മെയ് മാസത്തിലുണ്ടായ ഇന്ത്യ പാകിസ്ഥാൻ സൈനിക സംഘർഷം പരിഹരിക്കാൻ മധ്യസ്ഥത വഹിച്ചത് തങ്ങളാണെന്ന അവകാശവാദവുമായി ചൈന. ബെയ്ജിംഗിൽ നടന്ന അന്താരാഷ്ട്ര സെമിനാറിൽ സംസാരിക്കവെ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് ഇ ആണ് ഇക്കാര്യം പറഞ്ഞത്. ഈ വർഷം ലോകത്തുണ്ടായ പല സംഘർഷങ്ങളിലും ചൈന ക്രിയാത്മകമായ ഇടപെടൽ നടത്തിയെന്ന് വാങ് ഇ പറഞ്ഞു. മ്യാൻമർ, ഇറാൻ ആണവ കരാർ, കംബോഡിയ-തായ്‌ലൻഡ് തർക്കം, ഇസ്രായേൽ – പലസ്തീൻ പ്രശ്നം എന്നിവയ്ക്കൊപ്പം ഇന്ത്യ-പാക് സംഘർഷവും ചൈന പരിഹരിച്ചതായി അദ്ദേഹം പറഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകത്ത് ഏറ്റവും കൂടുതൽ യുദ്ധങ്ങൾ നടന്ന വർഷമാണിതെന്നും ഇതിൽ നീതിപൂർവ്വമായ നിലപാടാണ് ചൈന സ്വീകരിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.നേരത്തെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സമാനമായ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ, ഏത് തരത്തിലുള്ള മൂന്നാം കക്ഷി ഇടപെടലിനെയും ഇന്ത്യ ശക്തമായി തള്ളിക്കളയുന്നുണ്ട്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ സൈനിക സംഘർഷം പരിഹരിക്കാൻ മധ്യസ്ഥത വഹിച്ചത് തങ്ങളാണെന്ന് ചൈന
