ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും പരസ്പര പൂരകങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയത ഏതായാലും എതിർക്കുന്ന സമീപനമാണ് തങ്ങൾ സ്വീകരിച്ചിട്ടുള്ളത്. ജമാഅത്തെ ഇസ്ലാമിയും ആർ എസ് എസും തമ്മിൽ എന്ത് കാര്യമാണ് അവർക്ക് തമ്മിൽ സംസാരിക്കാനുള്ളത്? ഭൂരിപക്ഷ -ന്യൂനപക്ഷ വ്യത്യാസമില്ലാതെ ഈ ചോദ്യം ഉയരുന്നു. തങ്ങൾക്ക് ഇഷ്ടമല്ല എന്ന് കണ്ടാൽ കൊന്നു തള്ളുന്നതിന് മടിയില്ലെന്ന് എത്രയോ സംഭവങ്ങളിലൂടെ സംഘപരിവാർ തെളിയിച്ചിരിക്കുന്നു. രണ്ട് പേരെ ചുട്ടുകൊന്നത് ഈയടുത്താണ്. അവർ മുസ്ലിങ്ങളായത് കൊണ്ട് മാത്രമാണ് ചുട്ടുകൊലപ്പെടുത്തിയത്. ജമാഅത്തെ ഇസ്ലാമി – ആർ എസ് എസ് ചർച്ച ആർക്ക് വേണ്ടിയാണെന്നും അദ്ദേഹം ചോദിച്ചു.ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയല്ല ജമാഅത്ത് ചർച്ച. ന്യൂനപക്ഷം ഈ ചർച്ചയെ അംഗീകരിക്കില്ല. അത് അവരുടെ പ്രതികരണങ്ങളിൽ നിന്ന് തന്നെ വ്യക്തമാണ്. കോൺഗ്രസ്, വെൽഫയർ പാർട്ടി , മുസ്ലിം ലീഗ് ത്രയമാണ് ഈ നീക്കത്തിന് പിന്നിലെന്ന് സംശയമുണ്ട്. ലീഗ് ഈ ചർച്ചയിൽ വല്ല പങ്ക് വഹിച്ചിട്ടുണ്ടോ? ദുരൂഹമാണ് കാര്യങ്ങൾ. സർക്കാരും പാർട്ടിയും വർഗ്ഗീയതയ്ക്കെതിരെ ശക്തമായ നിലപാടെടുക്കും. ഇന്നത്തെ കാലത്ത് ഏറ്റവും പ്രാധാന്യമർഹിക്കുന്നതാണ് വർഗീയത. വർഗീയതയുടെ ആപത്ത് വളർന്നുവരുന്നുണ്ട്. അതിനെ സമൂഹമാകെ കാണേണ്ടതുണ്ട്. വർഗീയതയ്ക്കെതിരെ ഉറച്ച നിലപാടെടുത്ത് സിപിഎമ്മും ഇടതുപക്ഷവും പോരാടുന്നു. സമൂഹമാകെ ഈ പോരാട്ടത്തിലേക്ക് ഉയരേണ്ടതായിട്ടുണ്ട്. ആ സന്ദേശം ജനങ്ങളിലെത്തിക്കാനാണ് ഈ ജാഥയുടെ ഉദ്ദേശം. കേന്ദ്രസർക്കാർ തുടരുന്ന നയങ്ങൾ വിവിധ തലങ്ങളിൽ രാജ്യത്തിനും ജനത്തിനും സംസ്ഥാനത്തിനും ഫെഡറൽ തത്വങ്ങൾക്കും മതനിരപേക്ഷതയ്ക്കും ഭരണഘടനയ്ക്കും പാർലമെന്ററി ജനാധിപത്യത്തിനും എതിരാണ്. ഇന്ത്യയെ മതരാഷ്ട്രമാക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും പരസ്പര പൂരകങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
