P7 yt cover

വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില 102 രൂപ വര്‍ധിപ്പിച്ചു. 19 കിലോ സിലിണ്ടറിന് 1842 രൂപയായി. വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.

ബസിലെ ഡ്രൈവര്‍ക്കും മുന്‍ സീറ്റിലെ യാത്രക്കാരനും ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ ഇന്നു മുതല്‍ പിഴയീടാക്കാനുള്ള തീരുമാനം സര്‍ക്കാര്‍ തിടുക്കത്തില്‍ നടപ്പാക്കില്ല. എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും സീറ്റ് ബെല്‍റ്റ് ഘടിപ്പിച്ചിട്ടില്ല. ഇന്നലെ പണിമുടക്കിയ സ്വകാര്യ ബസുടമകള്‍ക്കു സാവകാശം നല്‍കാനാണു നീക്കം.

എല്ലാ വര്‍ഷവും കേരളീയം സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളപ്പിറവി ദിനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം ആഘോഷം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയുയുകയായിരുന്നു അദ്ദേഹം. കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന അടക്കം താരപ്രമുഖര്‍ പങ്കെടുത്തു. ധൂര്‍ത്ത് ആരോപിച്ച് പ്രതിപക്ഷം ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. കേരളം കൈവരിച്ച നേട്ടങ്ങള്‍, ഭാവി കേരളത്തെ കുറിച്ചുള്ള സ്വപ്നങ്ങള്‍ തുടങ്ങിയവ പുനരാവിഷ്‌കരിക്കുന്നതാണ് കേരളീയം. ദീപാലങ്കാരങ്ങളാല്‍ നിറഞ്ഞ നഗരത്തില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി.

*ഇഷ്ടം പോലെ ഓഫറിനു പുറമെ എക്‌സ്ട്രാ ഓഫറുമായി തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സ്*

തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ വാര്‍ഷിക ഡിസ്‌കൗണ്ടിനു പുറമെ രണ്ടെണ്ണമോ, മൂന്നെണ്ണമോ, നാലെണ്ണമോ വാങ്ങിയാൽ 10,15, 20 ശതമാനം വരെ എക്‌സ്ട്രാ ഓഫർ ലഭിക്കും. സാരികള്‍ക്ക് 70 ഉം ലേഡീസ് വെയറിനും മെന്‍സ് വെയറിനും 65 ഉം കിഡ്‌സ് വെയറിന് 60 ശതമാനവും വരെ കിഴിവുകൾ നേരത്തെ തന്നെ നൽകുന്നുണ്ട്. ഇഷ്ടം പോലെ ഓഫറിനു പുറമെ എക്‌സ്ട്രാ ഓഫർ കൂടി നേടാന്‍ ഉടന്‍ തന്നെ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ ഷോറൂം സന്ദർശിക്കൂ.

കളമശേരി സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ യഹോവയുടെ സാക്ഷികള്‍ പ്രാര്‍ത്ഥനാ സംഗമങ്ങള്‍ താത്കാലികമായി നിര്‍ത്തി. കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ കിങ്ഡം ഹാള്‍സ് പ്രാര്‍ഥനാ സംഗമങ്ങള്‍ താത്കാലികമായി നിര്‍ത്തിയെന്നാണ് വിശ്വാസി കൂട്ടായ്മ നല്‍കിയ അറിയിപ്പ്. പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ ഓണ്‍ലൈനില്‍ നടത്താന്‍ ‘യഹോവയുടെ സാക്ഷികള്‍ ഇന്ത്യ’ ഘടകത്തിലെ വിശ്വാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

യുനെസ്‌കോയുടെ സാഹിത്യനഗരം പദവി കോഴിക്കോടിന്. അഭിമാനമെന്നു കോഴിക്കോട് മേയര്‍ ഡോക്ടര്‍ ബീന ഫിലിപ്പ്. സാഹിത്യ, മാധ്യമ മേഖലകളില്‍ കോഴിക്കോട് കൈവരിച്ച മികവ് അംഗീകരിക്കുന്നതാണ് ഈ നേട്ടം. ഈ അംഗീകാരം നേടിയെടുക്കാന്‍ രണ്ടുവര്‍ഷത്തോളമായി കോര്‍പ്പറേഷന്‍ അധ്വാനിക്കുകയായിരുന്നെന്നും മേയര്‍ പറഞ്ഞു.

മാസപ്പടി ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ അടക്കമുള്ളവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ അമിക്കസ് ക്യൂറിയായി അഡ്വ. അഖില്‍ വിജയനെ നിയമിച്ചു. ഹര്‍ജി നാളെ കോടതി വീണ്ടും പരിഗണിക്കും. അതേസമയം, ഹര്‍ജിക്കാരന്‍ മരിച്ചതിനാല്‍ കേസ് അവസാനിപ്പിക്കാമെന്ന് കുടുംബം കോടതിയെ അറിയിച്ചു.

*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*

ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

പി.വി അന്‍വര്‍ എംഎല്‍എ കൈവശം വെച്ചിരിക്കുന്ന മിച്ചഭൂമി കണ്ടുകെട്ടാനുള്ള നടപടികള്‍ തുടങ്ങി. കൂടരഞ്ഞി വില്ലേജില്‍ അന്‍വര്‍ കൈവശപ്പെടുത്തിയ 90.3 സെന്റ് ഭൂമി കണ്ടുകെട്ടാനാണ് നടപടി തുടങ്ങിയത്. വിവിധ താലൂക്കുകളിലായി അന്‍വര്‍ കൈവശം വെച്ചിരിക്കുന്ന 6.24 ഏക്കര്‍ ഭൂമി കണ്ടുകെട്ടാനായിരുന്നു താലൂക്ക് ലാന്റ് ബോര്‍ഡ് ചെയര്‍മാന്റെ ഉത്തരവ്.

കേരളത്തിലെ ആദ്യ നാലുവര്‍ഷ ബിരുദ കോഴ്സിന്റെ ക്ലാസുകള്‍ കേരള സര്‍വ്വകലാശാലയില്‍ ആരംഭിച്ചു. കാര്യവട്ടം കാമ്പസില്‍ പൊളിറ്റിക്സ്, ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, ഇക്കണോമിക്സ്, ഹിസ്റ്ററി എന്നീ വിഷയങ്ങളില്‍ നാലുവര്‍ഷത്തെ ബിഎ ഓണേഴ്സ് കോഴ്സാണ് ആരംഭിച്ചത്. അടുത്ത വര്‍ഷം മുതല്‍ എല്ലാ സര്‍വ്വകലാശാലകളിലും നാല് വര്‍ഷത്തെ ബിരുദ കോഴ്സുകള്‍ നടപ്പാക്കും.

മുഖ്യമന്ത്രിയുടെ മുഖം ജനങ്ങള്‍ക്കു മടുത്തതിനാലാണ് കേരളീയത്തിനു സിനിമാ താരങ്ങളെ മുന്നില്‍ നിര്‍ത്തിയതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സുപ്രീം കോടതിയില്‍ ലാവലിന്‍ കേസ് മാറ്റിവച്ചതും എന്‍ഫോഴ്സ്മെന്റ് മുഖ്യമന്ത്രിക്കു നോട്ടീസ് അയക്കാത്തതും ബി ജെ പി- സിപിഎം അന്തര്‍ധാര മൂലമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സെക്രട്ടേറിയേറ്റിനു മുന്നില്‍ ആര്‍ എസ് പിയുടെ രാപ്പകല്‍ സമര സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എടക്കരയില്‍ കൈവശരേഖയ്ക്ക് 1,000 രൂപ കൈക്കൂലി വാങ്ങിയ വഴിക്കടവ് വില്ലേജ് ഓഫീസര്‍ക്ക് വിനോദ സഞ്ചാര കേന്ദ്രമായ കക്കാടംപൊയിലിലും ഗൂഡല്ലൂരിലും റിസോര്‍ട്ടുകള്‍. പെരിന്തല്‍മണ്ണയില്‍ സ്വന്തമായി ഫ്‌ളാറ്റുമുണ്ട്. വില്ലേജ് ഓഫീസറായ കാളികാവ് സ്വദേശി ഭൂതംകോട്ടില്‍ മുഹമ്മദ് സമീറിനെയാണ് കഴിഞ്ഞ ദിവസം കൈക്കൂലി വാങ്ങിയതിന് അറസ്റ്റു ചെയ്തത്.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

രാജ്യത്ത് ഒരു സംസ്ഥാനത്തും ഇല്ലാത്ത അപകട സാഹചര്യമാണ് കേരളത്തിലെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പികെ കൃഷ്ണദാസ്. തീവ്രവാദ സംഘടനകള്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളും കേരളത്തില്‍ നിയമ വിധേയമാക്കിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

നെടുങ്കണ്ടം ഇടുക്കി ജില്ല ഡീലേഴ്‌സ് ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് മുന്‍ ഡിസിസി പ്രസിഡന്റടക്കം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തു. മുന്‍ ഡിസിസി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാര്‍ അടക്കം 13 പേര്‍ക്ക് എതിരെയാണ് കേസ്. ബാങ്കില്‍ നിന്ന് നാലര കോടി രൂപ തട്ടിയെന്നാണ് കേസ്. ബാങ്ക് പ്രസിഡന്റ് ടോമി ജോസഫ് ,ഡിസിസി ജനറല്‍ സെക്രട്ടറി ഷാജി പൈനാടത്ത് അടക്കമുള്ളവരും പ്രതികളാണ്.

കരുവന്നൂര്‍ ബാങ്കിലെ 82 ലക്ഷം രൂപയുടെ നിക്ഷേപം തിരിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട് കരുവന്നൂര്‍ ബാങ്കില്‍ നിന്ന് പദയാത്രയുമായി നിക്ഷേപകന്‍ മാപ്രാണം സ്വദേശി ജോഷി. തൃശൂര്‍ സിവില്‍ സ്റ്റേഷന്‍ വരെയുള്ള പദയാത്രയില്‍ ടി എന്‍ പ്രതാപന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഐക്യദാര്‍ഢ്യവുമായി എത്തി.

കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ റോഡപകടങ്ങളുണ്ടായ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം മൂന്നാം സ്ഥാനത്ത്. അഞ്ചാം സ്ഥാനത്തുനിന്നാണ് മൂന്നാം സ്ഥാനത്തേക്കു കേരളത്തിലെ അപകടങ്ങള്‍ വര്‍ധിച്ചത്. തമിഴ്നാടും മധ്യപ്രദേശുമാണ് ഏറ്റവും കൂടുതല്‍ റോഡപകടങ്ങളണ്ടാകുന്ന സംസ്ഥാനങ്ങള്‍. കേരളത്തില്‍ കഴിഞ്ഞ വര്‍ഷം 43,910 റോഡപകടങ്ങളുണ്ടായി.

പഞ്ചാബ് നാഷണല്‍ ബാങ്കിലെ മുന്‍ ബ്രാഞ്ച് മാനേജര്‍ റിജില്‍ കോഴിക്കോട് കോര്‍പ്പറേഷന്റെ അക്കൗണ്ടില്‍നിന്ന് പണം തട്ടിയ കേസ് സിബിഐ ഏറ്റെടുത്തു. കോര്‍പ്പറേഷന്‍ അക്കൗണ്ടുകളില്‍ 13 കോടിയുടെ തട്ടിപ്പാണ് നടന്നത്. സിബിഐ അന്വേഷണത്തിന് ജൂലൈയില്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

സീരിയല്‍ താരം ഡോ. പ്രിയ അന്തരിച്ചു. എട്ട് മാസം ഗര്‍ഭിണി ആയിരുന്നു. കുഞ്ഞ് ഐസിയുവിലാണ്. പതിവ് പരിശോധനകള്‍ക്ക് പ്രിയ ആശുപത്രിയില്‍ എത്തിയപ്പോള്‍ പെട്ടന്ന് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.

മാനന്തവാടി തോല്‍പ്പെട്ടി ചന്ദ്രിക കൊലക്കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവ്. ഇരിട്ടി സ്വദേശി അശോകനെയാണ് മാനന്തവാടി കോടതി ജീവപര്യന്തം ശിക്ഷിച്ചത്. അഞ്ചുലക്ഷം രൂപ പിഴയും ഒടുക്കണം. 2019 മെയ് അഞ്ചിനു രാത്രി ഭക്ഷണം കഴിച്ച് കൈകഴുകാനായി വീടിനു പുറത്തിറങ്ങിയ ചന്ദ്രികയെ അകന്നു കഴിയുകയായിരുന്ന ഭര്‍ത്താവ് അശോകന്‍ കുത്തിക്കൊല്ലുകയായിരുന്നു.

മണര്‍കാട് പോക്സോ പീഡന കൊലപാതക കേസില്‍ പ്രതിക്കു ജീവപര്യന്തം തടവ്. 2019 ല്‍ 15 വയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തിലാണ് പ്രതി അജേഷിനെ കോടതി ശിക്ഷിച്ചത്. കോട്ടയം അഡീഷണല്‍ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്.

ആലപ്പുഴ കാട്ടൂരില്‍ ശ്രീനാരായണഗുരു മന്ദിരത്തിന് നേരെ ആക്രമണം. മന്ദിരത്തിന്റെ ഗേറ്റും കാണിക്ക വഞ്ചിയും തകര്‍ത്ത നിലയിലാണ്. മോഷണ ശ്രമമല്ലെന്ന് പൊലീസ് പറഞ്ഞു.

കണ്ണൂരില്‍ ബൈക്കപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓലയമ്പാടി കണ്ണാടിപ്പൊയിലിലെ ബൈജുവിന്റെ മകന്‍ ജിഷ്ണു ആണ് മരിച്ചത്. ബൈക്കുമായി പാലത്തില്‍ നിന്ന് പുഴയിലേക്ക് വീഴുകയായിരുന്നു.

പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ചൈനീസ് കമ്പനികളുടെ ഇടപെടലുണ്ടോയെന്ന് കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കുന്നു. ഇന്ത്യയിലെ ആപ്പിള്‍ ഫോണ്‍ നിര്‍മാണം അട്ടിമറിക്കാനാണെന്നാണ് സര്‍ക്കാര്‍ സംശയിക്കുന്നത്. സുരക്ഷാ സന്ദേശങ്ങള്‍ സംബന്ധിച്ച് ആപ്പിള്‍ കമ്പനിയോട് വിശദീകരണം തേടി.

സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ജനാധിപത്യ ഭരണം ഗവര്‍ണര്‍മാരുടെ വസതികളിലേക്കു മാറ്റുകയാണു ബി.ജെ.പി ചെയ്യുന്നതെന്നും സ്റ്റാലിന്‍ ആരോപിച്ചു. പുതുതായി ആരംഭിച്ച ‘സ്പീക് ഫോര്‍ ഇന്ത്യ’ പോഡ്കാസ്റ്റിലൂടെയാണ് സ്റ്റാലിന്‍ ഇങ്ങനെ ആരോപിച്ചത്.

ഏകദിന ക്രിക്കറ്റ് ലോക കപ്പില്‍ ഇന്ന് ന്യൂസിലാണ്ട് – ദക്ഷിണാഫ്രിക്ക പോരാട്ടം. ടോസ് നേടിയ ന്യൂസിലാണ്ട് ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിനയച്ചു. ആറ് കളികളില്‍ നിന്ന് 10പോയിന്റുള്ള ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തും 8 പോയിന്റുള്ള ന്യൂസിലാണ്ട് മൂന്നാം സ്ഥാനത്തുമാണ്.

ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഉപകരണ നിര്‍മാതാക്കളായ വിഗാര്‍ഡ് ഇന്‍ഡസ്ട്രീസ് നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 58.95 കോടി രൂപ സംയോജിത അറ്റാദായം നേടി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 35 ശതമാനമാണ് ലാഭവര്‍ധന. സെപ്റ്റംബര്‍ 30ന് അവസാനിച്ച പാദത്തില്‍ കമ്പനി 1133.75 കോടി രൂപ സംയോജിത പ്രവര്‍ത്തന വരുമാനം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 986.55 കോടി രൂപയില്‍ നിന്ന് 14.9 ശതമാനം വര്‍ധന രേഖപ്പെടുത്തി. സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ 2348.51 കോടി രൂപയാണ് കമ്പനിയുടെ സംയോജിത പ്രവര്‍ത്തന വരുമാനം. 17.1 ശതമാനം വളര്‍ച്ച നേടി. ആദ്യ പകുതിയിലെ അറ്റാദായം 26.9 ശതമാനം വര്‍ധിച്ച് 123.17 കോടി രൂപയിലെത്തി. വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന്റെ കടബാധ്യത സെപ്റ്റംബര്‍ 30ലെ കണക്കുപ്രകാരം 292 കോടി രൂപയാണ്. കഴിഞ്ഞ മാര്‍ച്ച് 31ലെ 420 കോടി രൂപയില്‍ നിന്ന് ബാധ്യത കുത്തനെ കുറഞ്ഞത് കമ്പനിക്ക് വന്‍ നേട്ടമായി. മുംബൈ ആസ്ഥാനമായ ബാറ്ററി നിര്‍മ്മാതാക്കളായ ഗിഗാഡൈന്‍ എനര്‍ജി ലാബ്‌സ് പ്രൈവറ്റ് ലിമിറ്റഡിലെ ഓഹരി പങ്കാളിത്തം വി-ഗാര്‍ഡ് 24.32 ശതമാനമായി ഉയര്‍ത്താന്‍ തീരുമാനിച്ചു. 2021 ജനുവരി 15ലെ 18.77 ശതമാനത്തില്‍ നിന്നാണ് പുതിയ 20.01 കോടി രൂപയുടെ നിക്ഷേപത്തോടെ ഓഹരി പങ്കാളിത്തം ഉയര്‍ത്തുന്നത്. ഗിഗാഡൈന്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നത് തുടങ്ങിയിട്ടില്ല.

ഉപയോക്താക്കളുടെ സുരക്ഷ കണക്കിലെടുത്ത് വാട്ട്‌സ്ആപ്പ് കോളുകളില്‍ ഐപി അഡ്രസ് സംരക്ഷിക്കുന്നതിന് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നു. റിപ്പോര്‍ട്ട് അനുസരിച്ച്, പ്രൈവസി സെറ്റിങ്‌സില്‍ ഉപയോക്താക്കള്‍ക്ക് ഒരു പുതിയ വിഭാഗം ലഭ്യമാകും. വോയ്‌സ്, വീഡിയോ കോളുകള്‍ സുരക്ഷിതമാക്കാന്‍ ‘പ്രൊട്ടക്ട് ഐപി അഡ്രസ് ഇന്‍ കോള്‍സ്’ എന്ന ഓപ്ഷന്‍ ലഭ്യമാകും. ഫീച്ചര്‍ നടപ്പില്‍ വരുന്നതോടെ കോള്‍ ചെയ്യുന്നവരുടെ ലൊക്കേഷനും ഐപി വിലാസവും മറച്ച് വെയ്ക്കപ്പെടും. ഇതോടെ പ്ലാറ്റ്‌ഫോമിന് കൂടുതല്‍ സുരക്ഷ വര്‍ദ്ധിക്കും. നിങ്ങളുടെ ഡിവൈസിലൂടെ ചെയ്യുന്ന കോളുകള്‍ പ്ലാറ്റ്‌ഫോമിന്റെ സെര്‍വറിലൂടെ സുരക്ഷിതമായി റൂട്ട് ചെയ്യപ്പെടും. ഈ ഫീച്ചര്‍ നടപ്പാകുന്നതോടെ കോളുകള്‍ എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്റ്റായി തുടരും. ഈ സ്വകാര്യത ഫീച്ചര്‍ ഐഒഎസില്‍ നിന്ന് ടെസ്റ്റ്‌ഫൈ്‌ളൈറ്റ് ആപ്പ് ഉപയോഗിക്കുന്ന വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പുയോഗിക്കുന്നവര്‍ക്ക് ലഭ്യമാണ്. ചാനല്‍ അപ്‌ഡേറ്റുകള്‍ക്കായുള്ള പ്രതികരണങ്ങള്‍ ഫില്‍ട്ടര്‍ ചെയ്യുന്നതിനുള്ള ഒരു ഫീച്ചറും വാട്ട്‌സ്ആപ്പ് അവതരിപ്പിക്കുന്നു. ഏതെങ്കിലും കോണ്‍ടാക്റ്റുകള്‍ ഒരു ഇമോജി ഉപയോഗിച്ച് ഉള്ളടക്കത്തോട് പ്രതികരിച്ചിട്ടുണ്ടോ എന്ന് ഉടന്‍ തിരിച്ചറിയാന്‍ ഇത് ചാനല്‍ അഡ്മിന്‍മാരെ സഹായിക്കും. ഈ ഫീച്ചര്‍ ഇപ്പോള്‍ ചില ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് ലഭ്യമാണ്, വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘തങ്കലാന്‍’ ടീസര്‍ പുറത്ത്. ബ്രിട്ടീഷ് കാലഘട്ടത്തിലെ കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ് പശ്ചാത്തലാമാക്കി ഒരുക്കിയ ചിത്രത്തിന്റെ വയലന്‍സ് നിറഞ്ഞ ടീസര്‍ ആണ് എത്തിയിരിക്കുന്നത്. ഹോളിവുഡ് ചിത്രം ‘അപ്പോകലിപ്‌റ്റോ’ ലെവലിലാണ് ടീസര്‍ എത്തിയിരിക്കുന്നത്. വിക്രത്തിന്റെ പെര്‍ഫോമന്‍സാണ് ടീസറിന്റെ ഹൈലൈറ്റ്. സ്വര്‍ണ തരികളില്‍ നില്‍ക്കുന്ന രക്തത്തില്‍ കുളിച്ച് നില്‍ക്കുന്ന കാല്‍പാദങ്ങളുടെ ദൃശ്യത്തോടെയാണ് ടീസര്‍ അവസാനിക്കുന്നത്. വിക്രത്തിനൊപ്പം തന്നെ മാളവികയുടെ പെര്‍ഫോമന്‍സും എടുത്ത് നില്‍ക്കുന്നുണ്ട്. പാര്‍വതി തിരുവോത്ത് ആണ് ചിത്രത്തിലെ മറ്റൊരു നായിക. പശുപതിയാണ് പ്രധാനവേഷത്തില്‍ എത്തുന്ന മറ്റൊരു താരം. വ്യത്യസ്തമായ ഗെറ്റപ്പിലാണ് വിക്രം ചിത്രത്തിലെത്തുന്നത്. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സുമാണ് നിര്‍മ്മാണം. കെ.ഇ. ജ്ഞാനവേല്‍ രാജയാണ് തങ്കലാന്‍ അവതരിപ്പിക്കുന്നത്. സംവിധായകന്‍ തന്നെയാണ് തിരക്കഥയും ഒരുക്കുന്നത്. തമിള്‍ പ്രഭയാണ് സഹ എഴുത്തുകാരന്‍. ജി.വി. പ്രകാശ് കുമാര്‍ സംഗീതസംവിധാനവും എ കിഷോര്‍ കുമാര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. അന്‍പ് അറിവ് ആണ് ആക്ഷന്‍ കൊറിയോഗ്രഫി. ചിത്രം അടുത്ത വര്‍ഷം ജനുവരി 26ന് തിയേറ്ററുകളിലെത്തും.

ഷറഫുദ്ദീന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘തോല്‍വി എഫ്സി’. കോമഡി ഡ്രാമ ജോണറില്‍ എത്തുന്ന സിനിമയിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ‘പതിയെ’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. സിജിന്‍ തോമസും സൂരജ് സന്തോഷുമാണ് ചിത്രത്തിനായി ഗാനം ആലപിച്ചിരിക്കുന്നത്. തോല്‍വി എഫ്സി ജോര്‍ജ് കോരയാണ് സംവിധാനംചെയ്യുന്നത്. ഛായാഗ്രാഹണം ശ്യാമപ്രകാശ് എം എസ്. സിബി മാത്യു അലക്സ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നു. എബ്രഹാം ജോസഫാണ് നേഷന്‍ വൈഡ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ ‘തോല്‍വി എഫ്‌സി’യുടെ നിര്‍മാണം. മീനാക്ഷി രവീന്ദ്രന്‍, ആശ മഠത്തില്‍, ജിനു ബെന്‍, രഞ്ജിത്ത് ശേഖര്‍, ബാലനടന്‍മാരായ എവിന്‍, കെവിന്‍ എന്നിവരും ‘തോല്‍വി എഫ്സി’യിലുണ്ട്. പാട്ടുകള്‍ ഒരുക്കുന്നത് വിഷ്ണു വര്‍മ, കാര്‍ത്തിക് കൃഷ്ണന്‍, സിജിന്‍ തോമസ് എന്നിവരാണ്.

ഇന്ത്യന്‍ വിപണിയിലെ ഇരുചക്രനിര്‍മാതാക്കളില്‍ പ്രമുഖരായ ടിവിഎസ് ഇനി വെനസ്വേലയിലും. വെനസ്വേലയില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യന്‍ ഇരുചക്രവാഹന നിര്‍മാണ കമ്പനിയാണിവര്‍. ടിവിഎസ് ആര്‍ആര്‍310, ആര്‍ടിആര്‍200 എഫ്‌ഐ, ആര്‍ടിആര്‍ 160, അപ്പാച്ചെ ആര്‍ടിആര്‍200 തുടങ്ങിയ പ്രീമിയം മോട്ടര്‍സൈക്കിളുകള്‍ മുതല്‍ കമ്യൂട്ടര്‍ ബൈക്കുകളായ ട്രാക് 150, സ്‌പോര്‍ട് 100, എച്ച്എല്‍എക്‌സ്, സ്‌ട്രൈക്കര്‍, സ്‌ട്രൈഡര്‍ തുടങ്ങിയ വാഹനങ്ങളും എക്‌സ്എല്‍100 മോപ്പഡ്, എന്‍ടോര്‍ക്ക് സ്‌കൂട്ടറും മുച്ചക്രവാഹനങ്ങളുമാണ് വില്‍ക്കാന്‍ ഉദ്ദേശിക്കുന്നത്. ലോക്കല്‍ ഡിസ്ട്രിബ്യൂട്ടര്‍മാരായ സെര്‍വിസുമിനിസ്‌ട്രോസിന്റെ പങ്കാളിത്തത്തോടെയാണ് ടിവിഎസ് വിപണിയില്‍ പ്രവേശനം നടത്തുന്നത്. ബജാജ് ഓട്ടോ കഴിഞ്ഞാല്‍ ഇന്ത്യയില്‍ നിന്നും ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന ഇരുചക്ര വാഹന നിര്‍മാതാക്കളാണ് ടിവിഎസ്. 43 ശതമാനം കയറ്റുമതിയാണ് ടിവിഎസ് നല്‍കുന്നത്. 2023 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാതിയില്‍ മാത്രം ടിവിഎസ് 4.3 ലക്ഷം ഇരുചക്രവാഹനങ്ങളാണ് കയറ്റുമതി ചെയ്തത്. ഇന്ത്യയില്‍ നിന്നുള്ള ഇരുചക്ര കയറ്റുമതിയുടെ 26 ശതമാനമാണ് ഇതെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു.

‘101 അപൂര്‍വ്വ പുരാണകഥകള്‍’ വായിക്കുമ്പോള്‍ മുന്‍പു നാം വായിച്ചിട്ടുള്ളതും കേട്ടിട്ടുള്ളതുമായ കഥകള്‍ അതിലുണ്ടാകാം, എന്നാലും അതൊരിക്കലും വിരക്തിയുണ്ടാക്കില്ല. അനുദിനം വര്‍ദ്ധിച്ചുവരുന്ന കലഹങ്ങളുടെയും വൈരത്തിന്റെയും കാലത്ത് ഇത്തരം കൃതികള്‍ ഉണ്ടാകുന്നത് മനുഷ്യമനസ്സുകളെ നന്മയുടെ, വിശുദ്ധിയുടെ ഇരിപ്പിടങ്ങളാക്കി മാറ്റുവാന്‍ ഇടയാക്കും എന്നതില്‍ സംശയമില്ല. വേദങ്ങളിലും ഉപനിഷത്തുകളിലും പുരാണങ്ങളിലും ഇതിഹാസങ്ങളിലും വ്യാപിച്ചുകിടക്കുന്ന അപൂര്‍വ്വങ്ങളായ കഥകളുടെ സമാഹാരം. ‘101 അപൂര്‍വ്വ പുരാണകഥകള്‍’. ശ്രീജ പ്രിയദര്‍ശനന്‍. മാതൃഭൂമി. വില 187 രൂപ.

ഗാഢനിദ്ര പ്രായമായവരില്‍ ഡിമെന്‍ഷ്യ അഥവ മേധാക്ഷയം എന്ന അവസ്ഥയെ പ്രതിരോധിക്കുമെന്ന് പുതിയ പഠനം. ഓരോ വര്‍ഷവും ഒരു ശതമാനം വരെ ഗാഢനിദ്ര കുറഞ്ഞാല്‍ 60 വയസിന് മുകളില്‍ പ്രായമായവരില്‍ ഡിമെന്‍ഷ്യ ഉണ്ടാവാന്‍ 27 ശതമാനം കൂടുതല്‍ സാധ്യതയെന്ന് പഠനത്തില്‍ പറയുന്നു. മസ്തിഷ്‌കത്തിലെ നാഡീകോശങ്ങള്‍ ക്ഷയിക്കുന്നതിനാല്‍ ഓര്‍മയും ബുദ്ധിശക്തിയും ക്രമേണ ഇല്ലാതാകുന്ന അവസ്ഥയാണ് മേധാക്ഷയം. 60 വയസിന് മുകളിലുള്ളവരിലാണ് ഡിമെന്‍ഷ്യ കണ്ടുവരുന്നത്. അടുത്ത കാലത്തായി 50 വയസിനു താഴെയുള്ളവരിലും ഈ അവസ്ഥ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഗാഢമായ ഉറക്കം പ്രായമായവരില്‍ മേധാക്ഷയത്തെ പ്രതിരോധിക്കുമെന്നാണ് ജെഎഎംഎ ന്യൂറോളജിയില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തില്‍ പറയുന്നത്. 346 പേരില്‍ 17 വര്‍ഷം നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. ഓസ്‌ട്രേലിയയിലെ ടര്‍ണര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബ്രെയിന്‍ ആന്റ് മെന്‍ഡല്‍ ഹെല്‍ത്തിലെ ഗവേഷകരും മൊഷ്‌നാഷ് സ്‌കൂള്‍ ഓഫ് സൈക്കോളജിക്കല്‍ സയന്‍സസിലെ ഗവേഷകരുടെ ചേര്‍ന്നാണ് പഠനം നടത്തിയത്. പ്രായം, ജനിതക ഘടനകള്‍, പുകവലി, മരുന്നുകളുടെ ഉപയോഗം തുടങ്ങിയവ ഓരോ വര്‍ഷവും ആളുകളില്‍ ഗാഢനിദ്രയുടെ ഒരു ശതമാനം വീതം കുറയ്ക്കുകയും ഡിമന്‍ഷ്യയുടെ അപകട സാധ്യത 27 ശതമാനമായി വര്‍ധിപ്പിക്കുകയും ചെയ്യുന്നു എന്ന് പഠനത്തില്‍ പറയുന്നു. സ്ലോ- വേവ് സ്ലീപ്പ് അല്ലെങ്കില്‍ ഗാഢനിദ്ര പ്രായമായവരുടെ തലച്ചോറിനെ പല തരത്തില്‍ പിന്തുണയ്ക്കുന്നു. ഡിമെന്‍ഷ്യ ബാധിക്കാന്‍ ഗാഢനിദ്രയുടെ ത്വരിതഗതിയിലുള്ള കുറവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പഠനത്തില്‍ കണ്ടെത്തി.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.28, പൗണ്ട് – 101.24, യൂറോ – 87.96, സ്വിസ് ഫ്രാങ്ക് – 91.60, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 52.78, ബഹറിന്‍ ദിനാര്‍ – 220.88, കുവൈത്ത് ദിനാര്‍ -269.41, ഒമാനി റിയാല്‍ – 216.35, സൗദി റിയാല്‍ – 22.20, യു.എ.ഇ ദിര്‍ഹം – 22.67, ഖത്തര്‍ റിയാല്‍ – 22.87, കനേഡിയന്‍ ഡോളര്‍ – 60.00.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *