കരട്, അന്തിമ വിജ്ഞാപനങ്ങളായവയ്ക്ക് ഇളവോടെ ബഫർ സോൺ വിധിയിൽ ഭേദഗതി വരുത്തിയാൽ കേരളത്തിൻ്റെ ആശങ്ക തീരില്ലെ എന്നാണ് വാദത്തിനിടെ സുപ്രീം കോടതി ചോദിച്ചത്. ജനങ്ങളുടെ സാധാരണ പ്രവർത്തനങ്ങൾക്ക് യതൊരു തടസവും വരുത്താൻ കോടതി ഉദ്ദേശിക്കുന്നില്ല. എന്നാൽ ഭേദഗതി വന്നാലും ഖനനം അടക്കം പരിസ്ഥിതിക്ക് ദോഷമുണ്ടാകുന്ന പ്രവർത്തനങ്ങൾക്ക് വിലക്ക് തുടരുമെന്ന് ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ച് വാക്കാൽ പരാമർശം നടത്തി.നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ കാര്യങ്ങള്‍ ബോധിപ്പിക്കുന്നതില്‍ വീഴ്ച വന്നതായി കേരളത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. കേരളത്തിന്റെ മൂന്നില്‍ ഒരു ഭാഗം വനമാണ്. ഇതിന് ചുറ്റും ജനം തിങ്ങിപ്പാര്‍ക്കുന്നുണ്ട്. ഇവരെ മാറ്റിപ്പാര്‍പ്പിക്കുക അസാധ്യമാണെന്നും സംസ്ഥാനത്തിനായി മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്തയും സ്റ്റാൻഡിങ് കൗൺസൽ നിഷേ രാജൻ ശങ്കറും കോടതിയെ ധരിപ്പിച്ചു. വനവാസികളുടെയും ആദിവാസികളുടെയും ജീവിതത്തിൽ വിപരീതഫലമാണ് വിധി വരുത്തുന്നതെന്നും വികസനപ്രവർത്തനങ്ങളെ അടക്കം വിധി പ്രതിസന്ധിയിലാക്കിയെന്നും ബത്തേരി ബ്ലോക്ക് പഞ്ചായത്തിനും മുനസിപ്പാലിറ്റിക്കുമായി ഹാജരായ അഭിഭാഷകൻ ദീപക് പ്രകാശും പറഞ്ഞു.
ബഫർസോൺ ഹർജികളിൽ കേരളത്തിന് പ്രതീക്ഷ നൽകുന്ന നിരീക്ഷണങ്ങളുമായി സുപ്രീംകോടതി
