ബിബിസി ഓഫീസുകളിലെ പരിശോധനയിൽ പ്രതികരണവുമായി ആദായ നികുതി വകുപ്പ്. മൊഴി രേഖപ്പെടുത്തിയത് ഏറ്റവും പ്രധാനപ്പെട്ട ജീവനക്കാരുടെ മാത്രമാണെന്നും നടപടികൾക്കിടെ ആരുടെയും ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടില്ലെന്നും ആദായ നികുതി വകുപ്പ് വിശദീകരിച്ചു. ക്ളോണിങ് നടത്തിയത് പ്രധാനപ്പെട്ട ഉപകരണങ്ങൾ മാത്രമാണ്. അതിന് ശേഷം ഇവ തിരികെ നൽകി. ജീവനക്കാരെ പതിവുപോലെ ജോലി ചെയ്യാനും പുറത്ത് പോകാനും അനുവദിച്ചു. മറുപടി നൽകാൻ വേണ്ടത്ര സമയം നൽകിയെന്നും ആദായ നികുതി വകുപ്പ് വിശദീകരിക്കുന്നു.
ഇന്നലെ രാത്രിയാണ് ദില്ലിയിലെയും മുംബൈയിലെയും 3 ദിവസം നീണ്ട പരിശോധന പൂർത്തിയാക്കി ഉദ്യോഗസ്ഥർ മടങ്ങിയത്. ചൊവ്വാഴ്ച്ച രാവിലെയാണ് പരിശോധന ആരംഭിച്ചത്. ബിബിസിയിലെ പത്ത് മുതിർന്ന ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ച ശേഷം വീട്ടിൽ പോയിട്ടില്ലെന്നും റിപ്പോർട്ടുണ്ട്.
ഭീതിയോ പക്ഷപാതമോ ഇല്ലാതെ മാധ്യമപ്രവര്‍ത്തനം തുടരുമെന്ന് ബിബിസി. ദില്ലി, മുംബൈ ഓഫീസുകളിലെ ആദായനികുതി വകുപ്പിന്റെ പരിശോധന പൂര്‍ത്തിയായതിന് പിന്നാലെയാണ് ബിബിസി പ്രസ്താവന പുറത്തിറക്കിയത്. ദൈര്‍ഘ്യമേറിയ ചോദ്യംചെയ്യലുകള്‍ നേരിടേണ്ടിവന്ന ജീവനക്കാരെ പിന്തുണയ്ക്കുന്നു. ഉദ്യോഗസ്ഥരുമായി സഹകരിക്കുമെന്നും വിഷയം ഉടനടി അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബിബിസി പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു.