മാനസിക പിരിമുറുക്കം മൂലമാണ് പോലീസുകാർ മോശമായി പെരുമാറുന്നത് എന്ന് ഡിജിപി ഹൈക്കോടതിയിൽ. ആലത്തൂർ കേസിൽ പോലീസ് അഭിഭാഷകനോട് മോശമായി പെരുമാറിയ സംഭവത്തിൽ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ഡിജിപി നിലപാട് അറിയിച്ചത്. തെരുവിൽ പണിയെടുക്കുന്നവർക്ക് പോലും മാനസിക സമ്മർദ്ദം ഉണ്ടെന്നും അത് മോശമായി പെരുമാറാനുള്ള ലൈസൻസ് അല്ലെന്നും കോടതി ഓർമിപ്പിച്ചു. പോലീസുകാരുടെ പെരുമാറ്റം സംബന്ധിച്ച പുതിയ സർക്കുലർ എങ്ങനെയാണ് നടപ്പാക്കാൻ പോകുന്നതെന്ന് അറിയിക്കണമെന്ന് കോടതി ഡിജിപിയോട് ആവശ്യപ്പെട്ടു. ആലത്തൂർ കേസിൽ ആരോപണ വിധേയനായ എസ് ഐ ക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെന്ന് ഡിജിപി കോടതിയെ അറിയിച്ചു. അഭിഭാഷകനോട് മോശമായ പെരുമാറിയ സംഭവത്തിൽ മാപ്പ് പറയാൻ ഒരുക്കമാണെന്ന് എസ്ഐ റെനീഷ് കോടതിയെ അറിയിച്ചു. ഇത് രേഖാമൂലം അറിയിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ഹർജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി.