mid day hd 6

 

മുഖ്യമന്ത്രി ചൊവ്വാഴ്ച നടത്തിയ ഇഫ്ത്താര്‍ വിരുന്നില്‍ ലാകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദും പങ്കെടുത്തതു വിവാദമായി. ദുരിതാശ്വാസ നിധി വകമാറ്റി ചെലവാക്കിയെന്ന് ആരോപിച്ചു മുഖ്യമന്ത്രിക്കെതിരായ കേസ് പരിഗണനയിലിരിക്കെയാണു വിരുന്നില്‍ പങ്കെടുത്തത്. ഇതോടെ ലോകായുക്തയിലെ വിശ്വാസം നഷ്ടപ്പെട്ടതായി കേസിലെ പരാതിക്കാരന്‍ ആര്‍എസ് ശശികുമാര്‍ പറഞ്ഞു.

ട്രെയിനില്‍ തീയിട്ടതിനു പിറകില്‍ ആരുടേയും പ്രേരണയില്ലെന്നും സ്വന്തം തീരുമാനപ്രകാരമെന്നും ആവര്‍ത്തിച്ച് പ്രതി ഷാറൂഖ് സെയ്ഫി. പെട്രോള്‍ വാങ്ങിയത് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനു പിറകിലെ പമ്പില്‍ നിന്നാണെന്നു ഷാറൂഖ് പറഞ്ഞു. പെട്രോള്‍ പമ്പിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. ഹിന്ദിക്കു പുറമേ, ഇംഗ്‌ളീഷിലും സംസാരിക്കാനുള്ള പ്രാവീണ്യമുണ്ടെന്ന് അന്വേഷണസംഘം പറഞ്ഞു.

ബ്രഹ്‌മപുരത്ത് 48.56 കോടി രൂപയ്ക്കു പുതിയ മാലിന്യ പ്ലാന്റിന് ടെന്‍ഡര്‍ ക്ഷണിച്ചു. പ്രതിദിനം 150 ടണ്‍ ജൈവ മാലിന്യം സംസ്‌കരിക്കണം. എട്ടു മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് വ്യവസ്ഥ. ഏപ്രില്‍ 25നാണ് ടെണ്ടര്‍ സമര്‍പ്പിക്കാനുള്ള അവസാന തിയതി.

ബിജെപിക്കെതിരായ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടുകളില്‍ അസംതൃപ്തരായ നേതാക്കളെ ഇടതുപക്ഷത്തേക്കു ക്ഷണിക്കുന്നെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന മതനിരപേക്ഷ മനസുകള്‍ നിരവധിയാണ്. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അവസരം നല്‍കുന്നില്ല. ഇതില്‍ അതൃപ്തരായ അനേകരുണ്ട്. ഇവര്‍ക്കു ഇടതുപക്ഷത്തേക്കു വരാമെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസി വ്യവസായിയെയും ഭാര്യയേയും ഇന്നലെ രാത്രി തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ടു പേരെ താമരശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. പരപ്പന്‍പൊയില്‍ സ്വദേശി ഷാഫിയെയും ഭാര്യയെയുമാണ് തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ഭാര്യയെ വഴിയിലുപേക്ഷിച്ചു. ഷാഫി നേരത്തേ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൊടുവള്ളി സ്വദേശിയായ സാലി എന്നയാള്‍ക്കെതിരെ കേസെടുത്തിരുന്നു. ഇയാള്‍ വിദേശത്താണ്.

മദ്യപിച്ചു ലക്കുകെട്ട മകന്‍ അച്ഛനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. തൃശൂരിലെ ചേര്‍പ്പില്‍ കോടന്നൂരിനടുത്ത് ആര്യംപാടം ചിറമ്മല്‍ ജോയ്(60) ആണ് കൊല്ലപ്പെട്ടത്. മകന്‍ റിജോ(25)യെ ചേര്‍പ്പ് പൊലീസ് അറസ്റ്റുചെയ്തു. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് കൊലപാതകം. ആവശ്യപ്പെട്ട സമയത്ത് ഉറക്കത്തില്‍നിന്ന് വിളിച്ചുണര്‍ത്തിയില്ലെന്ന് ആരോപിച്ചാണ് പിതാവിനെ കൊന്നത്.

നാളെ ഈസ്റ്റര്‍. അമ്പതു ദിവസത്തെ ത്യാഗപൂര്‍ണമായ നോമ്പാചരണത്തിനു സമാപനം. കുരിശിലേറ്റി കൊന്ന യേശു ഉയിര്‍ത്തെഴുന്നേറ്റതിന്റെ പ്രത്യാശാ നിര്‍ഭരമായ ആഘോഷമാണ് ഈസ്റ്റര്‍. ഇന്ന് അര്‍ധരാത്രിയോടെ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളുണ്ടാകും.

കളമശേരിയില്‍ ട്രെയിനില്‍നിന്നു വീണ യുവതിക്കു പോലീസ് രക്ഷകരായി. മാവേലി എക്‌സ്പ്രസില്‍ രാത്രി രണ്ടരയോടെ മംഗളൂരുവില്‍നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെയാണ് നെട്ടൂര്‍ സ്വദേശി വൈലോപ്പിള്ളി വീട്ടില്‍ സോണിയ (35) ട്രെയിനില്‍നിന്ന് വീണത്. യാത്രക്കാരി ട്രെയിനില്‍നിന്നു വീണെന്ന വിവരം ലോക്കോ പൈലറ്റ് റെയില്‍വേ പോലീസില്‍ അറിയിച്ചതിനാലാണ് രക്ഷിക്കാനായത്.

മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ ബസില്‍നിന്ന് യാത്രക്കാരായ യുവതിയേയും കുഞ്ഞിനേയും ഇറക്കിവിട്ടെന്ന് ആരോപിച്ച് സ്വകാര്യ ബസ് ഡ്രൈവറെ മര്‍ദിച്ചെന്ന കേസില്‍ യുവതിയുടെ ഭര്‍ത്താവും ബന്ധുക്കളുമടക്കം നാലു പേരെ നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. രാമന്‍കുത്ത് വീട്ടിച്ചാല്‍ സ്വദേശി പൂളക്കുന്നന്‍ സുലൈമാന്‍(44), സഹോദരന്‍ ഷിഹാബ് (42), സുലൈമാന്റെ മകളുടെ ഭര്‍ത്താവ് മുമുള്ളി സ്വദേശി തോടേങ്ങല്‍ നജീബ്(28), എടക്കര തെയ്യത്തുംപാടം സ്വദേശി വടക്കേതില്‍ സല്‍മാന്‍(24) എന്നിവരേയാണ് അറസ്റ്റു ചെയ്തത്.

കണ്ണൂരില്‍ പതിമൂന്നുകാരനെക്കൊണ്ട് തീ ചാമുണ്ഡി തെയ്യം കെട്ടിച്ച് കനല്‍ക്കൂനയിലൂടെ നടത്തിച്ചതിനെതിരെ സമൂഹമാധ്യമങ്ങളില്‍ നിശിത വിമര്‍ശനം. ചിറക്കല്‍ ചാമുണ്ഡിക്കോട്ടം ക്ഷേത്രത്തിലെ കളിയാട്ടത്തിലാണ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഒറ്റക്കോലം എന്നറിയപ്പെടുന്ന തീ ചാമുണ്ഡി തെയ്യക്കോലം കെട്ടിയാടിയത്.

ബിജെപിയില്‍ ചേര്‍ന്ന അനില്‍ ആന്റണി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. അനിലിന് എന്തു പദവി നല്‍കുമെന്നും വൈകാതെ തീരുമാനിക്കും. അനില്‍ ആന്റണിയെ ബിജെപിയില്‍ എത്തിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക താല്പര്യമെടുത്താണെന്നാണ് റിപ്പോര്‍ട്ട്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗുമായും അനില്‍ ആന്റണി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു.

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥികളെ തീരുമാനിക്കാനുള്ള ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. ബോര്‍ഡ് അംഗമായ ബി എസ് യെദിയൂരപ്പയും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും പങ്കെടുക്കും.

ആര്‍എസ്എസ് ആസ്ഥാനമായ നാഗ്പൂരില്‍ ഏപ്രില്‍ മൂന്നാം വാരം റാലി നടത്താന്‍ രാഹുല്‍ ഗാന്ധി. റാലിക്ക് അനുമതി ലഭിച്ചില്ലെങ്കില്‍ അതു രാഷ്ട്രീയ ആയുധമാക്കാനാണ് കോണ്‍ഗ്രസ് നീക്കം.

പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച തെലങ്കാനയില്‍. മോദിയെ വരവേല്‍ക്കാന്‍ തെലുങ്കാന ഭരിക്കുന്ന ബിആര്‍എസ് പാര്‍ട്ടി മോദിയെ പരിഹസിക്കുന്ന പോസ്റ്ററുകലും ഫ്‌ളക്‌സുകളും ഉയര്‍ത്തി. ‘മോദിയെ സ്വീകരിക്കാന്‍ പരിവാര്‍’ എന്നെഴുതിയ ഫ്‌ളക്‌സുകളാണ് ഹൈദരാബാദിലും സെക്കന്തരാബാദിലും ഉയര്‍ത്തിയത്. മോദിക്കെതിരേ കരിങ്കൊടി പ്രതിഷേധം തടയാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കരുതല്‍ തടങ്കലിലാക്കി. മോദിയുടെ പരിപാടികളില്‍നിന്ന് മുഖ്യമന്ത്രി കെസിആര്‍ വിട്ടുനില്‍ക്കും.

രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തി കേസില്‍ വിധി പറഞ്ഞ സൂററ്റ് കോടതി ജഡ്ജിയുടെ നാവ് അറുക്കുമെന്ന ഭീഷണിയുമായി തമിഴ്നാട്ടിലെ കോണ്‍ഗ്രസ് നേതാവ്. കോണ്‍ഗ്രസ് ദിണ്ഡിക്കല്‍ ജില്ലാ അധ്യക്ഷന്‍ മണികണ്ഠനാണ് ജഡ്ജിക്കെതിരെ ഭീഷണി മുഴക്കിയത്.

മദ്യപിച്ചു ലക്കുകെട്ട് വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഡല്‍ഹിയില്‍നിന്ന് ബംഗളൂരുവിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ അതിക്രമം നടത്തിയ പ്രതീക് (40) ആണ് അറസ്റ്റിലായത്.

രണ്ടു ലക്ഷത്തിലേറെ ഫോളോവേഴ്‌സുള്ള ഇന്‍സ്റ്റഗ്രാം താരം ജസ്‌നീത് കൗറിനെ ബ്ലാക്ക് മെയില്‍ കേസില്‍ ലുധിയാന പോലീസ് അറസ്റ്റു ചെയ്തു. അര്‍ധനഗ്ന ചിത്രങ്ങള്‍ പോസ്റ്റു ചെയ്ത് അനേകരെ ആകര്‍ഷിക്കാറുള്ള ജസ്‌നീത് യുവവ്യവസായിയെ ബ്ലാക്ക് മെയില്‍ ചെയ്‌തെന്ന പരാതിയിലാണ് അറസ്റ്റ്.

തായ്‌വാനു ചുറ്റും സൈനിക അഭ്യാസവുമായി ചൈന. തായ് പ്രസിഡന്റ് സായി ഇങ് വെന്‍ പത്തു ദിവസത്തെ വിദേശ പര്യടനത്തിനിടെ അമേരിക്കയിലും സന്ദര്‍ശിച്ചതില്‍ പ്രതിഷേധിച്ചാണ് ചൈനയുടെ സൈനിക നടപടി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *