yt cover 53

◾റെയില്‍വേ ഭക്ഷണത്തിനു വില കൂട്ടി. 55 രൂപയായിരുന്ന ഊണിന് 95 രൂപയാക്കി. 13 രൂപയായിരുന്ന പഴംപൊരിക്ക് 20 രൂപയാക്കി. ചിക്കന്‍ ബിരിയാണിക്ക് 100 രൂപയും മുട്ട ബിരിയാണിക്ക് 80 രൂപയും വെജിറ്റബിള്‍ ബിരിയാണിക്ക് 70 രൂപയും നല്‍കണം. പരിപ്പുവട, ഉഴുന്നുവട,സമോസ എന്നിവ സെറ്റിന് 17 രൂപയില്‍നിന്ന് 25 രൂപയാക്കി. 32 രൂപയുടെ മുട്ടക്കറിക്ക് 50 രൂപയാണ്. കടലക്കറി 28 രൂപയില്‍ നിന്ന് 40 രൂപയായി വര്‍ധിപ്പിച്ചു.

◾മുഖ്യമന്ത്രിക്കു പുറത്തിറങ്ങാന്‍ പറ്റില്ലെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയ്ക്കു താന്‍ പഴയ വിജയനല്ലാത്തതു കൊണ്ടാണ് മറുപടി പറയാത്തതെന്ന് മുഖ്യമന്ത്രി. ‘പഴയ വിജയനായിരുന്നെങ്കില്‍ പണ്ടേ ഞാനതിന് മറുപടി പറഞ്ഞേനെ, അതല്ലാല്ലോ. ആ മറുപടിയല്ല ഇപ്പോള്‍ ആവശ്യം. മുഖ്യമന്ത്രി കസേരയില്‍ അല്ലെങ്കില്‍ തന്റെ മറുപടി മറ്റൊന്നാകും. അത് സുധാകരനോട് ചോദിച്ചാ മതി’- മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിക്കസേരയില്‍ മറ്റൊരാള്‍ ഇരുന്നാലും വാഹനവ്യൂഹം ഇങ്ങനെ തന്നെയായിരിക്കും. അതിനെ തന്റെ ദൗര്‍ബല്യമായി കാണേണ്ട. മുഖ്യമന്ത്രി പറഞ്ഞു.

◾പഴയ പിണറായിയേയും പുതിയ പിണറായിയേയും പേടിയില്ലെന്ന് വിഡി സതീശന്‍. യൂത്ത് കോണ്‍ഗ്രസുകാരുടെ സമരത്തെ പുച്ഛിക്കുന്ന മുഖ്യമന്ത്രി പിന്നെ എന്തിനാണ് നൂറുകണക്കിന് പൊലീസുകാരെ വഴി നീളെ നിര്‍ത്തിയും 42 അകമ്പടി വാഹനങ്ങളുമായും സഞ്ചരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

◾കഷായവും ഉഴിച്ചിലും ഇല്ലാത്ത ആയുര്‍വേദ ചികിത്സയുമായി ആയുഃകെയര്‍. ആയുര്‍വേദ മരുന്നുകളുടെ ബാഷ്പസത്തായ അര്‍ക്കം ഉപയോഗിച്ചുള്ള ചികിത്സാ സേവനം ഇപ്പോള്‍ കേരളത്തിലെ 250 ക്ലിനിക്കുകളില്‍. ജി.എം.പി, ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷനുകള്‍ ഉള്ള തൃശ്ശൂര്‍ ജില്ലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ തെറാപ്പീസ് എന്ന സ്ഥാപനത്തിലാണ് ഉന്നത ഗുണമേന്മയുള്ള അര്‍ക്കങ്ങള്‍ ആയുഃകെയര്‍ തയ്യാറാക്കുന്നത്. അര്‍ക്കത്തിന് പത്ഥ്യം ആവശ്യമില്ല. ഏറ്റവും മികച്ച ഫലം നല്‍കുന്ന ചികിത്സാ രീതിയെ കുറിച്ചറിയാനും നിങ്ങളുടെ ഏറ്റവും അടുത്തുള്ള ആയുഃകെയര്‍ ക്ലിനിക്കിനെ കുറിച്ചറിയാനും മറ്റു വിവരങ്ങള്‍ക്കും 7510537950 എന്ന നമ്പറില്‍ ബന്ധപ്പെടുക. WhatsApp : https://wa.me/+919745537950

◾മുഖ്യമന്ത്രി പിണറായി വിജയന്‍ പോകുന്ന വഴികളില്‍ കറുത്ത വസ്ത്രമണിഞ്ഞവരെ തടയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്യുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിലെ യുവ എംഎല്‍എമാര്‍ കറുത്ത ഷര്‍ട്ട് ധരിച്ച് നിയമസഭയില്‍. ഷാഫി പറമ്പില്‍ അടക്കമുള്ളവരാണ് കറുപ്പണിഞ്ഞ് എത്തിയത്. എറണാകുളത്തു യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനെതിരായ പോലീസ് നടപടിയില്‍ അടിയന്തിര പ്രമേയത്തിന് അനുമതി തേടി ഷാഫി നോട്ടീസ് നല്‍കി. പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ എത്തിയത്. മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനാലും പ്രതിഷേധം സഭാ ടിവി മറച്ചുവയ്ക്കുന്നതിനാലും പൊതുജനങ്ങള്‍ക്ക് കാണാനാവില്ല.

◾കറുപ്പിനോട് വിരോധമില്ലെന്നു മുഖ്യമന്ത്രി. ചിലര്‍ വാഹനങ്ങള്‍ക്കു മുന്നിലേക്കു ചാടി വീണ് അപകടമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നികുതി വര്‍ധനവിനെതിരെ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന കരിങ്കൊടി പ്രതിഷേധങ്ങളെ മുഖ്യമന്ത്രി തള്ളി. കുറച്ച് മാധ്യമങ്ങള്‍ക്ക് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തണം. അതിനു വേണ്ടി പടച്ചുവിടുന്നതാണ് കറുപ്പ് വിരോധമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

◾നിയമസഭയില്‍ ബഹളംവച്ച ഭരണപക്ഷാംഗങ്ങള്‍ക്കെതിരേ പൊട്ടിത്തെറിച്ച് സ്പീക്കര്‍ എ.എന്‍. ഷംസീര്‍. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സംസാരിക്കുന്നതിനിടെ ബഹളം വച്ചതാണ് സ്പീക്കറെ ചൊടിപ്പിച്ചത്.

◾ഇറാനില്‍ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകാതിരിക്കാന്‍ ക്ലാസ് മുറികളില്‍ പെണ്‍കുട്ടികള്‍ക്കു നേരെ വിഷവാതക പ്രയോഗം. ഇറാന്‍ ആരോഗ്യ ഉപമന്ത്രി യോനസ് പനാഹി ഇക്കാര്യം സ്ഥിരീകരിച്ചു. ക്വാം നഗരത്തിലെ സ്‌കൂളുകളില്‍ ചില വ്യക്തികളാണ് പെണ്‍കുട്ടികള്‍ക്കു നേരെ ഇത്തരത്തിലുള്ള ആക്രമണം നടത്തിയതെന്ന് യോനസ് പനാഹി പറഞ്ഞു.

◾നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍. നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
ksfe.com/offers/ksfe-bhadratha-smart-chits-2022

◾കേന്ദ്രത്തിലെ നരേന്ദ്രമോദി ഭരണത്തിന്റെ മലയാള പരിഭാഷയാണ് കേരളത്തിലെ പിണറായി വിജയന്റേതെന്ന് ഷാഫി പറമ്പില്‍ നിയമസഭയില്‍. താടിയില്ല, ഹിന്ദി സംസാരിക്കില്ല, കോട്ടിടില്ല എന്നീ വ്യത്യാസങ്ങള്‍ മാത്രമേയുള്ളൂ. നികുതിക്കൊള്ളയും ജനവിരുദ്ധതയും ഒരുപോലെയാണെന്നും ഷാഫി.

◾ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്‍ എന്‍ഫോഴ്സ്മെന്റിനു മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ല. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ മറ്റൊരു ദിവസത്തേക്കു മാറ്റണമെന്ന് രവീന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. രവീന്ദ്രന്‍ നിയമസഭയില്‍ എത്തിയിട്ടുണ്ട്.

◾സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ക്കു ബജറ്റിനു പുറത്തുനിന്ന് തുക കണ്ടെത്തേണ്ടി വരുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ജിഎസ്ടി കുടിശിക 750 കോടി രൂപ കഴിഞ്ഞ ദിവസം അക്കൗണ്ടിലെത്തി. നഷ്ടപരിഹാരം അഞ്ചു വര്‍ഷം കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ക്ഷേമ പെന്‍ഷന്‍ മുടക്കമില്ലാതെ നല്‍കും. കരാരുകാരുടെ കുടിശിക തീര്‍ക്കാന്‍ നടപടി എടുത്ത് വരുന്നു. ബാലഗോപാല്‍ നിയമസഭയില്‍ പറഞ്ഞു.

◾റോഡു വികസനത്തിനു സ്ഥലം വിട്ടുകൊടുക്കാതിരുന്ന അഭിഭാഷകന്റെ ബൈക്കും കാറും സിപിഎമ്മുകാരായ അക്രമികള്‍ അടിച്ചു തകര്‍ത്തു. അഭിഭാഷകനായ മുരളി പള്ളത്തിന്റെ ബൈക്കും കാറുമാണ് തകര്‍ത്തത്. പയ്യന്നൂര്‍ – പെരുമ്പ മാതമംഗലം റോഡിന് സിപിഎമ്മുകാരാണ് സ്ഥലമേറ്റെടുക്കുന്നത്. ഇതിനെതിരെ മുരളി പള്ളത്തിന്റെ നേതൃത്വത്തില്‍ അന്‍പതോളം പ്രദേശവാസികള്‍ നല്‍കിയ ഹര്‍ജിയില്‍ സ്ഥലമേറ്റെടുക്കുന്നത് തടഞ്ഞ് മുന്‍സിഫ് കോടതി ഉത്തരവിട്ടിരുന്നു.

◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

◾കൃഷി പഠിക്കാന്‍ സര്‍ക്കാര്‍ സംഘത്തിനൊപ്പം ഇസ്രയേലില്‍ പോയശേഷം മുങ്ങിയ മലയാളി കര്‍ഷകന്‍ ബിജു കുര്യന്‍ തിരിച്ചെത്തി. വിശുദ്ധ നാടുകള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ തീര്‍ത്ഥ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ പോയതാണെന്നു ബിജു പറഞ്ഞു. ഇസ്രയേല്‍ പോലീസോ മറ്റേതെങ്കിലും ഏജന്‍സിയോ തന്നെ അന്വേഷിച്ചു വന്നിട്ടില്ലെന്നും സഹോദരനാണ് ടിക്കറ്റെടുത്ത് നല്‍കിയതെന്നും ബിജു പറഞ്ഞു.

◾കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മാര്‍ച്ച് അഞ്ചിനു കൊച്ചിയിലും തൃശൂരിലും ബിജെപി സമ്മേളനങ്ങളില്‍ പ്രസംഗിക്കും. വൈകുന്നേരം അഞ്ചിനു തേക്കിന്‍കാട് മൈതാനിയില്‍ പ്രസംഗിക്കും.

◾സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ തൃശൂര്‍ ജില്ലയില്‍ എത്തുന്നതിനു തൊട്ടടുത്ത ദിവസം കേന്ദ്രമന്ത്രി അമിത് ഷാ കേരളത്തിലേക്ക് ഓടിയെത്തുന്നതു ഭയന്നിട്ടാണെന്ന് മരാമത്തു മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മാര്‍ച്ച് 4, 5, 6 തീയതികളിലാണ് സിപിഎം മാര്‍ച്ച് തൃശൂര്‍ ജില്ലയില്‍ പര്യടനം നടത്തുന്നത്. കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്ര നടത്തിയപ്പോള്‍ ആരും എത്തിയില്ലെന്നും റിയാസ്.

◾കേരള കലാമണ്ഡലത്തിലും പിന്‍വാതില്‍ നിയമന വിവാദം. സര്‍ക്കാര്‍ അനുമതിയും അംഗീകാരവുമില്ലാതെ ഏഴ് പേരെ മൂന്ന് ഘട്ടങ്ങളിലായി പിന്‍വാതിലിലൂടെ നിയമിച്ചതായി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമനങ്ങളെ സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഓഡിറ്റ് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സാംസ്‌കാരിക വകുപ്പിനു കത്ത് നല്‍കി.

◾മതത്തെയും വിശ്വാസത്തെയും എതിര്‍ക്കുന്ന പാര്‍ട്ടിയല്ല സിപിഎമ്മെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇക്കാര്യം ലീഗിലെ ഒരു വിഭാഗത്തിന് അറിയാം. ലീഗിലെ ആയിരക്കണക്കിന് അണികള്‍ ഇടതുപക്ഷത്തിനൊപ്പം ചേരുമെന്നും ഗോവിന്ദന്‍ പറഞ്ഞു.

◾തൃശൂര്‍ പൂരം പ്രദര്‍ശന നഗരിക്ക് 20 കോടി രൂപ വാടക വേണമെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടെന്ന് പൂരം കമ്മിറ്റി നേതാക്കള്‍. പൂരം പ്രദര്‍ശനത്തിലൂടെ പിരിഞ്ഞു കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ തുകയാണ് വാടക ആവശ്യപ്പെടുന്നതെന്നാണ് ആരോപണം. പ്രദര്‍ശനത്തില്‍നിന്നുള്ള വരുമാനമാണ് പൂരത്തിന്റെ ചെലവുകള്‍ക്കായി വിനിയോഗിക്കുന്നത്. വിഷയം ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ.എം.കെ. സുദര്‍ശനന്‍.

◾ചലച്ചിത്ര നടനും മിമിക്രി താരവുമായ കോട്ടയം നസീറിനെ ഹൃദ്രോഗം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ ആന്റിജിയോഗ്രാമിനു വിധേയനാക്കി.

