mid day hd

 

അന്തരിച്ച ധനമന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ അന്വേഷണമാകാമെന്ന് സുപ്രീം കോടതിയില്‍ സിബിഐ. ആവശ്യം നേരത്തെ സുപ്രീം കോടതി തളളിയിരുന്നു. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മന്ത്രി വി എസ് ശിവകുമാര്‍, മുന്‍ മന്ത്രി കെ ബാബു, അന്തരിച്ച മുന്‍ ധനമന്ത്രി കെ എം മാണിയുടെ മകനും കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി എന്നിവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പി.എല്‍ ജേക്കബാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേസ് എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ നീക്കമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.

വന്യമൃഗ ശല്യം പരിഹരിക്കാന്‍ വിദഗ്ധ പാനല്‍ രൂപീകരിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം. തീവ്രനിലപാട് ഉള്ളവര്‍ പാനലില്‍ ഉണ്ടാകില്ല. അരിക്കൊമ്പനെ പിടിച്ചതുകൊണ്ട് മാത്രം പ്രശ്‌നം തീരുന്നില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉടന്‍ ഉന്നതല ചര്‍ച്ച സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എ ഐ ക്യാമറ വിവാദത്തില്‍ ഒന്നും ഒളിപ്പിക്കാനില്ലെങ്കില്‍ എന്തുകൊണ്ട് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല. ആരോപണം ഉന്നയിച്ചതിന് ആരാണ് പ്രതിപക്ഷ നേതാവ് എന്നു ചോദിച്ച് ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. വി.ഡി സതീശന്‍ തന്നെയാണ് പ്രതിപക്ഷ നേതാവ്. മുഖ്യമന്ത്രിയുടെ ആ പരിപ്പ് ഇവിടെ വേവില്ലെന്നും ചെന്നിത്തല പറഞ്ഞു.

എഐ ക്യാമറാ ഇടപാടില്‍ ടെണ്ടര്‍ ഇവാലുവേഷന്‍ റിപ്പോര്‍ട്ടും ഉപകരാര്‍ കമ്പനികളുടെ വിശദാംശങ്ങളും കെല്‍ട്രോണ്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പ്രസാഡിയോയയും ട്രോയ്‌സും പ്രധാന പദ്ധതി നിര്‍വ്വഹണ സഹായികളെന്ന് എസ്ആര്‍ഐടി വ്യക്തമാക്കിയിട്ടുണ്ട്.

ഒഞ്ചിയത്ത് ചീറ്റപ്പുലിയായ പിണറായി വിജയന്‍ പ്രധാനമന്ത്രിയുടെ മുന്നില്‍ അനുസരണയുള്ള പൂച്ചക്കൂട്ടിയായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എംപി. പ്രധാനമന്ത്രി ഇരിക്കന്ന വേദിയില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ മുഖ്യമന്ത്രി അവതരിപ്പിച്ചില്ലെന്നും മുരളീധരന്‍.

വിഭാഗീയതയും കലാപവും സൃഷ്ടിക്കുന്ന കലാസൃഷ്ടികള്‍ നിരോധിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. സംഘപരിവാറിന്റെ കേരളാ സ്റ്റോറിയും സിപിഎം സ്‌പോണ്‍സര്‍ ചെയ്യുന്ന കക്കുകളി നാടകവും നിരോധിക്കണം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ 32,000 സ്ത്രീകള്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നെന്ന് കള്ളം പ്രചരിപ്പിക്കുന്ന കേരള സ്റ്റോറി സിനിമയിലെ ആരോപണം വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ ആരോപണത്തിന്റെ ഭാഗമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്. ലൗ ജിഹാദ് അടക്കം എല്ലാത്തിന്റെയും കേന്ദ്രം കേരളം എന്ന കള്ളം പ്രചരിപ്പിക്കുന്നു. സിനിമയില്‍ പറയുന്ന 32,000 പേരുടെ പട്ടിക തന്നാല്‍ യൂത്ത് ലീഗ് ഒരു കോടി രൂപ ഇനാം നല്‍കുമെന്നും ഫിറോസ്.

സിനിമാ താരത്തെ പീഡിപ്പിച്ചെന്ന പരാതിയില്‍ നടനും റിട്ടേര്‍ഡ് ഡിവൈഎസ്പിയുമായ മധുസൂദനനെ പോലീസ് ചോദ്യം ചെയ്യുന്നു. കൊല്ലം സ്വദേശിയായ നടിയുടെ പരാതിയില്‍ സിനിമാ നടന്‍ കൂടിയായ റിട്ടേര്‍ഡ് ഡി വൈ എസ് പി മധുസൂദനെതിരെ ബേക്കല്‍ പൊലീസ് ഇന്നലെയാണ് കേസെടുത്തത്.

സുഡാനില്‍നിന്നുള്ള 180 യാത്രക്കാരുമായി സ്‌പൈസ് ജെറ്റ് വിമാനം കൊച്ചിയിലെത്തി. സുഡാനില്‍നിന്ന് ജിദ്ദയില്‍ എത്തിച്ചശേഷമാണ് ഇവരെ കൊച്ചിയിലേക്കു കയറ്റിവിട്ടത്.

പെരിയാര്‍ ടൈഗര്‍ റിസര്‍വ് വനത്തിലേക്കു മാറ്റിയ അരിക്കൊമ്പന്‍ തുറന്നുവിട്ട സ്ഥലത്തിനു മൂന്നു കിലോമീറ്റര്‍ പരിധിയില്‍ തുടരുന്നു. ആനയക്കു കഴിക്കാന്‍ വിവിധ ഇടങ്ങളിലായി വച്ചിരുന്ന പുല്ല് ഭക്ഷിച്ചില്ല. മരുന്നു ചേര്‍ന്ന വെള്ളം വച്ചിരുന്ന വീപ്പകളില്‍ രണ്ടെണ്ണം മറിച്ചിട്ടു. ആറ് ആനകളടങ്ങിയ ഒരു കൂട്ടം അരിക്കൊമ്പന് അരികില്‍ എത്തിയെങ്കിലും അരിക്കൊമ്പന്‍ അവര്‍ക്കൊപ്പം കൂടിയില്ല.

ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം. കാട്ടാനകൂട്ടം മൗണ്ട് ഫോര്‍ട്ട് സ്‌കൂളിനു സമീപം രാജന്റെ വീട് തകര്‍ത്തു. അരിക്കൊമ്പനെ കാടുകടത്തിയിട്ടും ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തിന് അറുതിയില്ല.

കൊല്ലം മങ്ങാട് പാലത്തിന് സമീപം കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഡോക്ടറടക്കം രണ്ടുപേര്‍ മരിച്ചു. കായംകുളം കണ്ടല്ലൂര്‍ സ്വദേശിനി ഡോ. മിനി ഉണ്ണികൃഷ്ണന്‍, കാറിന്റെ ഡ്രൈവര്‍ സുനില്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. മികച്ച ഹോമിയോപ്പതി ഡോക്ടര്‍ക്കുള്ള അവാര്‍ഡ് ഏറ്റുവാങ്ങി നെയ്യാറ്റിന്‍കരയില്‍ നിന്ന് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.

കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ ഒരു മാസത്തിലേറെയായി ലിഫ്റ്റ് കേടായ സംഭവത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് റിപ്പോര്‍ട്ട്. ജില്ലാ സബ് ജഡ്ജ് ബി കരുണാകരനാണു സംസ്ഥാന ലീഗല്‍ സര്‍വീസ് അഥോറിറ്റിക്കു റിപ്പോര്‍ട്ട് നല്‍കിയത്.

സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നുവെന്ന് എഴുതിത്തരണമെന്ന് ആവശ്യപ്പെട്ടതുകൊണ്ടാണ് ബിജെപിയില്‍നിന്നു രാജിവച്ചതെന്ന് മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍. സീറ്റ് നല്‍കാതെ തഴഞ്ഞതുകൊണ്ടോ മുഖ്യമന്ത്രി പദവിയുടെ പേരിലോ അല്ല ബിജെപി വിട്ടത്. കേന്ദ്രമന്ത്രി ധര്‍മേന്ദ്രപ്രധാന്‍ തന്നെ വിളിച്ച് അപമാനിച്ചതിനാലാണ് പാര്‍ട്ടി വിട്ടത്. അദ്ദേഹം പറഞ്ഞു.

കേന്ദ്രമന്ത്രി ജി. കിഷന്‍ റെഡ്ഡിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനമൂലം ഡല്‍ഹി എയിംസിലെ തീവ്രപരിചരണ വിഭാഗത്തിലാണു പ്രവേശിപ്പിച്ചത്.

ഇന്ത്യയിലെ 14 മൊബൈല്‍ ആപ്പുകള്‍കൂടി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന ആപ്പുകളാണു നിരോധിച്ചത്. പാക്കിസ്ഥാനില്‍നിന്നു സന്ദേശങ്ങള്‍ സ്വീകരിക്കാന്‍ ഉപയോഗിച്ചു ആപ്പുകളാണിവ.

പഞ്ചാബിലെ ലുധിയാനയില്‍ 11 പേരുടെ മരണത്തിനിടയാക്കിയ വാതക ചോര്‍ച്ച ദുരന്തത്തെക്കുറിച്ച് മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചു. പോലീസ് കേസെടുത്തെങ്കിലും ഇതുവരെ ആരെയും പ്രതി ചേര്‍ത്തില്ല. വായുവില്‍ ഉയര്‍ന്ന അളവില്‍ ഹൈഡ്രജന്‍ സള്‌ഫൈഡ് അംശം കണ്ടെത്തിയിട്ടുണ്ട്.

അടുത്ത കാലത്തൊന്നും തമിഴ്‌നാട്ടില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടില്ലെന്ന് സുപ്രീം കോടതിയില്‍ തമിഴ്‌നാട് സര്‍ക്കാര്‍. മതപരിവര്‍ത്തന വിരുദ്ധ നിയമത്തിന്റെ കരട് തയ്യാറാക്കാന്‍ ലോ കമ്മീഷനോട് നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വിനി ഉപാധ്യായ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ വിശദീകരണം.

കര്‍ണാടകയില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്നതടക്കം 15 ഇന വാഗ്ദാനങ്ങളുമായി ബിജെപി തെരഞ്ഞെടുപ്പ് പ്രകടന പത്രിക. സൗജന്യ നിരക്കില്‍ ഭക്ഷണം ലഭിക്കുന്ന ഹോട്ടല്‍ ശ്രംഖലയായ അടല്‍ ആഹാര കേന്ദ്ര ആരംഭിക്കും. എല്ലാ ബിപിഎല്‍ വീടുകള്‍ക്കും ദിവസവും അര ലിറ്റര്‍ നന്ദിനി പാല്‍ സൗജന്യമായി നല്‍കും. പോഷണ എന്ന പേരില്‍ മാസം തോറും അഞ്ചു കിലോ ധാന്യം സൗജന്യമായി നല്‍കും തുടങ്ങിയവയാണു വാഗ്ദാനങ്ങള്‍.

വെടിനിര്‍ത്തല്‍ നീട്ടിയിട്ടും സുഡാനില്‍ സൈന്യവും അര്‍ധസൈനിക വിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍. 72 മണിക്കൂര്‍ കൂടിയാണ് വെടിനിര്‍ത്തല്‍ നീട്ടിയത്. എന്നാല്‍ ധാരണ ലംഘിച്ച് സൈന്യം വെടിയുതിര്‍ത്തതെന്ന് അര്‍ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സ് ആരോപിച്ചത്. ആര്‍എസ്എഫാണ് ഒളിയാക്രമണം നടത്തിയെന്നാണ് സൈന്യം ആരോപിച്ചത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *