ഏഴ് മാസം, മൂന്ന് പദ്ധതികൾ, ഇത് നിലമ്പൂരിലെ ജനങ്ങൾക്ക് ബിജെപി നൽകുന്ന വാക്കാണെന്ന് സംസ്ഥാന അധ്യക്ഷന്‍ രാജിവ് ചന്ദ്രശേഖര്‍. ഇത് എൽഡിഎഫും യുഡിഎഫും നല്‍കുന്നത് പോലെയുള്ള പൊള്ളയായ വാഗ്ദാനങ്ങളല്ല മറിച്ച് 11 വർഷത്തെ പ്രവർത്തനമികവിന്‍റെ രാഷ്ട്രീയത്തിലൂടെ തെളിയിക്കപ്പെട്ടതാണെന്നും വികസിത നിലമ്പൂർ യാഥാർത്ഥ്യമാക്കാൻ അഡ്വ. മോഹൻ ജോർജ്ജിന് വോട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സ്ഥാനാര്‍ത്ഥി ജയിച്ചാല്‍ നിലമ്പൂർ നഞ്ചൻകോട് റെയിൽ പാതയുടെ നിർമ്മാണം ആരംഭിക്കും, നിലമ്പൂർ ജില്ലാ ആശുപത്രി കാൻസർ സ്പെഷ്യാലിറ്റി സെൻ്റർ ആക്കി ഉയർത്തും, കാലിക്കറ്റ്-നിലമ്പൂർ-ഗൂഡല്ലൂർ ഹൈവേ നാലുവരിപ്പാതയാക്കി വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം ജമാഅത്തെ ഇസ്ലാമിയെ നിരോധിക്കണമെന്നാണ് ബിജെപി ആദ്യമേ സ്വീകരിച്ച നിലപാടെന്നും വർഗീയത ഉപേക്ഷിച്ചെന്ന് ജമാഅത്തെ ഇസ്ലാമിയാണ് പറയേണ്ടത് , കോൺഗ്രസല്ല കോൺഗ്രസ് വഴി മുഖ്യധാര രാഷ്ട്രീയത്തിലേക്ക് കടക്കാനാണു ജമാഅത്ത് ഇസ്ലാമിയുടെ ശ്രമം അത് അപകടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.