സംസ്ഥാനത്ത് ആണവ നിലയം സ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികൾ കൂടുതൽ പ്രയോജനപ്പെടുത്തണമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. ചെറുകിട വൈദ്യുതി പദ്ധതികൾ സമയ ബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി ഇടുക്കിയിൽ പറഞ്ഞു. സംസ്ഥാനത്തെ അണക്കെട്ടുകളിൽ ആകെ സംഭരിക്കുന്നത് 3000 ടിഎംസി വെളളം. ഇതിൽ വൈദ്യുതോത്പാദനത്തിനും ജലസേചനത്തിനും കൂടി ഉപയോഗിക്കുന്നത് 300 ടിഎംസി മാത്രവും. ഈ വസ്തുത നിലനിൽക്കെയാണ് ജലവൈദ്യുത പദ്ധതികൾക്ക് കൂടുതൽ ശ്രദ്ധയൂന്നണമെന്ന മന്ത്രിയുടെ അഭിപ്രായം. ജലവൈദ്യുത പദ്ധതി വഴി ഒരു യൂണിറ്റ് ഉത്പാദിപ്പിക്കാൻ വേണ്ടത് 15 പൈസ. പുറമേ നിന്ന് അധിക വൈദ്യുതിക്ക് നൽകേണ്ടത് ചുരുങ്ങിയത് 55 പൈസയും. അതിനാൽ അനാവശ്യ വിവാദങ്ങൾ വഴി ജലവൈദ്യുത പദ്ധതികൾ മുടക്കരുതെന്ന് മന്ത്രി ആവശ്യപ്പെട്ടു. മുടങ്ങിക്കിടക്കുന്ന ജലവൈദ്യുത പദ്ധതികൾ വേഗത്തിലാക്കുന്നതിന്‍റെ ഭാഗമായി നിയമസഭ പരിസ്ഥിതി സമിതി, ഇടുക്കിയിലെ ഡാമുകൾ സന്ദർശിച്ചു.