ഏപ്രിൽ മുതൽ വീണ്ടും വാട്ടർ ചാർജ് വർധിപ്പിക്കില്ലെന്നു മന്ത്രി റോഷി അഗസ്റ്റിൻ. കേന്ദ്ര വ്യവസ്ഥ പ്രകാരമുള്ള വർധന വേണ്ടെന്നു വയ്ക്കുമെന്നും ചെറിയ ഇടവേളയിൽ രണ്ടു തവണ നിരക്കു വർധിപ്പിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനാണിതെന്നും അദ്ദേഹം പറഞ്ഞു.
അധിക വായ്പ അനുവദിക്കുന്നതിന് അടിസ്ഥാന താരിഫിൽ പ്രതിവർഷം 5% വർധന വേണമെന്നു കേന്ദ്രസർക്കാർ വ്യവസ്ഥയുണ്ട്. ഇതുപ്രകാരം നിരക്കു വർധിപ്പിക്കാനുള്ള തീരുമാനം ഈ മാസം 6 നു മന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. നിയമസഭയിൽ മറുപടി പറഞ്ഞപ്പോൾ വർധന സംബന്ധിച്ച് ചർച്ചകൾ നടന്നിരുന്നില്ലെന്നും പിന്നീടാണ് അടുപ്പിച്ചു നിരക്ക് വർധിപ്പിക്കുന്നതിലെ ബുദ്ധിമുട്ട് വിലയിരുത്തിയതെന്നും മന്ത്രി പറഞ്ഞു.
5 % വർധന ഉണ്ടാകില്ലെന്ന തീരുമാനം കേന്ദ്ര സർക്കാരിനെയും റിസർവ് ബാങ്കിനെയും അറിയിക്കുമെന്നുo അദ്ധേഹം പറഞ്ഞു.
കേന്ദ്ര വ്യവസ്ഥ പ്രകാരം അടിസ്ഥാന താരിഫിൽ പ്രതിവർഷം 5% വർധന 2021 ഏപിൽ മുതലാണ് സംസ്ഥാനത്തു നടപ്പാക്കിയത്. 5 വർഷം ഇതു തുടരണമെന്നാണ് വ്യവസ്ഥ. കേന്ദ്ര നിർദേശം നടപ്പാക്കിയില്ലെങ്കിൽ ഓഡിറ്റ് എതിർപ്പും നേരിടേണ്ടിവരും. ഇതിനായി നിയമോപദേശം തേടാനാണ് ആലോചന. സംസ്ഥാനത്തിന്റെ അഭ്യർത്ഥന കേന്ദ്രം പരിഗണിക്കുമോ എന്നതും നിർണായകമായ കാര്യമാണ്.