◾ശസ്ത്രക്രിയക്കിടെ വയറില്‍ കത്രിക മറുന്നുവച്ച സംഭവത്തില്‍ നടപടി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് യുവതി സൂചനാ സത്യഗ്രഹം നടത്തി. കോഴിക്കോട് ഡെിക്കല്‍ കോളജ് ആശുപത്രിയിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിനു മുന്നിലാണ് ചികില്‍സാ പിഴവിന് ഇരയായ ഹര്‍ഷിന സമരം നടത്തിയത്.

◾നടിയെ അക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. അറസ്റ്റു ചെയ്യപ്പെട്ട ശേഷം ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ലെന്നും ആറു വര്‍ഷമായി ജയിലിലാണെന്നും ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്.

◾തൃശൂര്‍ ഇരിഞ്ഞാടപ്പള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഉല്‍സവത്തിനു തിടമ്പേറ്റിയത് റോബോട്ട് ആന. കേരളത്തില്‍ ആദ്യമായാണ് വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ആന ഉത്സവത്തിനു തിടമ്പേറ്റുന്നത്. മേളത്തിനൊത്തു തലയും ചെവിയും വാലും ആട്ടി റോബോട്ട് ആനയുടെ അരങ്ങേറ്റം കൗതുകമായി. ആലവട്ടവും വെഞ്ചാമരവും തിടമ്പും മുത്തുകുടയുമായി നാലു പേര്‍ ആനപ്പുറത്തേറി. ‘പെറ്റ ഇന്ത്യ’യാണ് ആനയെ ക്ഷേത്രത്തിനു നടയിരുത്തിയത്. 11 അടിയാണ് ആനയുടെ ഉയരം. 800 കിലോ ഭാരമുണ്ട്. അഞ്ചു ലക്ഷം രൂപയാണ് നിര്‍മ്മാണ ചെലവ്.

◾ഒഎന്‍ജിസി റിഗില്‍നിന്നു വീണ് കാണാതായ മലയാളി ഉദ്യോഗസ്ഥനെ കണ്ടെത്താനുള്ള തെരച്ചില്‍ മൂന്നാം ദിവസവും തുടര്‍ന്നു. അടൂര്‍ സ്വദേശി എനോസ് വര്‍ഗീസിനെണ് കാണാതായത്.

◾ഉത്സവത്തിനിടെ ക്ഷേത്ര മൈതാനിയില്‍ യുവാവിനെ കുത്തിക്കൊന്ന കേസില്‍ രണ്ടാം പ്രതി അറസ്റ്റില്‍. കളര്‍കോട് പരബ്രഹ്‌മം വീട്ടില്‍ അഭിജിത്തി(21) നെയാണ് പിടികൂടിയത്. ഒന്നാം പ്രതിയായ ആലപ്പുഴ പാലസ് വാര്‍ഡ് മുക്കവലക്കല്‍ നെടുചിറയില്‍ ശ്രീജിത്തിനെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂര്‍ തട്ടാന്തറ വീട്ടില്‍ സലിം കുമാറിന്റെ മകന്‍ അതുല്‍ (26) ആണ് കൊല്ലപ്പെട്ടത്.

◾വിഴിഞ്ഞത്ത് ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നു. കോട്ടപ്പുറം കരിമ്പള്ളിക്കര ദില്‍ഷന്‍ ഹൗസില്‍ പ്രിന്‍സി(32) യെയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് അന്തോണിദാസ് (രതീഷ്-36) പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.

◾കല്യാണത്തിനു ക്ഷണിക്കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ യുവാവിനെ വെട്ടിക്കൊന്നു. കോട്ടയം കറുകച്ചാലില്‍ ഉമ്പിടി സ്വദേശി കുറ്റിയാനിക്കല്‍ ബിനു (36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതികളായ വിഷ്ണു, സെബാസ്റ്റ്യന്‍ എന്നിവര്‍ പിന്നീട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.

◾മൊബൈല്‍ ടവറുകളുടെ ബാറ്ററികള്‍ മോഷ്ടിക്കുന്ന മൂന്നംഗ സംഘം പിടിയില്‍. ആര്യനാട് പെരുംകുളം ചക്കിപ്പാറ ലിനില്‍രാജ് ഭവനില്‍ ഷമീര്‍ (26), വെമ്പായം കട്ടയ്ക്കാല്‍ പുത്തന്‍ കെട്ടിയില്‍ വീട്ടില്‍ ജമീര്‍ (24), നെടുമങ്ങാട് പരിയാരം എ.എസ് ഭവനില്‍ അനന്തു (31) എന്നിവരെയാണ് പോത്തന്‍കോട് പൊലീസ് പിടികൂടിയത്.

◾തിരുവനന്തപുരം വെട്ടുതുറ കോണ്‍വെന്റില്‍ കന്യാസ്ത്രീ പരിശീലനം നേടുന്ന യുവതി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് തിരുപൂര്‍ സ്വദേശി അന്നപൂരണി (27) യാണ് മരിച്ചത്.

◾കോഴിപ്പോര് നടത്തിയതിന് പാലക്കാട് ചിറ്റൂരില്‍ ഏഴു പേര്‍ പിടിയിലായി. അഞ്ചാംമൈല്‍ കുന്നങ്കാട്ടുപതിയില്‍ കോഴിപ്പോര് നടത്തിയവരില്‍നിന്ന് ഏഴ് കൊത്തുകോഴികളും 5,300 രൂപയും നാലു ബൈക്കുകളും പൊലീസ് കണ്ടെടുത്തു. എരുത്തേമ്പതി സ്വദേശികളായ കതിരേശന്‍(25), അരവിന്ദ് കുമാര്‍ (28), വണ്ണാമട സ്വദേശി ഹരിപ്രസാദ് (28), കൊഴിഞ്ഞാമ്പാറ ദിനേശ് (31), പഴനിസ്വമി (65), ശബരി (31), സജിത് (28) എന്നിവരെയാണ് പിടികൂടിയത്.

◾ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റിനെതിരേ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരുടെ വ്യാപക പ്രതിഷേധം. ഡല്‍ഹിയിലെ എഎപി ഓഫീസിനു മുന്നില്‍ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും നടന്നു. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. ആംആദ്മി പാര്‍ട്ടി ആസ്ഥാനത്തിന് മുന്നില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

◾സ്ഥലങ്ങളുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ഇന്ത്യ മതേതര രാജ്യമെന്ന് ഓര്‍ക്കണമെന്ന് ഹര്‍ജിക്കാരനായ ബിജെപി നേതാവ് അശ്വനി കുമാര്‍ ഉപാധ്യായയോട് സുപ്രീം കോടതി പറഞ്ഞു. ഒരു സമൂഹത്തിനെതിരേ വിരല്‍ ചൂണ്ടുന്നത് രാജ്യത്തെ ഇളക്കി മറിക്കാനാണോയെന്നും ജസ്റ്റിസ് കെഎം ജോസഫ് ചോദിച്ചു.

◾കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തോടനുബന്ധിച്ചു നല്‍കിയ പത്രപരസ്യത്തില്‍ കോണ്‍ഗ്രസിലെ മുസ്ലിം നേതാക്കളുടെ ചിത്രമില്ലെന്ന് മനീഷ് തിവാരി. പാക്കിസ്ഥാന്‍ രൂപീകരണത്തിനെതിരെ പോരാടിയ നിരവധി മുസ്ലിം നേതാക്കള്‍ കോണ്‍ഗ്രസിലുണ്ടെന്നും തിവാരി ചൂണ്ടിക്കാട്ടി.

◾അഗ്നിപഥ് പദ്ധതിക്കെതിരായ ഹര്‍ജികള്‍ ഡല്‍ഹി ഹൈക്കോടതി തള്ളി. പദ്ധതിയില്‍ ഇപ്പോള്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

◾ഡല്‍ഹി മദ്യനയ അഴിമതിയുടെ സൂത്രധാരന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കേജരിവാളാണെന്ന് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അനില്‍ ചൗധരി. ഉപമുഖ്യമന്ത്രി സിസോദിയയെ അറസ്റ്റു ചെയ്തതു സ്വാഗതാര്‍ഹമായ നടപടിയാണെന്നും അനില്‍ ചൗധരി.

◾കര്‍ണാടകയില്‍ മുന്‍മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ മത്സരിച്ചില്ലെങ്കില്‍ ബിജെപിക്കു ക്ഷീണമാകുമെന്ന് മകന്‍ വിജയേന്ദ്ര. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍നിന്ന് യെദിയൂരപ്പ പിന്‍മാറുകയാണെന്നും മക്കള്‍ മല്‍സരിക്കുമെന്നും യെദിയൂരപ്പ നേരത്തെ പ്രഖ്യാപിച്ചിരിക്കേയാണ് അച്ഛനും സീറ്റുവേണമെന്ന് മകന്‍ ആവശ്യപ്പെട്ടത്.

◾വില കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് കര്‍ഷകന്‍ ഉള്ളികൃഷി നശിപ്പിച്ചു. മഹാരാഷ്ട്രയിലെ നാസിക്കിലെ നൈതാലെ ഗ്രാമത്തിലെ കര്‍ഷകനായ 33കാരന്‍ സുനില്‍ ബൊര്‍ഗുഡെ വിളവെടുക്കാന്‍ പാകമായ 20 ടണ്‍ ഉള്ളികൃഷിയാണു നശിപ്പിച്ചത്.

◾ഇറ്റലിയില്‍ ബോട്ടപകടത്തില്‍ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 59 അഭയാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. അഭയാര്‍ത്ഥികളുമായി തുര്‍ക്കിയില്‍നിന്നു വന്ന ബോട്ട് കൊലാബ്രിയ തീരത്താണ് തകര്‍ന്നത്.

◾ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എല്‍.ഐ.സി)യുടെ ഓഹരി വില റെക്കോഡ് തകര്‍ച്ചയില്‍. ദിനവ്യാപാരത്തിനിടെ ഓഹരി വില എക്കാലത്തെയും താഴ്ന്ന നിലവാരമായ 566.05 രൂപയിലെത്തി. തുടര്‍ച്ചയായി ഏഴാമത്തെ ദിവസമാണ് ഓഹരി വില താഴുന്നത്. ജനുവരി 30 മുതലുള്ള കണക്കു പ്രകാരം എല്‍ഐസിയുടെ അദാനി ഗ്രൂപ്പ് ഓഹരികളിലെ നിക്ഷേപ മൂല്യത്തില്‍ 20,000 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. ഇതേതുടര്‍ന്നാണ് ഓഹരി കനത്ത വില്പന സമ്മര്‍ദം നേരിട്ടത്. അദാനി ഗ്രൂപ്പിന്റെ എല്ലാ കമ്പനികളുടെ ഓഹരികളിലും എല്‍ഐസിക്ക് നിക്ഷേപമുണ്ട്. അദാനി പോര്‍ട്‌സ്, അദാനി എന്റര്‍പ്രൈസസ്, അദാനി ടോട്ടല്‍ ഗ്യാസ് എന്നീ കമ്പനികളിലാണ് കൂടുതല്‍ നിക്ഷേപം. ജനുവരി 24നുശേഷം ഇതുവരെ അദാനി ഗ്രൂപ്പ് കമ്പനികളുടെ വിപണിമൂല്യത്തില്‍ 82 ശതമാനം വരെ ഇടിവ് നേരിട്ടു. 2022 മെയ് 17നാണ് എല്‍ഐസി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. ഇഷ്യുവിലയായ 949 രൂപയില്‍നിന്ന് 40ശതമാനത്തോളം നഷ്ടത്തിലാണ് ഓഹരിയില്‍ ഇപ്പോള്‍ വ്യാപാരം നടക്കുന്നത്.

◾60 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി തങ്ങളുടെ ഐകോണിക് ലോഗോയില്‍ മാറ്റം വരുത്തി നോകിയ. വെളുത്ത സ്‌ക്രീനില്‍ നീലനിറത്തില്‍ തെളിഞ്ഞുവരുന്ന ‘നോകിയ’ ബ്രാന്‍ഡിങ് ഒരു കാലഘട്ടത്തെ തന്നെ പ്രതിനിധീകരിക്കുന്ന അടയാളമാണ്. എന്നാല്‍, ഇനി മുതല്‍ ആ ലോഗോ ഇല്ല. നോക്കിയയുടെ അപ്‌ഡേറ്റ് ചെയ്ത ലോഗോയില്‍ വ്യത്യസ്ത രൂപങ്ങള്‍ ഉപയോഗിച്ച് സൃഷ്ടിച്ച നോകിയ എന്ന വാക്കാണ് കാണാന്‍ കഴിയുക. കൂടാതെ പഴയ ലോഗോയുടെ നീല നിറം ഒഴിവാക്കി നിരവധി നിറങ്ങളാണ് പുതിയ ലോഗോയില്‍ ചേര്‍ത്തിരിക്കുന്നത്. പ്രത്യേക കളര്‍ സ്‌കീമില്ലാതെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഉചിതമായ കളര്‍ ലോഗോയില്‍ നല്‍കാനാണ് നോകിയ പദ്ധതിയിട്ടിരിക്കുന്നത്. നോക്കിയയുടെ ടെലികോം ഉപകരണ വിഭാഗത്തെ ഏറ്റെടുത്തതിന് ശേഷം പെക്ക ലാന്‍ഡ്മാര്‍ക്ക് കമ്പനിയുടെ സ്ട്രാറ്റജിയില്‍ വരുത്തുന്ന മാറ്റത്തിന്റെ സൂചനയാണ് പതിറ്റാണ്ടുകള്‍ക്ക് ശേഷമുള്ള ഈ ലോഗോ മാറ്റം. ‘നോക്കിയ ഇനി ഒരു സ്മാര്‍ട്ട്‌ഫോണ്‍ കമ്പനി മാത്രമല്ല, ഒരു ‘ബിസിനസ് ടെക്‌നോളജി കമ്പനി’യാണെന്നാണ് ലോഗോ മാറ്റത്തിന്റെ വിശദീകരണമായി പെക്ക ലാന്‍ഡ്മാര്‍ക്ക് പ്രതികരിച്ചത്. ടെലികോം ഉപകരണങ്ങളുടെ ബിസിനസ്സ് വളര്‍ത്തുന്നതിനൊപ്പം, നോക്കിയ മറ്റ് ബിസിനസുകള്‍ക്ക് ഉപകരണങ്ങള്‍ വില്‍ക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പോവുകയാണ്.

◾ഏറെ നാളായി പൃഥ്വിരാജ് ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ‘കാളിയന്‍’. സിനിമ പ്രഖ്യാപിച്ചിട്ട് ഒരുപാട് വര്‍ഷമായെങ്കിലും പിന്നീട് ചിത്രീകരണവുമായി ബന്ധപ്പെട്ട അപ്ഡേറ്റുകളൊന്നും പുറത്തുവന്നിരുന്നില്ല. ഇപ്പോള്‍ കാളിയന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട ചില വിവരങ്ങളാണ് പുറത്തുവരുന്നത്. ജൂണില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. 1700-കളിലെ വേണാട്ടിലെ ഉഗ്ര പോരാളികളുടെ കഥ പറയുന്ന കാളിയന്‍ സംവിധാനം ചെയ്യുന്നത് നവാഗതനായ എസ്.മഹേഷാണ്. രാജീവ് ഗോവിന്ദനാണ് നിര്‍മ്മാതാവ്. വേണാട് പടനായകന്‍ ഇരവിക്കുട്ടി പിള്ളയുടെ യോദ്ധാവും വിശ്വസ്തനുമായിരുന്ന കാളിയന്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ആദ്യമായി കേരളത്തിലെ തെക്കന്‍ നാടോടി കഥകളെ ആസ്പദമാക്കുന്ന ചിത്രമാണ് കാളിയന്‍. ഒരു ഇതിഹാസ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. ഒന്നിലധികം ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ ചിത്രീകരണം നിശ്ചയിച്ചിരിക്കുന്ന കാളിയന്‍ ഒരു ബിഗ് ബജറ്റ് ചിത്രമാണ്.

◾മമ്മൂട്ടി നായകനായി എത്തുന്ന ‘കണ്ണൂര്‍ സ്‌ക്വാഡ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. വേറിട്ട ഗെറ്റപ്പിലുള്ള പൊലീസ് കഥാപാത്രമാകും മമ്മൂട്ടിയുടേതെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുക ആണ്. ഫെബ്രുവരി 15നാണ് കണ്ണൂര്‍ സ്‌ക്വാഡിന്റെ ചിത്രീകരണം ആരംഭിച്ചത്. മമ്മൂട്ടി ലൊക്കേഷനില്‍ എത്തുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണവും. നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, കാതല്‍ എന്നിവയ്ക്കു ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രമാണ് ഇത്. മുഹമ്മദ് ഷാഫിയുടേതാണ് ചിത്രത്തിന്റെ കഥ. അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നടന്‍ റോണി ഡേവിഡ് രാജ് ആണ്. മുഹമ്മദ് റാഹില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് സുഷിന്‍ ശ്യാമും എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകറുമാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്.

◾ബെന്‍സ് എസ് ക്ലാസിനു പിന്നാലെ പോര്‍ഷെ കെയിനും സ്വന്തമാക്കി ഷെഫ് പിള്ള. ‘കഠിനാധ്വാനം ചെയ്യൂ, സ്വപ്നങ്ങളെ പിന്തുടരാന്‍ കംഫര്‍ട്ട് സോണില്‍നിന്ന് പുറത്തുവന്ന് ജീവിതത്തിലെ വെല്ലുവിളികളെ നേരിടൂ, നിങ്ങളെ കാത്തിരിക്കുന്നത് എന്ത് അദ്ഭുതമാണെന്ന് അറിയില്ലല്ലോ’ എന്നാണ് പുതിയ വാഹനത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച് ഷെഫ് പിള്ള കുറിച്ചത്. പോര്‍ഷെയുടെ ഏറ്റവും വലിയ എസ്യുവിയായ കെയിനിന്റെ കൂപ്പേ വകഭേദമാണ് സുരേഷ് പിള്ളയുടെ ഏറ്റവും പുതിയ വാഹനം. ഏകദേശം 1.48 കോടി രൂപ എക്സ്ഷോറൂം വിലയുള്ള വാഹനം കൊച്ചിയിലെ പോര്‍ഷെ ഷോറൂമില്‍ നിന്നാണ് ഷെഫ് സ്വന്തമാക്കിയത്. മൂന്നു ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിനു കരുത്തു പകരുന്നത്. 340 പിഎസ് കരുത്തുണ്ട് വാഹനത്തിന്. 450 എന്‍എമ്മാണ് ടോര്‍ക്ക്. വെറും 6 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗം കടക്കുന്ന കെയിനിന്റെ ഉയര്‍ന്ന വേഗം 243 കിലോമീറ്ററാണ്.

◾വിനിമയത്തിന്റെ ജീവനാഡികളായ നാട്ടുഭാഷയുടെ ശക്തമായ സ്വാധീനം മീനാച്ചിക്കഥകളെ കരുത്തുറ്റതാക്കുന്നുണ്ട്. പുതുപദങ്ങളെ ആവാഹിച്ച് പരമ്പരാഗത എഴുത്തുരീതികളില്‍ നിന്ന് വഴിമാറിയുള്ള നടത്തം. ശങ്കരവലയത്തില്‍ തുടങ്ങി അവസ്ഥാന്തരങ്ങളായി പുരോഗമിച്ച് മീനാച്ചി കേന്ദ്രബിന്ദുവാകുന്ന കഥകള്‍. പ്രണയകുശ്മാണ്ഡവും പാരിസ് മുട്ടായിയുമെല്ലാം ഷേനയുടെ കഥാകഥനത്തെ മിഴിവുറ്റതാക്കുന്നു. സര്‍ഗാത്മകതയുടെ ലോകത്ത് ഷേനയുടെ കടന്നുവരവ് പുതുപ്രതീക്ഷകള്‍ക്ക് വഴിനാമ്പിടുന്നു. ‘മീനാച്ചിക്കഥകള്‍’. ഷേന എം. സാഹിത്യ പബ്ളിക്കേഷന്‍സ്. വില 117 രൂപ.

◾വിഷാദം ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. എന്നാലിപ്പോള്‍ വിഷാദത്തെ ചികിത്സിക്കാന്‍ പുതിയൊരു മാര്‍ഗ്ഗം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. വിഷാദത്തിന് പിന്നിലെ അപ്രതീക്ഷിത ഉറവിടം കണ്ടെത്തിയാണ് ഗവേഷകര്‍ പുതിയ പഠനം പ്രസിദ്ധീകരിച്ചത്. വീക്കം ചില രോഗികളുടെ തലച്ചോറില്‍ വിഷാദരോഗത്തിന് കാരണമാകുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. അസുഖമേ പരിക്കുകളോ ഉണ്ടാകുമ്പോള്‍ ശരീരം പ്രകടിപ്പിക്കുന്ന സ്വാഭാവിക പ്രതികരണമാണ് വീക്കം. ഇത് ശരീരത്തിന്റെ പ്രതിരോധ രീതിയാണ്. വീക്കത്തെ ലക്ഷ്യംവയ്ക്കുന്നതും ചികിത്സിക്കുന്നതും വിഷാദത്തെ കൃത്യമായി പരിചരിക്കാന്‍ സഹായിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. ചില രോഗികളില്‍ കോശജ്വലന പ്രക്രിയ വിഷാദത്തിന് ഇന്ധനമായേക്കാം. ഏകദേശം 30 ശതമാനം വിഷാദരോഗികളിലും വീക്കം കൂടുതലായിരിക്കുമെന്നാണ് ഗവേഷകര്‍ സൂചിപ്പിക്കുന്നത്. ഇത് ആന്റിഡിപ്രസന്റുകളോടുള്ള മോശം പ്രതികരണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ശരീരത്തിലെയും തലച്ചോറിലെയും ഈ കോശജ്വലന പാതകള്‍ സജീവമാക്കുന്നത് വിഷാദ രോഗലക്ഷണങ്ങള്‍ സൃഷ്ടിക്കാനുള്ള ഒരു മാര്‍ഗ്ഗമാണെന്ന് ഗവേഷകര്‍ പറഞ്ഞു. വിഷാദവും അതിന്റെ ലക്ഷണങ്ങളും വ്യത്യസ്ത ആളുകള്‍ക്ക് ഒരുപോലെയാകണമെന്നില്ല. അമിതവണ്ണം, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, സന്ധിവാതം എന്നിവയുള്‍പ്പെടെയുള്ള മറ്റ് പ്രശ്‌നങ്ങള്‍ക്കും ഇതൊരു അപകട ഘടകമാണ്. അതുകൊണ്ട് വിഷാദത്തെ ചിക്തിത്സിക്കാന്‍ നിര്‍ദേശിക്കുന്ന ആന്റീഡിപ്രസന്റുകള്‍ 30 ശതമാനം രോഗികള്‍ക്ക് മാത്രമേ ഫലം ചെയ്യൂ എന്നാണ് ഗവേഷണത്തില്‍ പറഞ്ഞിരിക്കുന്നത്.

ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 82.86, പൗണ്ട് – 99.18, യൂറോ – 87.47, സ്വിസ് ഫ്രാങ്ക് – 88.02, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.67, ബഹറിന്‍ ദിനാര്‍ – 219.80, കുവൈത്ത് ദിനാര്‍ -269.68, ഒമാനി റിയാല്‍ – 215.20, സൗദി റിയാല്‍ – 22.08, യു.എ.ഇ ദിര്‍ഹം – 22.56, ഖത്തര്‍ റിയാല്‍ – 22.76, കനേഡിയന്‍ ഡോളര്‍ – 60.95

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *