yt cover 51

ഗുജറാത്ത് കലാപത്തില്‍ ആയിരങ്ങള്‍ മരിച്ചപ്പോള്‍ ‘വണ്ടി കയറി നായ ചത്താല്‍ ഡ്രൈവര്‍ സങ്കടപ്പെടുമോ’യെന്നാണ് മോദി ചോദിച്ചതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെ. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രാജ്ഘട്ടില്‍ ആരംഭിച്ച സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് രാജ്യവ്യാപകമായി എല്ലാ ജില്ലകളിലും പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. വൈകുന്നേരം അഞ്ചുവരെയാണു സത്യാഗ്രഹം. രാഹുല്‍ ഗാന്ധിക്കൊപ്പം ജനങ്ങളുണ്ട്. സത്യത്തിന്റെ വായ മൂടിക്കെട്ടാനാണ് ശ്രമിച്ചത്. അദാനിയുമായുള്ള പ്രധാനമന്ത്രിയുടെ ബന്ധത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ ഗാന്ധി കുടുംബത്തെയും കോണ്‍ഗ്രസിനെയും അപമാനിക്കാനാണ് മോദി ശ്രമിച്ചത്. അദ്ദേഹം പറഞ്ഞു

രാജ്ഘട്ടില്‍ കോണ്‍ഗ്രസിന്റെ സത്യാഗ്രഹ സമരം അട്ടിമറിക്കാന്‍ പതിനട്ടടവും പയറ്റി പോലീസ്. സത്യാഗ്രഹത്തിന് പോലീസ് ആദ്യം അനുമതി നിഷേധിച്ചു. നിരോധനാജ്ഞ നിലവിലുണ്ടെന്നു പറഞ്ഞുകൊണ്ടായിരുന്നു വിലക്ക്. പോലീസ് നല്‍കിയ കത്ത് എഐസിസിയും ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ഇതോടെയാണ് നിരോധന ഉത്തരവു പിന്‍വലിച്ച് സത്യാഗ്രഹത്തിന് അനുമതി നല്‍കിയത്. പ്രതിഷേധത്തിനു വിലക്ക് ഏര്‍പ്പെടുത്തുന്നത് രാജ്യത്തു ജനാധിപത്യമില്ലെന്നതിനു തെളിവാണെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു.

അയോഗ്യനാക്കപ്പെട്ട എംപി എന്നു ട്വിറ്ററിലെ ബയോയില്‍ തിരുത്തല്‍ വരുത്തി രാഹുല്‍ ഗാന്ധി. അപകീര്‍ത്തി കേസില്‍ ശിക്ഷിക്കപ്പെട്ട് എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഇന്നു രാവിലെയാണ് ട്വിറ്റര്‍ ബയോ തിരുത്തിയത്. 2.30 കോടി ആളുകളാണ് ട്വിറ്ററില്‍ രാഹുലിനെ പിന്തുടരുന്നത്.

*വരുന്നൂ, തൃശ്ശൂരിന്റെ ഹൃദയത്തില്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ പുതിയ വലിയ ഷോറൂം*

കെട്ടിടത്തിന്റെ മുന്‍ഭാഗം ഉള്‍പ്പെടെ മൊത്തത്തില്‍ നവീകരിച്ച പുളിമൂട്ടില്‍ സില്‍ക്‌സിന്റെ പുതിയ വലിയ ഷോറൂമിന് പുതിയ മുഖം. നിലവിലുള്ള ഷോറൂമിനെക്കാള്‍ പകുതിയിലധികം വലുപ്പ കൂടുതലുള്ള പുതിയ കെട്ടിടം പുളിമൂട്ടില്‍ സില്‍ക്‌സിനെ ഏറെ ഇഷ്ടപ്പെടുന്ന പ്രിയപ്പെട്ട കസ്റ്റമേഴ്‌സിന് ഒരു പുതുപുത്തന്‍ അനുഭവം തന്നെ ആയിരിക്കും. ജയന്റ് വീല്‍, വാലറ്റ്, അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിംഗുകളിലൂടെ വിശാലമായ പാര്‍ക്കിംഗ് സൗകര്യം. കൂടാതെ, ഉദ്ഘാടനം പ്രമാണിച്ച് വിവാഹ പര്‍ച്ചേസുകള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും സൗകര്യങ്ങളും. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ ഏറ്റവും ഉയര്‍ന്ന മൂല്യങ്ങളായ ഗുണമേന്മ, അതിവിപുലമായ സെലക്ഷനുകള്‍, ഉപഭോക്തൃ സംതൃപ്തി, ന്യായമായ വില എന്നിവ ഇനി കൂടുതല്‍ മേന്മയോടെ തൃശ്ശൂരിലെ ജനങ്ങള്‍ക്ക് ആസ്വദിക്കാം.

*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*

തൃപ്പൂണിത്തുറയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ബൈക്ക് യാത്രക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഹില്‍ പാലസ് പൊലീസ് സ്റ്റേഷനിലെ ജൂനിയര്‍ എസ് ഐ ജിമ്മിയെ സസ്പെന്‍ഡ് ചെയ്തു. കൈകാണിച്ചു നിര്‍ത്താതെ ഓടിച്ചുപോയ ഇരുമ്പനം സ്വദേശി മനോഹരനാണ് (53) കൊല്ലപ്പെട്ടത്. ഇയാളുടെ ഹെല്‍മെറ്റ് അഴിപ്പിച്ച് മുഖത്ത് അടിക്കുന്നതു കണ്ടെന്നാണു നാട്ടുകാര്‍ പറയുന്നത്. കസ്റ്റഡി മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പിയെ നിയോഗിച്ചു.

തൃപ്പുണിത്തുറ കസ്റ്റഡി കൊലപാതകത്തില്‍ സി ഐ ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സിഐ അവിടെ നടത്തുന്നത് ക്രൂരമായ മര്‍ദനമാണ്. പൊലീസ് സ്റ്റേഷനെതിരെ വ്യാപക പരാതി ഉണ്ട്. സതീശന്‍ പറഞ്ഞു.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്ടര്‍ തകര്‍ന്നുവീണു. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. റണ്‍വേ രണ്ടു മണിക്കൂര്‍ അടച്ചിട്ടു.

സഹകരണ ബാങ്കുകള്‍ വിവിധ പദ്ധതികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അനുവദിക്കുന്ന വായ്പയുടെ പലിശ നിരക്ക് ഒരു ശതമാനം വര്‍ധിപ്പിക്കണമെന്ന് സഹകരണ സ്ഥാപനങ്ങള്‍. വിഷയം നാളെ മന്ത്രിതല യോഗത്തില്‍ ചര്‍ച്ച ചെയ്തു തീരുമാനമെടുക്കും. എട്ടര ശതമാനത്തില്‍നിന്ന് ഒമ്പതര ശതമാനമാക്കി വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ മുതല്‍ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനു വരെ ധനസമാഹരണത്തിന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ആശ്രയിക്കുന്നത് സഹകരണ കണ്‍സോഷ്യങ്ങളെയാണ്.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

കേരള സര്‍വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ അയോഗ്യരാക്കിയ ഗവര്‍ണറുടെ തീരുമാനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ ഗവര്‍ണര്‍. ഹൈകോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കാമെന്നാണ് ഗവര്‍ണര്‍ക്കു ലഭിച്ച നിയമോപദേശം. സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ പിഴവുകളുണ്ടെന്നാണു നിയമോപദേശം.

രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസിന്റെ സത്യാഗ്രഹ സമരം. തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ ഗാന്ധിപാര്‍ക്കിലും ജില്ലാ കേന്ദ്രങ്ങളിലും മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തു. ലോകം കണ്ട വലിയ ഏകാധിപതികളുടെ ശ്രേണിയിലേക്കു നരേന്ദ്ര മോദി എത്തിയെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി. ബിജെപി ജനാധിപത്യത്തിന്റെ ശവക്കുഴി തോണ്ടുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ കുറ്റപ്പെടുത്തി. യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍, ശശി തരൂര്‍ തുടങ്ങിയ നേതാക്കളും പങ്കെടുത്തു.

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ പഞ്ചാബ് നാഷണല്‍ ബാങ്കിലെ അക്കൗണ്ടില്‍നിന്ന് പണം നഷ്ടമായെന്ന് പരാതി. ഒരു ലക്ഷത്തി പതിനൊന്നായിരം രൂപ നഷ്ടമായെന്നാണ് പരാതി. 2021 ല്‍ ബാങ്കിന് പരാതി നല്‍കിയിരുന്നെങ്കിലും പലിശയനിത്തില്‍ നല്‍കിയ അധിക തുക തിരിച്ചു പിടിച്ചതാണിതെന്നാണ് ബാങ്കുകാരുടെ വിശദീകരണം.

കുമരകത്ത് ജി 20 രാഷ്ട്രങ്ങളിലെ ഉദ്യോഗസ്ഥരുടെ സമ്മേളനം 30 മുതല്‍ ഏപ്രില്‍ രണ്ടുവരെ. സമ്മേളനത്തിനു ജി 20 പ്രതിനിധികള്‍ കടന്നുപോകുന്ന വഴിയിലെ പണിതീരാത്ത പാലം മറയ്ക്കാന്‍ കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചു. കിഫ്ബി ഫണ്ട് ഉപയോഗിച്ചു പണിയുന്ന വെച്ചൂരിലെ അഞ്ചുമന പാലത്തിനു ചുറ്റുമാണ് ജി 20 യോഗത്തിന് ആശംസയര്‍പ്പിച്ചുള്ള വലിയ ബോര്‍ഡുകള്‍ സ്ഥാപിച്ചത്.

സിപിഎമ്മിന്റെ പിന്തുണ അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധിക്കല്ല, ബിജെപിയുടെ ജനാധിപത്യ വിരുദ്ധ നിലപാടുകള്‍ക്കെതിരേയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ലക്ഷദ്വീപിലെ എംപിയെ അയോഗ്യനാക്കിയ വിഷയത്തിലും ഈ നിലപാട് തന്നെയാണ് സിപിഎം സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ ലോക്സഭാ അംഗത്വത്തിന് അയോഗ്യത കല്‍പിച്ചിരിക്കേ, വയനാട് ലോക്സഭാ മണ്ഡലത്തില്‍ മല്‍സരിക്കാനുള്ള അവകാശം തങ്ങള്‍ക്കു വേണമെന്ന് കേരള എന്‍ഡിഎയിലെ കക്ഷിയായ ബിഡിജെഎസ് ആവശ്യപ്പെട്ടു.

നടന്‍ ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരം. രക്തത്തില്‍ ഓക്സിജന്റെ അളവ് ക്രമാതീതമായി കുറഞ്ഞു. ഗുരുതരമായ പല രോഗാവസ്ഥകളും പ്രകടമാണെന്നും അടിസ്ഥാന ആരോഗ്യ സൂചകങ്ങള്‍ അനുകൂലമല്ലെന്നും ഡോക്ടര്‍മാര്‍ മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അറിയിച്ചു.

വിജിലന്‍സ് പരിശോധനക്കിടെ മുങ്ങിയ ഡിവൈഎസ്പിക്ക് സസ്പെന്‍ഷന്‍. വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ ഡിവൈഎസ്പി വേലായുധന്‍ നായരെ ആണ് സസ്പെന്‍ഡു ചെയ്തത്.

വര്‍ക്കല സംഗീത കൊലക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പ്രതി ഗോപുവിനെതിരെ കൊലക്കുറ്റം ചുമത്തിയ കേസില്‍ എണ്‍പതോളം സാക്ഷികളുണ്ട്. വ്യാജപ്പേരില്‍ സൗഹൃദം സ്ഥാപിച്ച ഗോപു ഡിസംബര്‍ 28 ന് പുലര്‍ച്ചെ വീട്ടില്‍നിന്ന് വിളിച്ചിറക്കി സംഗീതയെ കഴുത്തറുത്തു കൊല്ലുകയായിരുന്നു.

തിരുവന്തപുരം പോഴിക്കരയില്‍ കനാലില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. പൊഴിയൂര്‍ ഉച്ചക്കട വിരാലി പൗര്‍ണമിഹൗസില്‍ ബിനുമോന്‍-ബിന്ദു ദമ്പതികളുടെ മകന്‍ അഭിജിത് (21) ആണ് മരിച്ചത്.

കോവളം – കാരോട് ബൈപാസില്‍ ഗതാഗതം തടഞ്ഞ് വാഹനങ്ങള്‍ തിരിച്ച് വിടാന്‍ നിരത്തിയിരുന്ന കോണ്‍ക്രീറ്റ് ബ്ലോക്കിനുള്ളില്‍ റേസിംഗ് ബൈക്ക് തല കീഴായി കുടുങ്ങിക്കിടക്കുന്നു. പുറത്തെടുക്കാന്‍ പറ്റാത്ത വിധം കുടുങ്ങിക്കിടക്കുന്ന ബൈക്ക് ഓടിച്ചിരുന്നയാളേയും ബൈക്കിന്റ ഉടമയേയും തെരയുകയാണെന്നു വിഴിഞ്ഞം പൊലീസ്.

ബെംഗലൂരുവില്‍നിന്നും കേരളത്തിലേക്ക് ബസില്‍ ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച യുവാവും യുവതിയും അങ്കമാലിയില്‍ പിടിയില്‍. ഇടുക്കി രാജകുമാരി സ്വദേശി ആല്‍ബിറ്റും കായംകുളം സ്വദേശി അനഘയുമായാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 20 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു.

പശുവിനെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കൊല്ലം ചിതറ ഇരപ്പില്‍ സ്വദേശി സുമേഷാണ് പിടിയിലായത്. ക്ഷീര കര്‍ഷകനായ സലാഹുദീന്റെ പശുവിനെയാണ് ഇയാള്‍ ഉപദ്രവിച്ചത്. മാസങ്ങള്‍ക്കു മുമ്പ് സലാഹുദീന്റെ ഒരു പശു ചത്തിരുന്നു. പീഡിപ്പിച്ചു കൊന്നതാണെന്ന് സുമേഷ് പറഞ്ഞിരുന്നെന്ന് പോലീസ്.

തൃശൂര്‍ കുന്നംകുളത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. അന്നക്കര സ്വദേശി കുരിയക്കോട്ട് വീട്ടില്‍ അഭിഷേകിനെയാണ് (22) കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയ വഴിയാണ് ഇരുവരും പരിചയപ്പെട്ട് പ്രണയത്തിലായത്.

സ്‌കൂട്ടറില്‍ കടത്തിയ 20 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവുമായി രണ്ടുപേരെ എക്സൈസ് പിടികൂടി. പാണാവള്ളി കളത്തിത്തറ വീട്ടില്‍ അനില്‍കുമാര്‍ (50), അരൂക്കുറ്റി മുല്ലപ്പള്ളി വീട്ടില്‍ ഗോകുലന്‍ (53) എന്നിവരെയാണ് പിടികൂടിയത്.

നടുറോഡില്‍ സ്ത്രീകള്‍ തമ്മില്‍ തല്ലിയതിന്റെ വീഡിയോ പകര്‍ത്തിയെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവറുടെ കൈ തല്ലിയൊടിച്ച യുവതിക്കെതിരേ കേസ്. കൊല്ലം കടയ്ക്കല്‍ സ്വദേശി വിജിത്തിനു നേരെയാണ് ആക്രമണമുണ്ടായത്. പാങ്ങലുകാട് കാഞ്ഞിരത്തുംമൂട് പാറയ്ക്കാട് താമസിക്കുന്ന അന്‍സിയക്കെതിരേയാണു കേസ്.

അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് വിദേശ വനിതകള്‍ പൊലീസ് സ്റ്റേഷനില്‍. ഇറ്റലിക്കാരായ റെഗീന, മേരി എന്നിവരാണ് തങ്ങളെ കാറിടിച്ച് നിര്‍ത്താതെ പോയെന്ന പരാതിയുമായി തിരുവനന്തപുരം വര്‍ക്കല പൊലീസ് സ്റ്റേഷനില്‍ എത്തിയത്.

ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം. പെരിയകനാല്‍ എസ്റ്റേറ്റ് ഭാഗത്താണ് കാട്ടാന ജീപ്പിനെതിരെ ആക്രമണം നടത്തിയത്.

മുപ്പത്താറ് ഉപഗ്രഹങ്ങളുമായി ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3 വണ്‍ വെബ്ബ് ദൗത്യം വിജയകരം. ശ്രീഹരിക്കോട്ടയില്‍ നിന്നാണു വിക്ഷേപിച്ചത്. ഉപഗ്രഹ ഇന്റര്‍നെറ്റ് സര്‍വ്വീസ് ദാതാവായ വണ്‍ വെബ്ബുമായി ഐഎസ്ആര്‍ഒ കൈകോര്‍ക്കുന്ന രണ്ടാം ദൗത്യമാണിത്.

രാജ്യത്തിനു വേണ്ടി രക്തസാക്ഷിയായ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മകനെയാണ് മോദിയും ബിജെപിയും രാജ്യദ്രോഹിയെന്നു വിളിച്ച് ആക്ഷേപിച്ചതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അദാനി- മോദി ബന്ധം പുറത്താകുന്നതില്‍ ചിലര്‍ക്കു പേടിയുണ്ട്. രാജ്യത്തിന്റെ സമ്പത്ത് അദാനിയടക്കം കൊള്ളയടിക്കുന്നതിനെ ചോദ്യം ചെയ്യണമെന്നും പ്രിയങ്കാ ഗാന്ധി ആഹ്വാനം ചെയ്തു.

അവയവദാനത്തിലൂടെ ഒന്‍പതു പേര്‍ക്കുവരെ പുനര്‍ ജീവന്‍ നല്‍കാന്‍ കഴിയുമെന്നും അവയവദാനത്തിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കി ബാത്തില്‍. 2013 ല്‍ അയ്യായിരത്തോളം പേര്‍ മാത്രമാണ് രാജ്യത്ത് അവയവങ്ങള്‍ ദാനം ചെയ്തത്. 2022 ല്‍ അത് പതിനയ്യായിരത്തില്‍ കൂടുതലായി ഉയര്‍ന്നെന്നും മോദി പറഞ്ഞു.

ബാരിസ്റ്ററായിരുന്ന മഹാത്മാ ഗാന്ധിക്ക് ഒരു ബിരുദം പോലും ഉണ്ടായിരുന്നില്ലെന്ന കണ്ടുപിടിത്തവുമായി ജമ്മു കാഷ്മീര്‍ ലഫ്റ്റന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. മനോജ് സിന്‍ഹയുടെ പരാമര്‍ശത്തെ വെറും ചവറെന്നാണ് മഹാത്മാഗാന്ധിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധി പ്രതികരിച്ചത്.

പ്രഥമ വനിതാ പ്രീമിയര്‍ ലീഗിന്റെ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ ഇന്ന് നേരിടും. മുംബൈയില്‍ വൈകീട്ട് 7.30 നാണ് മത്സരം ആരംഭിക്കുക.

ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്കുള്ള വാണിജ്യാധിഷ്ഠിത കയറ്റുമതി നടപ്പു സാമ്പത്തികവര്‍ഷം (2022-23) പുതിയ ഉയരം കുറിച്ചേക്കും. ഇന്ത്യയുടെ കയറ്റുമതി വരുമാനം 3200 കോടി ഡോളര്‍ (2.62 ലക്ഷം കോടി രൂപ) കടക്കുമെന്നാണ് വിലയിരുത്തല്‍. ഇരു രാജ്യങ്ങളും തമ്മില്‍ കഴിഞ്ഞവര്‍ഷം ഒപ്പുവച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറാണ് കയറ്റുമതിയിലെ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്നത്. നടപ്പുവര്‍ഷം ഇതുവരെ യു.എ.ഇയിലേക്കുള്ള കയറ്റുമതി വരുമാനം 2830 കോടി ഡോളറാണ് (2.32 ലക്ഷം കോടി രൂപ). 2016-17ലെ 3120 കോടി ഡോളറാണ് (2.55 ലക്ഷം കോടി രൂപ) നിലവിലെ റെക്കോഡ്. 2021-22ല്‍ 2540 കോടി ഡോളറായിരുന്നു (2.08 ലക്ഷം കോടി രൂപ) കയറ്റുമതി വരുമാനം. യു.എ.ഇ ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ്. യു.എ.ഇയില്‍ നിന്നുള്ള ഇറക്കുമതി കഴിഞ്ഞ സാമ്പത്തികവര്‍ഷം 4304 കോടി ഡോളറായിരുന്നു (3.52 ലക്ഷം കോടി രൂപ). നടപ്പുവര്‍ഷം ജൂണ്‍-ഫെബ്രുവരി കാലയളവില്‍ ഇത് 3895 കോടി ഡോളറാണ് (3.19 ലക്ഷം കോടി രൂപ). ഓരോ വര്‍ഷവും മേയ് ഒന്നിനാണ് സി.ഇ.പി.എ പ്രകാരമുള്ള ഉഭയകക്ഷി വ്യാപാര വാര്‍ഷിക കണക്കുകള്‍ ഇരു രാജ്യങ്ങളും പുറത്തുവിടുക.

വിന്‍ഡോസ് പി.സികളില്‍ വാട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. വിന്‍ഡോസിനായി പുതിയ വാട്ട്‌സ്ആപ്പ് ആപ്ലിക്കേഷന്‍ പ്രഖ്യാപിച്ചിരിക്കുകയാണ് മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. മൊബൈല്‍ പതിപ്പിന് സമാനമായ രീതിയിലാണ് വിന്‍ഡോസ് പതിപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഗ്രൂപ്പ് വീഡിയോ കോളില്‍ എട്ട് ആളുകളെ വരെ ചേര്‍ക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതടക്കം നിരവധി മികച്ച ഫീച്ചറുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡെസ്‌ക്ടോപ്പിലൂടെ ചെയ്യുന്ന ഓഡിയോ കോളില്‍ 32 ആളുകളെ വരെ ചേര്‍ക്കാനും സാധിക്കും. അങ്ങനെ ചെയ്യുന്ന കോളുകള്‍ക്കും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്റെ സുരക്ഷയുണ്ടാകുമെന്ന് സി.ഇ.ഒ സക്കര്‍ബര്‍ഗ് പറയുന്നു.?ഫോണില്ലാതെയും വാട്സ്ആപ്പിന്റെ വിന്‍ഡോസ് പതിപ്പ് ഉപയോഗിക്കാന്‍ അനുവദിക്കുന്ന മള്‍ട്ടി ഡിവൈസ് സിങ്ക് ഫീച്ചറും അതുപോലെ, ലിങ്ക് പ്രിവ്യൂ, സ്റ്റിക്കറുകള്‍ എന്നിവയും പുതിയ ആപ്പില്‍ പിന്തുണയ്ക്കും.വിന്‍ഡോസ് ഡെസ്‌ക്ടോപ്പില്‍ വാട്സ്ആപ്പ് ഇനിമുതല്‍ വളരെ വേഗത്തില്‍ ലോഡ് ചെയ്യപ്പെടുമെന്നും മെറ്റ അവകാശപ്പെടുന്നു. വാട്ട്‌സ്ആപ്പ്, വിന്‍ഡോസ് ഉപയോക്താക്കള്‍ക്ക് പരിചിതമായ ഇന്റര്‍ഫേസ് ഉപയോഗിച്ചാണ് ആപ്ലിക്കേഷന്‍ നിര്‍മ്മിച്ചിരിക്കുന്നത്.

ടൊവിനോ നായകനായി എത്തുന്ന പുതിയ ചിത്രം ‘നീലവെളിച്ച’ത്തിന്റെ പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു. ഏപ്രില്‍ 20-ന് ആണ് ചിത്രം റിലീസ് ചെയ്യുക. ഈദ് ദിനത്തോട് അനുബന്ധിച്ചാണ് റിലീസ്. അടുത്ത മാസം 21-ന് റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നത്. സിനിമയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന പ്രശസ്ത കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ‘നീലവെളിച്ചം’. ആഷിക് അബുവാണ് നീലവെളിച്ചം സംവിധാനം ചെയ്യുന്നത്. പ്രേതബാധയുടെ പേരില്‍ കുപ്രസിദ്ധി നേടിയ ഒരു വീട്ടില്‍ താമസിക്കേണ്ടിവരുന്ന ഒരു യുവകഥാകൃത്തിന്റെ അനുഭവങ്ങളാണ് നീലവെളിച്ചം എന്ന കഥ. കഥാനായകനും ആ വീടിനെ ആവേശിച്ചിരിക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്ന പെണ്‍കുട്ടിയുടെ ആത്മാവിനുമിടയില്‍ സംഭവിക്കുന്ന ബന്ധമാണ് കഥയുടെ പ്രമേയം. റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മലയാള സിനിമയില്‍ ഈ വര്‍ഷത്തെ ആദ്യ ഹിറ്റ് ആണ് രോമാഞ്ചം. തിയറ്ററുകളില്‍ എത്തിയപ്പോള്‍ ആദ്യദിനത്തില്‍ തന്നെ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി നേടിയെടുത്ത ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം എത്തുക. ഏപ്രില്‍ 7 ന് സ്ട്രീമിംഗ് ആരംഭിക്കും. മലയാളത്തിലെ ഓള്‍ ടൈം ടോപ്പ് 10 ബോക്സ് ഓഫീസ് വിജയങ്ങളില്‍ ഏഴാം സ്ഥാനത്താണ് ഈ ചിത്രം. ദൃശ്യത്തെ മറികടന്നായിരുന്നു ഈ നേട്ടം. വൈഡ് റിലീസിന്റെ കാലത്ത് ലോംഗ് റണ്‍ ലഭിക്കുന്ന സിനിമകള്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്. 50-ാം ദിവസവും കേരളത്തിലെ 107 സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു എന്നതാണ് രോമാഞ്ചം നേടിയ ജനപ്രീതിയുടെ ഏറ്റവും വലിയ തെളിവ്. കളക്ഷന്‍ പരിശോധിച്ചാല്‍ കേരളത്തില്‍ നിന്ന് മാത്രം ചിത്രം ഇതുവരെ നേടിയത് 41 കോടി ആണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് 4.1 കോടിയും വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 22.9 കോടിയുമാണ് ചിത്രം ഇതുവരെ നേടിയത്. ചിത്രത്തിന്റെ ഇതുവരെയുള്ള ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍ 68 കോടിയാണ്.

കാവസാക്കി അവരുടെ പ്രീമിയം റെട്രോ ക്ലാസിക് ബൈക്കായ സി900 ആര്‍എസ് വിപണിയിലെത്തിച്ചു. 16.47 ലക്ഷം രൂപയില്‍ വില ആരംഭിക്കുന്ന സൂപ്പര്‍ ക്ലാസിക് ക്രൂസര്‍ ബൈക്കാണ് ഇത്. ബിഎസ്6 നിലവാരം ഇന്ത്യയില്‍ പ്രാബല്യത്തില്‍ വന്നതോടെ കാവസാക്കി സി9000 ആര്‍എസ് ഇന്ത്യയില്‍ പിന്‍വലിച്ചിരുന്നു. ഏപ്രില്‍ മാസത്തോടെ പ്രാബല്യത്തില്‍ വരുന്ന മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിക്കുന്ന വിധത്തില്‍ പഴയ 4 സിലിണ്ടര്‍ എന്‍ജിനില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയാണ് കാവസാക്കി വാഹനം വിപണിയിലെത്തിക്കുന്നത്. പൂര്‍ണമായി റീ ട്യൂണ്‍ ചെയ്ത എന്‍ജിനാണിത്. മാര്‍ച്ച് അവസാനത്തോടെ ഷോറൂമുകളില്‍ വാഹനം എത്തിത്തുടങ്ങുമെന്നാണ് പ്രതീക്ഷ. കാന്‍ഡി ടോണ്‍ ബ്ലൂെേ, മറ്റാലിക് ഡയബ്ലോ ബ്ലാക് എന്നീ രണ്ട് നിറങ്ങളില്‍ വാഹനം ലഭിക്കും. ലിക്വിഡ് കൂള്‍ഡ് ഇന്‍ലൈന്‍ 4 – 998 സിസി എന്‍ജിനാണ് വാഹനത്തിന്റെ ഹൃദയം. 110 എച്ച്പി – 98.5 എന്‍എം ടോര്‍ക്ക് എന്നിങ്ങനെയാണ് പവര്‍ ഫിഗറുകള്‍.

ബഹുവിധമായ ധര്‍മസങ്കടങ്ങള്‍ക്കും ക്ലേശങ്ങള്‍ക്കും നിരന്തരം വിധേയമായിക്കൊണ്ടിരിക്കുന്ന മനുഷ്യമനസ്സിന് അവയുടെ ലഘൂകരണംവഴി സ്ഥായിയായ ശാന്തി കണ്ടെത്താന്‍ സഹായിക്കുന്ന സുനിശ്ചിതമായ മാര്‍ഗമാണ് ക്ഷേത്രാരാധന എന്നു വ്യാപകമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. കേരളത്തിലെ പ്രധാനപ്പെട്ട 40 ക്ഷേത്രങ്ങളുടെ പ്രാധാന്യവും അതിന്റെ ഐതിഹ്യങ്ങളെക്കുറിച്ചും അവിടെ എത്തേണ്ട വഴികളെ സംബന്ധിച്ചും വളരെ വിശദമായി പ്രതിപാദിച്ചിരിക്കുന്നു. ഈ പുസ്തകം സാധാരണക്കാര്‍ക്ക് വളരെയധികം ഗുണം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. ഈ പുസ്തകം രചിക്കുവാന്‍ ശരശ്ചന്ദ്രദാസ് വളരെയധികം യാത്രകള്‍ ചെയ്യുകയും പല ഗ്രന്ഥങ്ങള്‍ പഠിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഈ ഗ്രന്ഥം വായിക്കുമ്പോള്‍ മനസ്സിലാകും. ‘കേരളത്തിലെ ഏതാനും ക്ഷേത്രങ്ങളിലെ പ്രത്യേകതകള്‍’. ശരശ്ചന്ദ്രദാസ്. എച്ച് & സി ബുക്സ്. വില : 290 രൂപ.

ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ പാനീയമാണ് മാതള ജ്യൂസ്. മറ്റ് ഫലങ്ങളേക്കാള്‍ കൂടുതല്‍ ആന്റിഓക്സിഡന്റ് മാതള ജ്യൂസില്‍ ഉണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. ഇത് ദിവസവും കുടിക്കുന്നത് നല്ലതാണ്. രക്തം വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും ഉചിതമായ മാതളത്തില്‍ റെഡ് വൈന്‍, ഗ്രീന്‍ ടീ തുടങ്ങിയവയില്‍ ഉള്ളതിനേക്കാള്‍ മൂന്നിരട്ടി ആന്റിഓക്സിഡന്റുകളാണുള്ളത്. ദിവസവും ശരീരത്തിന് ആവശ്യമായ ജീവകം സിയുടെ നാല്‍പ്പതു ശതമാനത്തോളം മാതളജ്യൂസിന് തരാനാകും. പ്രോസ്റ്റേറ്റ് അര്‍ബുദ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ മാതള ജ്യൂസിനു കഴിയും എന്നാണ് വിധഗ്ദര്‍ പറയുന്നത്. ചര്‍മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിനു സഹായകമായ പോഷകങ്ങള്‍ മാതള ജ്യൂസിലുണ്ട്. മാതള ജ്യൂസിലെ നിരോക്‌സീകാരികള്‍ ഫ്രീ റാഡിക്കലുകളുടെ പ്രവര്‍ത്തനം തടയാന്‍ സഹായിക്കുന്നു. മാതളനാരങ്ങ ജ്യൂസില്‍ അടങ്ങിയിരിക്കുന്ന ഡയറ്ററി ഫൈബറില്‍ ശരീരത്തിലെ ദഹനം സുഗമമാക്കുന്നതിന് ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. കലോറികള്‍ വേഗത്തിലും എളുപ്പത്തിലും കുറയ്ക്കാന്‍ സഹായിക്കുന്നു. അതൊടൊപ്പം കുടലിന്റെ ആരോഗ്യവും നിലനിര്‍ത്തുന്നു. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഉപാപചയ നിരക്ക് വര്‍ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. മാതളനാരങ്ങ ജ്യൂസ് പൊട്ടാസ്യത്തിന്റെ നല്ല ഉറവിടമാണ്. ആരോഗ്യകരമായ പേശികളുടെ പ്രവര്‍ത്തനത്തിനും ഹൃദയമിടിപ്പ് നിയന്ത്രിക്കുന്നതിനുമുള്ള ഒരു പ്രധാന ഇലക്ട്രോലൈറ്റാണ്. ഇതില്‍ ടാന്നിന്‍, ആന്തോസയാനിനുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. അവയ്ക്ക് ആന്റി-അഥെറോജെനിക് ഗുണങ്ങളുണ്ട്. കൂടാതെ ലോ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍ അല്ലെങ്കില്‍ എല്‍ഡിഎല്‍, ചീത്ത കൊളസ്ട്രോള്‍ എന്നിവയുടെ ഓക്സീകരണം മന്ദഗതിയിലാക്കുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *