ksfe

ദേശീയ പുരസ്‌കാരം നേടി കെ.എസ്.എഫ്.ഇ
സ്വദേശ് സമ്മാന്‍ ദേശീയ പുരസ്‌കാരം നേടി കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് (കെ.എസ്.എഫ്.ഇ). കേന്ദ്ര ടൂറിസം- സാംസ്‌കാരിക വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന ആറാമത് സ്വദേശി കോണ്‍ക്ലേവില്‍ കെ.എസ്.എഫ്.ഇ. ചെയര്‍മാന്‍ ശ്രീ. വരദരാജന്‍, മാനേജിങ് ഡയറക്ടര്‍ ഡോ. എസ്.കെ. സനില്‍ എന്നിവര്‍ക്ക് സ്വദേശ് സമ്മാന്‍ പുരസ്‌ക്കാരം കൈമാറി. ഒരു ലക്ഷം കോടി രൂപ ബിസിനസ് നേടുന്ന രാജ്യത്തെ ആദ്യ എംഎന്‍ബിസി എന്ന നേട്ടത്തിനു പിന്നാലെയാണ് ദേശീയ പുരസ്‌ക്കാരം കെഎസ്എഫ്ഇയെ തേടിയെത്തിയത്.

സുപ്രീം കോടതി ജസ്റ്റിസ് കൊടീശ്വര്‍ സിംഗ് ചടങ്ങില്‍ കെ എസ് എഫ് ഇയ്ക്കു കീര്‍ത്തി പത്രം സമ്മാനിച്ചു. കേന്ദ്ര ഐ.ടി. സഹമന്ത്രി ജതിന്‍ പ്രസാദിന്റെ സാന്നിധ്യത്തിലാണ് ദേശീയ അവാര്‍ഡ് പുരസ്‌ക്കാര ചടങ്ങുകള്‍ നടന്നത്.

വിവിധ മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്‍കിയ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ലഭിക്കുന്ന ദേശീയ ബഹുമതിയാണ് ‘സ്വദേശ് സമ്മാന്‍’ പുരസ്‌കാരം. ഈ ബഹുമതി നേടിയ പ്രമുഖ വ്യക്തികളില്‍ ദലൈലാമ, രത്തന്‍ ടാറ്റ, അമര്‍ത്യ സെന്‍, എം, ലതാ മങ്കേഷ്‌കര്‍ തുടങ്ങിയവരും ഉള്‍പ്പെടുന്നു. ഐ.എസ്.ആര്‍.ഒ, ബ്രഹ്‌മോസ്, ആകാശവാണി, പ്രസാര്‍ ഭാരതി തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളും മുന്‍വര്‍ഷങ്ങളില്‍ സ്വദേശ് സമ്മാന്‍ പുരസ്‌കാരം നേടിയിട്ടുണ്ട്. മുന്‍ ചീഫ് ജസ്റ്റിസും പ്രമുഖ വ്യവസായികളും കലാകാരന്മാരും അടങ്ങുന്ന ഒമ്പതംഗ ജഡ്ജിങ് പാനലാണ് പുരസ്‌ക്കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.

കെ.എസ്.എഫ്.ഇയുടെ ‘ഈ നാടിന്റെ ധൈര്യം’ എന്ന പുതിയ മുദ്രാവാചകം മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനാണ് അടുത്തിടെ പ്രകാശനം ചെയ്തത്. സ്വദേശ് സമ്മാന്‍ പുരസ്‌ക്കാരം ലഭിക്കുക വഴി ഈ മുദ്രാവാചകം അന്വര്‍ത്ഥമാവുകയാണെന്ന് കേരള സംസ്ഥാന ധനകാര്യ മന്ത്രി കെ. ബാലഗോപാല്‍ പ്രതികരിച്ചു. ഇത് കേരള ജനതയോടുള്ള സര്‍ക്കാറിന്റെ സാമ്പത്തിക പ്രതിബദ്ധതയുടെ ഒരു പുനര്‍സ്ഥിരീകരണമാണെന്നും രാജ്യം ആ ധൈര്യത്തെ അംഗീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിശ്വാസ്യത, സുതാര്യത, കേരള സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പ് എന്നിവയാണ് കെ.എസ്.എഫ്.ഇ.യുടെ പ്രധാന ശക്തികളെന്ന് ചെയര്‍മാന്‍ ശ്രീ. വരദരാജന്‍ പറഞ്ഞു. ഇപ്പോഴത്തെ സര്‍ക്കാരിന്റെ ഭരണകാലയളവില്‍ കെ.എസ്.എഫ്.ഇ.യുടെ ബിസിനസ് ഇരട്ടിച്ചു ഒരു ലക്ഷം കോടി രൂപയായി മാറിയിരിക്കുന്നു.

സ്ഥിരമായ ലാഭക്ഷമത, ദീര്‍ഘവീക്ഷണമുള്ള ലക്ഷ്യങ്ങള്‍, നവീകരണ ശ്രമങ്ങള്‍, സാങ്കേതിക മുന്നേറ്റങ്ങള്‍, ജീവനക്കാരുടെ സംഭാവനകള്‍ എന്നിവയുടെ ഫലമാണ് ഈ പുരസ്‌ക്കാരമെന്നാണ് അവാര്‍ഡ് ഏറ്റുവാങ്ങുമ്പോള്‍ കെ എസ് എഫ് ഇയുടെ മാനേജിങ് ഡയറക്ടര്‍ ഡോ. എസ്.കെ. സനില്‍ പറഞ്ഞത്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ കെ.എസ്.എഫ്.ഇ 512 കോടി രൂപ ലാഭം രേഖപ്പെടുത്തി. പൊതുമേഖലാ സ്ഥാപനമെന്ന നിലയില്‍ സ്ഥിരമായി ലാഭം രേഖപ്പെടുത്തുന്ന പ്രസ്ഥാനമാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *