വിദ്വേഷ പ്രസംഗങ്ങൾക്ക് എതിരെ നിലപാട് കടുപ്പിച്ച് സുപ്രീം കോടതി. എല്ലാ സംസ്ഥാനങ്ങളും വിദ്വേഷ പ്രസംഗങ്ങളിൽ സ്വമേധയാ കേസെടുക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. നേരത്തെ യുപി, ഉത്തരാഖണ്ഡ്, ദില്ലി എന്നീ സംസ്ഥാനങ്ങൾക്ക് നൽകിയ ഉത്തരവാണ് എല്ലാ സംസ്ഥാനങ്ങൾക്കും സുപ്രീം കോടതി ബാധകമാക്കിയത്. രണ്ടു വിഭാഗങ്ങൾക്കിടയിൽ വിദ്വേഷം പടർത്തുക, ദേശീയ ഐക്യം തകർക്കുക, മതവികാരം വ്രണപ്പെടുത്തുക, ഭയപ്പെടുത്തൽ തുടങ്ങിയവയിൽ പരാതിയില്ലാതെ തന്നെ പൊലീസ് കേസെടുക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വിദ്വേഷ പ്രസംഗം ഭരണഘടനയുടെ അന്തസത്തയെയും ചട്ടക്കൂടിനെയും ബാധിക്കുകയാണെന്ന് ഉത്തരവിൽ ജസ്റ്റിസ് കെ എം ജോസഫ്, ബിവി നാഗരത്ന എന്നിവരുൾപ്പെട്ട ബഞ്ച് ചൂണ്ടിക്കാട്ടി.
വിദ്വേഷ പ്രസംഗങ്ങൾക്ക് എതിരെ നിലപാട് കടുപ്പിച്ച് സുപ്രീം കോടതി
