പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യയും പാകിസ്ഥാനുമായുള്ള വെടിനിറുത്തൽ കരാർ റദ്ദാക്കിയേക്കും. 2021മുതലുള്ള കരാർ റദ്ദാക്കാൻ സാധ്യതയെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. കരസേന മേധാവി ഇക്കാര്യം വിലയിരുത്തും. അതേസമയം, ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ പാക് വെടിവയ്പ്പ് ഉണ്ടായതിനെ തുടർന്ന് ശക്തമായി നേരിട്ടെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു. വ്യാഴാഴ്ച രാത്രിയാണ് ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യം വെടിവയ്പ്പ് നടത്തിയത്. ശക്തമായ തിരിച്ചടി നൽകിയയെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
ബന്ദിപ്പോര ഏറ്റുമുട്ടലില്‍ ലഷ്കർ ഇ തയ്ബ കമാൻഡറെ വിധിച്ച് ഇന്ത്യന്‍ സൈന്യം. അൽത്താഫ് ലല്ലിയെന്ന ഭീകരന്‍ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ജമ്മു-കശ്മീർ പൊലീസും സൈന്യവും തിരച്ചില്‍ നടത്തുന്നതിനിടെ ഒളിച്ചിരുന്ന ഭീകരര്‍ സൈന്യത്തിനും പൊലീസിനും നേരെ വെടി ഉതിർക്കുകയായിരുന്നു. മൂന്ന് മണിക്കൂറുകളോളം ഏറ്റുമുട്ടല്‍ തുടര്‍ന്നു. രണ്ട് സൈനികര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റു.
പഹൽഗാമിൽ ഭീകരാക്രമണത്തിൽ പങ്കാളികളായ രണ്ട് പ്രാദേശിക തീവ്രവാദികളുടെ വീടുകൾ തകർത്തു. ജില്ലാ ഭരണകൂടമാണ് ഇത്തരം ഒരു നടപടി സ്വീകരിച്ചത്. സ്ഫോടകവസ്തു ഉപയോഗിച്ചാണ് രണ്ട് വീടുകളും തകർത്തത്. സംഭവം നടക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. വീട്ടിലുള്ളവർ ഭീകരാക്രമണത്തെ തുടർന്ന് അവിടെ നിന്ന് മാറിയിരുന്നു എന്നാണ് റിപ്പോർട്ട്. ത്രാൽ സ്വദേശിയായ ആസിഫ്, ബിജ് ബഹേര സ്വദേശി ആദിൽ എന്നീ ഭീകരരുടെ വീടുകളാണ് തകർത്തത്.
ഭീകരാക്രമണത്തെ കുറിച്ച് അന്വേഷിക്കാൻ അനന്ത്നാഗ് അഡീഷണൽ എസ്പിയുടെ നേതൃത്വത്തിൽ ജമ്മുകശ്മീർ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. എൻഐഎ സംഘം ബൈസരണിൽ നിന്നും ഫൊറൻസിക് തെളിവുകൾ അടക്കം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. അതിനിടെ, പാകിസ്ഥാൻ പഞ്ചാബ് അതിർത്തിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ മോചിപ്പിക്കാനുള്ള ചർച്ചകൾ തുടരുകയാണ്. ഇതുവരെ ജവാനെ മോചിപ്പിക്കാൻ പാകിസ്ഥാൻ തയ്യാറായിട്ടില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.
പഹൽഗാം ആക്രമണം നടത്തിയവരെ പുകഴ്ത്തി പാകിസ്ഥാൻ. പാകിസ്ഥാനിലെ സ്വാതന്ത്ര്യസമരക്കാരാണ് ആക്രമണം നടത്തിയതെന്ന് പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഇഷാഖ് ധർ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭീകരരെ സഹായിച്ചിട്ടുണ്ടെന്ന് പാക് പ്രതിരോധമന്ത്രി സമ്മതിച്ചു. മൂന്ന് പതിറ്റാണ്ടായി പാകിസ്ഥാൻ അമേരിക്കയ്ക്ക് വേണ്ടി പലതും ചെയ്തെന്ന് ക്വാജ ആസിഫ് ആണ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ലഷ്കർ ഇ തയ്ബയെക്കുറിച്ച് അറിയില്ലെന്നും പാക് പ്രതിരോധമന്ത്രി കൂട്ടിച്ചേര്‍ത്തു.
പഹൽഗാമിൽ ഭീകരർ വെടിവച്ച് കൊന്ന എൻ.രാമചന്ദ്രന് കണ്ണീരോടെ വിട നൽകി കേരളം. കൊച്ചി ചങ്ങന്പുഴ പാർക്കിൽ ഗവർണറും മന്ത്രിമാരും അടക്കം നൂറുകണക്കിന് പേർ ആദരം അർപ്പിച്ചു. പൂർണ ഔദ്യോഗിക ബഹുമതികളോടെ അൽപസമയത്തിനകം ഇടപ്പള്ളി ശ്മശാനത്തിലായിരുന്നു സംസ്കാരം. പഹൽഗാമിലേത് മനുഷ്യകുലത്തിന് നേരെ ഉള്ള ആക്രമണമാണെന്ന് ഗവർണർ പ്രതികരിച്ചു.
പഹൽഗാം ഭീകരാക്രമണത്തിൽ ഫേസ്ബുക്ക് പോസ്റ്റിട്ട മുസ്ലീം ലീഗ് നേതാവ് ബഷീർ വെള്ളിക്കോത്തിന് എതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. സമൂഹത്തിൽ കലാപമുണ്ടാക്കുന്ന തരത്തിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടു എന്ന പരാതിയിലാണ് ബിഎൻഎസ് 192-ാം വകുപ്പ് പ്രകാരം പൊലീസ് കേസ് രജിസ്ട്രർ ചെയ്തിരിക്കുന്നത്. വിഎച്ച്പി ജില്ലാ പ്രസിഡന്റ് എസ്പി ഷാജിയുടെ പരാതിയിലാണ് കേസ്.
പഹൽഗാം ഭീകരാക്രമണത്തിൽ പ്രതികരിച്ച് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ധർമ്മവും അധർമ്മവും തമ്മിലുള്ള പോരാട്ടമാണ് ഇതെന്ന് മോഹൻ ഭാഗവത് പറഞ്ഞു. ദുഷ്ടന്മാരെ ഉന്മൂലനം ചെയ്യണം. വൈകാതെ തന്നെ അത് യാഥാർത്ഥ്യമാകുമെന്നും മതം ചോദിച്ച് ഹിന്ദുക്കൾക്ക് ആരെയും കൊല്ലാൻ സാധിക്കില്ല, അതുകൊണ്ടാണ് ഈ രാജ്യം ശക്തമായി നിലനിൽക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ-പാക് അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളെ കുറിച്ചുള്ള പാക് പത്രപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി നൽകാതെ യുഎസ് സ്റ്റേറ്റ്സ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ്. ടാമി ബ്രൂസ് ആണ് പാക് മാധ്യപ്രവര്‍ത്തകന്റെ ചോദ്യം അസ്വസ്ഥതയോടെ നിരസിച്ചത്. ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഭീകരാക്രമണത്തിന് പിന്നാലെ ഇന്നലെ നടന്ന വാര്‍ത്താ സമ്മേളനത്തിനിടെ ആയിരുന്നു പാക് മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം.
മകൻ ജീവനോടെയുണ്ടെങ്കിൽ ഉടൻ കീഴടങ്ങണം എന്ന് പഹൽഗാം ഭീകരാക്രമണത്തിൽ പങ്കാളിയായ ഭീകരൻ ആദിൽ ഹുസൈന്റെ അമ്മ. മകനെപറ്റി എട്ട് വർഷമായി വിവരങ്ങൾ ഒന്നും അറിയില്ലെന്നും മകൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടാലും ഒന്നും പറയാനില്ല എന്നും അമ്മ ഷെഹസാദ പറഞ്ഞു. ഭീകരാക്രമണത്തിൽ പങ്കാളികളായ രണ്ട് പ്രാദേശിക ഭീകരരിൽ ഒരാളാണ് ആദിൽ. ആസിഫ് എന്ന യുവാവാണ് മറ്റൊരാൾ.
സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 1396 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. ഈ സാമ്പത്തിക വർഷത്തെ മെയിന്റനൻസ് ഗ്രാന്റ് ഒന്നാം ഗഡുവാണ് അനുവദിച്ചത്.ആകെ തുകയിൽ ഗ്രാമ പഞ്ചായത്തുകൾക്ക് 878 കോടി രൂപ ലഭിക്കും. ബ്ലോക്ക് പഞ്ചായത്തുകൾക്ക് 76 കോടി രൂപ നീക്കിവച്ചു. ജില്ലാ പഞ്ചായത്തുകൾക്ക് 165 കോടി രൂപയുണ്ട്. മുൻസിപ്പാലിറ്റികൾക്ക് 194 കോടി രൂപയും, കോർപറേഷനുകൾക്ക് 83 കോടി രൂപയും ലഭിക്കും.
തിരുവനന്തപുരം ആർസിസിയിലെ കാത്ത് ലാബിൻ്റെ ഉദ്ഘാടനത്തിൽ നിന്ന് മന്ത്രി വീണ ജോർജിനെ ഒഴിവാക്കിയ സംഭവത്തിൽ സംസ്ഥാന സർക്കാർ അന്വേഷണം നടത്തും. താൻ അറിയാതെയാണ് ആർസിസിയിൽ പരിപാടി നടന്നതെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം നടത്തുന്നത്. എന്നാൽ ആർസിസിയിൽ നടന്നത് കാത്ത് ലാബിൻ്റെ ഉദ്ഘാടനമല്ലെന്നും രോഗികളെ പ്രവേശിപ്പിക്കാനുള്ള അനൗപചാരിക ചടങ്ങ് മാത്രമായിരുന്നു എന്നുമാണ് ഡയറക്‌ടർ വ്യക്തമാക്കുന്നത്.
ഓപ്പൺ യൂണിവേഴ്സിറ്റിയുടെ സബ് സെൻ്റർ പൂട്ടി ജീവനക്കാർ കല്യാണത്തിന് പോയതിനാൽ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ (ഇഗ്നോ ) സബ് സെൻ്റർ തുറക്കാതെ അധികൃതർ. കൊല്ലം എസ്എൻ കോളേജിന് സമീപം പ്രവർത്തിക്കുന്ന സെൻ്ററാണ് അടച്ചിട്ടത്. പ്രോജക്ട് സമർപ്പിക്കാനായി എത്തിയ ഒട്ടേറെ വിദ്യാർത്ഥികളും രക്ഷിതാക്കളും വലഞ്ഞു. ജീവനക്കാർ ഓഫീസ് പൂട്ടി വിവാഹത്തിന് പോയെന്നാണ് വിശദീകരണം.
താമരശ്ശേരി ഷഹബാസ് വധക്കേസിലെ പ്രതികളായ ആറ് പേരുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. കോഴിക്കോട് ജുവനൈൽ ജസ്റ്റിസ് ഹോമിൽ കഴിയുന്ന ആറ് പ്രതികളാണ് ഹൈക്കോടതിയെ ജാമ്യാപേക്ഷയുമായി സമീപിച്ചത്. ജാമ്യം നല്‍കിയാല്‍ വിദ്യാർത്ഥികള്‍ക്ക് സുരക്ഷ ഭീഷണിയുണ്ടാകുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജാമ്യം എല്ലാ ഘട്ടത്തിലും അവകാശമല്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു. 84 വയസായിരുന്നു. ബെംഗളൂരുവിലെ വസതിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. 1994 മുതൽ 2003 വരെ 9 വർഷം ഇസ്രോയുടെ മേധാവിയായിരുന്നു അദ്ദേഹം. പിന്നീട് 2003 മുതൽ 2009 വരെ രാജ്യസഭാ എംപിയായി. പദ്മവിഭൂഷൻ പുരസ്കാരം നൽകി രാജ്യം ആദരിച്ച ശാസ്ത്രജ്ഞൻആയിരുന്നു അദ്ദേഹം
തിരുവനന്തപുരം ശാഖകുമാരി വധക്കേസിൽ പ്രതിയായ ഭർത്താവ് അരുണിന് ജീവപര്യന്തം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും. മധ്യവയസ്കയായ ഭാര്യയെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. 2020 ഡിസംബർ മാസം 26ന് പുലർച്ചെയായിരുന്നു സംഭവം. പുലർച്ചെ ഒന്നരയോടെ അരുൺ ബെഡ് റൂമിൽ വച്ച് ബലം പ്രയോഗിച്ച് ഇലക്ട്രിക് വയറിലൂടെ ശാഖാ കുമാരിയുടെ വലതു കൈത്തണ്ടയിലും മൂക്കിലും കറൻറ് കടത്തി വിട്ടു കൊലപ്പെടുത്തുകയായിരുന്നു.
സവർക്കർക്കെതിരായ പരാമർശത്തിൽ രാഹുലിനെതിരായ യുപി കോടതി വാറണ്ട് സുപ്രീംകോടതി സ്റ്റേ ചെയ്തു. രാഹുൽ ഗാന്ധി പരാമർശം ആവർത്തിച്ചാൽ സ്വമേധയാ നടപടി എടുക്കുമെന്നും സുപ്രീംകോടതി പറഞ്ഞു. സവർക്കറെ ആരാധിക്കുന്ന മഹാരാഷ്ട്രയിൽ പോയി എന്തിന് പ്രസ്താവന നടത്തിയെന്ന് കോടതി ചോദിച്ചു. വിഡി സവർക്കർക്കെതിരായ പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനമാണ് സുപ്രീംകോടതി ഉയർത്തിയത്.
അപകീർത്തി കേസിൽ സാമൂഹിക പ്രവർത്തക മേധാ പട്കറിനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലി ലെഫ്റ്റനന്റ് ഗവർണർ വികെ സക്സേന നൽകിയ അപകീർത്തി കേസിലാണ് നടപടി. 23 വർഷം മുൻപാണ് കേസ് നൽകിയത്. ഈ കേസിൽ മേധാ പട്കറിനെതിരെ ജാമ്യമില്ല അറസ്റ്റു വാറന്റ് കോടതി പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ഇന്ന് മേധാ പട്കറെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
തമിഴ്നാട് തിരുവള്ളൂർ തിരുവിലങ്ങാടിൽ ട്രെയിൻ അട്ടിമറി ശ്രമം നടന്നു. ട്രാക്കിലെ ബോൾട്ടുകൾ അഴിച്ചുമാറ്റിയ നിലയിലായിരുന്നു. ചെന്നൈ ആറക്കോണം റൂട്ടിലെ ട്രാക്കിലെ ബോൾട്ടുകളാണ് അഴിച്ചുമാറ്റിയത്. ബോൾട്ട് ആഴിച്ചുമാറ്റിയത് റെയിൽവേ ലൈൻമാന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. തുടർന്ന് വലിയ ഒരു ദുരന്തം ഒഴിവായി. നിലവിൽ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഉത്തർപ്രദേശിലെ ബറൈചിൽ ധാന്യങ്ങൾ പൊടിക്കുന്ന മില്ലിൽ വിഷവാതകം ശ്വസിച്ച് അഞ്ച് പേർ മരിച്ചു. ബോധരഹിതരായ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മില്ലിലെ ഡ്രയറിൽ നിന്നാണ് വിഷവാതകം പുറത്തുവന്നതെന്നാണ് വിവരം. ഡ്രയറിൽ തീപിടിച്ചതിനെ തുടർന്നാണ് ഇത് സംഭവിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. ബറൈചിലെ രാജ്‍ഗർഹിയ റൈസ് മില്ലിലാണ് സംഭവം.