ഭാരതാംബ വിഷയത്തിൽ മുഖ്യമന്ത്രിയുടെ നടപടി വൈകിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇത്രയും നാളും മൗനത്തിന്റെ വാത്മീകത്തിലായിരുന്നു മുഖ്യമന്ത്രി. ഗവർണറുടെ ഔദ്യോഗിക പരിപാടികളും രാജ്ഭവനും ആർ എസ് എസ് പരിപാടികൾ ആയി മാറ്റരുത്. ഇത് ഗവർണറെ ബോധ്യപ്പെടുത്തേണ്ടത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി പ്രതികരിച്ചത് വൈകിപ്പോയെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.

സമസ്ത കേരളാ ജം ഇയ്യത്തുല്‍ ഉലമ രൂപീകൃതമായിട്ട് ഇന്ന് നൂറു വര്‍ഷം തികയുന്നു. നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികളാണ് ഇരു വിഭാഗം സമസ്തകളും ഒരുക്കിയിട്ടുളളത്. രണ്ടായി പിളര്‍ന്നെങ്കിലും കേരളത്തിലെ സാമൂഹിക രാഷ്ട്രീയ രംഗത്തെ ശക്തമായ സ്വാധീനമായി തുടരുകയാണ് ഇകെ-എപി വിഭാഗം സമസ്തകള്‍.

 

സമസ്ത നൂറാം വാർഷികം ആഘോഷിക്കുന്ന കാന്തപുരം വിഭാഗത്തെ പരിഹസിച്ച് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. എല്ലാവരും ഞങ്ങൾ ആഘോഷിക്കുന്നു, ആഘോഷിക്കുന്നു എന്ന് പറയുന്നു. ഇനി മുജാഹിദീനും ജമാ അത്തെ ഇസ്ലാമിയും ആഘോഷവുമായി വരുമോ എന്നും ജിഫ്രി തങ്ങൾ പരിഹസിച്ചു. യഥാർത്ഥ ആഘോഷം തങ്ങളുടേതാണെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. സമസ്ത സ്ഥാപക ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങൾ.

പി.വി അൻവറിന് മുന്നിൽ വാതിൽ അടയ്ക്കാതെ മുസ്ലീം ലീഗ്. അൻവർ ഒരു ഫാക്ടർ ആണെന്ന ബോധ്യം നിലമ്പൂർ ഉപ തെരഞ്ഞെടുപ്പിൽ വന്നിട്ടുണ്ടെന്ന് ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് അടിത്തറ വിപുലമാക്കണം. സമാന ചിന്ത ഗതിക്കാരെ ഉൾപെടുത്തേണ്ടത് ചർച്ച ചെയ്യണം. എല്ലാം പോസിറ്റീവ് ആയിക്കാണണമെന്നും അദ്ദേഹം പറഞ്ഞു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ എം സ്വരാജിന്‍റെ തോല്‍വിയില്‍ സിപിഎമ്മിൽ സ്വയം വിമർശനം. നിലമ്പൂരിൽ കണക്കുകൂട്ടല്‍ പിഴച്ചെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലെ വിമർശനം. ശരിയായ വിലയിരുത്തൽ ഇല്ലെങ്കിൽ വലിയ തിരിച്ചടി ഉണ്ടാകുമെന്ന് പി രാജീവ് ഓർമ്മിപ്പിച്ചു. എം വി ഗോവിന്ദന്‍റെ ആർഎസ്എസ് ബന്ധ പരാമർശത്തിലും വിമർശനം ഉയര്‍ന്നു.പാർട്ടി വോട്ട് ചോർച്ചയിൽ ഗൗരവമുള്ള പരിശോധന വേണമെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.

മേപ്പാടി ചൂരൽമലയിൽ ഇന്നലെ ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധിച്ച നാട്ടുകാർക്കെതിരെ പൊലീസ് കേസ് എടുത്തു. വില്ലേജ് ഓഫീസറെ കയ്യേറ്റം ചെയ്തുവെന്നും വാഹനത്തിന് കേടുവരുത്തിയെന്നും ആരോപിച്ചാണ് പൊലീസ് കേസെടുത്തത്. ചൂരൽമല സ്വദേശികളായ ആറു പേർക്കെതിരെയാണ് മേപ്പാടി പൊലീസ് കേസ് എടുത്തത്.മുണ്ടക്കൈ, ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസത്തിലെ പാളിച്ചകളും സുരക്ഷിത മേഖലകൾ തിരിച്ച അശാസ്ത്രീയതയും ചോദ്യം ചെയ്തായിരുന്നു പ്രതിഷേധം.

 

നിലമ്പൂർ തോൽവിയുടെ പശ്ചാത്തലത്തിൽ തിരുത്തേണ്ടത് തിരുത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പരാജയം പാർട്ടിയും, ഇടതുമുന്നണിയും വിശദമായി പരിശോധിക്കുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. വർഗീയത, തീവ്ര ശക്തികളുമായി കൂട്ടുകെട്ടുണ്ടാക്കിയാണ് യുഡിഎഫ് ജയിച്ചത്. ദേശാഭിമാനി ലേഖനത്തിലാണ് എംവി ​ഗോവിന്ദൻ്റെ വിമർശനം.

തന്നെയാരും ക്യാപ്ടൻ എന്നു വിളിച്ചില്ലെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തന്റെ നേതൃത്വത്തിൽ നേരത്തെ എത്രയോ ഉപതെരഞ്ഞെടുപ്പ് ജയിച്ചു. അന്ന് തന്നെയാരും ക്യാപ്ടൻ ആക്കിയില്ലെന്നും കാലാളും ആക്കിയില്ലെന്നും ചെന്നിത്തല പറഞ്ഞു. സതീശനെ ക്യാപ്റ്റൻ എന്ന് വിശേഷിപ്പിച്ചതിൽ ആണ് ചെന്നിത്തല പരിഭവം പ്രകടിപ്പിച്ചത്. പ്രതിപക്ഷ നേതാവ് നന്നായി പ്രവർത്തിച്ചുവെന്നും ഇതിനോടൊപ്പം ചെന്നിത്തല പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ പരിഭവം സംബന്ധിച്ച് മറുപടി നൽകി വി ഡി സതീശൻ. താൻ പറഞ്ഞത് ടീം യുഡിഎഫ് എന്നാണ്. തന്നെ ക്യാപ്റ്റൻ എന്ന് വിശേഷിപ്പിച്ചിട്ടുണ്ടെങ്കിൽ രമേശ് ചെന്നിത്തല മേജറാണെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.

സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്. അതിശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്.

ഗവർണക്കെതിരെ ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു രംഗത്ത്. സർക്കാർ ശക്തമായ നിലപാട് ചാൻസിലറെ അറിയിച്ചിട്ടുണ്ട്. കാവികൊടിയേന്തി പട്ടുസാരിയുടത്ത ഭാരതംബയെ രാജ്യം അംഗീകരിച്ചിട്ടില്ല അതിനെ അംഗീകരിച്ചെടുക്കാൻ അദ്ദേഹം ശ്രമിക്കുകയാണ് കാവികൊടിയേന്തിയ ഭാരതംബയെ കേരളം അംഗീകരിക്കില്ല സർവ്വകലാശാല മതേതര വേദിയാണ് അതിന് നേതൃത്വo കൊടുക്കേണ്ട ചാൻസിലർ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിക്കുകയാണ് സർവ്വകലാശാല നിയമപരമായി ഇക്കാര്യം പരിശോധിക്കും അത് അവർക്കുള്ള അധികാരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പി വി അൻവറിനെതിരായ ഫോൺ ചോർത്തൽ ആരോപണത്തിലെ അന്വേഷണം സംസ്ഥാന സർക്കാർ എന്തുകൊണ്ടാണ് അവസാനിപ്പിച്ചതെന്ന് ഹൈക്കോടതി. തെളിവുകൾ ലഭിച്ചില്ലെന്ന സർക്കാരിന്‍റെ മറുപടിയിലും കോടതി അതൃപ്തി രേഖപ്പെടുത്തി. തെളിവുകൾ സർക്കാരല്ലേ കണ്ടെത്തേണ്ടതെന്നായിരുന്നതെന്ന് ഡിവിഷൻ ബെഞ്ച് ചോദിച്ചു

സെനറ്റ് ഹാളിലെ കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദത്തിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേസെടുത്ത് പൊലീസ്. സെനറ്റ് ഹാളിന് പുറത്തുണ്ടായ സംഘര്‍ഷത്തിലടക്കം രണ്ടു കേസുകളാണ് കന്‍റോണ്‍മെന്‍റ് പൊലീസ് സ്വമേധയാ എടുത്തത്. എസ്എഫ്ഐ-കെഎസ്‍യു പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്.

 

സെനറ്റ് ഹാളിലെ ഭാരതാംബ വിവാദത്തിൽ ഗവർണ്ണറുടെ പരിപാടിയുടെ സംഘാടകർക്കെതിരെ നടപടിക്ക് സർവ്വകലാശാല. ശ്രീ പദ്മനാഭ സ്വാമി സേവാ സമിതിക്കെതിരെയാണ് നീക്കം. നിബന്ധന ലംഘിച്ചു എന്നാണ് സർകലാശാലയുടെ വിമർശനം. റദ്ദാക്കിയിട്ടും പരിപാടി തുടർന്നുവെന്ന് സർവകലാശാല വിമർശിച്ചു. നിയമ പരിശോധനക്ക് ശേഷം നടപടിയുമായി മുന്നോട്ട് പോവാനാണ് സർവ്വകലാശാലയുടെ തീരുമാനം.

ആന്റോ ആൻ്റണി എംപിക്ക് മധുരം നൽകുന്ന എസ്ഡിപിഐ നേതാക്കളുടെ വീഡിയോ ചർച്ചയാവുന്നു. എസ്ഡിപിഐ സ്ഥാപക ദിനത്തിലായിരുന്നു പത്തനംതിട്ട എംപി ആൻ്റോ ആൻ്റണിയുടെ ഓഫീസിൽ എത്തി എസ്ഡിപിഐ നേതാക്കൾ മധുരം നൽകിയത്. പിന്നീട് എസ്ഡിപിഐ തന്നെ പുറത്തിറക്കിയ റീൽ ആണ് സമൂഹമാധ്യമങ്ങളിൽ രാഷ്ട്രീയ ചർച്ചക്ക് വഴി വച്ചത്.

 

തൃശൂര്‍ എംജി റോഡിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടര്‍ വെട്ടിച്ചതോടെ യുവാവ് ബസിനടിയിൽ പെടുകയായിരുന്നു. സ്കൂട്ടര്‍ യാത്രികനായ ഉദയനഗര്‍ സ്വദേശി വിഷ്ണുദത്ത് (22) ആണ് മരിച്ചത്.സ്കൂട്ടറില്‍ യാത്ര ചെയ്തിരുന്ന വിഷ്ണുദത്തിന്‍റെ അമ്മ പത്മിനിയെ (60 ഗുരുതര പരിക്കുകളോടെ തൃശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

കനത്ത മഴയെ തുടർന്ന് ഷൊർണൂർ ഭാരതപ്പുഴ കരകവിഞ്ഞു. നമ്പ്രം റോഡിലേക്ക് വെള്ളം കയറിയതിനെ തുടർന്ന് റോഡ് അടച്ചു. ഭാരതപ്പുഴയോരത്ത് 75 ഓളം കുടുംബങ്ങളാണ് നമ്പ്രം പ്രദേശത്തുള്ളത്. നിലവിൽ വീടുകളിൽ വെള്ളം കയറിയിട്ടില്ല. ഷോർണൂർ ശാന്തിതീരം പൊതുശ്മശാനത്തിലേക്കുള്ള വാഹനഗതാഗതം തടസ്സപ്പെട്ടു.

 

വൃഷ്ടി പ്രദേശത് ശക്തമായ മഴ തുടരുന്നതിനാൽ മലമ്പുഴ, മീങ്കര ഡാമുകളുടെ ഷട്ടറുകൾ ഇന്നു തുറന്നേക്കും.ജലനിരപ്പ് ക്രമീകരിക്കുന്നതിനായാണ് ഷട്ടറുകൾ ഉയർത്തുന്നത്.മലമ്പുഴ ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തുന്നതിനാൽ കൽപ്പാത്തിപ്പുഴ, ഭാരതപ്പുഴ തീരങ്ങളിൽ താമസിക്കുന്നവർക്ക് കനത്ത ജാഗ്രത നിർദേശം ന‍ല്‍കിയിട്ടുണ്ട്.

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ്റെ ആരോ​ഗ്യ നില ​ഗുരുതരമായി തുടരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിയിലുള്ള അച്യുതാനന്ദന്‍റെ ആരോഗ്യ നില തൽസ്ഥിതിയിൽ തുടരുന്നുവെന്നാണ് പുതിയ മെഡിക്കൽ ബുള്ളറ്റിന്‍.

 

ഷാങ്ഹായ് സഹകരണ സംയുക്ത പ്രസ്താവനയിൽ ഒപ്പ് വയ്ക്കാതെ ഇന്ത്യ. പഹൽഗാം ആക്രമണത്തെ കുറിച്ച് പ്രസ്താവനയിൽ പരാമർശമില്ലാത്തതിനാലാണിത്. ഒപ്പ് വയ്ക്കില്ലെന്ന കടുത്ത നിലപാട് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് അറിയിച്ചു. ഒരു മടിയും കൂടാതെ തീവ്രവാദ കേന്ദ്രങ്ങൾ തകർത്തിരിക്കുമെന്നും രാജ്നാഥ് സിംഗ് യോഗത്തിൽ പറഞ്ഞു.

 

മലപ്പുറം പോത്തുകല്ലിന് സമീപം വാണിയമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ബില്ലിയുടെ മൃതദേഹം ചാലിയാര്‍ പുഴയുടെ മറുകരയിലെത്തിക്കാനുള്ള ശ്രമം തുടരുന്നു. മൃതദേഹം ഇന്ന് ഇക്കരയെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റാനാണ് ശ്രമം. അതേസമയം, ചാലിയാറിൽ കനത്ത കുത്തൊഴുക്ക് തുടരുന്നതിനാൽ ദൗത്യം ദുഷ്കരമാക്കുകയാണ്.

 

വിഴിഞ്ഞം ചൊവ്വരയിൽ തെരുവുനായയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്. വയോധികയ്ക്കും സൗണ്ട്സ് സിസ്റ്റം കട ഉടമയ്ക്കും കടിയേറ്റു. കടിച്ച നായയെ ചത്ത നിലയിൽ കണ്ടെത്തിയതായി നാട്ടുകാർ പറഞ്ഞു.സമീപത്ത് മാലിന്യക്കൂനയ്ക്ക് സമീപം നിരവധി തെരുവുനായകൾ വന്ന് കിടക്കാറുണ്ടെന്നും അധികാരികളുടെ ശ്രദ്ധയിൽ പെട്ടിട്ടും ഇതുവരെ നടപടിയായില്ലെന്നും നാട്ടുകാർ പറയുന്നു.

 

നഴ്സിംഗ് സെന്ററിന്റെ ഫ്യൂസ് ഊരി കെ എസ് ഇ ബി. തലയോലപ്പറമ്പ് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിംഗ് സെന്ററിന്റെ ഫ്യൂസാണ് കെ എസ് ഇ ബി ഊരി മാറ്റിയത്. ആരോഗ്യവകുപ്പിന്റെ കീഴിലുള്ള സെന്ററിലും ഹോസ്റ്റലിലും നിലവിൽ വൈദ്യുതി ഇല്ലാതെ തുടരുകയാണ്. വൈദ്യുതിയില്ലാത്തത് കാരണം വിദ്യാർത്ഥികൾ വീടുകളിലേക്ക് മടങ്ങി.വൈദ്യുതി ബില്ല് അടക്കാൻ ഫണ്ട്‌ ലഭിച്ചിട്ടില്ലെന്നാണ് സെന്റർ അധികൃതർ പറയുന്നത്.

 

ദേശീയ വിദ്യാഭ്യാസനയം (എൻഇപി) അംഗീകരിക്കാനാവില്ലെന്ന് വിദ്യാർഥി സംഘടനകളുടെ യോഗത്തിൽ ആവർത്തിച്ച് മന്ത്രി വി. ശിവൻകുട്ടി. പിഎം-ശ്രീ സ്കൂൾ പദ്ധതിയുമായി ബന്ധപ്പെട്ടായിരുന്നു മന്ത്രി വിളിച്ച ചർച്ച. എൻഇപിയുടെ ഭാഗമായുള്ള പിഎം-ശ്രീ ഒപ്പിടില്ലെന്ന് മന്ത്രി വ്യക്തമാക്കിയതോടെ, എബിവിപി യോഗത്തിൽനിന്ന്‌ ഇറങ്ങിപ്പോയി.

 

മഹാരാഷ്ട്ര സർക്കാർ ആഡംബര വിരുന്ന് നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്. വെള്ളി പാത്രത്തിൽ ഒരാൾക്ക് 5000 രൂപ നിരക്കിൽ ചെലവഴിച്ച് ഭക്ഷണം വിളമ്പി എന്നാണ് ആരോപണം. മുംബൈയിൽ നടന്ന പാർലമെന്‍റ് എസ്റ്റിമേറ്റ്സ് കമ്മിറ്റി പ്ലാറ്റിനം ജൂബിലി യോഗമാണ് വിവാദത്തിലായത്.

 

രാജസ്ഥാനിലെ ഉദയ്പൂരിൽ ഫ്രഞ്ച് വിനോദസഞ്ചാരിയെ അപ്പാർട്ട്മെന്റിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതി പിടിയിൽ. പരസ്യ ചിത്രങ്ങളുടെ കാസ്റ്റിംഗ് ഡയറക്ടറായ സിദ്ധാർത്ഥ് ആണ് പിടിയിലായത്. ഞായറാഴ്ച രാത്രിയാണ് സംഭവം നടക്കുന്നത്. എന്നാൽ താൻ നിരപരാധിയാണെന്നും, തന്നെ ഹണി ട്രാപ്പിൽ കുടുക്കിയതാണെന്നും സിദ്ധാർത്ഥ പറഞ്ഞു

പെൺമക്കൾ നോക്കുന്നില്ലെന്നാരോപിച്ച് നാല് കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളുടെ രേഖകൾ ക്ഷേത്രത്തിന് ദാനം ചെയ്ത് വിമുക്ത ഭടൻ. 65കാരനായ വിരമിച്ച സൈനികനാണ് തമിഴ്‌നാട്ടിലെ തിരുവണ്ണാമല ജില്ലയിലെ ക്ഷേത്രത്തിന് 4 കോടി രൂപയുടെ സ്വത്ത് ദാനം ചെയ്യാൻ തീരുമാനിച്ചത്. സ്വത്തിന്റെ രേഖകൾ ഇയാൾ കാണിക്കവ‍ഞ്ചിയിൽ നിക്ഷേപിച്ചു. സ്വത്ത് തിരിച്ചുപിടിക്കാൻ കുടുംബം ഇപ്പോൾ നിയമസഹായം തേടുകയാണ്.

 

ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയില്‍ അളകനന്ദ നദിയിലേക്ക് 18 യാത്രക്കാരുമായി പോയ ബസ് മറിഞ്ഞ് ഒരാൾ മരിക്കുകയും 10 പേരെ കാണാതാവുകയും ചെയ്തു. പൊലീസും സംസ്ഥാന ദുരന്ത നിവാരണ സേനയും ഏഴ് പേരെ രക്ഷപ്പെടുത്തി. ബസ് മുകളിലേക്ക് കയറുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് നദിയിലേക്ക് മറിഞ്ഞു എന്നാണ് പ്രാഥമിക വിവരം.

 

തെന്നിന്ത്യൻ സിനിമകളിലെ പ്രമുഖ നടി മീന രാഷ്ടീയത്തിലേക്കെന്ന് അഭ്യൂഹം. മീന ബിജെപിയില്‍ ചേരുമെന്നും പാര്‍ട്ടിയില്‍ സുപ്രധാന ചുമതലവഹിക്കുമെന്നുമാണ് വാർത്തകൾ. മീനയുടെ ദില്ലി സന്ദർശനത്തോടെയാണ് രാഷ്ട്രീയപ്രവേശം സംബന്ധിച്ച അഭ്യൂഹങ്ങളും ഉയർന്നത്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ മീന ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറെ സന്ദര്‍ശിച്ചിരുന്നു.

ബം​ഗ്ലാദേശിൽ ജമാഅത്തെ ഇസ്ലാമിക്ക് രാഷ്ട്രീയ പാർട്ടി രജിസ്ട്രേഷനും ചിഹ്നവും പുനസ്ഥാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. നിരോധനത്തിന് മുമ്പ് ദാരിപല്ല (തുലാസ്) ആയിരുന്നു ജമാഅത്തെ ഇസ്ലാമിയുടെ പാർട്ടി ചിഹ്നം. ഈ ചിഹ്നവും ജമാഅത്തെ ഇസ്ലാമിക്ക് ഉപയോഗിക്കാം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ തീരുമാനത്തോടെ, ജമാഅത്തെ ഇസ്ലാമിക്ക് ഇപ്പോൾ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയും.

 

ഈ മാസം ആദ്യം പസഫിക് സമുദ്രത്തിൽ തീപിടിച്ച ചരക്ക് കപ്പൽ മുങ്ങിയതായി അധികൃതർ. കപ്പലിനെ കരക്കെത്തിക്കാനുള്ള ദൗത്യം പരാജയപ്പെട്ടതിനെ തുടർന്നാണ് കപ്പൽ മുങ്ങിയത്. തീപിടിച്ചതിനെത്തുടർന്ന് ഉപേക്ഷിക്കപ്പെട്ട മോർണിംഗ് മിഡാസ് എന്ന കപ്പലാണ് മുങ്ങിയത്. 880 ഇലക്ട്രിക് വാഹനങ്ങളടക്കം ഏകദേശം 3,000 വാഹനങ്ങളുമായെത്തിയ കപ്പലാണ് മുങ്ങിയത്.

ഇസ്രായേലുമായുളള സംഘര്‍ഷം അവസാനിച്ച സാഹചര്യത്തില്‍ ഇറാനുമായി അമേരിക്ക അടുത്തയാഴ്ച ചര്‍ച്ച നടത്തിയേക്കും. ഇരുരാജ്യങ്ങളും തമ്മില്‍ ആണവകരാറില്‍ ഒപ്പുവെക്കാനാണ് സാധ്യത. അടുത്തയാഴ്ച ചര്‍ച്ച ഉണ്ടാകുമെന്ന വിവരം നെതര്‍ലന്‍ഡ്സില്‍ നടന്ന നാറ്റോ യോഗത്തിനിടെ അമേരിക്കൻ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ് തന്നെയാണ് അറിയിച്ചത്.

അമേരിക്ക വരെ എത്താൻ കഴിയുന്ന ഒരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ICBM) പാകിസ്ഥാൻ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് യുഎസ് രഹസ്യാന്വേഷണ ഏജൻസിയുടെ വിലയിരുത്തൽ. മെയ് മാസത്തിൽ നടന്ന ഓപ്പറേഷൻ സിന്ദൂരിന് ശേഷം, പാകിസ്ഥാൻ സൈന്യം ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈലിനായി ശ്രമിക്കുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.

 

പശ്ചിമേഷ്യയിലെ സംഘർഷങ്ങളിൽ അയവ് വന്നതോടെ ഡോളറിന്റെ മൂല്യം ഇടിഞ്ഞു. ഇതോടെ ഇന്നത്തെ ആദ്യ വ്യാപാരത്തിൽ രൂപയുടെ മൂല്യം ഉയർന്നിട്ടുണ്ട്. ഇ്ന്നലെ ഡോളറിനെതിരെ 86.09 ൽ വ്യാപാരം അവസാനിപ്പിച്ച രൂപ ഇന്ന് 17 പൈസ ഉയർന്ന് 85.92 ൽ വ്യാപാരം ആരംഭിച്ചു. ക്രൂഡ് ഓയിൽ വിലയിലും ഡോളർ സൂചികയിലും ഉണ്ടായ ഇടിവാണ് രൂപയുടെ മൂല്യം ഉയര്ർത്തിയത്.

 

സൗദി അറേബ്യ ആസ്ഥാനമായി വരാനിരിക്കുന്ന പുതിയ ടി20 ലീഗിനെ തുടക്കത്തിലെ വെട്ടാന്‍ കൈ കോര്‍ത്ത് ബിസിസിഐയും ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡും. സൗദിയിലെ എസ് ആര്‍ ജെ സ്പോര്‍ട്സാണ് സൗദി സര്‍ക്കാരിന്‍റെ കൂടെ പിന്തുണയോടെ 400 മില്യണ്‍ ഡോളര്‍ മുടക്കി ലോകത്തിലെ ഏറ്റവും വലിയ ടി20 ലീഗ് തുടങ്ങാന്‍ പദ്ധതിയിടുന്നത്.

ശരിയാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ബാങ്കിന് പിഴയിട്ട് സെൻട്രൽ ബാങ്ക് ഓഫ് യുഎഇ. 35 ലക്ഷം ദിർഹം പിഴയാണ് ചുമത്തിയിരിക്കുന്നത്. കൂടാതെ ആറ് മാസത്തേക്ക് പുതിയ ഉപഭോക്താക്കളെ സ്വീകരിക്കുന്നതിൽ നിന്നും ബാങ്കിനെ വിലക്കിയിട്ടുണ്ട്. യുഎഇയിൽ ബാങ്കുകൾ ശരിയാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിനായി അധികൃതർ പരിശോധന നടത്തിയിരുന്നു

ഇന്ത്യന്‍ ഭരണഘടന പരമോന്നതമാണെന്നും ജനാധിപത്യത്തിന്റെ മൂന്ന് ഘടകങ്ങളും അതിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്. പാര്‍ലമെന്റിന് ഭരണഘടന ഭേദഗതി വരുത്താന്‍ അധികാരമുണ്ട്, എന്നാല്‍ ഭരണഘടനയുടെ അടിസ്ഥാന ഘടന മാറ്റാന്‍ കഴിയില്ലെന്നും അദ്ദേഹം ഒരു വിധിന്യായം ചൂണ്ടിക്കാട്ടി വ്യക്തമാക്കി. അമരാവതിയില്‍ ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ പ്രതിയാക്കി നടന്നുകൊണ്ടിരിക്കുന്ന അഴിമതി വിചാരണ ‘ഉടനടി’ റദ്ദാക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നടപടികളെ രാഷ്ട്രീയ പ്രേരിതമായ ‘വേട്ടയാടല്‍’ എന്ന് അദ്ദേഹം വിശേഷിപ്പിക്കുകയും, ഇസ്രായേല്‍ പ്രധാനമന്ത്രിയെ ‘രക്ഷിക്കാന്‍’ പോകുന്നത് അമേരിക്കയായിരിക്കുമെന്നും ട്രംപ് പറഞ്ഞു.

 

ന്യൂയോർക്ക് മേയർ സ്ഥാനാർഥിയായ ഇന്ത്യൻ വംശജനെതിരെ അധിക്ഷേപ പരാമർശവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനാർഥിയാകാനുള്ള ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിലെ തിരഞ്ഞെടുപ്പ് വിജയിച്ച ഇന്ത്യൻ വംശജൻ സൊഹ്​റാൻ മംദാനിക്കെതിരെയാണ് ട്രംപിന്‍റെ അധിക്ഷേപം. 100 ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തനാണ് മംദാനി. കാണാൻ ഭയാനകനായ മംദാനിയുടെ ശബ്ദം അരോചകമാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു

 

Sharing is caring!

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *