ ഭാഗ്യമുദ്രയായി പച്ചക്കുതിര. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക ഭാഗ്യമുദ്ര, ലോഗോ , പരസ്യ ചിത്രങ്ങള്‍ എന്നിവ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രകാശനം ചെയ്തു.

സില്‍വര്‍ ലൈന്‍ പദ്ധതിക്കു ഖജനാവില്‍നിന്നു ചെലവഴിച്ച 57 കോടി രൂപയ്ക്കും പിടിച്ചെടുത്ത് ഉപയോഗിക്കാനാകാതെ കിടക്കുന്ന നൂറുകണക്കിനേക്കര്‍ സ്ഥലത്തിനും ആയിരക്കണക്കിനു കേസുകള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ സമാധാനം പറയണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സില്‍വര്‍ലൈന്‍ പദ്ധതിയുടെ വിശമായ പദ്ധതി രേഖ (ഡിപിആര്‍) ഇതുവരെ പിണറായി സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ അതു തയാറാക്കിയ ഫ്രഞ്ച് കമ്പനിക്ക് 22.27 കോടി രൂപ നല്കിയെന്നും സുധാകരന്‍.

മാവേലിക്കര പ്രായിക്കര പാലത്തില്‍ ഓട്ടോയും സ്‌കൂട്ടറും കൂട്ടിയിടിച്ചു രണ്ടു പേര്‍ മരിച്ചു. നിയന്ത്രണം വിട്ടു മറിഞ്ഞ ഓട്ടോയിലേക്ക് സ്‌കൂട്ടര്‍ ഇടിച്ചു കയറുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ ചെന്നിത്തല സ്വദേശി ഹരിന്ദ്രന്‍ (46) സ്‌കൂട്ടര്‍ യാത്രക്കാരി കുറത്തികാട് സ്വദേശി ആതിര അജയന്‍ (23) എന്നിവരാണ് മരിച്ചത്.

അങ്കമാലി മൂക്കന്നുരില്‍ എം.എ ജി.ജെ ആശുപത്രിയില്‍ രോഗിയുടെ കൂട്ടിരിപ്പുകാരിയെ യുവാവ് കുത്തിക്കൊന്നു. തുറവൂര്‍ തൈവാലത്ത് സ്വദേശിനി ലിജി രാജേഷ് എന്ന നാല്‍പ്പതുകാരിയാണ് കൊല്ലപ്പെട്ടത്. പഴയ സുഹൃത്തായ പ്രതി മഹേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. തീവ്രപരിചരണ വിഭാഗത്തിലുള്ള അമ്മയെ പരിചരിക്കാന്‍ എത്തിയതായിരുന്നു ലിജി.

ബസുകളില്‍ പരസ്യം നല്‍കിയതിന്റെ ബില്‍തുക മാറാന്‍ ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട് മുപ്പതിനായിരം രൂപ കൈമാറുന്നതിനിടെ കെഎസ്ആര്‍ടിസി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഉദയകുമാറിനെ വിജിലന്‍സ് അറസ്റ്റു ചെയ്തു. 60,000 രൂപ കരാറുകാരന്‍ നേരത്തെ നല്‍കിയിരുന്നു.

റാങ്ക് ലിസ്റ്റും അഡൈ്വസ് മെമോയും നിയമന ഉത്തരവും അടക്കം വ്യാജ രേഖകളുണ്ടാക്കി സര്‍ക്കാര്‍ ജോലിക്കു ശ്രമിച്ച യുവതി അറസ്റ്റില്‍. കൊല്ലം വാളത്തുങ്കല്‍ സ്വദേശിനി രാഖി എന്ന 25 കാരിയാണ് പിടിയിലായത്. കരുനാഗപ്പള്ളി താലൂക്ക് ഓഫീസിലാണ് യുവതി വ്യാജരേഖയുമായി ജോലിക്കു കയറാന്‍ കുടുംബ സമേതം എത്തിയത്. നിയമന ഉത്തരവില്‍ ജില്ലാ കളക്ടര്‍ക്കു പകരം റവന്യൂ ഓഫീസറുടെ ഒപ്പാണുണ്ടായിരുന്നത്. അങ്ങനെയൊരു തസ്തിക ഇല്ലാത്തതിനാലാണ് സംശയം തോന്നി അന്വേഷണം ആരംഭിച്ചത്.

സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണത്തിനുള്ള അരി മറിച്ചുവില്‍ക്കാന്‍ രാത്രി ശ്രമിച്ചെന്ന് ആരോപിച്ച് മലപ്പുറം കുറുവ എ യു പി സ്‌കൂളിലെ പ്രധാന അധ്യാപകന്‍ അടക്കം മൂന്നു പേരെ രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് പിടികൂടി. പ്രധാനാധ്യാപകന്‍ വേങ്ങശ്ശേരി മഹബൂബ്, ഭക്ഷണച്ചുമതലയുള്ള അധ്യാപകന്‍ അഷറഫ് മുല്ലപള്ളി, വാഹന ഡ്രൈവര്‍ കാച്ചിനിക്കാട് സ്വദേശി കരുവള്ളി സക്കീര്‍ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.

തൊടുപുഴ തഹസില്‍ദാറായിരിക്കെ പുതിയ വീടിനു നികുതി കുറച്ചുകൊടുക്കാന്‍ പതിനായിരം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ അറസ്റ്റിലായ ജോയ് കുര്യാക്കോസിന് നാലു വര്‍ഷം തടവും 65,000 രൂപ പിഴയും ശിക്ഷ. മുവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

അന്ധവിശ്വാസത്തിനും അനാചാരങ്ങള്‍ക്കുമെതിരെ എല്ലാ ജില്ലകളിലും ബഹുജന കൂട്ടായ്മകള്‍ സംഘടിപ്പിക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നവോത്ഥാന നായകരുടെ സ്മൃതി മണ്ഡപങ്ങളിലേക്ക് ഒക്ടോബര്‍ രണ്ടു മുതല്‍ സ്മൃതി യാത്ര നടത്തും. ആചാരങ്ങളുടെ പേരില്‍ ദുരാചാരങ്ങള്‍ വര്‍ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കാസര്‍കോട് സ്‌കൂള്‍ മുറ്റത്തു മരം വീണ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ആയിഷത്ത് മിന്‍ഹ മരിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലിനേയും പ്രഥമാധ്യാപികയേയും സ്ഥലംമാറ്റി. കാസര്‍ഗോഡ് അംഗടി മുഗര്‍ ഗവണ്‍മെന്റ് എച്ച് എസ് എസില്‍ ജൂലൈ മൂന്നിനാണു മരം വീണ് വിദ്യാര്‍ത്ഥിനി മരിച്ചത്.

അടുത്ത അഞ്ചു ദിവസം ശക്തമായ മഴയ്ക്കു സാധ്യത. ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്.

കേരള ക്രിക്കറ്റ് ടീം മുന്‍ നായകനും കേരള ക്രിക്കറ്റ് അസോസിയേഷന്‍ അപെക്സ് കൗണ്‍സില്‍ അംഗവുമായ കെ ജയരാമന്‍ (ജയറാം) എറണാകുളത്ത് അന്തരിച്ചു. 67 വയസായിരുന്നു.

വെള്ളക്കരം കുടിശിക അടയ്ക്കാത്തതിനെ തുടര്‍ന്ന് എടത്വ പൊലീസ് സ്റ്റേഷനിലെ കുടിവെള്ള കണക്ഷന്‍ ജല അതോറിറ്റി അധികൃതര്‍ വിച്ഛേദിച്ചു. വനിതാ പോലീസ് ഉള്‍പ്പടെ 33 പൊലീസ് ഉദ്യോഗസ്ഥരുള്ള എടത്വാ പൊലീസ് സ്റ്റേഷനിലെ കുടിവെള്ള കണക്ഷനാണ് വിച്ഛേദിച്ചത്.

തൃശൂര്‍ ഓട്ടുപാറയിലെ ജ്വല്ലറിയില്‍നിന്നു സ്വര്‍ണം വാങ്ങാനെന്ന വ്യാജേന കുട്ടിയുമായി വന്ന് മാല മോഷ്ടിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് അത്തിപ്പറ്റ ചിറക്കോട് സുജിത (30) യാണ് പിടിയിലായത്.

‘മോദി’ പരാമര്‍ശത്തിനു അപകീര്‍ത്തി ആരോപിച്ചുള്ള ശിക്ഷ ശരിവച്ച ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് കര്‍ണാടകയിലെ കോലാറില്‍ രാഹുല്‍ നടത്തിയ പ്രസംഗമാണ് കേസിനാധാരം. കോടികളുടെ ബാങ്കു വായ്പാ തട്ടിപ്പു നടത്തി രാജ്യം വിട്ട നീരവ് മോദിയുടെ പേരെടുത്തു പറഞ്ഞ് ഇങ്ങനെ എല്ലാ കള്ളന്‍മാരുടെ പേരിനൊപ്പവും മോദി എന്ന പേരുണ്ടെന്നു പരിഹസിച്ചതാണു കേസായത്. ഇതേ വിഷയത്തില്‍ ബിഹാറിലും രാഹുലിനെതിരേ പുതിയ കേസുണ്ട്.

സര്‍ക്കാരിനെതിരായ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് തടയുന്നതിന് വിവര സാങ്കേതിക നിയമം ഭേദഗതി ചെയ്ത നടപടിയെ വിമര്‍ശിച്ച് ബോംബൈ ഹൈക്കോടതി. വ്യാജനോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങള്‍ ഏതെന്ന് തീരുമാനിക്കാന്‍ സര്‍ക്കാരിന് പൂര്‍ണാധികാരം നല്കേണ്ടതുണ്ടോ. ഉറുമ്പിനെ കൊല്ലാന്‍ ചുറ്റികയുടെ ആവശ്യമില്ലെന്ന് ജസ്റ്റിസുമാരായ ഗൗതം പട്ടേല്‍, നീലാ ഗോഖലെ എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

ജോലി ഇല്ലാത്തവനെന്ന പരിഹാസം സഹിക്കാനാവാതെ മകന്‍ അച്ഛനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്നു. ചെന്നൈയിലെ എക്കാട്ടുതങ്ങള്‍ സ്വദേശി ബാലസുബ്രമണിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ മകന്‍ ജബരീഷിനെ (23) പൊലീസ് അറസ്റ്റ് ചെയ്തു.

കര്‍ണാടകയിലെ ഗ്രാമത്തിലെ ഫാമില്‍ കടന്നു കയറി ആക്രമിച്ച പുലിയെ കീഴ്പെടുത്തി ബൈക്കിനു പിന്നില്‍ കെട്ടിവച്ച് വനംവകുപ്പ് ഓഫീസിലേക്കു കൊണ്ടുപോയി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഹാസന്‍ ജില്ലയിലെ ബാഗിവലു ഗ്രാമത്തിലെ മുത്തുവാണ് പുലിയെ ഫോറസ്റ്റ് ഓഫീസില്‍ എത്തിച്ചത്.

ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയുടെ പുനര്‍വികസനത്തിനുള്ള അന്തിമ അനുമതി ശതകോടീശ്വരന്‍ അദാനിക്ക്. 23,000 കോടി രൂപയുടെ പദ്ധതിയാണിത്.

ബാങ്കോക്കില്‍ നടക്കുന്ന ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം എം. ശ്രീശങ്കര്‍ ലോങ് ജമ്പില്‍ വെള്ളി മെഡല്‍ സ്വന്തമാക്കി . 8.37 മീറ്റര്‍ ദൂരം ചാടിയ ഈ പ്രകടനത്തോടെ ശ്രീശങ്കര്‍ 2024 പാരിസ് ഒളിമ്പിക്‌സിന് യോഗ്യത നേടി.

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം ചെക്ക് റിപ്പബ്ലിക്ക് താരം മാര്‍കെറ്റ വാന്‍ദ്രോഷോവക്ക്. ടുണീഷ്യയുടെ ഒന്‍സ് ജാബിയൂറിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് ഫൈനലില്‍ പരാജയപ്പെടുത്തിയാണ് വാന്‍ദ്രോഷോവ കന്നി ഗ്രാന്‍ഡ്സ്ലാം കിരീടം സ്വന്തമാക്കിയത്. ഓപ്പണ്‍ കാലഘട്ടത്തില്‍ വിംബിള്‍ഡണ്‍ വനിതാ വിഭാഗത്തില്‍ സീഡില്ലാതെ കിരീടം നേടുന്ന ആദ്യ താരമെന്ന റെക്കോഡും ഇതോടെ വാന്‍ദ്രോഷോവ സ്വന്തമാക്കി.

അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി കാറപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അമേരിക്കയിലെ ഫോര്‍ട്ട് ലൗഡര്‍ഡെയിലെ ഒരു ജംഗ്ഷനില്‍ ചുവന്ന ട്രാഫിക് ലൈറ്റ് കത്തിയതറിയാതെ മെസ്സിയുടെ കാര്‍ മുന്നോട്ടെടുത്തതാണ് അപകട സാധ്യതയുണ്ടാക്കിയത്. മറുവശത്ത് നിന്ന് വാഹനങ്ങള്‍ കുതിച്ചെത്തിയെങ്കിലും അതിലെ ഡ്രൈവര്‍മാരുടെ സമയോചിതമായ ഇടപെടലിലൂടെയാണ് വന്‍ അപകടം ഒഴിവായിയതെന്ന് സിസി ടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടിസ്ഥാന പലിശ നിരക്ക് ജൂലൈ 15 മുതല്‍ പ്രാബല്യത്തില്‍ വരുന്ന വിധം ഉയര്‍ത്തി. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് ആണ് ഉയര്‍ത്തിയത്. 0.05% വര്‍ധനയാണ് നിരക്കുകളില്‍ ഉണ്ടായത്. ഒറ്റ രാത്രി കാലാവധിയുള്ള വായ്പകള്‍ക്ക് പുതുക്കിയ എം.സി.എല്‍.ആര്‍ 8 ശതമാനം ആണ്. ഒരു മാസം, മൂന്ന് മാസം കാലാവധിയുള്ളവയ്ക്ക് 8.15 ശതമാനവും ആറു മാസം വരെയുള്ളവയ്ക്ക് 8.45 ശതമാനവും ആണ് എം.സി.എല്‍.ആര്‍. ഒരു വര്‍ഷത്തേക്ക് 8.55 ശതമാനവും രണ്ടു വര്‍ഷത്തേക്ക് 8.65 ശതമാനവും മൂന്നു വര്‍ഷ കാലാവധിയുള്ളവയ്ക്ക് 8.75 ശതമാനവുമാണ് നിരക്ക്. എം.സി.എല്‍.ആര്‍ നിരക്ക് അടിസ്ഥാനപ്പെടുത്തി വായ്പയെടുത്ത ഉപയോക്താക്കളുടെ ഇ.എം.ഐയും ഇതോടെ ഉയരും. ബാങ്കുകള്‍ വായ്പ നല്‍കുന്ന കുറഞ്ഞ പലിശ നിരക്കാണ് എം.സി.എല്‍.ആര്‍. മിക്ക വായ്പകളും എസ്.എല്‍.ആര്‍ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. റിസര്‍വ് ബാങ്കിന്റെ റിപ്പോ നിരക്കിനെ ആശ്രയിച്ചാണ് എം.സി.എല്‍.ആര്‍ നിരക്ക് നിശ്ചയിക്കുന്നത്. റിപ്പോ നിരക്കില്‍ മാറ്റം വന്നാല്‍ എം.സി.എല്‍.ആര്‍ നിരക്കും മാറും. കൂടാതെ ബാങ്കിന്റെ പ്രവര്‍ത്തന ചെലവ് വായ്പാത്തുക, തിരിച്ചടവ് കാലാവധി തുടങ്ങിയ ഘടകങ്ങളും എം.എസി.എല്‍.ആര്‍ നിശ്ചയിക്കുന്നതിനായി കണക്കിലെടുക്കും.

ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ്, അനാര്‍ക്കലി മരക്കാര്‍, കെ ബി ഗണേഷ് കുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന ‘ഗഗനചാരി’ എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തെത്തി. സയന്‍സ് ഫിക്ഷന്‍ കോമഡി എന്ന കൗതുകമുണര്‍ത്തുന്ന ഗണത്തില്‍ പെടുന്ന ചിത്രത്തിന്റെ 2.04 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്ലര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. നേരത്തെ സാജന്‍ ബേക്കറി എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് അരുണ്‍ ചന്ദു. അവതരണത്തിലും സവിശേഷതയുമായി എത്തുന്ന ചിത്രം മോക്കുമെന്ററി ശൈലിയിലാണ് ഒരുക്കിയിരിക്കുന്നതെന്നാണ് അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത്. അജിത്ത് വിനായക ഫിലിംസ് ആണ് നിര്‍മ്മാണം. ശിവ സായി, അരുണ്‍ ചന്ദു എന്നിവര്‍ ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം സുര്‍ജിത്ത് എസ് പൈ. സംഗീതം പ്രശാന്ത് പിള്ള. വിഎഫ്എക്സിന് പ്രാധാന്യമുള്ള ചിത്രത്തിന് ഗ്രാഫിക്സ് ഒരുക്കുന്നത് മെറാക്കി സ്റ്റുഡിയോസ് ആണ്. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ലോക്ഡൗണ്‍ കാലഘട്ടത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ട് കൊച്ചിയിലാണ് ഈ പരീക്ഷണ ചലച്ചിത്രം ചിത്രീകരിച്ചത്.

വരുണ്‍ ധവാന്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘ബവാല്‍’. ജാന്‍വി കപൂറാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. വരുണ്‍ ധവാന്‍ ചിത്രം ‘ബവാലി’ന്റെ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയിലായിരിക്കും റിലീസ്. ജൂലൈയില്‍ 21നാണ് വരുണ്‍ ധവാന്‍ ചിത്രത്തിന്റെ റിലീസ് എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിതീഷ് തിവാരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വരുണ്‍ ധവാനും ജാന്‍വി കപൂറാണ് ഗാനത്തിന്റെ വീഡിയോയില്‍ ഉളളത്. വരുണ്‍ ധവാന്റേതായി ‘ഭേഡിയ’ എന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.

ആദ്യത്തെ കാര്‍ സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് പഞ്ചാബില്‍ നിന്നുള്ള ബോളിവുഡ് നടി വാമിക്ക ഗബ്ബി. ‘ഗോദ’യെന്ന സിനിമയിലൂടെ മലയാളികള്‍ക്കും സുപരിചിതയാണ് വാമിക്ക. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വാമിക്ക ഈ വിവരം പങ്കുവെച്ചിരിക്കുന്നത്. ആഡംബരവും കരുത്തും ഒരുമിക്കുന്ന ജീപ്പ് മെറിഡിയന്‍ എസ്യുവിയാണ് വാമിക്കയുടെ ആദ്യ വാഹനം. മനോഹരമായ വെല്‍വെറ്റ് റെഡ് നിറത്തിലുള്ള ജീപ്പ് മെറിഡിയനാണ് വാമിക്കയുടേത്. കഴിഞ്ഞ വര്‍ഷമാണ് ജീപ്പിന്റെ പ്രീമിയം എസ്യുവി മെറിഡിയന്‍ ഇന്ത്യയിലെത്തിയത്. രണ്ടു വേരിയന്റുകളിലായി മാനുവല്‍, ഓട്ടമാറ്റിക്ക്, ഫോര്‍വീല്‍ ഡ്രൈവ് മോഡുകളില്‍ മെറിഡിയന്‍ ലഭ്യമാണ്. ഇന്ത്യന്‍ വിപണിക്കുവേണ്ടി ജിപ്പ് രൂപകല്‍പന ചെയ്ത ആദ്യത്തെ മൂന്നു നിരകളുള്ള എസ്യുവിയാണ് മെറിഡിയന്‍. ഇന്ത്യയിലെ ജീപ്പിന്റെ ആദ്യ വാഹനമായ കോംപാസ് അടിസ്ഥാനമാക്കിയുള്ള വാഹനമാണ് മെറിഡിയന്‍. ഗ്രാന്‍ഡ് ചെറോക്കീ, ഗ്രാന്‍ഡ് വാഗണീര്‍ എന്നിവയിലേതുപോലെ 80 ഡിഗ്രി വരെ തുറക്കാവുന്ന വലിപ്പമുള്ളതും നീളമേറിയതുമായ വാതിലുകളാണ് മെറിഡിയനിലുമുള്ളത്. വാമിക്ക ഗബ്ബിക്കു പുറമേ മോഡലും നടിയുമായ ഉര്‍ഫി ജാവേദും ജീപ്പ് മെറിഡിയന്‍ സ്വന്തമാക്കിയിരുന്നു.

അശുദ്ധജീവികള്‍ മുതല്‍ വിവര്‍ത്തകന്‍ വരെയുള്ള കഥകളിലൂടെ സഞ്ചരിക്കുമ്പോള്‍ കടലും പുഴയും യാഥാര്‍ത്ഥ്യവും ഫാന്റസിയും ഇടകലര്‍ന്നൊരു ലോകം തെളിയുന്നത് കാണാം. വറ്റിപ്പോകുന്ന നന്മകളെക്കുറിച്ചുള്ള നെടുവീര്‍പ്പുകളോടൊപ്പം വരും കാലത്തെകുറിച്ചുള്ള പ്രതീക്ഷകളും കഥാകൃത്ത് പങ്കുവയ്ക്കുന്നുണ്ട്. എട്ടുകഥകളുടെ ഈ സമാഹാരം നിറപ്പകിട്ടുള്ള സ്വപ്നങ്ങളുടെ കൂടി പുസ്തകമാണ്. സുഭാഷ് ഓട്ടും പുറത്തിന്റെ ഏറ്റവും പുതിയ ചെറുകഥാ സമാഹാരം. ‘തിരിച്ചു കിട്ടിയ പുഴകള്‍’. ഡിസി ബുക്സ്. വില 171 രൂപ.

ശീതളപാനീയങ്ങള്‍, ഐസ്‌ക്രീം, പലഹാരങ്ങള്‍ എന്നിവയില്‍ വ്യാപമായി ഉപയോഗിക്കുന്ന ‘അസ്പാര്‍ട്ടേം’ അര്‍ബുദകാരിയാണെന്ന് ലോകാരോഗ്യ സംഘടനയുടെ കാന്‍സര്‍ ഗവേഷണവിഭാഗമായ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കൃത്രിമ മധുരത്തിനായി ഉപയോഗിക്കുന്നതാണ് അസ്പാര്‍ട്ടേം. ഇപ്പോഴിതാ, എത്ര അളവില്‍ അസ്പാര്‍ട്ടേം കഴിക്കുന്നതാണ് സുരക്ഷിതമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഡബ്ല്യൂ എച്ച് ഒയുടെ മറ്റൊരു വിദഗ്ധ സമിതി. പഞ്ചസാരയേക്കാള്‍ 200 മടങ്ങ് മധുരമുള്ളതാണ് ഇത്, പഞ്ചസാരയ്ക്ക് സമാനമായ കലോറിയും ഇതിലടങ്ങിയിട്ടുണ്ട്. 951 എന്ന അഡിറ്റീവ് നമ്പര്‍ ഉള്ള പാനീയങ്ങളിലും ഭക്ഷണങ്ങളിലുമൊക്കെ അസ്പാര്‍ട്ടേം അടങ്ങിയിട്ടുണ്ട്. ഓരോരുത്തരുടെയും ശരീരഭാരം കണക്കാക്കിയാണ് അസ്പാര്‍ട്ടേമിന്റെ അളവ് നിശ്ചയിക്കുന്നത്. ഒരു കിലോയ്ക്ക് 40 മില്ലീഗ്രാം വരെ എന്ന കണക്കിലാണ് അസ്പാര്‍ട്ടേം ഉപയോഗിക്കാവുന്നത്. അതായത്, 70 കിലോയുള്ള ഒരു വ്യക്തി 14 കാന്‍, അതായത് ഏകദേശം അഞ്ച് ലിറ്ററിലധികം ശീതളപാനീയങ്ങള്‍ കുടിക്കുമ്പോഴാണ് അപകടകരമായ അളവില്‍ അസ്പാര്‍ട്ടേം ശരീരത്തിലെത്തുന്നത്. ദിവസവും ശരീരത്തിലെത്തുന്ന അസ്പാര്‍ട്ടേമിന്റെ കണക്ക് അറിയുക അത്ര എളുപ്പമല്ല. അതുകൊണ്ട് കൃത്രിമ മധുരം ചേരുവയായുള്ളവ കഴിക്കുന്ന കാര്യത്തില്‍ ശ്രദ്ധ വേണം. മനുഷ്യരില്‍ മൂന്ന് പഠനങ്ങളാണ് ഇതുസബന്ധിച്ചുള്ളത്. ഈ മൂന്ന് പഠനങ്ങളും അസ്പാര്‍ട്ടേമും കാന്‍സറും തമ്മില്‍ ബന്ധമുണ്ടെന്ന കണ്ടെത്തലിലാണ് എത്തിയത്. 11 വര്‍ഷത്തോളമെടുത്ത് യൂറോപ്പില്‍ നടത്തിയ ഒരു പഠനത്തില്‍ ഡയറ്റ് സോഫ്റ്റ് ഡ്രിങ്ക് അമിതമായി കഴിക്കുന്നത് ലിവര്‍ കാന്‍സര്‍ സാധ്യത ആറ് ശതമാനം വര്‍ദ്ധിക്കാന്‍ കാരണമാണെന്നാണ് പറയുന്നത്. യുഎസ്സിലെ പഠനം, ആഴ്ച്ചയില്‍ രണ്ടിലധികം കാന്‍ ഡയറ്റ് സോഡ കുടിക്കുന്നവര്‍ക്ക് ലിവര്‍ കാന്‍സര്‍ സാധ്യത കൂടുതലാണെന്നാണ് കണ്ടെത്തിയത്. യുഎസ്സില്‍ തന്നെ നടത്തിയ മറ്റൊരു പഠനത്തില്‍ ഒരിക്കലും പുകവലിക്കാത്ത ദിവസവും രണ്ടോ അതിലധികമോ കൃത്രിമ മധുരമുള്ള പാനീയങ്ങള്‍ കുടിക്കുന്നവരില്‍ ലിവര്‍ കാന്‍സര്‍ റിസ്‌ക്ക് കൂടിയതായി കണ്ടെത്തി.

*ശുഭദിനം*

*കവിത കണ്ണന്‍*

അയാള്‍ വലിയ ദൈവവിശ്വാസിയായിരുന്നു. അങ്ങനെയിരിക്കെ അയാളുടെ ഗ്രാമത്തില്‍ ഒരു വെള്ളപ്പൊക്കം ഉണ്ടായി. വെള്ളം അയാളുടെ വീടിനടുത്തേക്ക് എത്തുന്നതിന് മുമ്പുതന്നെ രക്ഷാപ്രവര്‍ത്തകര്‍ നാട്ടുകാരെ മാറ്റിപാര്‍പ്പിച്ചുകൊണ്ടിരുന്നു. അയാളുടെ വീട്ടിലേക്കും വലിയ ലോറിയുമായി അവര്‍ എത്തി. അപ്പോള്‍ അയാള്‍ പറഞ്ഞു: ഞാന്‍ ദൈവവിശ്വാസിയാണ്. ദൈവം എന്നെ രക്ഷിക്കും നിങ്ങള്‍ പൊക്കോളൂ.. വെള്ളം കയറി തുടങ്ങി അയാള്‍ മുകളിലത്തെ നിലയിലേക്ക് മാറി. അപ്പോഴും ഒരു കൂട്ടം ആളുകള്‍ വള്ളത്തില്‍ അയാളെ രക്ഷിക്കാനെത്തി. അപ്പോഴും അയാള്‍ പറഞ്ഞു. ദൈവം തന്നെ രക്ഷിക്കാനെത്തും എന്ന്. വെള്ളം ഉയര്‍ന്നു. അയാള്‍ തന്റെ പുരയ്ക്ക് മുകളിലേക്ക് കയറി. അപ്പോഴാണ് അതുവഴി ഒരു ഹെലികോപ്റ്റര്‍ വന്നത്. അവരും അയാളെ രക്ഷിക്കാന്‍ ശ്രമിച്ചു. അയാള്‍ അവരോടൊപ്പവും പോകാന്‍ തയ്യാറായില്ല. ദൈവം രക്ഷിക്കാന്‍ വരുമെന്ന് പറഞ്ഞ് അവരേയും മടക്കിയയച്ചു. വെള്ളം വീണ്ടും കൂടിക്കൊണ്ടേയിരുന്നു. അപ്പോള്‍ അയാള്‍ ദൈവത്തോട് ഇങ്ങനെ പ്രാര്‍ത്ഥിച്ചു. ദൈവമേ, ഞാന്‍ അങ്ങയുടെ ഇത്രവലിയ വിശ്വാസിയായിട്ടും എനിക്ക് മുങ്ങിമരിക്കാനാണോ വിധി അപ്പോള്‍ അവിടെ ഒരു അശരീരി ഉണ്ടായി. ദൈവം പറഞ്ഞു: ഞാന്‍ നിനക്ക് രക്ഷപ്പെടാന്‍ ഒരു ലോറിയും, വള്ളവും, ഹെലികോപ്റ്ററും കൊടുത്തയച്ചു. എന്നിട്ടും നീ തന്നെയാണ് അതെല്ലാം ഒഴിവാക്കിയത്.. ഇതില്‍ കൂടുതല്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്.. ? പലപ്പോഴും പ്രശ്‌നങ്ങള്‍ നമ്മെ തേടി വരുമ്പോള്‍ പലതരം പരിഹാരങ്ങളും നമ്മുടെ മുന്നിലൂടെ കടന്നുപോകാറുണ്ട്. പക്ഷേ, അതിനെ ശ്രദ്ധിക്കാനോ അതിനായി പ്രവര്‍ത്തിക്കാനോ നാം മിനക്കെടാറില്ല. എല്ലാം ദൈവം നേരില്‍ പ്രത്യക്ഷപ്പെട്ട് തരുമെന്ന് കരുതരുത്. മനുഷ്യനിലൂടെയും പ്രകൃതിയിലൂടെയും നിര്‍ജ്ജീവവസ്തുക്കളിലൂടെയുമെല്ലാം ദൈവം പ്രവര്‍ത്തിക്കുന്നുണ്ട്… അത് നാം തിരിച്ചറിയണമെന്ന് മാത്രം.. പ്രശ്‌നങ്ങള്‍ കടന്നുവരുമ്പോഴും അതിന്റെ പരിഹാരം നമുക്ക് ചുറ്റിലും കണ്ണോടിച്ചാല്‍ കണ്ടെത്താനാകും.. അത് തിരിച്ചറിയാന്‍ നമുക്ക് സാധിക്കട്ടെ – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *