1802 മുതൽ 1809 വരെ തിരുവിതാംകൂർ രാജ്യത്തെ ദളവ അഥവാ പ്രധാനമന്ത്രി ആയിരുന്നു വേലായുധൻ ചെമ്പകരാമൻ തമ്പി എന്ന വേലുത്തമ്പി…..!!!
വേലുത്തമ്പി ദളവ തിരുവിതാംകൂറിന്റെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥപദവിയായ ദളവാ സ്ഥാനത്തേക്ക് അതിശയിപ്പിക്കുന്ന വേഗതയിൽ എത്തിച്ചേരുകയും (1802-1809) അതേ വേഗതയിൽ അത് നിരാകരിച്ച് ജനങ്ങൾക്ക് വേണ്ടി ബ്രിട്ടിഷുകാർക്കെതിരെ സമരം നയിക്കുകയും ചെയ്തു എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ത്യാഗമായി വിവരിക്കപ്പെടുന്നത്. കേരളത്തിൽ അദ്ദേഹത്തെ ഒരു ഇതിഹാസ പുരുഷനായി ചിത്രീകരിച്ചു വരുന്നു. അന്ന് രാജ്യം ഭരിച്ചിരുന്ന അവിട്ടം തിരുനാൾ ബാലരാമവർമ്മ രാജാവിനെ ഭീഷണിപ്പെടുത്തി ദളവയായ വേലുത്തമ്പിയെ രാജ്യദ്രോഹിയായും വഞ്ചകനായും വിമർശിക്കുന്നവരും ഉണ്ട്…!!!
1765 മേയ് 6 ൽ അന്നത്തെ തിരുവിതാംകൂർ സംസ്ഥാനത്തിന്റെ ഭാഗമായ (ഇന്നത്തെ തമിഴ്നാടിന്റെ കന്യാകുമാരി ജില്ലയിൽ) തലക്കുളം എന്ന ഗ്രാമത്തിലെ വലിയവീട്ടിൽ വേലുത്തമ്പി ജനിച്ചത്. വേലായുധൻ ചെമ്പകരാമൻ തമ്പി എന്നാണ് മുഴുവൻ പേർ. അച്ഛൻ മണക്കര കുഞ്ഞു മയാറ്റി പിള്ളയും അമ്മ തലക്കുളം വലിയ വീട്ടിൽ വള്ളിയമ്മ പിള്ള തങ്കച്ചിയും ആയിരുന്നു, അദ്ദേഹത്തിന്റെ മുത്തച്ഛൻ പർപ്പനാട് സ്വരൂപത്തിൽ പെട്ട തട്ടാരി കോവിലകത്തു ഉള്ള ഇത്തമർ വർമ്മ ആണ് . മഹാരാജാവിൽ നിന്ന് ചെമ്പകരാമൻ എന്ന പട്ടം പരമ്പരാഗതമായി ലഭിച്ചിരുന്നവരായിരുന്നു അദ്ദേഹത്തിന്റെ കുടുംബക്കാർ.
വേലുത്തമ്പി എന്നാണ് ചെറുപ്പം മുതൽക്കേ അദ്ദേഹം അറിയപ്പെട്ടിരുന്നത്. കൊല്ലവർഷം 959മാണ്ടിൽ കാർത്തികതിരുനാൾ മഹാരാജാവിന്റെ യാത്രാ മദ്ധ്യേ മറവന്മാർ അദ്ദേഹത്തിന്റെ സാധനങ്ങൾ കൊള്ളയടിക്കുകയുണ്ടായി. മോഷ്ടാക്കളെ കണ്ടുപിടിക്കാനുള്ള ശ്രമം വിഫലമായതിനെ തുടർന്ന് കാർത്തികതിരുനാൾ മഹാരാജാവ് വേലുത്തമ്പിയുടെ കുടുംബത്തിന്റെ സഹായം അഭ്യർത്ഥിക്കുകയും വേലുത്തമ്പിയുടെ സഹായത്താൽ കവർച്ചക്കാരെ പിടികൂടുകയും മോഷ്ടിക്കപ്പെട്ട സാധനങ്ങൾ കണ്ടെടുക്കയും ചെയ്തു. അങ്ങനെ കാർത്തികതിരുനാൾ മഹാരാജാവിനാൽ അനുഗൃഹീതനായ വേലുത്തമ്പിക്ക് കൊട്ടാരത്തിൽ കാര്യക്കാരനായി ജോലി ലഭിച്ചു. അന്ന് അദ്ദേഹത്തിന് 20 വയസ്സായിരുന്നു. രാജാ കേശവദാസായിരുന്നു അന്നത്തെ ദളവ.
മഹാരാജാവിനെതിരെ അഭ്യന്തര ലഹള സംഘടിപ്പിക്കുമ്പോൾ വേലുത്തമ്പി കാര്യക്കാരനായ ഉദ്യോഗസ്ഥനായിരുന്നോ എന്നതിനു തെളിവില്ല. കാര്യക്കാർ സ്ഥാനത്തെക്കുറിച്ച് രണ്ട് അഭിപ്രായമാണ് ചരിത്രകാരന്മാർക്കിടയിൽ നിലനിൽക്കുന്നത്. രാജാ കേശവദാസുമായി അഭിപ്രായവ്യത്യാസമുണ്ടായതായും, ടിപ്പു സുൽത്താനെതിരായി നടത്തിയ യുദ്ധത്തിനു ചെലവായ പണം പിരിക്കാൻ കാര്യക്കാരെ ചുമതലപ്പെടുത്തുകയും അത് പിരിക്കാതിരുന്നതിനോ പിരിച്ച പണം ഖജനാവിലടക്കാതെ സ്വന്തം കാര്യത്തിനായി ഉപയോഗിച്ചതിനാലോ ദിവാൻ തന്നെ അദ്ദേഹത്തെയും മറ്റു ചില കാര്യക്കാരേയും പിരിച്ചുവിട്ടതായി ചില ചരിത്രകാരന്മാർ സംശയിക്കുന്നു.
1802 ഏപ്രിൽ 15നാണ് വേലുത്തമ്പി ദളവയാകുന്നത്. 7 വർഷത്തോളം അദ്ദേഹം ഭരണം നിർവഹിച്ചു. വേലുത്തമ്പിയുടെ ഭരണത്തെപ്പറ്റി വളരെ വ്യത്യസ്തമായ ചിത്രങ്ങളാണ് ചരിത്രകാരന്മാർ നൽകുന്നത്. 7 വർഷത്തിന്റെ മുക്കാൽ പകുതിയും രാജ്യം ഏറ്റുവാങ്ങിയ കടം വീട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായും മെക്കാളെക്കെതിരെ പട ശേഖരിക്കുന്നതിന്റെ ഭാഗമായും നീങ്ങിയതിനാൽ ഭരണപരമായ കാര്യങ്ങളിൽ ഇടപെടാനുള്ള സമയം പോലുമില്ലായിരുന്നു എന്നതാണ് വസ്തുത.
എങ്കിലും അദ്ദേഹത്തിന്റെ ഭരണകാലത്ത് നിരവധി ചന്തകളും താവളങ്ങളും ക്ഷേത്രങ്ങളും പണിയുകയുണ്ടായി. സാമ്പത്തിക രംഗം മെച്ചപ്പെടുത്താനും അതുവഴി ഖജനാവിലേക്കുള്ള വരവ് വർദ്ധിപ്പിക്കാനും അദ്ദേഹം ശ്രമിച്ചുകൊണ്ടേയിരുന്നു എങ്കിലും പ്രതീക്ഷക്കൊത്ത് കടം വീട്ടുവാനോ ബ്രിട്ടീഷുകാർക്ക് കൊടുക്കേണ്ടതായ കപ്പം കൊടുക്കുവാനോ കഴിഞ്ഞില്ല.