ഇന്ത്യൻ ബഹിരാകാശ രംഗത്തേക്ക് കൂടുതൽ സ്വകാര്യ നിക്ഷേപം ആകർഷിക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ നീക്കത്തിൽ ആശങ്ക അറിയിച്ച് ഐഎസ്ആർഒ ജീവനക്കാരുടെ ഒൻപത് സംഘടനകൾ ഐഎസ്ആർഒ ചെയർമാന് കത്തെഴുതി. ഐഎസ്ആർഒ ഇനി വിക്ഷേപണ വാഹനങ്ങൾ നിർമ്മിക്കില്ലെന്ന ഇൻ-സ്പേസ് ചെയർമാൻ പവൻ ഗോയങ്കെയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് സംഘടനകൾ രേഖാമൂലമുള്ള വ്യക്തത തേടിയത്. ഇത് കേന്ദ്ര സർക്കാരിന്റെയോ ബഹിരാകാശ കമ്മീഷന്റെയോ അംഗീകൃത തീരുമാനമാണോ എന്നും, പിഎസ്എൽവി, എൽവിഎം-3, എസ്എസ്എൽവി തുടങ്ങിയ മുൻനിര റോക്കറ്റുകളുടെ രൂപകൽപ്പന, നിർമ്മാണം, വിക്ഷേപണം എന്നിവ ഇനി ഐഎസ്ആർഒയുടെ ചുമതലയിൽ ഉണ്ടാകുമോ ഇല്ലയോ എന്ന് വ്യക്തമാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നുണ്ട്. വാണിജ്യ ആവശ്യങ്ങൾക്ക് സ്വകാര്യ പങ്കാളിത്തമാകാമെങ്കിലും ഐഎസ്ആർഒ പൊതുമേഖലാ സ്ഥാപനമായി നിലനിൽക്കണമെന്ന വികാരമാണ് കത്തിലെ ഉള്ളടക്കം.
സ്വകാര്യ നിക്ഷേപം ആകർഷിക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ നീക്കത്തിൽ ഐഎസ്ആർഒ ജീവനക്കാർ ആശങ്കയിൽ
