night news hd 9

 

വിഷപ്പുക ഉയരുന്ന ബ്രഹ്‌മപുരത്ത് ഹൈക്കോടതി നിരീക്ഷണസമിതി രൂപീകരിച്ചു. ശുചിത്വ മിഷന്‍ ഡയറക്ടര്‍, തദ്ദേശ ഭരണ വകുപ്പ് ചീഫ് എഞ്ചിനീയര്‍, ജില്ലാ കളക്ടര്‍, മലിനീകരണ നിയന്ത്രണം ബോര്‍ഡ് ചീഫ് എന്‍വിയോണ്‍മെന്റല്‍ എന്‍ജിനീയര്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി, കെല്‍സ സെക്രട്ടറി എന്നിവര്‍ അടങ്ങുന്നതാണ് സമിതി. 24 മണിക്കുറിനുള്ളില്‍ സമിതി ബ്രഹ്‌മപുരം സന്ദര്‍ശിക്കണം. നാളെ മുതല്‍ കൊച്ചിയിലെ മാലിന്യ നീക്കം പുനരാരംഭിക്കണം. സര്‍ക്കാര്‍ നടപടികള്‍ അറിയിക്കണം. ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും കോടതി.

ബ്രഹ്‌മപുരം തീപിടിത്തവും വിഷപ്പുകയും പത്തു ദിവസം പിന്നിട്ടപ്പോള്‍ ആരോഗ്യ വകുപ്പ് രംഗത്ത്. ആര്‍ക്കെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളുണ്ടോയെന്നു വീടുകളിലെത്തി സര്‍വേ നടത്താനാണ് ആരോഗ്യവകുപ്പ് രംഗത്തിറങ്ങിയിരിക്കുന്നത്. പുക ശ്വസിച്ചുള്ള രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് വിദഗ്ദ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ചൈനീസ് പ്രസിഡന്റായി ഷി ചിന്‍ പിംഗ് മൂന്നാംവട്ടവും തെരഞ്ഞെടുക്കപ്പെട്ടു. ചൈനീസ് കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ തലവനായി കഴിഞ്ഞ ഒക്ടോബറില്‍ ഷി ചിന്‍ പിംഗിനെ അഞ്ചു വര്‍ഷത്തേക്കു തെരഞ്ഞെടുത്തിരുന്നു. പത്തു വര്‍ഷം ഒരേയാള്‍ അധികാരത്തില്‍ തുടരരുതെന്ന പാര്‍ട്ടി ഭരണഘടന ഭേദഗതി ചെയ്താണ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്.

ഒത്തുതീര്‍പ്പിനായി സിപിഎമ്മിന്റെ ഇടനിലക്കാരന്‍ ബന്ധപ്പെട്ടെന്ന സ്വപ്ന സുരേഷിന്റെ ആരോപണം കള്ളക്കഥയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. സ്വര്‍ണകടത്തില്‍ കേസെടുത്തത് കേന്ദ്ര ഏജന്‍സികളാണ്, കേസ് പിന്‍വലിക്കാന്‍ പണം വാഗ്ദാനം നല്കിയെന്നത് കല്ലുവച്ച നുണയാണ്. കേന്ദ്ര ഏജന്‍സികളുടെ കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്നും സിപിഎം.

നിയമ നിര്‍വഹണ സംവിധാനത്തെ കളങ്കപ്പെടുത്തുന്ന ആരോപണങ്ങളെ ശക്തമായി നേരിടേണ്ടിവരുമെന്നു ഹൈക്കോടതി. തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന മന്ത്രി ആന്റണി രാജുവിനെതിരായ എഫ്‌ഐആര്‍ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിലാണ് ഈ പരാമര്‍ശം. ജുഡീഷ്യല്‍ സംവിധാനത്തെ കളങ്കപ്പെടാന്‍ അനുവദിക്കരുത്. ശരിയായ നീതി നിവഹണം ഉറപ്പാക്കണം. യഥാര്‍ഥ പ്രതികളെ കണ്ടെത്തി തക്കതായ ശിക്ഷ കൊടുക്കണമെന്നും കോടതി.

ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷയുടെ ചോദ്യപേപ്പര്‍ അച്ചടിച്ചത് ചുവന്ന നിറത്തില്‍. കറുപ്പിനു പകരം ചുവപ്പുനിറത്തില്‍ അച്ചടിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ചുവപ്പിന് എന്താ കുഴപ്പമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ പ്രതികരണം. പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ ഒന്നിച്ചു നടക്കുന്നതിനാല്‍ തിരിച്ചറിയാനാണ് നിറം മാറ്റിയതെന്നും മന്ത്രി പറഞ്ഞു.

ബ്രഹ്‌മപുരത്തേത് കോടികളുടെ അഴിമതിയെന്നു കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. പിണറായി വിജയന്‍ സര്‍ക്കാരും സോണ്‍ട്ര ഇന്‍ഫോടെക് കമ്പനിയും ചേര്‍ന്ന് നടത്തിയ അഴിമതിയെക്കുറിച്ചു സ്വതന്ത്രമായ അന്വേഷണം വേണം. കര്‍ണാടക മുഖ്യമന്ത്രി 2019 ല്‍ സോണ്‍ട്ര ഇന്‍ഫാടെക്കിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നെന്നും മുരളീധരന്‍.

ബ്രഹ്‌മപുരം തീപിടുത്തത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് ഉമ തോമസ് എംഎല്‍എ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കി. എറണാകുളത്തെയും സമീപ പ്രദേശത്തെയും ജനങ്ങളുടെ ജീവല്‍പ്രശ്‌നത്തെ കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാരും കോര്‍പറേഷനും പരാജയപ്പെട്ടെന്ന് ഹര്‍ജിയില്‍ കുറ്റപ്പെടുത്തി.

ബ്രഹ്‌മപുരം തീ പിടിത്തത്തില്‍ അന്വേഷണം വൈകിപ്പിക്കുന്നത് പ്രതികളെ രക്ഷിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മാലിന്യ സംസ്‌കരണത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ഏകോപനമില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി.

ബ്രഹ്‌മപുരത്തെ വിഷപ്പുക ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊച്ചി ഘടകം. പുകയുടെ തോതും ദൈര്‍ഘ്യവും എത്രത്തോളം കുറയ്ക്കാന്‍ സാധിക്കുന്നുവോ അത്രയും ഭാവി സുരക്ഷിതമാകുമെന്നും ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ.എസ്. ശ്രീനിവാസ കമ്മത്ത്, സെക്രട്ടറി ഡോ. ജോര്‍ജ്ജ് തുകലന്‍ എന്നിവര്‍ പറഞ്ഞു.

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ആദരണീയനായ നേതാവെന്ന് പി ജയരാജന്‍. വേദകം റിസോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദത്തെ കുറിച്ച് ഇപി ജയരാജന്റെ മലയാളം വാരികയിലെ ആരോപണത്തിനു പിറകേയാണ് പി ജയരാജന്റെ പ്രതികരണം. ഇപി എന്താണ് പറഞ്ഞതെന്ന് അറിയില്ലെന്നും അതിനാല്‍ പ്രതികരിക്കാനില്ലെന്നും പി ജയരാജന്‍ പറഞ്ഞു.

പാലായിലെ കാര്‍മ്മല്‍ ജംഗ്ഷനില്‍ സ്‌ഫോടകവസ്തുക്കള്‍ ഉപേക്ഷിച്ച നിലയില്‍. ക്വാറികളില്‍ ഉപയോഗിക്കുന്ന മൂന്നു കോയില്‍ വെടിമരുന്നു തിരിയും മുപ്പത്തഞ്ചോളം പശയും നൂറ്റിമുപ്പതോളം കെപ്പുമാണ് മോണാസ്ട്രി റോഡ് സൈഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

ഇരുപത്തയ്യായിംര രൂപ കൈക്കൂലി വാങ്ങിയതിന് വിജിലന്‍സ് അറസ്റ്റു ചെയ്ത തിരുവല്ല നഗരസഭ സെക്രട്ടറി നാരായണ്‍ സ്റ്റാലിനെ സസ്‌പെന്‍ഡു ചെയ്തു. വിജിലന്‍സ് കോടതി ഇയാളെ റിമാന്‍ഡു ചെയ്ത് ആറു ദിവസത്തിനു ശേഷമാണു സസപെന്‍ഡു ചെയ്തത്.

സ്ഥിരമായി ശല്യം ചെയ്തവര്‍ക്കെതിരേ മുളകുപൊടിയെറിഞ്ഞ സ്ത്രീയെ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച മൂന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ അറസ്റ്റിലായി. കന്യാകുമാരിയില്‍ മേല്‍പ്പുറത്താണു 35 കാരിയെ ഓട്ടോ ഡ്രൈവര്‍മാര്‍ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്.

തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്കില്‍ സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരായ വെട്ടിക്കാട്ട് മുക്കിലെ ഇഷ്ടിക ഫാക്ടറി മാനേജര്‍ ഇടപ്പനാട്ട് പൗലോസ്(68), സ്ഥാപനത്തിലെ ഡ്രൈവര്‍ അടിയം സ്വദേശി രാജന്‍ (71)എന്നിവരാണ് മരിച്ചത്.

കൊല്ലം തേവലക്കരയില്‍ അമ്മയും മകനും വീടിനുള്ളില്‍ തീ പൊള്ളലേറ്റു മരിച്ചു. തേവലക്കര അരിനെല്ലൂര്‍ സന്തോഷ് ഭവനില്‍ ലില്ലി (65) മകന്‍ സോണി (40) എന്നിവരാണ് മരിച്ചത്.

തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ജീവനക്കാരന്‍ കെട്ടിടത്തില്‍നിന്നു വീണു മരിച്ചു. സ്റ്റാര്‍ട്ടപ് കമ്പിനിയിലെ ജീവനക്കാരനായ മണക്കാട് സ്വദേശി എസ് രോഷിത് (23) ആണ് മരിച്ചത്.

തിരുവല്ലം പൂങ്കുളത്ത് പുരയിടത്തിലെ മണ്ണിടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. പൂങ്കുളം സിഗ്‌നല്‍ സ്റ്റേഷന് സമീപം സുജിത ഭവനില്‍ ജയന്‍ (52) ആണ് മരിച്ചത്.

വാടാനപ്പള്ളി ഏഴാം കല്ലില്‍ ഉത്സവത്തിന് എഴുന്നള്ളിച്ച ആന ഇടഞ്ഞു. രണ്ടു കിലോമീറ്ററോളം ഓടിയ മുള്ളത്ത് ഗണപതി എന്ന ആനയെ പിന്നീടു തളച്ചു.

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന് 53 വര്‍ഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ. ഒറ്റപ്പാലം സ്വദേശി സിദ്ധിക്ക് ബാകവി (43 )യെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.

മദ്യനയ അഴിമതിക്കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ എന്‍ഫോഴ്‌സ്‌മെന്റ് ഏഴു ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങി. സിബിഐ കേസില്‍ റിമാന്‍ഡിലുള്ള സിസോദിയയെ ഇഡി ചോദ്യം ചെയ്യാനായി ഡല്‍ഹി പ്രത്യേക കോടതി ഉത്തരവനുസരിച്ചാണ് കസ്റ്റഡിയില്‍ വാങ്ങിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസും ഡല്‍ഹിയില്‍ നയതന്ത്രതല ചര്‍ച്ച നടത്തി. വ്യാപാരം, പ്രതിരോധം ഉള്‍പ്പെടെയുള്ള മേഖലകളിലെ സഹകരണം ഉറപ്പാക്കും. ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ഓസട്രേലിയന്‍ പ്രധാനമന്ത്രി വ്യക്തമാക്കിയതായും മോദി പറഞ്ഞു.

നടിയും മാണ്ഡ്യ ലോക്സഭാ എംപിയുമായ സുമലത ബിജെപിക്കു പിന്തുണ പ്രഖ്യാപിച്ചു. ജെഡിഎസ്സിന്റെ ശക്തികേന്ദ്രത്തില്‍ കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാര സ്വാമിയെ തോല്‍പ്പിച്ചാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന സുമലത ലോക്സഭാ എംപിയായത്. ബിജെപിയില്‍ ചേരുന്ന കാര്യം തീരുമാനിച്ചില്ലെന്നും സുമലത പറഞ്ഞു.

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *